ക്രൈസ്തവ സമൂഹത്തോടുള്ള കേരളത്തിലെ മുഖ്യധാരാ ചാനലുകളുടെ മനോഭാവവും അതിലൂടെ അവർ സമൂഹത്തിൽ പ്രസരിപ്പിക്കാൻ നോക്കുന്ന സാത്താന്റെ സുവിശേഷവും മറനീക്കി പുറത്തുവന്ന ദിനങ്ങളായിരുന്നു കടന്നുപോയത്. അന്തർദേശീയ കുടുംബവർഷം പ്രമാണിച്ച് പാലാ രൂപത, രൂപതയിലെ വലിയ കുടുംബങ്ങളെ സഹായിക്കുന്നതിനായി നടത്തിയ പ്രഖ്യാപനങ്ങളെ വിവാദമാക്കി സഭയുടെ ലക്ഷ്യങ്ങൾക്കു നേരേ നീചമായ കടന്നാക്രമണങ്ങൾ നടത്തിയ ചാനലുകാരുടെയും അവയുടെ നടത്തിപ്പുകാരുടെയും കളിക്കാരുടെയും ഗൂഢലക്ഷ്യം വെളിച്ചത്തുവന്നു. മാത്രമല്ല സഭയും ക്രൈസ്തവ സമൂഹവും നേരിടുന്ന വലിയ വെല്ലുവിളികളിൽ സഭയോട് ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയാനും ചാനലുകാരുടെ കളി അവസരമാക്കി. എങ്കിലും എത്ര അന്ധമായാണ് സഭയുടെ നിലപാടുകളെ ആക്രമിക്കുന്നതെന്നും അവയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളെ വികലമാക്കുന്നതെന്നും തിരിച്ചറിയണം. ഇവർ പടർത്തുന്ന വിഷം, ചിന്തയെ മലിനമാക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാവുകയുമാണ്. വലിയ കുടുംബങ്ങൾക്കു വേണ്ടിയുള്ള സഭയുടെ നിലപാടിനെ നേർച്ചപ്പെട്ടിയുമായി ബന്ധിപ്പിച്ചുവരെ പരിസഹിക്കുന്ന നീചമനസുകൾ വാർത്ത വരുത്തി കാശുണ്ടാക്കുന്നവരിൽ പെടില്ലെന്ന് എങ്ങനെ കരുതും? ക്രൈസ്തവ സമൂഹം വലിയ കുടുംബത്തെ ഭയപ്പെടുന്നില്ല എന്ന ചിന്ത വിശ്വാസികൾക്കിടയിൽ ശക്തമാകുന്നതിന്റെ കൃത്യമായ സൂചനകളും പ്രകടമാക്കപ്പെട്ടു. ഇത്തരം സഹായങ്ങൾ നടപ്പാക്കാത്ത മറ്റു രൂപതകൾക്കും ഇത്തരം സഹായങ്ങളെക്കുറിച്ച് ചിന്തിക്കുവാനും അവസരമായി.
ജനസംഖ്യ അനുഗ്രഹം
ജനസംഖ്യ നാടിന്റെ പുരോഗതിക്കു തടസമാണെന്നു വാദിക്കുന്ന സാന്പത്തിക ശാസ്ത്രജ്ഞർ പക്ഷേ ഇപ്പോഴും മനുഷ്യമനസുകളിൽ വിഷം കലക്കുന്നുണ്ട്. എന്നാൽ എന്താണു സത്യം. ജനങ്ങളാണ് നാടിന്റെ യഥാർഥ സന്പത്ത്. ലോകത്ത് ഏറ്റവും അധികം ജനങ്ങളുള്ള ചൈന എന്ന കമ്യൂണിസ്റ്റ് രാജ്യം പോലും മക്കളുണ്ടാകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അടുത്തകാലത്തു പിൻവലിച്ചതും കൂട്ടിവായിക്കേണ്ടതുണ്ട്.
