ആരും ആരെയും ഒതുക്കാൻ നോക്കരുത്; നശിക്കും. പുതിയ തലമുറ ഒട്ടും നോക്കരുത്; വല്ലാത്ത ദുരന്തമാവും ഫലം. സ്വപ്നങ്ങൾ അകാലത്തിൽ പൊലിയും. പഴയ തലമുറ വിട്ടുവീഴ്ച ചെയ്യണം. അല്ലെങ്കിൽ വംശ നാശമാവും ഫലം. അതാണ് ചരിത്രം തരുന്ന പാഠം.
ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം വന്നപ്പോൾ ആര്യാടൻ മുഹമ്മദ് പാർട്ടിയോഗത്തിൽ നടത്തിയ ഒരു പ്രവചനമുണ്ട്. കാര്യങ്ങൾ ഇങ്ങനെ പോയാൽ കേരളത്തിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടി എന്നായിരുന്നു ആ വാക്കുകൾ. ആ വാക്കുകൾ നിറവേറുന്ന മട്ടിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
ചരിത്രപാഠം
പി.ടി. ചാക്കോയെ ഒതുക്കാൻ നോക്കിയ ശങ്കറിൽ തുടങ്ങാം ആ പുരാണം. പിന്നീട് ശങ്കർ ഒന്നുമായില്ല. ആ വേദനയിൽനിന്ന് ഉണ്ടായ കേരള കോണ്‍ഗ്രസ് ഇങ്ങനെ ആയതിൽ ഒതുക്കാൻ നോക്കി ഒതുങ്ങിയതിന്റെ കഥകളല്ലേ? 126 അംഗ നിയമസഭയിൽ 25 അംഗങ്ങളെ ജയിപ്പിച്ചു വന്ന പാർട്ടി ഇന്ന് വല്ലവരുടെയും ഒൗദാര്യത്തിൽ കഴിയുന്ന സ്ഥിതിയിലെത്തിയത് അതുകൊണ്ടല്ലേ?
1960ൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കൂട്ടുകൂടിയ ലീഗിന്റെ തൊപ്പി ഉൗരിച്ച കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചു വരുന്നത് 1979ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രി ആക്കിയായിരുന്നു. അന്ന് കേരളത്തിൽ ഒരു പാർട്ടിയും കൂട്ടുകൂടാൻ ഇഷ്ടപ്പെടാതിരുന്ന കരുണാകരന്റെ ഇന്ദിരാ കോണ്‍ഗ്രസിന് കൊള്ളാവുന്ന ഒരു കൂട്ടു കിട്ടിയത് അങ്ങനെയാണ്. ഇന്ന് ലീഗല്ലേ കോണ്‍ഗ്രസ് മുന്നണിയിലെ വൻ ശക്തി?
1964ൽ സിപിഐയെ ഒതുക്കാൻ കളിച്ച ഇഎംഎസ് അവരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിയായത്. അവിടിരുന്ന് ഇഎംഎസിനെ ഒതുക്കി പുതിയ മുന്നണി ഉണ്ടാക്കി 1969ൽ മുഖ്യമന്ത്രി പദം നേടിയ സിപി.ഐ അവസാനം 1979ൽ സമസ്താപരാധങ്ങൾക്കും മാപ്പു പറഞ്ഞ് ക്ലീൻ സ്ലേറ്റിൽ എഴുതിയാണ് രക്ഷപ്പെട്ടത്. 1967ൽ പ്രമുഖർ മടിച്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃത്വ പദവി ഏറ്റെടുത്ത കരുണാകരൻ സി.എച്ചിനെ അടക്കം പലരെയും ഉയർത്തിയ കളികളിലൂടെയാണ് കേരളത്തിൽ മുഖ്യമന്ത്രിയായത്.
സ്വന്തം പദവി ഉറപ്പിക്കാൻ ആന്റണിയെയും കൂടെ നിന്ന നേതാക്കളെയും ഒതുക്കാൻ നോക്കിയപ്പോൾ അദ്ദേഹം വീണു. തിരിച്ചു വരാനാവാത്ത വീഴ്ച. ആന്റണി മൂന്നുവട്ടം കേരള മുഖ്യമന്ത്രിയും പത്തു വർഷം കേന്ദ്രപ്രതിരോധ മന്ത്രിയും ആയി. കരുണാകരൻ ഒരു പദവിയുമില്ലാതെ മരിച്ചു.
