ഇസ്രേലി സൈബർ ആംസ് സംരംഭമായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാരവൃത്തി നടത്തുന്നതിനുള്ള സോഫ്റ്റ്വേറാണ് പെഗാസസ്. അതിന് ഇന്റർനെറ്റ് കണക്ഷനുള്ള ഏത് കംപ്യൂട്ടറിലും ഫോണിലും നുഴഞ്ഞുകയറി വാസമുറിപ്പിച്ച് അതിലെ ഫയൽ ഉൾപ്പെടെയുള്ള ഏതു വിവരങ്ങളും ചിത്രങ്ങളും മറ്റും ചോർത്തിയെടുക്കാൻ ശേഷിയുണ്ട്. ചാരവൃത്തിക്കുള്ള ഈ സോഫ്റ്റ്വേർ ലോകത്തിലെ സർക്കാരുകൾക്കു മാത്രമാണ് നൽകുന്നതാണ്.
അമേരിക്കയിലെ ഏറ്റവും ശക്തമായ പണമിടപാട് സ്ഥാപനങ്ങളും കോർപറേറ്റ് ബിസിനസുകളും നിയന്ത്രിക്കുന്നതിൽ ഇസ്രേലികൾക്കു നിർണായക പങ്കുണ്ട്. പല രാജ്യങ്ങളിലെയും ഭരണാധികാരികളെ അട്ടിമറിക്കാനും മാറ്റിമറിക്കുവാനും അമേരിക്കൻ കോർപറേറ്റ് ലോബിക്ക് ഇതുവരെ കഴിഞ്ഞിട്ടുമുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് ലോകത്തിലെ ഏതു കാര്യത്തിലും സ്വമേധയാ കടന്നു ചെല്ലാൻ ശേഷിയുള്ള പെഗാസസ് എന്ന ചാരവൃത്തി സോഫ്റ്റ്വേർ എന്ന് അറിയുന്പോഴാണ് ഈ രാക്ഷസീയ ശക്തിയുടെ ബലവും പ്രത്യാഘാതങ്ങളും എത്രമാത്രമെന്നു തിരിച്ചറിയാനാവുക.
ഇന്ത്യയെ കശക്കിയ പെഗാസസ്
നരേന്ദ്ര മോദി സർക്കാരിൽ രവിശങ്കർ പ്രസാദ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ചുമതല വഹിക്കുന്പോഴാണ് 2019 ൽ ഇന്ത്യ പെഗാസസ് വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ശത്രു രാജ്യങ്ങളുടെയോ ഭീകര സംഘടനകളുടെയോ വിവരങ്ങൾ ചോർത്തുകയെന്നതായിരുന്നില്ല ഇതിന്റെ പ്രധാന ലക്ഷ്യം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സാമൂഹിക - രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയ എല്ലാ മേഖലകളിലുള്ളവരെയും ഭരണാധികാരിയുടെ രഹസ്യ നോട്ടത്തിവുള്ളിലാക്കാനാണ് പെഗാസസ് ഉപയോഗിച്ചത്. പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ച് ഒരാളുടെ ഫോണിലും കംപ്യൂട്ടറിലും മൈക്രോഫോണും കാമറയും സ്ഥാപിച്ചു വിവരങ്ങൾ ചോർത്താൻ കഴിയും.
