പരിശുദ്ധ പരുമല തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിനോടു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് എന്നും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. മൗനം ജീവിതവ്രതവും വിശുദ്ധിയുടെ അടയാളവുമായി കണ്ട് ദീർഘദിവസങ്ങൾ ഇത്തരത്തിൽ ധ്യാനത്തിലായിരിക്കാൻ പരുമല സെമിനാരിയിലും ഞാലിയാകുഴി ദയറായിലും അദ്ദേഹം എത്താറുണ്ടായിരുന്നു.
പ്രതിസന്ധികളും മാനസിക ക്ലേശങ്ങളും ഉണ്ടാകുന്പോൾ പരിശുദ്ധ തിരുമേനിയുടെ കബറിങ്കലും ദേവാലയത്തിലും പ്രാർഥിച്ചതിനുശേഷം തനിക്കു ലഭിക്കുന്ന ആത്മീയ ഉണർവ് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. ദീർഘമായ പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യ കാൽവയ്പായ ശെമ്മാശപട്ടം 1972 ഏപ്രിൽ രണ്ടിനു പരുമല സെമിനാരിയിൽ നിന്നാണ് അദ്ദേഹം സ്വീകരിച്ചത്. മേല്പട്ട സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ തുടർന്നു പൂർണ സന്യാസ പട്ടമായ റന്പാൻ സ്ഥാനം സ്വീകരിച്ചതും പരുമലയിലായിരുന്നു- 1983 മേയ് 14ന്.
2006ൽ പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണു പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും പിൻഗാമിയായി അന്നത്തെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ മിലിത്തിയോസിനെ തെരഞ്ഞെടുത്തത്. 2010 നവംബർ ഒന്നിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ എന്ന നാമത്തിൽ മലങ്കര സഭാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടതും പരുമലയിൽ.
പരുമല ദേവാലയത്തിലെ വിശേഷാൽ ദിവസങ്ങളിലെല്ലാം സഭാധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വവും മാർഗനിർദേശങ്ങളുമുണ്ടായി. പരിശുദ്ധ പരുമല തിരുമേനിയുടെ പേരിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയും കാൻസർ ചികിത്സാ സംവിധാനങ്ങളും പരുമലയിൽ വേണമെന്ന ബാവയുടെ ആഗ്രഹത്തിന്റെ വെളിച്ചത്തിലാണു പുതിയ ആശുപത്രി സ്ഥാപിക്കപ്പെട്ടത്. അർബുദം സ്ഥിരീകരിക്കപ്പെട്ടപ്പോഴും മറ്റെവിടെയും ചികിത്സ വേണ്ടെന്നും പരുമലയുടെ മണ്ണിൽത്തന്നെ അതാകണമെന്നും അദ്ദേഹം ശഠിച്ചു. ഇടയ്ക്കു ശാരീരിക സുഖം ഉള്ളപ്പോഴെല്ലാം പരുമല ദേവാലയത്തിലെത്തി പ്രാർഥന നടത്താനും അദ്ദേഹം അടുത്തകാലംവരെ ശ്രദ്ധിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെങ്കിലും 2020ലെ ഹാശ ആഴ്ചയുടെ തിരുക്കർമങ്ങൾ പരുമല സെമിനാരി ദേവാലയത്തിൽ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തി.
തന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള വേദിയും പരുമലയിലാകണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുള്ള നടപടിക്രമങ്ങൾ നടന്നുവരവേയാണു വിടവാങ്ങൽ. അടുത്ത ഒക്ടോബർ 14നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത ആലോചനാ സമിതിയായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പരുമലയിൽ സമ്മേളിക്കുന്നതിലേക്കാവശ്യമായ നോട്ടീസ് കാതോലിക്കാ ബാവ തന്നെ ദേവാലയങ്ങൾക്ക് അയച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ തനിക്കു യോഗം നടത്താനാകുന്നില്ലെങ്കിൽ അതിനുള്ള ബദൽ ക്രമീകരണവും ബാവ മുന്നിൽക്കണ്ടിരുന്നു.
സമാധാനത്തിന് ആഗ്രഹിച്ചു
സഭയിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനമുണ്ടാകണമെന്നും വ്യവഹാര-കലഹ രഹിതമാകണമെന്നുമായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ സ്വപ്നം. സഭയുടെ ഐക്യം സാധ്യമാകണമെന്ന ആഗ്രഹം മനസിൽ സൂക്ഷിച്ച അദ്ദേഹം അതിനുള്ള വഴികളെ അടയ്ക്കാൻ പാടില്ലെന്ന് ആവർത്തിച്ചു. ഇതിനായി നോന്പും ഉപവാസവുമെടുത്ത് അദ്ദേഹം പ്രാർഥനകൾ നടത്തി.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി അംഗീകരിച്ച് സഭ ഒന്നായി കാണുന്നതിനു മലങ്കര സഭയുടെ വാതിൽ എല്ലാവർക്കുംവേണ്ടി തുറന്നിട്ടുകൊണ്ടു സമാധാന കല്പന പുറപ്പെടുവിക്കുകയും ചെയ്തു. സഭയ്ക്കുവേണ്ടിയും അതിന്റെ സ്വാതന്ത്ര്യത്തിനും സ്വയംശീർഷകതയ്ക്കും വേണ്ടിയും ത്യാഗങ്ങൾ സഹിക്കാനും പോരാടാനുമുള്ള ധൈര്യവും സഹനവും ദൈവകൃപയായി ലഭിച്ചുവെന്ന് അദ്ദേഹം വിശ്വസിച്ചു. നിർമലമായ സ്നേഹത്തോടും സന്തോഷത്തോടും കൂടി എല്ലാവരെയും കരുതാനുള്ള വലിയ മനസും തെറ്റിനോട് കർക്കശമായി പെരുമാറാനുള്ള ആർജവത്വവും പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാത്തുസൂക്ഷിച്ചു.
ബിജു കുര്യൻ
പരുമലയുടെ വിശുദ്ധിയെ പ്രണയിച്ചു
11:23 PM Jul 12, 2021 | Deepika.com