ആകാശമല്ല അതിരെന്നു മനുഷ്യൻ തെളിയിച്ചിട്ട് ആറു പതിറ്റാണ്ടുകൾ കഴിയുമ്പോഴേക്കും ബഹിരാകാശയാത്ര വിനോദസഞ്ചാരമായി മാറിക്കഴിഞ്ഞു. ശതകോടീശ്വരന്മാർ ഈ മേഖലയിൽ കണ്ണുവച്ചതോടെ കുറച്ചുകാലത്തേക്കെങ്കിലും ബഹിരാകാശ വിനോദയാത്ര സജീവമായി നിലനിൽക്കുകതന്നെ ചെയ്യും.
മലയാളിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വപ്നവും ഏറെ താമസിയാതെ പൂവണിയുമെന്നും പ്രതീക്ഷിക്കാം. 1961 ഏപ്രിൽ 12നാണ് മനുഷ്യൻ ആദ്യമായി ബഹിരാകാശത്തെത്തിയത്. സോവ്യറ്റ് ബഹിരാകാശസഞ്ചാരി യൂറി അലക്സെയ്വിച് ഗഗാറിൻ ആയിരുന്നു ആ അദ്ഭുതമനുഷ്യൻ. 1.48 മണിക്കൂറാണ് ഗഗാറിൻ ബഹിരാകാശത്തു ചെലവഴിച്ചത്. എന്നാൽ ഭൂമിയിൽനിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവി ലയ്ക എന്ന നായയാണ്. 1957 നവംബർ മൂന്നിനാണ് ലയ്കയെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്തിൽ എത്തിച്ചത്. സ്ഫുട്നിക്-2 ആയിരുന്നു പേടകം.
ബഹിരാകാശം കീഴടക്കി എട്ടു വർഷം കഴിഞ്ഞപ്പോഴേക്കും മനുഷ്യൻ ചന്ദ്രനെ തൊട്ടു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽനിന്നു ചന്ദ്രനിലിറങ്ങി നടന്ന ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് ജൂലൈ 21 ന് ചാന്ദ്രദിനമായി ആചരിക്കുന്നത്. ചന്ദ്രനെക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടരുന്നതിനിടെ മറ്റു ഗ്രഹങ്ങളിലേക്കും ശാസ്ത്രജ്ഞരുടെ പഠനങ്ങൾ കടന്നുചെല്ലുന്നു. ചന്ദ്രയാൻ, മംഗൾയാൻ പദ്ധതികളുമായി ഇന്ത്യയും ഈ മേഖലയിൽ ശക്തമായ സാന്നിധ്യമാണ്. 2013 നവംബർ അഞ്ചിന് പിഎസ്എൽവി എക്സ്എൽ റോക്കറ്റിലാണ് ഇന്ത്യ മംഗൾയാൻ ഉപഗ്രഹം വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തി.
ബ്രാൻസൺ പോയി വന്നു
ബഹിരാകാശയാത്രയുടെ വാണിജ്യപ്രാധാന്യം ലോകം ചർച്ചചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി. തുടർന്നാണ് ലോകസമ്പന്നരിൽ ഇത്തരമൊരു മോഹം ശക്തിപ്പെട്ടത്. ഇവരിൽ ബ്രിട്ടീഷ് ബിസിനസ് മാഗ്നറ്റ് സർ റിച്ചാർഡ് ചാൾസ് നിക്കോളാസ് ബ്രാൻസൺ ഈ മാസം 11ന് ബഹിരാകാശ സന്ദർശനം നടത്തി. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്കു കുതിക്കുന്നു. മറ്റൊരു അതിസമ്പന്നൻ എലോൺ മസ്കിന്റെ പദ്ധതി ചൊവ്വയിൽ ഗ്രാമങ്ങളുണ്ടാക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെ എത്തിക്കാൻ നാസയെ സഹായിച്ച സ്പേസ് എക്സിന്റെ സ്ഥാപകനാണ് എലോൺ മസ്ക്.