എത്രയോ രാജ്യങ്ങളാണ് അന്യനാടുകളിൽ ജോലിചെയ്യുന്നവരുടെ വരുമാനംകൊണ്ട് അന്നം നേടുന്നത്? ഇതരസംസ്ഥാന തൊഴിലാളികൾ കേരളംകൊണ്ടു ജീവിക്കുന്നില്ലേ? കേരളവികസനത്തിന്റെ അടിത്തറ വിദേശങ്ങളിൽനിന്നു പ്രവാസികൾ അയയ്ക്കുന്ന പണമാണെന്ന് ആർക്കാണറിയാത്തത്? വികസിത രാജ്യങ്ങൾ എന്നറിയപ്പെടുന്ന യുറോപ്യൻ രാജ്യങ്ങളിൽ പുതിയ തലമുറ ഇല്ലാതാവുകയാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാർ ആ രാജ്യങ്ങളിൽ പലതിലും ആധിപത്യം നേടുന്നു എന്നതും സമകാലീന ചരിത്രമാണ്.
വലിയ കുടുംബങ്ങളെ വല്ലാതെ വിമർശിക്കുന്നവർക്ക് കേരളത്തിലെ കുടുംബങ്ങളുടെ സ്ഥിതി അറിയില്ലെന്നുണ്ടോ. 2018ൽ കേരളത്തിലെ നഗര പ്രദേശങ്ങളിൽനിന്നു സമാഹരിച്ച കണക്കനുസരിച്ച് കേരളത്തിലെ കുട്ടികളുടെ ജനന നിരക്ക് ഏതാണ്ട് ഇങ്ങനെയാണെന്നാണ് ക്രൈസ്തവരുടെ ഇടയിൽ പ്രചരിക്കുന്നത്. ഒന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ ഹൈന്ദവർ 50 ശതമാനവും മുസ്ലിംകൾ 37 ശതമാനവും ക്രൈസ്തവർ 13.1 ശതമാനവുമാണ്. രണ്ടാമത്തെ കുട്ടിയുടെ കണക്കു വരുന്പോൾ ഹൈന്ദവരുടെ ശതമാനം 47.8 ആകും. മുസ്ലിംകളുടേത് 39.7, ക്രൈസ്തവർ 12.5. മൂന്നാമത്തെ കുട്ടിയുടെ കണക്കാകുന്പോൾ ഹൈന്ദവർ 17.4 ശതമാനവും മുസ്ലിംകൾ 72.1 ശതമാനവും ക്രൈസ്തവർ 10.4 ശതമാനവും ആകും. നാലാമത്തെ കുട്ടിയുടെ കണക്കിൽ ഹൈന്ദവർ 6.2 ശതമാനവും മുസ്ലിംകൾ 89.1 ശതമാനവും ക്രൈസ്തവർ 4.7 ശതമാനവുമാണ്. അഞ്ചാമത്തെ കുട്ടിയുടെ കണക്കു വരുന്പോൾ ഹൈന്ദവർ 6.3 ശതമാനവും മുസ്ലിംകൾ 90.3 ശതമാനവും ക്രൈസ്തവർ 3.4 ശതമാനവും എന്നതാണ്.
പാഴ്സി സിൻഡ്രം
ആഗോള കത്തോലിക്കാ സഭ കുടുംബവർഷമായി ആചരിക്കുന്ന കാലത്ത് പാലാ രൂപത വലിയ കുടുംബങ്ങളെ സഹായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഒരു പദ്ധതി പ്രഖ്യാപിച്ചു. നാലും അഞ്ചും മക്കളുള്ള കുടുംബങ്ങൾക്കു രൂപത നൽകാൻ ഉദ്ദേശിക്കുന്ന സഹായങ്ങളായിരുന്നു ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. ഒരു പക്ഷേ സാധ്യമാകുന്ന മുറയ്ക്ക് മൂന്നു മക്കളും രണ്ടു മക്കളും ഉള്ള കുടുംബങ്ങൾക്കും ഇത്തരം സഹായങ്ങൾ നൽകാൻ രൂപത തയാറായേക്കും. ജോലിയുടെ സമയക്രമം മൂലം മക്കളെ നോക്കാനാവാതെ ബുദ്ധിമുട്ടുന്ന പുത്തൻ ഐടി പ്രഫഷണലുകളെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രഷെ പോലുള്ള സഹായങ്ങളും ചിന്തയിലുണ്ടെന്ന് അറിയുന്നു. കുടുംബ വർഷത്തിൽ ഇത്തരം ധാരാളം പദ്ധതികൾ ഇനിയും വരാം.
