ഒരാളുടെ തോട്ടത്തിൽ മനോഹരമായ ഒരു പുഷ്പം വിരിഞ്ഞു. അതിന്റെ മധു നുകരാൻ വർണച്ചിറകുള്ള ശലഭങ്ങൾ വട്ടമിട്ടു പറന്നു. വഴിപോക്കരായ നൂറുകണക്കിനാളുകൾ അതു കണ്ടാസ്വദിച്ചു. എന്നാൽ, അതിൽ ചിലർ ചോദിച്ചു: എന്തിനാണ് ഈ പൂവ് ഇപ്പോൾ വിരിഞ്ഞത്? എന്തുകൊണ്ടാണ് ഈ തോട്ടത്തിൽ വിരിഞ്ഞത്? ഈ ചോദ്യം കേട്ട് വിവരമുള്ളവർ മൂക്കത്തു വിരൽവച്ചു. കഴിഞ്ഞദിവസം ചില ചാനലുകളിൽ നടന്ന പാലാ രൂപതയുടെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയാണു പൂവിന്റെ കഥ പറയാൻ പ്രേരണയായത്.
പാലാ രൂപതയുടെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്റെ വിശ്വാസിസമൂഹത്തിനു പ്രതീക്ഷ നൽകുന്ന ഒരറിയിപ്പ് പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും വായിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിച്ചു. അതിന്റെ ശീർഷകം ഇങ്ങനെ: ‘കുടുംബവർഷം: പാലാ രൂപത നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ.’ അഭിസംബോധന ഇങ്ങനെയാണ്: മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരങ്ങളേ. ഇതിൽനിന്നു വ്യക്തമാണു ബിഷപ്പിന്റെ ഈ സർക്കുലർ പൊതുസമൂഹത്തിനുവേണ്ടിയുള്ളതല്ല, തന്നെ ഭരമേൽപിച്ചിരിക്കുന്ന വിശ്വാസിസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ് എന്ന്.
ഹ്രസ്വമായ ആ കത്തിന്റെ പ്രാരംഭത്തിൽ പങ്കുവയ്ക്കുന്നതു കുടുംബത്തെ സംബന്ധിക്കുന്ന സഭയുടെ കാഴ്ചപ്പാടാണ്. ‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സന്പത്തും കുഞ്ഞുങ്ങൾതന്നെയാണ്. ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിക്കണം. ഓരോ കുഞ്ഞിനും ജന്മംനൽകുന്പോഴും സർവശക്തനായ ദൈവത്തിന്റെ സൃഷ്ടികർമത്തിൽ മാതാപിതാക്കൾ പങ്കാളികളാവുകയാണ്.’ കുടുംബത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനമാണ് ബിഷപ് സർക്കുലറിൽ വിശദീകരിച്ചത്.
ഈ സർക്കുലർ പുറപ്പെടുവിച്ച പശ്ചാത്തലം പൊതുവിജ്ഞാനമുള്ളവർക്കു സുവിദിതമാണ്. 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കുടുംബവർഷമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ഇനി മുതൽ എല്ലാ വർഷവും ഗ്രാന്ഡ് പേരന്റ്സ് ആൻഡ് എൽഡേഴ്സ് ദിനമായി ആചരിക്കാനും നിർദേശമുണ്ട്. ഇതിന്റെ ചുവടുപിടിച്ചു പാലാ രൂപതയിൽ ആറു ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. സാന്പത്തിക ഞെരുക്കം അനുഭവിക്കുന്ന കൂടുതൽ മക്കളുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള സോദ്ദേശ്യപരമായ പദ്ധതിയാണത്.
2000-നുശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദന്പതികൾക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാന്പത്തിക സഹായം നൽകുമെന്നുള്ള വാഗ്ദാനവും നാലാമത്തേതും തുടർന്നുമുള്ള പ്രസവത്തിനു രൂപതയുടെ ആശുപത്രികളിൽ അഡ്മിറ്റാകുന്നവർക്കു സൗജന്യ ശുശ്രൂഷ നൽകുമെന്നുള്ള ഉറപ്പും രൂപതയുടെ ക്ഷേമപദ്ധതികളിൽ പ്രധാനമാണ്. രൂപതയുടെ എൻജിനിയറിംഗ്, നഴ്സിംഗ് കോളജുകളിൽ യോഗ്യരായ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം രൂപതയുടെ ഖ്യാതിക്കുവേണ്ടിയോ രൂപത നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ പരസ്യത്തിനുവേണ്ടിയോ അല്ല. രൂപതാംഗങ്ങളായ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുക എന്നതിനപ്പുറം ഒരു താത്പര്യവും ഇക്കാര്യത്തിൽ രൂപതയ്ക്കില്ല.
ഈ പദ്ധതിയുടെ നടത്തിപ്പുകാർ പാലാ രൂപതയാണ്. അവർ ത്യാഗം സഹിച്ചു മാറ്റിവയ്ക്കുന്ന പണവും സൗകര്യങ്ങളുമാണ് അർഹരായവർക്കു നൽകുന്നത്. പാവപ്പെട്ടവരുടെ അവകാശമാണു സഹായം ലഭിക്കുകയെന്നത്. സഭാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾ മാത്രമല്ല, ആവുന്നത്ര അവരുടെ ഭൗതികാവശ്യങ്ങളും സാധിച്ചുകൊടുക്കുക തങ്ങളുടെ കടമയായി രൂപത കരുതുന്നു. രൂപതയുടെ ഈ സദുദ്യമത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയും ചാനലുകളിൽ സഭാവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരം സൃഷ്ടിക്കുകയും ചെയ്തതിനുപിന്നിൽ സഭാവിരുദ്ധ അജൻഡകളുണ്ടെന്നു വ്യക്തം. സഭയെ പൊതുസമൂഹത്തിനുമുന്പിൽ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളെ വിശ്വാസിസമൂഹം പുച്ഛത്തോടെ തള്ളിക്കളയും.
പാലാ രൂപതയുടെ ക്ഷേമപ്രവർത്തനങ്ങൾ ഒരു സമുദായത്തെയും ദോഷകരമായി ബാധിക്കില്ല. സർക്കാർ നയങ്ങൾക്കോ പദ്ധതികൾക്കോ അത് എതിരല്ല. ജനസംഖ്യാ വിസ്ഫോടനത്തിനുള്ള ആഹ്വാനമല്ലത്. ഇനിമുതൽ ക്രൈസ്തവ ദന്പതികൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്നു സർക്കുലറിൽ ആഹ്വാനം ചെയ്യുന്നില്ല. അംഗബലം വർധിപ്പിച്ച് ഏതെങ്കിലും സമുദായത്തെ പിന്നിലാക്കി സർക്കാർ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങണമെന്നു പറയുന്നില്ല. നന്മ ചെയ്യാനുള്ള രൂപതയുടെ സ്വാതന്ത്ര്യത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ആർക്കും അവകാശമില്ലെന്ന് ഓർമിക്കണം.
അയലാളൻ
പൂവേ, നീ എന്തിനു വിടർന്നു വിലസുന്നു?
12:39 AM Jul 29, 2021 | Deepika.com