1970കളിൽ വെർജിൻ ഗ്രൂപ്പ് സ്ഥാപിച്ച ബ്രാൻസൺ ഇന്ന് വിവിധ മേഖലകളിലെ 400ലധികം കമ്പനികളെ നിയന്ത്രിക്കുന്ന അതിസമ്പന്നനാണ്. എഴുത്തുകാരൻ കൂടിയായ അദ്ദേഹം എഴുപതാം വയസിലാണ് ബഹിരാകാശ യാത്രയെന്ന അതിസാഹസത്തിനു തുനിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. വെർജിൻ ഗാലക്റ്റിക് എന്ന തന്റെ കമ്പനിയുടെ വിഎസ്എസ് യൂണിറ്റി റോക്കറ്റ് വിമാനത്തിലായിരുന്നു ബ്രാൻസന്റെ ബരിരാകാശ യാത്ര. കൂടെ അഞ്ചുപേരും ഉണ്ടായിരുന്നു. ഇതിൽ ഇന്ത്യൻ വംശജ സിരിഷ ബാൻഡല എന്ന മുപ്പത്തിനാലുകാരിയും ഉൾപ്പെട്ടിരുന്നു. ആന്ധ്രയിൽനിന്ന് മൂന്നു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്കു കുടിയേറിയതാണ് സിരിഷയുടെ കുടുംബം. ബ്രാൻസണും സംഘവും 11 മിനിറ്റോളമാണ് ബഹിരാകാശത്തു ചെലവഴിച്ചത്. ഇതിൽ മൂന്നു മിനിറ്റ് ഭാരമില്ലായ്മയും അനുഭവിച്ചുവത്രെ.
തന്റെ 17 വർഷത്തെ ആഗ്രഹമാണ് ബ്രാൻസൺ ഒന്നര മണിക്കൂർ യാത്രകൊണ്ടു സാക്ഷാത്കരിച്ചത്. ബഹിരാകാശ വിനോദയാത്ര ലക്ഷ്യമിട്ട് ബ്രാൻസൺ 2004 ലാണ് വെർജിൻ ഗാലക്റ്റിക് കമ്പനി തുടങ്ങിയത്. 2007ൽ ആദ്യസംഘത്തെ ബഹിരാകാശത്തേക്കയയ്ക്കാൻ പദ്ധതിയിട്ട് യൂണിറ്റി 22 എന്ന പരീക്ഷണപ്പറക്കലുകൾ നടത്തി. എന്നാൽ പരീക്ഷണങ്ങൾക്കിടെയുണ്ടായ അപകടത്തിൽ മൂന്നു ജീവനക്കാർക്കു ജീവഹാനിയുണ്ടായി. പിന്നീട് 2013ലും അപകടമുണ്ടായി പൈലറ്റ് മരിച്ചു. ഇത്തരം പ്രതിസന്ധികളാണ് ബ്രാൻസന്റെ പദ്ധതിക്കു കാലതാമസമുണ്ടാക്കിയത്.
അതിനിടെ ബ്രാൻസൺ യഥാർഥ ബഹിരാകാശത്തേക്കു കടന്നിട്ടില്ല എന്ന വാദവുമുണ്ട്. ഭൂമിയിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ രേഖ പിന്നിട്ടാലാണ് ബഹിരാകാശത്തെത്തുക എന്നതാണ് ശാസ്ത്രജ്ഞരുടെ പൊതുധാരണ. എന്നാൽ 80 കിലോമീറ്ററിലെ ആംസ്ട്രോങ് രേഖ കടന്നാൽ ബഹിരാകാശയാത്രയായി എന്നാണ് നാസയുടെ കണക്കുകൂട്ടൽ. ബ്രാൻസണും സംഘവും 89 കിലോമീറ്ററാണ് സഞ്ചരിച്ചത്.
ഇന്നു പോകുന്നത് ബെസോസ്
ആമസോൺ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശയാത്ര ഇന്നാണ്. കാർമൻ രേഖയും പിന്നിട്ട് യഥാർഥ ബഹിരാകാശത്തെത്തുക എന്നതാണ് ബെസോസിന്റെ ലക്ഷ്യം. ബെസോസിനൊപ്പം സഹോദരൻ മാർക് ബെസോസും മറ്റു രണ്ടു പേരുംകൂടി പോകുന്നുണ്ട്.