ഫോണിലും കംപ്യൂട്ടറിലും എന്തു വിവരങ്ങളും ഫയലുകളും നിക്ഷേപിക്കാനും പെഗാസസ് ചാര സോഫ്റ്റ്വേർ ഉപയോഗപ്പെടുത്താം. ഒരാളെ ദേശദ്രോഹിയാക്കുന്നവിധം ദേശദ്രോഹപരമായ കാര്യങ്ങൾ കടത്തിവിട്ട് അധികാരികൾക്ക് ഇഷ്ടമില്ലാത്തവരെ ഭീകര പ്രവർത്തകരാക്കി ശിക്ഷിക്കാനും തുറുങ്കിൽ അടയ്ക്കാനും ഈ സോഫ്റ്റ്വേർ സഹായിക്കും. ഫാ. സ്റ്റാൻ സ്വാമി തന്റെ കംപ്യൂട്ടറിൽ അന്വേഷണ ഏജൻസി മാവോയിസ്റ്റ് ബന്ധങ്ങൾ കാണിക്കുന്ന ഫയലുകൾ കൃത്രിമമായി ചേർത്തതാണെന്ന് കോടതിയിൽ പറഞ്ഞത് നിസഹായന്റെ ദീനരോദനമായി ഇന്ത്യയൊട്ടാകെ മുഴങ്ങുന്നു. നിരപരാധികളെ നിഷ്കരുണം കുറ്റവാളികളാക്കുന്ന സർക്കാരിന് ശുദ്ധജീവിതം നയിക്കുന്ന ആദിവാസികൾക്ക് നിസ്വാർഥമായ സേവനം ചെയ്തുവന്ന ഒരു പുരോഹിതനെപോലും ഇരയാക്കാൻ മടിയുണ്ടായില്ല. സർക്കാരിന്റെ ദുർബുദ്ധിയുടെ ആഴവും പരപ്പും അതിൽ പ്രകടമാണ്.
ഏതറ്റംവരെയും പോകുമെന്ന മുന്നറിയിപ്പ്
രാജ്യത്തെ ഞെട്ടിക്കുന്നവിധം വിവരം ചോർത്തലിന് വിധേയമായവരുടെ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ദ വാഷിംഗ്ടണ് പോസ്റ്റ്, ദ ഗാർഡിയൻ, ല് മോന്ത് ഉൾപ്പെടെയുള്ള ലോകത്തെ പതിനാല് മാധ്യമങ്ങളിലൂടെ ഒരേസമയം പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങൾ ചോർത്തിയത് അധാർമികവും ജനാധിപത്യ വിരുദ്ധവും ആണെങ്കിലും അധികാര ആർത്തിയുള്ള ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ മോദിയെ കുറ്റവിമുക്തനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോണും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ പരാതിപ്പെട്ട സ്റ്റാഫിന്റെ ഫോണും ചോർത്തിയെന്നു പറയുന്പോൾ അധികാരത്തിലിരിക്കുന്നവരുടെ രഹസ്യനോട്ടത്തിൽ ഏതെല്ലാം ഉള്ളറകളാണ് തുറക്കുന്നതെന്ന് കാണാവുന്നതാണ്.
രാഷ്ട്രത്തിന്റെ എല്ലാ സ്പന്ദനങ്ങളും ഭരണാധികാരി രഹസ്യമായി നീരിക്ഷിക്കുന്ന അവസ്ഥ സന്പൂർണമായ ഏകാധിപത്യത്തിന്റെ പെരുന്പറയാണ് മുഴക്കുന്നത്. സന്പൂർണമായ അരാജകത്വവും സന്പൂർണമായ ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു അത്ഭുതമാണ് പെഗാസസ് ഉണ്ടാക്കിയിരിക്കുന്നത്. പുറമേയുള്ള ജനാധിപത്യത്തിന്റെ പുറന്തോട് പൊട്ടിച്ച് ഏതു നേരവും ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ കുഞ്ഞിനെ വിരിയിക്കുവാൻ ചരിത്രവും അക്കാദമിക മേഖലയും ദേശീയ പ്രതീകങ്ങളും തന്ത്രപ്രധാനമായ സ്ഥാനങ്ങളും ഉൾപ്പെടെയുള്ളവയെല്ലാം മാറ്റിമറിക്കുന്ന തയാറെടുപ്പുകൾ നടന്നുവരുന്പോൾ ആശങ്ക ഏറുകയാണ്.
