അനന്തപുരി / ദ്വിജൻ
പിണറായി മന്ത്രിസഭയിൽനിന്ന് എൻസിപി മന്ത്രി എ.കെ. ശശീന്ദ്രന് വീണ്ടും രാജിവയ്ക്കേണ്ടി വരുമോ? ഒന്നാം പിണറായി മന്ത്രിസഭയിൽനിന്നു ഹണിട്രാപ്പിൽപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന ശശീന്ദ്രൻ ഒരു വിധത്തിലാണ് തിരിച്ചുകയറിയത്. ഇക്കുറി അത്തരം പ്രവൃത്തിയല്ല കെണിയാകുന്നത്. പിന്നെയോ ഒരു പാർട്ടിപ്രവർത്തകനെ കേസിൽനിന്നു രക്ഷിക്കാൻ ഇടപെട്ട സംഭവമാണ്.
ഒരു യുവതി ഒരു എൻസിപി നേതാവിനെതിരേ നല്കിയ പീഡന പരാതി ഒത്തുതീർക്കണമെന്ന് എൻസിപിയുടെതന്നെ മറ്റൊരു നേതാവായ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടതാണ് വിഷയം. കേസ് ഒത്തുതീർപ്പാക്കണം എന്ന് അഭ്യർഥിക്കുന്നത് എങ്ങനെയാണ് വലിയ തെറ്റാവുന്നത്? അപമാനിക്കുവാൻ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു പരാതിയെന്നും പീഡനം സംബന്ധിച്ച വിവരങ്ങൾ ഒന്നും വ്യക്തമായി ഇല്ലായിരുന്നു എന്ന് പോലീസും പീഡനക്കേസാണ് എന്ന് അറിയില്ലായിരുന്നു എന്ന് മന്ത്രിയും പറയുന്നു. അവർ പറയുന്നത് സത്യമായാലും അല്ലെങ്കിലും കൊണ്ടാട്ടക്കാർ അതെല്ലാം നുണയാണ് എന്ന നിലപാടിലാവും നിൽക്കുക. പോലീസ് അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങൾ പോലും അംഗീകരിക്കുവാൻ ഇക്കൂട്ടർ തയാറാവാറില്ല. തൃശൂരിൽ ഒരു സ്ത്രീ കൊടുത്ത പരാതി സംബന്ധിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൊടുത്ത റിപ്പോർട്ടിലെ കണ്ടെത്തൽ ഈ കേസിന്റെ ചാനൽ ചർച്ചയിൽ ഉദാഹരണമാക്കിയവർ തരുന്ന സൂചന അതാണ്. തങ്ങൾ പറയുന്ന പ്രതികൾക്കെതിരേ തങ്ങൾ പറയുന്ന കണ്ടെത്തലുകൾ പോലീസ് നടത്തിയില്ലെങ്കിൽ പോലീസ് കള്ളം ചെയ്യുന്നു എന്ന നിലപാടിലാവും ചർച്ചക്കാർ. ഈ ആക്ടിവിസം സത്യം കണ്ടെത്തപ്പെടാൻ തടസമുണ്ടാക്കുകയല്ലേ ചെയ്യുക.
ശശീന്ദ്രനെതിരേ ഉണ്ടാക്കിയ ഒരു കെണി കൂടിയായിരുന്നു ഈ വിവാദം എന്ന് ശശീന്ദ്രൻ പക്ഷക്കാർ കരുതുന്നു. മന്ത്രിയുടെ സംഭാഷണം റിക്കാർഡ് ചെയ്തതും അതു പുറത്തുവിട്ടതും എല്ലാം നിഷ്ക്കളങ്ക പ്രവൃത്തികളാണോ എന്നാണ് അവരുടെ ചോദ്യം. ശശീന്ദ്രൻ മന്ത്രിയാകുന്ന കാലത്തുണ്ടായിരുന്ന എതിർപ്പുകളുടെയും എതിർത്തവരുടെയും കൈകൾ ഈ കെണിക്കു പിന്നിലും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. ശശീന്ദ്രൻ രാജിവയ്ക്കേണ്ടി വന്നാൽ മന്ത്രിസ്ഥാനം കിട്ടാനിടയുള്ള വ്യക്തിയെക്കാൾ അദ്ദേഹത്തെ മന്ത്രിയാക്കണം എന്ന് ആഗ്രഹമുള്ളവരുടെ കൈകളാണ് അവർ ഈ കെണിക്കു പിന്നിൽ സംശയിക്കുന്നത്. ശശീന്ദ്രനുമായി വഴക്കിട്ട് എൻസിപിയിൽനിന്നു പുറത്തുപോയ മാണി സി. കാപ്പന്റെ കൈകൾ സംഭവം വിവാദമാക്കുന്നതിനു പിന്നിൽ ഉണ്ടെന്നാണ് അവരുടെ വിശ്വാസം.