മക്കളില്ലാത്ത കുടുംബങ്ങളെ സഹായിക്കുവാനും രൂപതയ്ക്കു പദ്ധതി ഉണ്ടാവും. കാരണം ഇന്ന് ക്രൈസ്തവ സമൂഹത്തിൽ മക്കളില്ലാത്ത കുടുംബങ്ങൾ വർധിക്കുന്നുണ്ട്. സർക്കാരിന്റെ ഒൗദ്യോഗിക കണക്കനുസരിച്ച് ക്രൈസ്തവരിലെ 16 ശതമാനം കുടുംബങ്ങളിൽ മക്കളില്ല. പാഴ്സി സിൻഡ്രം എന്ന് ചിത്രീകരിക്കപ്പെടുന്ന ജനസംഖ്യാ അവസ്ഥയിലേക്ക് ഈ സമൂഹം നീങ്ങുന്നതായി ഭയപ്പെടുന്നവരുണ്ട്. ഇത്തരം കുടുംബങ്ങളെയും സഹായിക്കുവാൻ ഒരു സ്നേഹ കൂട്ടായ്മ എന്ന നിലയിൽ സഭ പദ്ധതികൾ ആവിഷ്കരിക്കാം. പാലായിലെ മെഡിസിറ്റിയിൽ ഇത്തരക്കാർക്ക് സൗജന്യമായോ അല്ലാതെയോ രൂപത വാർധക്യകാല സഹായങ്ങൾ ഒരുക്കിയേക്കാം.
പാലാ രൂപതയുടെ പദ്ധതികളെപ്പറ്റി പറയുന്പോൾ ചങ്ങനാശേരിയിലെ സഹായമെത്രാൻ മാർ തോമസ് തറയിൽ ക്രൈസ്തവരോട് ഉയർത്തുന്ന ഒരു ചോദ്യം പലവട്ടം, വിമർശനാത്മകമായിട്ടാണെങ്കിലും കാണിച്ചുകൊണ്ട് ക്രൈസ്തവരുടെ മനസിൽ കനൽ വിതറാൻ ചാനലുകൾക്കായി. 19 ശതമാനം മരണനിരക്കും 16 ശതമാനം ജനനനിരക്കും ഉള്ള ഒരു സമൂഹമാണ് നാം എന്നറിയണം എന്നാണ് ഭാവിയെക്കുറിച്ച് ആശങ്കയുള്ള യുവാവായ സഹായമെത്രാന്റെ ഓർമപ്പെടുത്തൽ. സമൂഹത്തെ അങ്ങനെ ഓർമപ്പെടുത്തുന്നത് തെറ്റാണോ? അദ്ദേഹത്തിന്റെ ചുമതലയല്ലേ? ഇതു പറയുന്നത് വർഗീയതയാണോ? കേരളത്തിലെ സമുദായ സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുന്നു എന്ന സാഹചര്യമില്ലേ?