ഇന്നത്തെ കളികൾ
ഇനി ഇന്നത്തെ കളിക്കാരിലേക്കു വരാം. കരുണാകരനെതിരേ കേരളത്തിലെ കോണ്‍ഗ്രസിൽ നടന്ന എല്ലാ കളികൾക്കും നേതൃത്വം കൊടുത്ത ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയാകാൻ 2003വരെ കാത്തിരിക്കേണ്ടിവന്നു. കളി ജയിച്ചപ്പോഴെല്ലാം ട്രോഫി വാങ്ങാൻ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റൻ ഡൽഹിയിൽനിന്നും എത്തി, സാക്ഷാൽ ആന്റണി. അവസാനം ആർക്കും തടസം പറയാനാവാതെ അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായി.
2010ൽ അധികാരത്തിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ ഒതുക്കാൻ രമേശ് കളിച്ചു. മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രമേശ് നടത്തിയ കളികളല്ലേ യുഡിഎഫിനെ ഈ പരുവത്തിലെത്തിച്ചത്? മാണിക്കുണ്ടായ മുഖ്യമന്ത്രി മോഹത്തിനു തടയിടാൻ ബാർക്കോഴ ഭൂതത്തെ തുറന്നുവിട്ടു. സർവനാശമായിരുന്നു ഫലം. മാണിയെ ഒതുക്കാനുള്ള കളിക്ക് ഉമ്മൻ ചാണ്ടിയും കൂട്ടുനിന്നു, അതിന് ഒരു അതിജീവന ന്യായം പറയാമെങ്കിലും.
2015ൽ രമേശ് മത്സരിച്ചതു പോലൂം 2020ൽ മുഖ്യമന്ത്രിയാകുവാൻ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചായിരുന്നു എന്നല്ലേ പിന്നാന്പുറ കഥകൾ.
ഇടതുകളികൾ
1980ൽ മുഖ്യമന്ത്രിയായ നായനാരെ മുന്നണിയിൽ വെള്ളം കുടിപ്പിക്കുംവിധം പാർട്ടിക്കാരെ ഇളക്കിവിടാൻ നേതൃത്വം കൊടുത്തത് സാക്ഷാൽ വി.എസ് ആയിരുന്നില്ലേ. 1987ൽ അധികാരത്തിൽ തിരിച്ചെത്തിയ നായനാരെ ഒരു വർഷം കൂടി കാലാവധി നിൽക്കെ 1991ൽ തെരഞ്ഞെടുപ്പിനു പോകാൻ നിർബന്ധിച്ചതും വിഎസിന്റെ മുഖ്യമന്ത്രി പദവിക്കൊതിയായിരുന്നില്ലേ?
1991ൽ പക്ഷേ ജനം തെരഞ്ഞെടുത്തത് കരുണാകരനെ ആയിരുന്നു. 1996ൽ പക്ഷേ ഇടതു മുന്നണി ജയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ മാരാരിക്കുളത്തു തോറ്റു. അങ്ങനെ നായനാർ വീണ്ടും മുഖ്യമന്ത്രി ആയി.
2001ൽ വിഎസിനെ ഒതുക്കാൻ കളികളായി. അദ്ദേഹത്തിന് സീറ്റു നിഷേധിച്ചു. സഖാക്കൾ ഇളകി. മത്സരിച്ചു മുഖ്യമന്ത്രിയായി. 2011ലും സീറ്റ് നിഷേധിക്കാൻ നോക്കി. പക്ഷേ നടന്നില്ല. പ്രതിപക്ഷ നേതാവായി. ഒതുക്കാൻ നോക്കിയവർ ഒതുങ്ങി. 2016ലും മത്സരിച്ചു. പക്ഷേ, പിണറായി ആയി മുഖ്യമന്ത്രി. വിഎസ് കാബിനറ്റ് റാങ്കുള്ള പദവി നേടി വിശ്രമത്തിലേക്ക് മടങ്ങി.