മന്ത്രിയുടെ സംഭാഷണ വിവരങ്ങൾ വരെ മാധ്യമങ്ങൾക്കു നല്കിക്കൊണ്ട് എതിരാളികൾ ഒരുക്കുന്ന ശരപഞ്ജരത്തിൽ ശശീന്ദ്രൻ കുടുങ്ങിയ മട്ടാണ്. ഫോണിൽ വിളിച്ച് പരാതി അട്ടിമറിക്കാനും കേസ് ഒത്തുതീർപ്പാക്കാനും മന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവായ യുവതി പോലീസിൽ പരാതിപ്പെട്ടു കഴിഞ്ഞു. കേസ് മുന്നോട്ടു പോകുന്നതനുസരിച്ച് മന്ത്രിക്കെതിരേ കൂടുതൽ ആരോപണങ്ങൾ എത്താം എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്.
അതോടെ ശശീന്ദ്രന്റെ ചോരയ്ക്കുവേണ്ടിയുള്ള മുറവിളി ചാനലുകാരും ബിജെപിയും പ്രതിപക്ഷവും എല്ലാം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ശശീന്ദ്രനെതിരേ വന്നതിലും എത്രയോ ഭീകരമായ ആക്ഷേപങ്ങളാണ് പല കോണ്ഗ്രസ് നേതാക്കൾക്കും എതിരേ ഇപ്പോൾ ഉള്ളത്. അത്തരം ന്യായങ്ങളൊന്നും ആരും നോക്കറില്ല എന്നതു സത്യം. പകരം ഇരയുടെ ചോരയ്ക്കായി മുറവിളികൂട്ടി രസിക്കുന്നു. എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരത് പവാറും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി നേതൃത്വവും എല്ലാം ഇപ്പോൾ ശശീന്ദ്രന് അനുകൂലമാണ്. എന്നിട്ടും, ശശീന്ദ്രന് പോകേണ്ടിവരും എന്ന ചിന്ത തലസ്ഥാനത്തു ശക്തമാകുന്നുണ്ട്. അവർക്ക് സംരക്ഷിക്കാനാവാത്ത നിലയിലേക്ക് വിവാദം എത്തും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ജൂണ് 28ന് കൊടുത്ത പരാതിയിൽ കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചത് 22 ദിവസം. പാർട്ടിക്കാർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കാൻ ശശീന്ദ്രൻ നടത്തിയ ശ്രമത്തിൽ അപാകത ഒന്നും കാണാത്ത മുഖ്യമന്ത്രി, പക്ഷേ കേസെടുക്കാൻ പോലീസ് വൈകിയത് വീഴ്ചയായിത്തന്നെ അംഗീകരിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. എൻസിപിയുടെ പാർട്ടി കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ശശീന്ദ്രൻ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കുക ഇന്നത്തെ രീതിയിൽ എൻസിപിയെക്കാൾ സിപിഎം ആയിരിക്കും.