മക്കളെ കൊതിക്കുന്നവർ
മക്കളില്ലാത്തവരിൽ ഭൂരിഭാഗവും മക്കളെ വേണ്ടെന്നു വച്ചവരല്ല. ഒരു കുഞ്ഞിനായി തപസിരിക്കുന്നവരാണ്. വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ലെന്നു പോലും പറഞ്ഞിട്ടുള്ള ഇവരിൽ പലർക്കും നീണ്ടകാലത്തെ പ്രാർഥനയക്കും തപസിനുംശേഷം കുഞ്ഞുങ്ങളെ ലഭിക്കാറുണ്ട്. അങ്ങനെ മക്കളെ ലഭിച്ചവരിൽ വലിയ ബിസിനസുകാരുണ്ട്, ഡോക്ടർമാരുണ്ട്. സമൂഹത്തിലെ എല്ലാ നിലയിലും പെട്ടവരുണ്ട്. അവർ ലോകത്തോട് ആകെ വിളിച്ചുപറയുന്ന സത്യമുണ്ട്. ആണും പെണ്ണും ഇണചേർന്നതുകൊണ്ടു മാത്രം ഉണ്ടാകുന്ന ഒന്നല്ല മനുഷ്യജീവൻ. അതു ദൈവത്തിന്റെ ദാനമാണ്. അതു സ്വീകരിക്കുന്നതിനു മാനുഷിക തടസങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ക്രമീകരണങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ അജപാലകർക്കു ചുമതലയുണ്ട്. മക്കളുണ്ടാകുന്നതിന് ഒരു തടസവും ഇല്ലാത്ത ദന്പതികൾ എന്ന് പ്രഗത്ഭരായ ഡോക്ടർമാർ വിധിയെഴുതിയവർ തന്നെ ഇങ്ങനെ കാത്തിരിക്കുന്നവരിൽ ഉണ്ട്.
രണ്ട് സിസേറിയൻ കഴിഞ്ഞുള്ള ഗർഭധാരണം ആപത്താണെന്നു വിളിച്ചുപറയാറുള്ള ഗൈനക്കോളജിസ്റ്റുകൾക്കു മുന്നിൽ ആറാമത്തെ സിസേറിയനും കഴിഞ്ഞ് ദൈവം തന്നാൽ ഇനിയും കുഞ്ഞിനെ സ്വീകരിക്കും എന്നു പറയുന്ന കോട്ടയം മെഡിക്കൽ കോളജിൽനിന്നു ബിരുദം നേടിയ ഡോ.സുമാ ജിൽസൻ ജീവിക്കുന്ന സാക്ഷ്യമാണ്. കൂടുതൽ മക്കളെ സ്വീകരിച്ചവർക്കായുള്ള ഒരു കൂട്ടായ്മയിൽ അഞ്ചിലധികം സിസേറിയൻ നടത്തിയ അഞ്ഞൂറിലധികം ദന്പതികൾ ഉണ്ടെന്ന് ഡോ. സുമ പറഞ്ഞു. ആദ്യസിസേറിയനിൽ തന്നെ അമ്മ മരിച്ച സംഭവങ്ങളും ഉണ്ട്.
ആർക്കു വേണ്ടി?
സഭ വിട്ടവരെയും സഭയ്ക്കുള്ളിൽനിന്ന് ഒറ്റുകാരെപോലെ പ്രവർത്തിക്കുന്നവരെയും അണിനിരത്തി ക്രൈസ്തവ നിലപാടുകൾക്കെതിരേ നടത്തുന്ന വിചാരണകൾ ക്രൈസ്തവരെ സഹായിക്കാനല്ല എന്നു തിരിച്ചറിയുവാൻ ആരെങ്കിലും വിശദികരിക്കേണ്ടതുണ്ടോ? കേരളത്തിലെ പശ്ചാത്തലവും ആഗോള പശ്ചാത്തലവും എല്ലാം കൂട്ടിച്ചേർത്തു വായിക്കുന്പോൾ ഇവിടെ പാലാ രൂപത നടത്തിയ വാഗ്ദാനങ്ങൾക്കെതിരേ കടന്നാക്രമണത്തിനു വരുന്നവർ ഏതാനും കാലം മുന്പ് കേരളത്തിലെ ഡിജിപി മുന്നറിയിപ്പു നല്കിയ സ്ലീപ്പർ സെല്ലുകളിൽ പെട്ടവരല്ലേ എന്നും സംശയിച്ചുപോകും. ക്രൈസ്തവ സമുഹത്തെ നിഗ്രഹിക്കുവാനും വേറെ ചില സമുദായങ്ങൾക്കു കേരളത്തെ തീറെഴുതുവാനും ഉള്ള ഗുഢ അജണ്ട ഈ വിചാരണകൾക്കു പിന്നിലില്ല എന്ന് എങ്ങനെ കരുതും.
