കോവിഡിനെത്തുടർന്നുള്ള സാന്പത്തിക മാന്ദ്യത്തിൽ റബർ കർഷകർ നട്ടംതിരിയുന്പോഴാണു കപ്പ് ലംബ് (ചിരട്ടപ്പാൽ) ഇറക്കുമതി നീക്കം കേന്ദ്രസർക്കാർ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഇറക്കുമതിക്കുള്ള കപ്പ് ലംബിന്റെ നിലവാര മാനദണ്ഡങ്ങൾ നിർണയിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനെ (ബിഐഎസ്) കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നു. ആർഎസ്എസ് ഒന്നു മുതൽ നാലു വരെ ഗ്രേഡിൽ നിലവാരമുള്ള റബർ ഷീറ്റ് തയാറാക്കി ഉയർന്ന വിലയ്ക്ക് വിൽക്കാനുള്ള സാഹചര്യം കപ്പ് ലംബ് ഇറക്കുമതിയോടെ ഇല്ലാതാകും എന്നതാണ് ആശങ്കയുടെ അടിസ്ഥാനം. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കിലോയ്ക്കു 170 രൂപ വിലയുണ്ടായിരിക്കേ കപ്പ് ലംബ് ഇറക്കുമതിയുണ്ടായാൽ റബർ ഷീറ്റിനു ഡിമാൻഡും വിലയും ഇടിയും.
ടാപ്പിംഗ് നടത്തി ലാറ്റെക്സ് ചിരട്ടയിൽതന്നെ ഉറകൂട്ടുന്നതാണ് കപ്പ് ലംബ്. പിറ്റേന്നു തോട്ടത്തിൽനിന്ന് ഇവ ശേഖരിച്ച് ഫാക്ടറിയിൽ അസംസ്കൃതസാധനങ്ങൾ ചേർത്ത് അരച്ചുണ്ടാക്കുന്ന ഉത്പന്നമാണ് ലാറ്റെക്സ് ക്രംബ്. നിലവിൽ റബർ ഇറക്കുമതിയുടെ 80 ശതമാനവും ഐഎസ്എംആർ 20 എന്ന ലാറ്റെക്സ് ബ്ലോക്ക് റബറാണ് (ലാറ്റെക്സ് ക്രംബ്). മുന്പ് തോട്ടങ്ങളിൽനിന്നു ശേഖരിച്ചിരുന്ന ഒട്ടുപാൽ അരച്ചുണ്ടാക്കുന്നതിനെ സ്ക്രാപ്പ് ലംബ് എന്നാണ് പറയുന്നത്. ബ്ലോക്ക് റബറിനു പകരം കപ്പ് ലംബ് നേരിട്ട് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ ബ്ലോക്ക് റബർ ഉത്പാദിപ്പിച്ച് കൂടുതൽ ലാഭമുണ്ടാക്കാനാണു വ്യവസായികളുടെ ലക്ഷ്യം.
ഇതിലേക്കു ചിരട്ടപ്പാൽ ഇറക്കുമതി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണു മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ദിവസങ്ങൾ പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതും ജലാംശം കലർന്നതുമായ ചണ്ടിപ്പാൽ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുന്നതും മാനദണ്ഡത്തിന്റെ പരിധിയിൽവരും.
2018ൽ കപ്പ് ലംബ് ഇറക്കുമതിക്ക് നീക്കമുണ്ടായപ്പോൾ റബർ ബോർഡിന്റെയും കർഷകരുടെയും കടുത്തപ്രതിഷേധത്തിൽ അതു വേണ്ടെന്നു വച്ചതാണ്. അഴുകിയ നിലയിൽ രോഗാണുക്കളും ഇതര സൂക്ഷ്മജീവികളുമുള്ള ചിരട്ടപ്പാലിന് ഇറക്കുമതി നിലവാരം നിശ്ചയിക്കുക സാധ്യമല്ലെന്ന് അന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് വ്യക്തമാക്കിയിരുന്നു. പകർച്ചവ്യാധികൾക്കും ഇതര രോഗങ്ങൾക്കും കാരണമാകാവുന്ന ചിരട്ടപ്പാൽ ഇറക്കുമതി തായ് ലൻഡ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
വൻകിട വ്യവസായികളുടെ സമ്മർദത്തിലും സ്വാധീനത്തിലും കപ്പ് ലംബ് മാനദണ്ഡം അടിയന്തരമായി നിശ്ചയിക്കാനും ഇറക്കുമതി നടപ്പാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇപ്പോൾ താൽപര്യം കാണിച്ചിരിക്കുകയാണ്. മാർച്ച് 23നു കൊച്ചിയിൽ ചേരാനിരുന്ന റബർ ആൻഡ് റബർ പ്രോഡക്ട്സ് സെക്ഷണൽ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഇറക്കുമതി ചെയ്യേണ്ട കപ്പ് ലംബിനുവേണ്ട മാനദണ്ഡം നിശ്ചയിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അജൻഡയിലെ ഒന്നാമത്തെ ഇനം ചിരട്ടപ്പാലിന് ഇന്ത്യൻ സ്റ്റാൻഡാർഡ് നിശ്ചയിക്കൽ എന്നാണു നിർദേശമുള്ളത്.
