ഹെയ്തിയിൽ തുടർചലനങ്ങൾ നിലയ്ക്കുന്നില്ല. ഭൂകന്പമാപിനിയിലും സാമൂഹിക-രാഷ്ട്രീയ മാപിനികളിലും. കൂനിന്മേൽ കുരുവെന്ന പോലെ ഈ കരീബിയൻ ദ്വീപിലെ 11 ദശലക്ഷത്തോളം വരുന്ന ജനങ്ങൾക്കുമേൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.
കടുത്ത ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും രാജ്യാന്തര അവഗണനയും നിലനിൽക്കുന്നതിനിടെയാണ് ഓഗസ്റ്റ് 14ന് ഭൂകന്പം ഹെയ്തിയെ തകർത്തെറിഞ്ഞത്. 7.2 തീവ്രതയിൽ ഭൂമി കുലുങ്ങിയപ്പോൾ 2,200ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ മുന്നൂറിലേറെപ്പേരെ കാണാതായി. 12,000 പേർക്കു പരിക്കേറ്റെന്നാണ് ഏകദേശവിവരം. മിക്ക നഗരങ്ങളിലും വിദൂരഗ്രാമങ്ങളിലും ആയിരക്കണക്കിനു വീടുകൾ പൂർണമായും തകർന്നു. ഭാഗികമായി കേടുപാടു സംഭവിച്ചത് അതിലേറെ. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അക്ഷരാർഥത്തിൽ തെരുവിലാണ്. രാജ്യത്തിന്റെ തെക്കുഭാഗത്താണ് പ്രകൃതിക്ഷോഭം കൂടുതലും ബാധിച്ചത്.
ഇതിനും ഒരുമാസം മുന്പാണ് രാഷ്ട്രീയഭൂകന്പം ഈ ദ്വീപിനെ ഉലച്ചത്. പ്രസിഡന്റ് ജൊവെനൽ മോയ്സെയുടെ കൊലപാതകം. ഭൂകന്പം കൂടിയായപ്പോൾ ഇടിവെട്ടിയവനെ പാന്പുകടിച്ച അവസ്ഥ. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത താത്കാലിക ഭരണകൂടവും അവശ്യവിഭവങ്ങളുടെ അഭാവവും ഹെയ്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഭൂമികുലക്കവും തുടർന്നുണ്ടായ കൊടുങ്കാറ്റും സൃഷ്ടിച്ച ദുരിതത്തിനപ്പുറമാണ് ഹെയ്തിയുടെ സ്ഥിരം ശാപമായ സംഘം തിരിഞ്ഞുള്ള അക്രമങ്ങൾ. ചെറിയ തോതിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും തകിടംമറിക്കുന്ന സാമൂഹികാന്തരീക്ഷം.
സർവത്ര ദാരിദ്ര്യം
ദരിദ്രമാണീ രാജ്യം. അഗാധമായ നിരാശയും ഉള്ളുലയ്ക്കുന്ന വേദനയും ഒരു ജനതയെ ആശ്രയമറ്റവരാക്കിയിരിക്കുന്നു.
ഭൂകന്പം പറിച്ചെറിഞ്ഞ ഒരുപാടു വിദ്യാലയങ്ങൾ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയുടെ ഒടുവിലത്തെ കാഴ്ചയായി. സ്വതവേ തന്നെ ദുർബലമായ ആരോഗ്യരംഗം ആശുപത്രികളുടെ തകർച്ചയോടെ തീർത്തും ഇല്ലാതായ അവസ്ഥയിൽ. രാജ്യത്തിലെ അടിസ്ഥാന സൗകര്യങ്ങളെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. റോഡുകൾ ഇല്ലാതായി. കുടിവെള്ളവിതരണം മുടങ്ങി. പലയിടത്തും അഴുകിയ മൃതദേഹങ്ങൾ ഉള്ള കുടിവെള്ളവും മലിനമാക്കി. കോളറ പോലുള്ള പകർച്ചവ്യാധികളും പടരുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും ചൂഷണവും ഒഴിവാക്കാൻ നേരിട്ടിടപെടുമെന്ന് താത്കാലിക പ്രധാനമന്ത്രി ഏരിയൽ ഹെന്റി പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. മുന്നനുഭവങ്ങൾ അങ്ങനെയാണ്.
വൻശക്തിയായ അമേരിക്കയാവട്ടെ നിലവിളിക്കുന്ന അയൽക്കാരെ കാണുന്നേയില്ല. വിദൂരദേശങ്ങളിൽ അനാവശ്യ യുദ്ധങ്ങൾക്കു കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്ന അവർക്ക് ഹെയ്തി ഒരു പ്രശ്നമല്ല. ലാഭത്തിന്റെ കോർപറേറ്റ് കണക്കിൽ വിലയില്ലാത്തതു മനുഷ്യദുരിതത്തിനു മാത്രം.
ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ ലോക ഭക്ഷ്യ സംഘടന (ഡബ്ല്യുഎഫ്പി) ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ്. ഭൂകന്പത്തിനു മുന്പുതന്നെ ഈ പ്രദേശങ്ങളിൽ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരെ സഹായിക്കുകയായിരുന്നു അവർ. ഇതേജനങ്ങളുടെ കാൽക്കീഴിൽനിന്നു ഭൂമിയും തലയ്ക്കു മുകളിൽനിന്നു കൂരയും ഇല്ലാതാക്കി താണ്ഡവമാടുകയായിരുന്നു ഭൂകന്പം. 4.4 ദശലക്ഷം ജനങ്ങൾ സ്വതവേ പട്ടിണിയിലാണ്. അതിൽത്തന്നെ 1.2 ദശലക്ഷം കൊടുംപട്ടിണിയിലും.
