‘മഹാമാരിയോടുള്ള സമീപനത്തിൽ മാറ്റം വരുത്താനായി യാചിക്കുകയാണ് ഞങ്ങൾ. എല്ലാം നിയന്ത്രണത്തിലാണെന്നാണ് അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്’ ‘വീൺവാക്കുകൾ നിർത്താറായിരിക്കുന്നു. ആരോഗ്യരംഗം തകർന്നു. രാജ്യാന്തര സഹായം തേടാനുള്ള സമയമായി. എത്രകാലമാണ് ജനം മരിച്ചുകൊണ്ടേയിരിക്കുക. കോവിഡിനെ നേരിടാൻ ആയുധമില്ലാതായി.’
ക്യൂബയിലെ സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ വെബ്സൈറ്റായ ക്യൂബഡിബേറ്റിൽ വരുന്ന ആയിരക്കണക്കിനു പ്രതികരണങ്ങളിൽ രണ്ടെണ്ണം മാത്രമാണിത്.
മാസങ്ങളായി ക്യൂബ പുകയുകയായിരുന്നു. മരുന്നില്ല. അവശ്യവസ്തുക്കളില്ല. മഹാമാരി നിയന്ത്രണംവിട്ടു കുതിക്കുന്നു. സാമ്പത്തികരംഗം ആകെ താറുമാറായിരിക്കുന്നു. പഴയ സഖ്യകക്ഷിയായ സോവ്യറ്റ് യൂണിയന്റെ പതനത്തിനു ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തികത്തകർച്ചയിലൂടെയാണ് ഈ കൊച്ചു ദ്വീപ് കടന്നുപോകുന്നത്.
പ്രതിഷേധിച്ചത് ആയിരങ്ങൾ
ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ശക്തമാണ്. എന്നിട്ടും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും പ്രതിരോധവും നിസഹായതയും അലയടിക്കുന്നു. ഒടുവിൽ സമൂഹമാധ്യമങ്ങളിൽനിന്നു പ്രതിഷേധം തെരുവിലിറങ്ങി. ജൂലൈ 11ന് തലസ്ഥാനമായ ഹവാന ഉൾപ്പെടെ ക്യൂബയിലെ വിവിധയിടങ്ങളിൽ കൂടുതൽ വാക്സിനേഷനും ഭക്ഷ്യവസ്തുക്കളും ആവശ്യപ്പെട്ടു വൻ പ്രകടനങ്ങൾ നടന്നു.
‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴക്കിയും പ്രസിഡന്റ് മിഗേൽ ഡൂയസ് കനേൽ താഴെയിറങ്ങണമെന്ന് ആവശ്യപ്പെട്ടും ആയിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രകടനമായിരുന്നു കമ്യൂണിസ്റ്റ് ക്യൂബയിൽ ഇത്. മെഷിൻ ഗണ്ണുകൾ ഘടിപ്പിച്ച പോലീസ് ജീപ്പുകൾ തലസ്ഥാനനഗരിയിലെങ്ങും നിരന്നു.
ക്യൂബയിൽ പട്ടിണിയാണെന്നും മരുന്നില്ലെന്നും പ്രകടനക്കാർ വിളിച്ചുപറഞ്ഞു. കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടുകയാണെന്നും സർക്കാർ നോക്കുകുത്തിയാണെന്നും അവർ നിലവിളിച്ചു. അമേരിക്കൻ സൈന്യം ഇടപെടണമെന്നു വരെ ആവശ്യമുയർന്നു.
പിന്നിൽ അമേരിക്കയെന്ന്
കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്ന പ്രസിഡന്റ് ഡൂയസ് കനേൽ ക്യൂബയെ കലുഷിതമാക്കുന്നത് അമേരിക്കയാണെന്നു കുറ്റപ്പെടുത്തി. ദശാബ്ദങ്ങളിലേക്കു നീണ്ട ഉപരോധം അമേരിക്ക ഈയിടെ ശക്തിപ്പെടുത്തിയിരുന്നു. നല്ലൊരു ഭാഗം പ്രതിഷേധക്കാരും ആർജവത്തോടെയാണു തെരുവിലിറങ്ങിയതെങ്കിലും അവർ അമേരിക്കയുടെ ചതിക്കെണിയിൽപ്പെട്ടിരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇനിയും പ്രകോപനങ്ങളുണ്ടായാൽ കൈയുംകെട്ടിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
അതിനിടെ പ്രതിഷേധക്കാർക്കെതിരേ കൂറ്റൻ റാലി സംഘടിപ്പിച്ച് സർക്കാരും തിരിച്ചടിച്ചു. കഴിഞ്ഞ ശനിയാഴ്ച ഹവാനയിൽ നടത്തിയ റാലിയിൽ റൗൾ കാസ്ട്രോയും പങ്കെടുത്തിരുന്നു. ദേശീയ പതാകകളും ഫിഡൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും ചിത്രങ്ങളുമായാണ് സർക്കാർ അനുകൂലികൾ പ്രകടനം നടത്തിയത്.