കേരളത്തിലെ പരന്പരാഗത റബർ കർഷകരെ തകർക്കുന്നതാണു ചിരട്ടപ്പാൽ ഇറക്കുമതി. ചിരട്ടപ്പാലിന് ബിഐഎസ് നിശ്ചയിക്കുക പ്രായോഗികമല്ലാത്തതിനാൽ ഇറക്കുമതി സാധ്യമല്ലെന്ന് റബർ ബോർഡ് 2018ൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മാനദണ്ഡം നിശ്ചയിക്കാൻ കേന്ദ്രം ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശത്തിൽ റബർ ബോർഡ് വ്യക്തമായ നിലപാട് സ്വീകരിക്കാതെ നിസംഗത പുലർത്തുന്നതാണ് ആശങ്ക ഉണർത്തുന്നത്.
ഇന്ത്യയിലെ റബർ കൃഷിയുടെ 90 ശതമാനവും ഉൾപ്പെടുന്ന കേരളത്തെയാണ് കപ്പ് ലംബ് ഇറക്കുമതി നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവുള്ളതായി റബർ ബോർഡ് തന്നെ കണക്കാക്കിയിരിക്കേ ഒരു കിലോ കപ്പ് ലംബ് 60 രൂപ മുതൽ 80 രൂപ വരെ വിലയ്ക്കു വിറ്റഴിക്കേണ്ടിവരുന്പോൾ കേരളത്തിൽ റബർ കൃഷി അന്യംനിൽക്കുന്ന സാഹചര്യമുണ്ടാകും.
ആസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഷീറ്റിനെക്കാൾ കൂടുതലായി കപ്പ് ലംബാണ് ഉത്പാദിപ്പിക്കുന്നത്. അവിടത്തെ കൂലിച്ചെലവും ജീവിതസാഹചര്യവും കണക്കാക്കിയാൽ കപ്പ് ലംബ് അവിടെ നഷ്ടമല്ല. രണ്ടു ലക്ഷം ഹെക്ടറിൽകൂടി അവിടെ അടിയന്തര കൃഷി വ്യാപനം നടത്തിവരുന്നതും കപ്പ് ലംബ് നിർമാണം ലക്ഷ്യംവച്ചാണ്.
കേരളത്തിൽനിന്ന് അഞ്ചു ലക്ഷം റബർ തൈ ട്രെയിനിൽ കൊണ്ടുപോയി കൃഷി നടത്തിക്കൊടുക്കുന്നതിന്റെ ചുമതല റബർ ബോർഡാണ് ഏറ്റെടുത്തിരിക്കുന്നത്. ലാറ്റെക്സ് ക്രംബ് തയാറാക്കുന്ന ഫാക്ടറി ആരംഭിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നീക്കം തുടങ്ങിയിട്ടുമുണ്ട്.
കപ്പ് ലംബ് വ്യവസായ സ്ഥാപനങ്ങൾക്കടുത്തുള്ള തുറമുഖങ്ങളിൽ ഇറക്കിയാൽ വ്യവസായികൾക്കു നേട്ടമാണ്. ഗതാഗതച്ചെലവിലും കുറവുണ്ടാകും. ലാറ്റെക്സ് ക്രംബിനൊപ്പം ചെറിയ അളവിൽമാത്രം റബർ ഷീറ്റ് ചേർത്താണ് ടയർ നിർമാണം.
ലാറ്റെക്സ് ബ്ലോക്ക് റബറിനു പകരം നേരിട്ട് കപ്പ് ലംബ് ഇറക്കിയാൽ ഒരു കിലോയ്ക്ക് 50 രൂപയിലേറെ അധികലാഭം ലഭിക്കും. ലോകത്ത് ഒരുരാജ്യവും ചിരട്ടപ്പാലിന് ബിഐഎസ് മാതൃകയിൽ ഇറക്കുമതി നിലവാരം നിശ്ചയിച്ചിട്ടില്ല എന്നതു പ്രസക്തമാണ്. റബർ പാൽ സംസ്കരിച്ചുണ്ടാക്കുന്ന ഷീറ്റാണു മൂല്യവർധിതരൂപത്തിൽ ഏറ്റവും നിലവാരമുള്ളത്. ഇന്ത്യയാണ് ആഗോളതലത്തിൽ ഷീറ്റ് ഉത്പാദനത്തിൽ മുന്നിൽ.
മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു ചിരട്ടപ്പാൽ ഇറക്കുമതി നടത്താനാണു വ്യവസായികളുടെ താൽപര്യം. ഇതിൽ ചില രാജ്യങ്ങളിൽ ഇന്ത്യൻ ടയർ കന്പനികൾക്ക് സ്വന്തമായി റബർ തോട്ടങ്ങളുമുണ്ട്. ഇവർക്ക് ഇന്ത്യയിൽ വലിയ മാർക്കറ്റ് തുറക്കാൻ കപ്പ് ലംബ് ഇക്കുമതി സഹായകമാകും. ഇതോടെ ഒട്ടുപാലിനും റബർഷീറ്റിനും വില നിലവിലുള്ളതിന്റെ പകുതിയിൽ താഴെയാകുമെന്നാണ് ആശങ്ക.
കേരളത്തിൽ റബർ ഷീറ്റിന് 170 രൂപയും ലാറ്റെക്സിന് 160 രൂപയും സർക്കാർ വിലസ്ഥിരതാഫണ്ട് തറവിലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പ് ലംബ് ഇറക്കുമതി വൻതോതിലായി കേരളത്തിലും കർഷകർ കപ്പ് ലംബ് തയാറാക്കി വിൽക്കുന്ന സാഹചര്യമുണ്ടായാൽ റബർ വിലസ്ഥിരതാ പദ്ധതി നിലച്ചുപോകാനും സാധ്യതയുണ്ട്.
റെജി ജോസഫ്
കപ്പ് ലംബ് ഇറക്കുമതി കേരളത്തിനു പ്രഹരം
12:42 AM Jul 29, 2021 | Deepika.com