ജനാധിപത്യത്തെ നിശ്ചേതനമാക്കൽ
ഒരാളുടെ ആശയങ്ങളും ആശയവിനിമയങ്ങളും രഹസ്യമായി ചോർത്തിയെടുക്കുന്ന അവസ്ഥയും സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടയുന്നതും ജനാധിപത്യത്തിൽ സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കേണ്ട പ്രതിപക്ഷം, മാധ്യമങ്ങൾ, നീതിന്യായ സംവിധാനം, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ നിശ്ചേതനമാക്കും. ലോകത്തെ ജനാധിപത്യ രാഷ്ട്രീയം പരിശോധിച്ചാൽ അത്തരം പ്രവൃത്തികൾ ചെയ്യുന്നതായി തെളിയുന്പോൾ അധികാരം വിട്ടൊഴിയാൻ ഭരണാധികാരി അല്ലെങ്കിൽ മന്ത്രിസഭ നിർബന്ധിതമാകുന്ന ചരിത്രമാണ് ഉള്ളത്. സ്വന്തം ജീവൽ പ്രശ്നങ്ങൾ പോലും ഉയർത്താൻ ശേഷിയില്ലാത്ത ഒരു ജനതയായി നാം പരിണമിക്കുന്പോൾ കേവലം രാജ്യത്തിന്റെ ജനാധിപത്യ പുറന്തോട് മാത്രം സംരക്ഷിക്കാൻ ജനശക്തി ലഭ്യമാകില്ല.
പാർലമെന്റ് സ്തംഭിച്ചാലും ജനങ്ങൾ സമാധാനപരമായി തെരുവുകൾ കൈയടക്കിയാലും കുലുങ്ങാത്ത ഭരണാധികാരികളാണ് ഇവിടെയുള്ളതെന്ന് അനേകമാസങ്ങൾ നീണ്ട കർഷക സമരം തെളിയിച്ചു കഴിഞ്ഞു. സമാധാനപരമായ സമരങ്ങൾ ഫലരഹിതമായിത്തീരുന്നു. അല്പമെങ്കിലും തീക്ഷ്ണത കാണിച്ചാൽ രാഷ്ട്രീയ ഗുണ്ടകളും പോലീസും അടിച്ചമർത്തുന്നു. ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീക്ഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്രമോദി ഭരണത്തിന്റെ കീഴിൽ സംസ്ഥാന ബിജെപി സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരേ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്. സായുധമായ ഏറ്റുമുട്ടൽ അല്ലാതെ ജനങ്ങളെ പകൽക്കൊള്ള നടത്തുകയും കോർപറേറ്റുകളുടെ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചിച്ചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരേ മറ്റൊരു മാർഗവും ഇല്ലെന്നു വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ്.
രാഷ്ട്രമെന്ന നിലയിൽ ഭരണാധികാരികൾ അതിന്റെ അടിത്തറ മാന്തുന്പോൾ ജനാധിപത്യത്തിന്റെ ഒരു സംവിധാനവും രക്ഷയ്ക്കു വരാൻ ശേഷിയില്ലെങ്കിൽ അത് ആപത്കരമായിത്തീരും. പ്രത്യക്ഷമായി ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുന്ന ഒരു നടപടിയും എടുക്കാൻ അതിന് ആഗ്രഹമുണ്ടെങ്കിൽകൂടി കോർപറേറ്റ് ശക്തികൾ പാശ്ചാത്യ പൊതുജനാഭിപ്രായത്തെ കണക്കിലെടുത്ത് മുതിരില്ല. കോർപറേറ്റ് ശക്തികളുടെ പിൻബലത്തിലും കെട്ടുപിണഞ്ഞും കിടക്കുന്ന ഹിന്ദുത്വ ശക്തികൾ അവരുടെ ആജ്ഞകൾ അവഗണിക്കില്ല. അതിനാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവർ ആഗ്രഹിക്കുന്നെങ്കിൽ കൂടി ജനാപത്യത്തിന്റെ പുറന്തോട് തകർക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ തുനിയില്ലെന്നു വേണം കരുതുവാൻ.
എന്നാൽ, ജനാധിപത്യത്തെ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചേതനമാക്കുന്പോൾ ക്രമേണയായി രാജ്യത്തെ ഒരു വേദിയും ജനങ്ങൾക്ക് പ്രതീക്ഷയർപ്പിക്കുവാൻ ഇല്ലാതാകും.