ഭൂകന്പത്തിൽ വീട് നഷ്ടപ്പെട്ടു ദക്ഷിണഹെയ്തിയിലെ ക്യാന്പിൽ അഭയം പ്രാപിച്ച നൂറുകണക്കിനു പേരുടെ ഞെട്ടിക്കുന്ന ദുരവസ്ഥ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെന്റടിച്ചു താമസിക്കുന്ന ഇവിടെ ലേഖകൻ ഭക്ഷണരൂപത്തിൽ കണ്ടത് ചുട്ടെടുത്ത ഒരു ചോളക്കന്പ് മാത്രം.
ക്യാന്പിൽ താമസിക്കുന്ന ഗർഭിണിയായ സൊഫോണി സമേഡി നിലവിളിക്കുന്നു: "എനിക്കു വിശക്കുന്നു, എന്റെ കുഞ്ഞിനും വിശക്കുന്നു'. ഭൂകന്പത്തിനു ശേഷം വളരെ കുറച്ചു ഭക്ഷണമേ ഈ സ്ത്രീക്കു ലഭിച്ചിട്ടുള്ളു. കാർഷികഗ്രാമമായ നാൻ കോൻസെയിലായിരുന്നു സമേഡിയുടെ താമസം. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു വളരെ അടുത്താണീ പ്രദേശം. ഇവിടുത്തെ വലിയ ജലസംഭരണി തകർന്നതോടെ ഇവരുടെ പരിമിതമായ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഇപ്പോൾ പ്രധാന ഹൈവേയുടെ സമീപത്താണ് ക്യാന്പ്. വല്ലപ്പോഴും കടന്നുപോകുന്ന ലോറികൾക്കു കൈകാട്ടി സഹായമഭ്യർഥിക്കുക മാത്രമേ ഇവർക്കു ചെയ്യാനുള്ളു.
കഴിഞ്ഞ വർഷം ആഗോള പട്ടിണി സൂചികയിലുണ്ടായിരുന്ന 107 രാജ്യങ്ങളിൽ 104ാം സ്ഥാനത്തായിരുന്നു ഹെയ്തി. ജനസംഖ്യയുടെ 42 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലോകഭക്ഷ്യപദ്ധതിയുടെ നിരീക്ഷണമനുസരിച്ച് സൂദ്, ഗ്രാൻഡ് അൻസേ, നിപ്പെസ് പ്രവിശ്യകളിലാണ് ഏറ്റവുമധികം ഭക്ഷ്യസഹായം ആവശ്യമുള്ളത്. "ഒന്നിനു പിറകേ ഒന്നായി വരുന്ന പ്രതിസന്ധികൾ ഹെയ്തിയെ വലയ്ക്കുകയാണ്. സ്വതവേ പട്ടിണിയായ അവരെ ഭൂകന്പം മുഴുപ്പട്ടിണിക്കാരാക്കി'- ലോകഭക്ഷ്യപദ്ധതിയുടെ റീജണൽ ഡയറക്ടറായ ലോള കാസ്ട്രോ പറയുന്നു.
നാൻ കോൻസെയ്ക്കു സമീപമുള്ള മാർക്കറ്റിൽ ബാക്കിയുള്ള ആടുമാടുകളെ വിൽക്കുന്നവരുടെ കാഴ്ചയും റോയിട്ടേഴ്സ് നല്കുന്നു. കർഷകനായ മൈക്കൽ പിയറിക്ക് ഭൂകന്പത്തിനു മുന്പ് 15 ആടുകളുണ്ടായിരുന്നു. അത്യാവശ്യം ഉരുളക്കിഴങ്ങ്, ചോളം, വാഴക്കൃഷിയും. അവശേഷിക്കുന്ന രണ്ടാടുകളെ വിൽക്കാനാണ് ഇപ്പോൾ പിയറി മാർക്കറ്റിലെത്തിയിരിക്കുന്നത്. ആടിനെ വിറ്റ പണം തീരുന്പോൾ എന്തു ചെയ്യുമെന്ന് ഇയാൾക്കറിയില്ല. 2016ൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് കടക്കെണിയിലാണ് പിയറി. ഇതുതന്നെയാണ് ഭൂരിഭാഗം പേരുടെയും അവസ്ഥ.
എൺപതുകൾ വരെ ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്നു ഹെയ്തി. അമേരിക്കയുടെ കളിയിൽ വിള ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ തുടങ്ങിയതാണ് ഈ രാജ്യത്തിന്റെ കഷ്ടകാലം. അമേരിക്കയിൽ നിന്നു വിളകൾ ഇരച്ചെത്തിയതോടെ തദ്ദേശീയ കർഷകരുടെ ജീവിതം തുലഞ്ഞു.
അടുത്ത കാലത്ത് കാലാവസ്ഥാമാറ്റങ്ങൾ വന്നതോടെ കൊടുംവരൾച്ചയും ചുഴലിക്കാറ്റും പ്രളയവും ഹിസ്പാനിയോളയുടെ മുഖമുദ്രയായി. ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്തിയും പങ്കിടുന്ന ദ്വീപാണ് ഹിസ്പാനിയോള. കാർഷിക, സാന്പത്തിക തകർച്ചയോടൊപ്പം രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
രാജ്യാന്തര സഹായമാണ് ഹെയ്തിക്കിപ്പോൾ അത്യാവശ്യം. സ്വാർഥതാത്പര്യത്തിന്റെ കഴുകൻ കണ്ണുകളോടെ വരുന്നവരുടെയല്ല, മനുഷ്യത്വത്തിനെ വിലമതിക്കുന്നവരുടെ ഇടപെടലാണ് വേണ്ടത്.
എസ്. ജയകൃഷ്ണൻ
വിശന്നുകരയുന്ന ഹെയ്തി
02:02 AM Sep 04, 2021 | Deepika.com