ശിവൻകുട്ടിയും പെഗാസസും
പാർലമെന്റിൽ പെഗാസസും നിയമസഭയിൽ ശിവൻകുട്ടിയും കേന്ദ്രസർക്കാരിനെയും കേരള സർക്കാരിനെയും ഫലത്തിൽ രക്ഷിക്കുന്നു. കോവിഡ്-19 മഹാമാരി മൂലം ജനം മരിക്കുന്പോൾ നിസ്സഹായരായി നിൽക്കുന്ന സർക്കാരിനെ കുറ്റവിചാരണ ചെയ്യേണ്ടവർ പെഗാസസിലും ശിവൻകുട്ടിയിലും ഉടക്കിക്കിടക്കുന്നു. ശിവൻകുട്ടിക്കുണ്ടായ വിധി ജനാധിപത്യമുന്നണി ഭരിക്കുന്പോൾ അവരുടെ ഒരു മന്ത്രിക്കെതിരേ വന്നെങ്കിൽ എന്താകുമായിരുന്നു സമീപനം? കോണ്ഗ്രസിലെ ചില വിപ്ലവക്കാർ രാജി വേണമെന്നു പറയുമായിരിക്കും. പക്ഷേ ഉണ്ടാവില്ല. ഇപ്പോൾ സതീശൻ ചൂണ്ടിക്കാണിക്കുന്ന വിശ്വനാഥന്റെ മാതൃകയെ ഉമ്മൻ ചാണ്ടി തള്ളിപ്പറഞ്ഞതു സഭാ രേഖയിലുണ്ട്. വിശ്വനാഥൻ രാജിവച്ചത് മണ്ടത്തരമായി എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം നിയമസഭ തല കീഴ് മറിച്ചിട്ട് അന്ന് കെ.എം. മാണി രാജിവച്ചോ? കോണ്ഗ്രസുകാർ ഉണ്ടാക്കിയ കെണിയാണ് അദ്ദേഹത്തെ വീഴ്ത്തിയത് എന്നാണ് ഇന്നും മാണിക്കാർ വിശ്വസിക്കുന്നത്. അതല്ലേ ജോബ് മൈക്കൾ നിയമസഭയിൽ പറഞ്ഞത്. ശിവൻകുട്ടി രാജിവയ്ക്കുമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടോ. അതിലും എത്ര വലിയ ആയുധമായിരുന്നു ഐഎൻഎലിലെ വഴക്ക്. കേരളത്തിലെ ഇടതുമുന്നണിയുടെ നേതാവ് മറ്റുസംസ്ഥാനങ്ങളിൽ എസ്ഡിപിഐയുടെ നേതാവായി പ്രവർത്തിക്കുന്നതായി അദ്ദേഹത്തിന്റെ പാർട്ടിക്കാരൻ തന്നെ പറഞ്ഞത് ഒന്നും വിഷയമല്ല.
മാധ്യമങ്ങൾക്കും പതിപക്ഷ പാർട്ടികൾക്കും കടിക്കുവാൻ ബിജെപി തന്ത്രജ്ഞന്മാർ ഇട്ടുകൊടുത്ത എല്ലല്ലേ പെഗാസസ് എന്നു സംശയിക്കണം. അതോടെ പ്രതിപക്ഷ നേതാക്കളുടെ ശ്രദ്ധ മുഴുവനും അങ്ങോട്ടായി. സർക്കാരിന്റെ വീഴ്ചകളും ജനകീയ പ്രശ്നങ്ങളുമൊന്നും ചർച്ചയാകുന്നില്ല. ജനങ്ങളെ ബാധിക്കുന്ന നിയമങ്ങൾ ചർച്ച കൂടാതെ പാസാക്കപ്പെടുന്നു. സഭാ സമ്മേളന കാലം പോലും വെട്ടിച്ചുരുക്കപ്പെടുന്നു. ബിജെപി ജയിക്കുന്നു.
അനന്തപുരി /ദ്വിജൻ
സ്ലീപ്പർ സെല്ലുകളുടെ സാത്താന്റെ സുവിശേഷം
11:51 PM Jul 31, 2021 | Deepika.com