ഇതെല്ലാം കാവ്യനീതികളാകും. പക്ഷേ, രമേശിനെ ഒതുക്കി കോണ്‍ഗ്രസിനെ രക്ഷിക്കാം എന്ന് കരുതിയാൽ മൗഢ്യമാവും. കടുത്ത സാഹസം കാണിച്ച് ആളാകാൻ നോക്കിയാൽ രമേശിനും ദുരന്തമാവും ഉണ്ടാവുക. കാത്തിരുന്നാൽ ചിലപ്പോൾ വിഎസിനെ പോലെ അവസരം കിട്ടിക്കൂടെന്നില്ല.
ഇരട്ട നീതി
ആന്ധ്രപ്രദേശിൽ തെലുങ്കു5ദേശത്തെ പുറത്താക്കി അധികാരം പിടിച്ച രാജശേഖര റെഡ്ഡി അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തെ സ്നേഹിച്ചവരെല്ലാം മുന്നോട്ടു വച്ച നേതാവ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡിയായിരുന്നു. കുടുംബവാഴ്ച പറ്റില്ല എന്ന കേൾക്കാൻ ഇന്പമുള്ള ന്യായം പറഞ്ഞ് അദ്ദേഹത്തെ മാറ്റി പകരം മുതിർന്ന നേതാവ് റോസയ്യായെയും പിന്നീട് യുവനേതാവ് കിരണ്‍ കുമാർ റെഡ്ഡിയെയും ഹൈക്കമാൻഡ് മുഖ്യമന്ത്രി ആക്കി. ആന്ധ്രയിലെ കോണ്‍ഗ്രസ് തീരുകയായിരുന്നു.
എംഎൽഎമാർ പാർട്ടി വിട്ടു. ജഗൻ പുതിയ പാർട്ടി ഉണ്ടാക്കി. ഇന്ന് ആന്ധ്ര ഭരിക്കുന്നു. കോണ്‍ഗ്രസ് പാർട്ടിക്കു വിധേയപ്പെട്ടു ജീവിക്കുവാൻ ജഗൻമോഹനെ ഉപദേശിക്കണമെന്ന് ആവശ്യപ്പെടാൻ രാജശേഖരറെഡ്ഡിയുടെ ഭാര്യ ജഗന്റെ അമ്മ വിജയമ്മയെ സോണിയാ ഗാന്ധി ഡൽഹിക്കു വിളിപ്പിച്ചു. വിജയമ്മ മുഖത്തടിക്കുംപോലെ സോണിയയോട് ചോദിച്ചു, ഈ നീതി രാഹുലിന്റ കാര്യത്തിൽ നടപ്പാക്കാമോ? ഞെട്ടിപ്പോയി സോണിയ.
കേരളത്തിലെ ഇരട്ടനീതി
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണു ഗോപാലിനെതിരേ പ്രതികരിച്ച ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പി.എസ്. പ്രശാന്തിനെ പുറത്താക്കിയ പാർട്ടി നേതൃത്വം എന്തേ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരേ പറഞ്ഞ ഉണ്ണിത്താനെതിരേ നടപടി എടുക്കുന്നില്ല?
ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനായി ഉണ്ടാക്കുന്ന പുതിയ ഗ്രൂപ്പുകാരുടെ കാലത്ത് ഗ്രൂപ്പു സമവാക്യങ്ങൾ തെറ്റിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ഒറ്റയടിക്കു സംസ്ഥാന നേതൃത്വത്തിലേക്ക് പ്രവേശനം കൊടുത്തത് ഏതു നീതി? കരുണാകരന്റെ മക്കൾരാഷ്ട്രിയത്തിനെതിരേ ഏറെ പ്രസംഗിച്ചയാളാണ് തിരുവഞ്ചൂർ.