യാത്ര വിജയകരമായി പൂർത്തിയാക്കുന്നതോടെ ഈ രണ്ടുപേരും റിക്കാർഡുകൾ സൃഷ്ടിക്കും. കാരണം ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയതും കുറഞ്ഞതുമായ വ്യക്തികളായിരിക്കും ഇവർ. 82 വയസുള്ള വാലി ഫങ്ക് എന്ന വനിതാ പൈലറ്റും ഒലിവർ ഡീമൻ എന്ന പതിനെട്ടുകാരനായ വിദ്യാർഥിയുമാണ് യാത്രാസംഘത്തിലുള്ളത്.
ബെസോസും സംഘവും യാത്രചെയ്യുന്ന ബ്ലു ഒറിജിന്റെ ന്യു ഷെപ്പേഡ് എന്ന റോക്കറ്റും ബഹിരാകാശ പേടകവും വെസ്റ്റ് ടെക്സസിലെ സ്പേസ് പോർട്ടിൽനിന്ന് ഈസ്റ്റേൺ ഡേലൈറ്റ് സമയം(ഇഡിടി) ഇന്നു രാവിലെ ഒമ്പതിനാണു പുറപ്പെടുക. ഇത് ഇന്ത്യൻ സമയം വൈകുന്നേരം 6.30 ആയിരിക്കും. സാങ്കേതിക തകരാറുകൾ ഒന്നുമില്ലാതെ റോക്കറ്റും ബഹിരാകാശ പേടകവും യാത്രയ്ക്കു തയാറാണെന്നാണ് ബ്ലു ഒറിജിന്റെ ന്യു ഷെപ്പേഡ് ചീഫ് എൻജിനിയർ ക്രിസ് യീഗർ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. റൺവേയിൽ ഓടേണ്ടതില്ലാത്ത വെർട്ടിക്കൽ ടേക്ക് ഓഫ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആളില്ലാതെ 15 പരീക്ഷണവിക്ഷേപണങ്ങൾ നടത്തി വിജയം ഉറപ്പിച്ചശേഷമാണ് ബെസോസ് പറക്കാൻ തയാറായിരിക്കുന്നത്.
ചന്ദ്രനിലും ചൊവ്വയിലും ആളെ ഇറക്കാൻ മസ്ക്
ദക്ഷിണാഫ്രിക്കയിൽ ജനിച്ച കാനഡ-അമേരിക്കൻ വ്യവസായിയും ശാസ്ത്രജ്ഞനും എൻജിനിയറുമായ എലോൺ മസ്ക് ആണ് ബഹിരാകാശ യാത്രയിൽ തത്പരനായ മറ്റൊരാൾ. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഭൂമിയുടെ ഭ്രമണപഥത്തിലേക്കും സഞ്ചാരികളെ കൊണ്ടുപോവുക എന്നതാണ് അദ്ദേഹത്തിന്റെ സ്പേസ് എക്സ് എന്ന കമ്പനിയുടെ ലക്ഷ്യം.
സ്റ്റാർഷിപ്പ് എന്ന പേടകവും സൂപ്പർ ഹെവി എന്ന റോക്കറ്റും ഉൾപ്പെടുന്ന സംവിധാനമാണ് ഇതിനായി പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ട്രിപ്പിൽ നൂറു പേരെയെങ്കിലും കൊണ്ടുപോവുക എന്നതാണ് മസ്കിന്റെ ലക്ഷ്യം. ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളും കമ്പനി നടത്തുന്നു. എന്നാൽ, പരീക്ഷണങ്ങൾ മിക്കതും പരാജയപ്പെട്ടതാണ് മസ്കിനു തിരിച്ചടിയായിരിക്കുന്നത്.
വിനോദസഞ്ചാരം ബഹിരാകാശത്തേക്ക്
11:54 PM Jul 19, 2021 | Deepika.com