ഭക്ഷ്യക്ഷാമവും വിലക്കയറ്റവും
കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് 6,750 പുതിയ കോവിഡ് രോഗികളുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 31 മരണവും. എന്നാൽ പ്രതിപക്ഷഗ്രൂപ്പുകൾ പറയുന്നത് യഥാർഥ കണക്കല്ല ഇതെന്നാണ്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ക്യൂബയിലെ സാമ്പത്തികരംഗം ആകെ താറുമാറായെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. അവശ്യസാധനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കുമായി ജനങ്ങൾ നീണ്ട ക്യൂവിലാണ്.
സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം ഭരണകൂടം കാണാതെ പോവുന്നില്ല. പൊതുജനാഭിപ്രായം ക്രോഡീകരിക്കാൻ സവിശേഷ സംവിധാനങ്ങളുണ്ട്. അമേരിക്ക നേതൃത്വം നല്കുന്ന സൈബർ യുദ്ധമെന്നു പറയുമ്പോഴും ജനങ്ങൾക്കിടയിലെ കടുത്ത നിരാശയും രോഷവും കണ്ടില്ലെന്നു നടിക്കാനാവില്ല.
പ്രധാന വരുമാനസ്രോതസുകളിലൊന്നായ വിനോദസഞ്ചാരമേഖല തകർന്നു. പണപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ക്ഷാമവുമാണ് ജനങ്ങളെ വലയ്ക്കുന്നത്. വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജോലിക്കാർക്ക് വേതനവർധനയുണ്ടായി. എന്നാൽ അനിയന്ത്രിതമായ വിലക്കയറ്റം അതിന്റെ ഗുണഫലം ഇല്ലാതാക്കി. കൊളംബിയയിലെ കാലിയിലുള്ള പൊന്തിഫിഷ്യ ജവേറിയാന സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ പാവേൽ വിദാൽ പറയുന്നത് വരുന്ന കുറച്ചു മാസങ്ങൾക്കുള്ളിൽ വിലക്കയറ്റത്തിന്റെ തോത് 500 മുതൽ 900 വരെ ശതമാനമാകുമെന്നാണ്.
വിലയില്ലാതായ പെസോ
കഴിഞ്ഞ വർഷം മുതൽ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിദേശ കറൻസിയിൽ വാങ്ങാവുന്ന കടകൾ തുറന്നിരുന്നു. പക്ഷേ ദേശീയ കറൻസിയായ പെസോ മാത്രം കൈയിലുള്ള സാധാരണക്കാർക്ക് ഇതുകൊണ്ടു ഗുണമുണ്ടായില്ല. എണ്ണകൾ, സോപ്പ്, ഇറച്ചി എന്നിവ വാങ്ങാനുള്ള നീണ്ടനിരകൾ കോവിഡ് കാലത്തെ പതിവുകാഴ്ചയായി മാറി. ധാന്യങ്ങൾ കിട്ടാനില്ലാതായതോടെ ബ്രഡുണ്ടാക്കാൻ പുതിയ ചേരുവകൾ തേടി. മരുന്നുകടകളിലും ആശുപത്രികളിലും അടിസ്ഥാനമരുന്നുകൾ പോലും കിട്ടാനില്ലാതായി. സ്കാബീസ് പോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും മെഡിക്കൽ ഷോപ്പുകളിൽ ആസ്പിരിൻ പോലുമില്ലെന്ന് ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ബാങ്കുകൾ ഡോളറിലുള്ള നിക്ഷേപം സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം സർക്കാരെടുത്തിരുന്നു. വിദേശത്തുനിന്നു ക്യൂബക്കാർ സ്വീകരിക്കുന്ന പ്രധാന കറൻസിയാണ് ഡോളർ. ഫിദൽ കാസ്ട്രോ ഭരണത്തിനുശേഷം അമേരിക്കൻ കറൻസിക്കു മേൽ ഏർപ്പെടുത്തിയ ഏറ്റവും വലിയ നിരോധനമായാണ് പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇതിനെ കാണുന്നത്.