കോട്ടയം സീറ്റ് അവിടുത്തെ എംഎൽഎ ആയിരുന്ന തന്റെ ഭാര്യ മേഴ്സിക്കു വളരെ പ്രിയപ്പെട്ടതായിരുന്നു എന്നും അതുകൊണ്ട് തന്റെ മകൾക്കു മത്സരിക്കുവാൻ കൊടുക്കണമെന്നും ഒരിക്കൽ വയലാർ രവി ആവശ്യപ്പെട്ടപ്പോഴും വല്ലാതെ ക്ഷോഭിച്ചയാളാണ് തിരുവഞ്ചൂർ. ഇപ്പോൾ മകന്റെ രംഗപ്രവേശനം വന്നപ്പോൾ നിശബ്ദൻ. ഗ്രൂപ്പു മാറിയതിന് വേണുഗോപാൽ കൊടുത്ത സമ്മാനമാണ് പുതിയ നിയമനം എന്നാണ് ഏതിർ പക്ഷം പറയുന്നത്. ഏതായാലും 24 മണിക്കൂറിനുള്ളിൽ നിയമനം മരവിപ്പിച്ചു.
ഉമ്മൻ ചാണ്ടിയും രമേശും
ഉമ്മൻ ചാണ്ടിയും രമേശും ഇല്ലാത്ത കോണ്‍ഗ്രസ് ഏറെ കോണ്‍ഗ്രസുകാരിൽനിന്നും പുറത്താകും. കൊടി പിടിച്ച് സമരത്തിനൊന്നും വന്നില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യാതിരിക്കും.
2016ലെ തോൽവിയെ തുടർന്ന് എല്ലാ സ്ഥാനവും വിട്ട ഉമ്മൻ ചാണ്ടിയെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിലേക്ക് കൊണ്ടുവന്നത് ഘടകകക്ഷികളുടെ സമ്മർദമായിരുന്നു. ഉമ്മൻ ചാണ്ടി വന്നാലും ജയിക്കാനാവില്ലെന്ന് മുന്നണിയിലെ പല ഘടകക്ഷികൾക്കും ഉറപ്പായിരുന്നു.
കെ.എം. മാണിയെ ഒതുക്കാനും നിഗ്രഹിക്കാനും നോക്കിയതിന് കൊടുക്കേണ്ടിവരുന്ന വില അവർക്ക് ഉറപ്പായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ നിലപോലും മോശമായത് അതുകൊണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിക്കു പ്രായം കൂടുന്നെങ്കിലും തന്ത്രങ്ങളുടെ ലക്ഷ്യം കൃത്യമായിരിക്കും. ഇന്ന് ചിരിക്കുന്ന വേണു ഓർക്കുക: ഡൽഹിയിൽ പ്രശാന്ത് കിഷോർ വരുന്പോൾ അങ്ങും ഇങ്ങനെ യൊക്കെ പറയുന്നത് ഞങ്ങൾക്കു കേൾക്കേണ്ടിവരാനുള്ള സാധ്യതയുണ്ട്.
വ്യക്തിബന്ധങ്ങൾ
കോണ്‍ഗ്രസ് ഇന്നും ഒരു കേഡർ പാർട്ടി അല്ല. കോണ്‍ഗ്രസുകാരെ ഇന്ന് ചേർത്തുനിർത്തുന്നത് ആദർശങ്ങളേക്കാൾ വ്യക്തിബന്ധങ്ങളൂം ഓരോരുത്തനും തനിക്ക് എന്താണ് നല്ലത് എന്ന ചിന്തയുമാണ്. അക്കാര്യത്തിൽ വേണുഗോപാലും ഏറ്റവും താഴത്തെ തട്ടിലുള്ള കോണ്‍ഗ്രസുകാരനും ഒരു മനസാണ്.
പണ്ടു കമ്യൂണിസ്റ്റ് ഭയം മൂലം കിട്ടിയ വോട്ടൊന്നും ഇന്ന് അധികമില്ല. അതുകൊണ്ട് വ്യക്തിബന്ധങ്ങൾ വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ ഇന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും കിട പിടിക്കാൻ കേരളത്തിലെ കോണ്‍ഗ്രസിൽ ആരുണ്ട്?