അത്തരമൊരു സാഹചര്യത്തിൽ രൂപപ്പെടാവുന്ന സായുധ സംഘർഷങ്ങളെ സന്പൂർണാധിപത്യത്തിന് ഉപകരിക്കുമെന്ന തെറ്റായ കണക്കുകൂട്ടൽ ഹിന്ദുത്വ ശക്തികൾ ഇഷ്ടപ്പെട്ടേക്കാം. അതുപോലെ ജനങ്ങളുടെ സമാധാനപരമായ ഒരുപാട് സമരങ്ങൾ ഓരോ വൻകിട പദ്ധതികളുടെയും മേഖലകളിൽ നടക്കുന്നു. അത്തരം മേഖലകളിൽ മുന്നോട്ടുള്ള പോക്ക് അസാധ്യമായ ഇടങ്ങളിൽ സായുധ സംഘർഷങ്ങൾ കോർപറേറ്റ് ശക്തികളും സ്വാഗതം ചെയ്യാം. മഹായുദ്ധങ്ങൾ ഇല്ലാതെ തന്നെ ലോകം അരാജകത്വത്തിന്റെയും സംഘർഷത്തിന്റെയും പുതിയൊരു ഭൂപടം നിർമിക്കുന്നതിന്റെ വക്കിലാണ്.
പാരീസ് ആസ്ഥാനമാക്കിയ ഫൊർബിഡൻ സ്റ്റോറീസ് എന്ന സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലിന്റെ മനുഷ്യാവകാശ ഗ്രൂപ്പും നടത്തിയ അന്വേഷണങ്ങളാണ് പെഗാസസിന്റെ ഫോൺ ചോർത്തൽ സംബന്ധിച്ച മാധ്യമ വാർത്തകൾക്ക് ഉറവിടമായത്. ഇത്തരം വാർത്തകൾ ഇസ്രയേൽ നിഷേധിച്ചെങ്കിലും എല്ലാ ‘ദുരുപയോഗങ്ങളും’ ‘അന്വേഷിക്കുമെന്ന്’ അവർ പറയുന്നു. ഈ അവകാശവാദങ്ങൾ മുഖവിലയ്ക്ക് എടുക്കുവാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ ലോകത്ത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഇസ്രയേലിലെ തൊഴിലാളി കക്ഷിയിലൂടെ കടന്നുവന്ന ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ സൃഷ്ടിച്ച ചില ജനാധിപത്യ സംവിധാനങ്ങളും അവകാശങ്ങളും ഒരുപക്ഷേ ഈ വിഷയത്തിൽ ഒരു കച്ചിത്തുരുന്പായിത്തീരാം. അതിനുള്ള മുറവിളി ലോകത്തെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യവാദികളും ഉയർത്തിക്കൊണ്ടുവന്നാൽ അതൊരുപക്ഷേ ഇന്ത്യയിലെ ജനാധിപത്യത്തിനും രക്ഷയായിത്തീരാം.
എന്നിരുന്നാലും ജനാധിപത്യ സംവിധാനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സ്വതന്ത്രമായ പ്രവർത്തനങ്ങളുടെ മേലുള്ള ചാരവൃത്തി അവസാനിപ്പിക്കാൻ മറ്റു മാർഗങ്ങൾ ഇന്നത്തെ ഭരണാധികാരികൾ തേടുമെന്നുള്ളതും ഉറപ്പായ കാര്യമാണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഒരാളുടെയും ഫോണ് ചോർത്താൻ പാടില്ലെന്നും കഴിയില്ലെന്നുമാണ് മുൻ നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദ് പെഗാസസ് വിവാദത്തിൽ പ്രതികരിച്ചത്. അപ്രകാരം നിയമാനുസരണം മാത്രം പ്രവർത്തിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനുവേണ്ടി ഇനി എത്രകാലം കാത്തിരിക്കണം!
അഡ്വ. ജോഷി ജേക്കബ്
പെഗാസസ്: സർവം വിഴുങ്ങുന്ന രാക്ഷസൻ
11:41 PM Jul 22, 2021 | Deepika.com