ശശീന്ദ്രൻ പോയാൽ
ശശീന്ദ്രൻ രാജിവയ്ക്കുന്നതാണ് രാഷ്ട്രീയ നേട്ടം എന്നു സിപിഎമ്മിനു തോന്നിയാൽ ശശീന്ദ്രനു പോകേണ്ടിവരും. അങ്ങനെ വന്നാൽ ആരാവും പുതിയ മന്ത്രി എന്നതു സംബന്ധിച്ചും അഭ്യൂഹങ്ങൾ ധാരാളമുണ്ട്. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനാണ് സാധാരണനിലയിൽ കുറി വീഴേണ്ടത്. കാരണം, ശശീന്ദ്രനും അദ്ദേഹവുമാണ് പാർട്ടിയുടെ എംഎൽഎമാർ. എന്നാൽ, തോമസ് കെ. തോമസിലൂടെ ഭരണത്തിൽ കൈകടത്താൻ മാണി സി. കാപ്പൻ കളിക്കുന്നു എന്ന പ്രചാരണം ശക്തമാക്കുന്നവർ തോമസ് കെ. തോമസിന്റെ കടന്നുവരവിന് തടയിടുകയാണ്.
ശശീന്ദ്രൻ രാജിവച്ചാൽ കേസന്വേഷണം പൂർത്തിയാകുന്നതുവരെ വകുപ്പ് മുഖ്യമന്ത്രി സൂക്ഷിക്കാനോ അല്ലെങ്കിൽ പി.സി. ചാക്കോയെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനോ വരെ ആലോചനകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് കേൾവി. ചാക്കോയും ശശീന്ദ്രനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചാക്കോയുടെ വരവോടെയാണ് ശശീന്ദ്രൻ ഗ്രൂപ്പ് പാർട്ടിയിൽ ശക്തമായത്. ടി.പി. പിതാംബരൻ ശശീന്ദ്രന് എതിരായിരുന്നു. വല്ലാത്ത ഒരു സാഹചര്യം വന്നാൽ ചാക്കോയെ മന്ത്രിയാക്കുവാൻ എലത്തൂർ വരെ തത്കാലത്തേക്കു വിട്ടുകൊടുക്കുവാൻ ശശീന്ദ്രൻ തയാറാകുമെന്ന് പ്രചാരണവും ഉണ്ട്. എലത്തൂരിൽ സിപിഎം പിന്തുണയോടെ ആരു നിന്നാലും ജയിക്കും എന്നാണ് കരുതപ്പെടുന്നത്. ചാക്കോ മന്ത്രിയായി മത്സരിച്ചാൽ വിജയം അനായാസമാകും. ശശീന്ദ്രനു പകരം ചാക്കോ വരുന്നതിനെ ശരത് പവാറും അനുകൂലിക്കും. ശശീന്ദ്രൻ രാജിവച്ചാൽ ആറു മാസത്തിനകം എലത്തൂരിൽ തെരഞ്ഞെടുപ്പു നടക്കുമോ എന്ന ചോദ്യമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെക്കൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കുവാൻ ചാക്കോയ്ക്കാവും എന്നാണ് അദ്ദേഹത്തിന്റെ ആൾക്കാർ പറയുന്നത്. വളരെ സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു പറയുന്നവരും ഉണ്ട്.
സുപ്രീംകോടതിയിലേക്ക്
ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിഭജിക്കണം എന്ന ഹൈക്കോടതി വിധിയെക്കുറിച്ച് സുപ്രീംകോടതിയെ സമീപിക്കും എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം പദ്ധതിയുടെ ഗുണഭോക്താക്കളായ സമൂഹങ്ങൾ വളരെ ജാഗ്രതയോടെ കാണേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കു തീരുമാനം എടുക്കാനാവില്ല എന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് മുതിർന്ന അഭിഭാഷകനായ പരാശരന്റെ നിയമോപദേശം ലഭിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇപ്പഴുതിലൂടെ എന്തെല്ലാമാകും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ പോകുന്നത് എന്നതിലാണ് ഒന്നാമതായി ജാഗ്രത പുലർത്തേണ്ടത്.
ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോകാതിരുന്നത് ഹൈക്കോടതി വിധിയോടും അതിൽ പ്രകടമാക്കപ്പെട്ട നീതിയോടുമുള്ള താത്പര്യത്തെക്കാൾ കേസുമായി മുന്നോട്ടു നീങ്ങിയാൽ സഹായവിതരണത്തിന് ഉണ്ടാകാവുന്ന കാലതാമസം മാത്രം കണക്കിലെടുത്താണ് എന്നു കരുതാൻ ന്യായമുണ്ട്. ഏതായാലും, ഇടതു-വലതു മുന്നണികൾ ഇതു സംബന്ധിച്ച ആഭ്യന്തര വഴക്കുകൾ രമ്യമായി പരിഹരിച്ച മട്ടുണ്ട്. ലീഗുകാർ പറഞ്ഞതു കോണ്ഗ്രസും കേരള കോണ്ഗ്രസും അംഗീകരിച്ചു. ലീഗ് തത്കാലത്തേക്ക് ബഹളം നിർത്തുകയും ചെയ്തു. സുപ്രീംകോടതിയിൽ കേസിനു പോകാം എന്ന ഉറപ്പ് മുഖ്യമന്ത്രി നിയമസഭയിൽ നൽകുകയും ചെയ്തു. എല്ലാംകൂടി കൂട്ടിവായിക്കുന്പോൾ ഇനിയും എന്തെല്ലാമാവും സംഭവിക്കുക എന്നു കണ്ടറിയണം.
നിയമനങ്ങളുടെ പഠനം നടക്കണം
കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷനിലുടെ നടന്ന നിയമനങ്ങളുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പഠനവിഷയമാക്കണം. സംവരണമുള്ള സമുദായത്തിൽപ്പെട്ട അപേക്ഷകർ ജനറൽ കാറ്റഗറിയിലും സംവരണത്തിലും സീറ്റുകൾ നേടുന്നതും പല റാങ്ക് ലിസ്റ്റിലും ബഹുഭൂരിപക്ഷവും ചില സമുദായക്കാർ മാത്രമാകുന്നതും കാണാനാവും. ഇതിനെകുറിച്ച് പഠനം വേണം. ഇതിലൂടെ സർക്കാർ സർവീസിലെ പദവികളിൽനിന്നു പലപ്പോഴും പല സമൂഹങ്ങളും ഒഴിവാക്കപ്പെടുന്നതു കാണാം. വലിയ അനീതിയുടെ ചിത്രങ്ങളാവും തെളിയുക. ഒരിക്കൽ ഏർപ്പെടുത്തിയ സംവരണം എക്കാലത്തേക്കും തുടരേണ്ടതില്ല എന്ന് എല്ലാവരും പറയുന്പോഴും അത്തരത്തിലുള്ള ഒരു നീക്കത്തിനും സംവരണം അനുഭവിക്കുന്ന ആരും കൂട്ടാക്കുന്നില്ല. അവരെ ഭയപ്പെടുന്ന രാഷ്ട്രീയക്കാരും തയാറാകുന്നില്ല എന്നതാണ് വാസ്തവം.
ഈക്വൽ ഓപ്പർച്ചൂണിറ്റി കമ്മീഷൻ
സച്ചാർ കമ്മിറ്റി നിർദേശിച്ചതും ഡോ. എൻ.ആർ. മാധവമേനോൻ അധ്യക്ഷനായുള്ള വിദഗ്ധ സമിതി പഠിച്ച് ശിപാർശ ചെയ്തതുമായ ഒരു സംവിധാനമാണ് ഈക്വൽ ഓപ്പർച്ചൂണിറ്റി കമ്മീഷൻ. സച്ചാർ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയ വിദഗ്ധ സമിതി ഇത്തരം ഒരു സംവിധാനം അത്യാവശ്യമാണ്, അടിയന്തര ആവശ്യമാണ് എന്നെല്ലാം ശിപാർശ ചെയ്തതാണ്. പക്ഷേ ഒന്നും നടന്നിട്ടില്ല. എത്രയോ വിഭാഗങ്ങളാണ് വലിയ അനീതി അനുഭവിക്കുന്നത്! സമ്മർദശേഷിയുള്ളവർ അപ്പക്കഷണങ്ങൾ തട്ടിക്കൊണ്ടുപോകുന്നു.
വഴി ഒരുക്കപ്പെടുന്നത് ചാക്കോയ്ക്കോ?
12:27 AM Jul 25, 2021 | Deepika.com