പണ്ട് കരുണാകരൻ സർവപ്രതാപത്തോടെ കേരളം ഭരിച്ചപ്പോൾ തച്ചടി പ്രഭാകരൻ, പി.കെ. വേലായുധൻ തുടങ്ങിയ എ ഗ്രൂപ്പുകാർ മന്ത്രിപദവിക്കുവേണ്ടി ഗ്രൂപ്പു മാറി കരുണാകരന്റെ കൂടെ കൂടി.
രണ്ടാളിനും പിന്നീട് മത്സരിക്കാനോ എന്തെങ്കിലും ആകാനോ സാധിച്ചില്ല. കോട്ടയത്ത് ഇനിയും മത്സരിക്കാനുള്ള അവസരം കിട്ടിയാൽ തിരുവഞ്ചൂരിന് ഉമ്മൻ ചാണ്ടി വിരുദ്ധനാകുവാൻ സാധിക്കുമോ? സിദ്ദിക്കും ഷാഫിയും മടക്കയാത്രയിലാണ്. ചിലരെ കർണാടകത്തിലെ ചില കേസ് കാണിച്ചൊക്കെ പേടിപ്പിക്കുന്നുണ്ടത്രെ.
അസ്തിത്വഭീതിയോടെ ആന്റണി കോണ്‍ഗ്രസ് ഇടതു മുന്നണിയിൽ നിന്നു തിരിച്ചു നടന്ന് ഒരു പദവിയും ചോദിക്കാതെ കുരണാകരൻ കോണ്‍ഗ്രസിൽ ചേക്കറിയതു ചരിത്രം. അന്ന് ആദർശം പറഞ്ഞു മാറിനിന്ന പി.സി. ചാക്കോയും എ.സി ഷണ്മുഖദാസും കെ. ശങ്കരപ്പിള്ളയും എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള രാഷ്ട്രീയത്തിൽ ഒന്നുമായില്ല.
കളികൾക്കായി
കാത്തിരിക്കുക
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കലാപം കത്തിയുയർന്നാൽ തങ്ങളുടെ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയും രമേശും ആണെന്ന് ഘടകകക്ഷികൾ പറഞ്ഞാലോ? ഹൈക്കമാൻഡ്കോണ്ഗ്രസ് പെരുവഴിയിലാവില്ലേ? ഉമ്മൻ ചാണ്ടി കളിക്കും. രമേശിനെക്കാൾ കൂർമ്മബുദ്ധിയോടെ കളിക്കും. കൂട്ടുകാർക്കുവേണ്ടി കളിക്കും. കളിക്കുന്നു എന്ന് തോന്നിപ്പിക്കാതെ കളിക്കും.
ശക്തമായ പുത്തൻ കളികളും വരാം. നിയമസഭാ കക്ഷി നേതാവിനെതിരേ നീക്കം വരാം. കുടുതൽ എംഎൽഎ മാർ സതീശനെതിരേ നീങ്ങിയാൽ ഹൈക്കമാൻഡ് എന്തു ചെയ്യും. ഉമ്മൻ ചാണ്ടിയും രമേശും ഫലപ്രദമായി കളിച്ചാൽ ആദ്യം തെറിക്കുന്നത് സതീശനാവും. കരുണാകരനെതിരേ കളിച്ചു ജയിച്ച നീക്കമാണത്.
സംഘടനാ തെരഞ്ഞെടുപ്പു വേണെമെങ്കിലും നടക്കാം. രമേശും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു നിന്നാൽ ഹൈക്കമാൻഡിന്റെ കുട്ടികൾ വല്ലാത്ത പരുവത്തിലാകാനാണിട. അപ്പോൾ ഇന്ന് അച്ചടക്കം പറയുന്നവർ എല്ലാം ലംഘിക്കുന്നതു കാണാം. ജഗന്റെ മാതൃകയും ജോതിരാദിത്യ സിന്ധ്യയുടെ മാതൃകയുമെല്ലാം സാധ്യതകളായി നിൽക്കുകയാണ്. അതിലേക്ക് കളി എത്തിക്കരുത്. ഒതുക്കാൻ നോക്കരുത്, നശിക്കും.
ദ്വിജൻ
ഒതുക്കാൻ നോക്കരുത്, നശിക്കും
10:44 PM Sep 05, 2021 | Deepika.com