ഉപരോധത്തിന്റെ കെടുതികൾ
ഈ കാഴ്ചകൾക്കൊരു മറുവശമുണ്ട്. അറുപതു വർഷത്തിലധികമായി അമേരിക്കയുടെ ഉപരോധം ക്യൂബയെ ഞെരുക്കാൻ തുടങ്ങിയിട്ട്. ഇറക്കുമതിയിൽ 40 ശതമാനത്തിലേറെ കുറവു വന്നു. ഇതാണ് അവശ്യവസ്തുക്കളുടെ ക്ഷാമത്തിനു കാരണമെന്നു സർക്കാരും അവരെ അനുകൂലിക്കുന്നവരും പറയുന്നു. ക്ഷാമം ഇല്ലാതാക്കാൻ ഉപരോധം പിൻവലിച്ചേ തീരു.
ഉപരോധം കാരണം കോവിഡ് വാക്സിനോ മരുന്നുകളോ ഇറക്കുമതി ചെയ്യാനാവുന്നില്ല. സ്വയം നിർമിച്ച സൊബെറാന, അബ്ദാല എന്നീ വാക്സിനുകളാണ് ക്യൂബ ജനങ്ങൾക്കു നൽകുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്നു പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം.
കോവിഡിന്റെ ആദ്യതരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്നും രണ്ടാം തരംഗത്തിലാണ് പതറിയതെന്നും പറഞ്ഞ പ്രസിഡന്റ് ഡൂയസ് കനേൽ അതിനെയും പ്രതിരോധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഇപ്പോൾ നടന്നുവരുന്ന പ്രക്ഷോഭങ്ങളെ അമേരിക്കൻ കുതന്ത്രമായാണ് സർക്കാർ കാണുന്നത്. ‘ജനകീയ മുന്നേറ്റമൊന്നുമല്ല ഇത്.’- വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗ്സ് പറയുന്നു. സമൂഹമാധ്യമങ്ങൾ സമർഥമായി ഉപയോഗിച്ചുള്ള ആസൂത്രിതമായ കലാപവും കൊള്ളയുമാണ് നടക്കുന്നത്. ദശലക്ഷക്കണക്കിനു ഡോളർ ഇറക്കി അമേരിക്കയും കൂട്ടാളികളും രാജ്യത്തെ തകർക്കാനുള്ള ശ്രമം തുടരുകയാണ്- അദ്ദേഹം പറയുന്നു. 1959ൽ ബാറ്റിസ്റ്റയുടെ ഏകാധിപത്യം അവസാനിപ്പിച്ചതു മുതൽ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ എല്ലാ കുത്സിതശ്രമങ്ങളും നടത്തുകയാണ് അമേരിക്കയെന്നു ക്യൂബയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചവർ ചൂണ്ടിക്കാണിക്കുന്നു. ക്യൂബയ്ക്കു മേൽ ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ 28 തവണയാണ് ആവശ്യപ്പെട്ടത്. 184 ലോക രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു.
ഫിഡൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും കാലത്തു കഴിയാതിരുന്നതു മഹാമാരിയുടെ മറവിൽ നടപ്പാക്കാമെന്ന മോഹത്തോടെയാണ് അമേരിക്കയുടെ പ്രവർത്തനങ്ങളെന്നു കരുതുന്നവരുമേറെ. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയവും ഉപരോധവും പ്രതിരോധവും അടിച്ചമർത്തലും കോവിഡുമെല്ലാം ചേർന്ന് ഈ കൊച്ചു കരീബിയൻ ദ്വീപിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അവർക്കിപ്പോൾ വേണ്ടതു പ്രത്യയശാസ്ത്രങ്ങളോ സാമ്രാജ്യത്വവ്യാമോഹങ്ങളോ അല്ല. വിശപ്പടക്കാൻ ഭക്ഷണവും അവശ്യമരുന്നുകളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാണ്.
എസ്. ജയകൃഷ്ണൻ
ക്യൂബൻ നിലവിളി തെരുവുകളിൽ
10:18 PM Jul 21, 2021 | Deepika.com