കാർഷിക മേഖലയിൽ ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് വാഗ്ദാനങ്ങളുടെയും പദ്ധതികളുടെയും പെരുമഴയായിരുന്നു. എന്നാൽ അവയിൽ എത്രയെണ്ണം യാഥാർഥ്യമായെന്നും കർഷകർക്ക് എത്രമാത്രം പ്രയോജനകരമായെന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭരണത്തുടർച്ചയ്ക്കായി പുറത്തിറക്കിയ പ്രകടനപത്രികയിലും കർഷകക്ഷേമത്തിനായി അമ്പതോളം വാഗ്ദാനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വാഗ്ദാനങ്ങൾ നിറവേറ്റണമെങ്കിൽ കൃഷിവകുപ്പും സർക്കാരും ഇപ്പോഴേ ശ്രദ്ധ ചെലുത്തണം. എന്നാൽ മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താൽ കർഷകർ അവഗണിക്കപ്പെടാനാണു സാധ്യത. ഇക്കുറിയെങ്കിലും അതുണ്ടായിക്കൂടാ. കൃഷിവകുപ്പാണ് അതിനു മുൻകൈയെടുക്കേണ്ടത്.
9,155 ജീവനക്കാർ
കൃഷിയും കർഷകരും നാൾക്കുനാൾ ക്ഷയിക്കുമ്പോഴും ജീവനക്കാരുടെ എണ്ണത്തിൽ കേരളത്തിന്റെ കൃഷിവകുപ്പ് അയൽ സംസ്ഥാനങ്ങളേക്കാൾ സമ്പന്നമാണ്. 2021-22 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കേരളത്തിൽ കൃഷിവകുപ്പു ജീവനക്കാർ 9,155 പേരാണ്. മൃഗസംരക്ഷണവകുപ്പിൽ 7,048 പേരുമുണ്ട്. കേരളത്തിന്റെ ആകെ കൃഷിവിസ്തൃതിയാകട്ടെ 20.26 ലക്ഷം ഹെക്ടർ എന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത്, കേരളത്തിൽ 221.29 ഹെക്ടർ കൃഷിഭൂമിക്ക് ഒരു ജീവനക്കാരനുണ്ട്. എന്നാൽ 110.76 ലക്ഷം കഷിഭൂമിയുള്ള കർണാടകയിലെ കൃഷിവകുപ്പിൽ 7,775 ജീവനക്കാർ മാത്രമാണുള്ളത്. 1424.56 ഹെക്ടർ കൃഷിഭൂമിക്കാണ് ഒരു കൃഷി ഉദ്യോഗസ്ഥനുള്ളത്. തെലുങ്കാനയിൽ 48.93 ലക്ഷം ഹെക്ടർ കൃഷിഭൂമിയും 6,292 ജീവനക്കാരുമാണുള്ളത്.
കേരളത്തിലെ കർഷകർ ഓരോ വർഷം ചെല്ലുംതോറും കൂടുതൽ ദരിദ്രരാകുന്നതിനും കൃഷി ഉപേക്ഷിക്കുന്നതിനും ഒരു കാരണം ഈ ഉദ്യോഗസ്ഥ ആധിക്യമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിക്കപ്പെടുന്ന തുകയ്ക്ക് ആനുപാതികമായ ഉത്പാദനവളർച്ച കേരളത്തിൽ ഉണ്ടാകുന്നില്ല എന്നതാണു വസ്തുത. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായും കർഷകർക്കു പ്രയോജനകരമായും പൂർത്തീകരിക്കുന്നതിൽ കാട്ടുന്ന അലംഭാവമാണ് മറ്റൊരു പ്രധാന പ്രശ്നം.
സ്വപ്നപദ്ധതി
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന പദ്ധതിയുടെ അവസ്ഥ കൃഷിവകുപ്പിന്റെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്. 16 ഇനം കാർഷികവിളകൾക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച്, ലോകത്തിൽ ആദ്യമായി പച്ചക്കറിക്ക് താങ്ങുവില നിശ്ചയിച്ച് കർഷകരുടെ കൈയടി നേടിയ പദ്ധതിയായിരുന്നു അത്. കൊറോണ ലോക്ഡൗണ് കാലത്ത് കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ വിപണികൾ തുറക്കാത്ത പ്രതിസന്ധി പരിഹരിക്കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
കേരളത്തിലെ 1600-ൽപ്പരം സഹകരണ ബാങ്കുകൾ പച്ചക്കറി, കപ്പ, ഏത്തക്കുല അടക്കമുള്ള കാർഷികോത്പന്നങ്ങൾ കർഷകരിൽനിന്നു ന്യായവിലയ്ക്കു വാങ്ങി രൊക്കം പണം നൽകുന്ന സഹകരണ കാർഷിക വിപണികൾ ആരംഭിക്കണമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി 2020 ഏപ്രിൽ 15ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് നിവേദനം നൽകിയതോടെയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾ മുറുകിയത്. മുഖ്യമന്ത്രി സഹകരണ-കൃഷി മന്ത്രിമാരുടെ യോഗം വിളിച്ച് കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുകയും കാർഷിക വിളകൾ സഹകരണ ബാങ്കുകളിലൂടെ സംഭരിക്കുന്നതിനുള്ള സംവിധാനം എത്രയും പെട്ടെന്നു തയാറാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് 13 ഇനം പച്ചക്കറികൾക്കും കപ്പയ്ക്കും നേന്ത്രക്കായയ്ക്കും പൈനാപ്പിളിനും അടക്കം 16 കാർഷിക വിളകൾക്ക് അടിസ്ഥാന താങ്ങുവില പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് സഹകരണ വകുപ്പ് ഒരു പഞ്ചായത്തിൽ ഒരു വിപണിയെങ്കിലും ആരംഭിച്ച് കർഷകരിൽനിന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിൽ നേരിട്ട് കാർഷിക വിളകൾ സംഭരിക്കണമെന്ന് 2020 ഒക്ടോബർ 26ന് ഉത്തരവിറക്കി.
കർഷകരെ മാറ്റിനിർത്തി
തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും സംഭരണ സംവിധാനം കൂടാതെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിഎഫ്പിസികെ, ഹോർട്ടികോർപ്, എക്കോഷോപ്പുകൾ, മൊത്തവ്യാപാര വിപണികൾ, മറ്റ് വിജ്ഞാപനം ചെയ്ത മാർക്കറ്റുകൾ വഴിയും കർഷകരിൽനിന്നും 16 ഇനം വിളകൾ ശേഖരിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ സാധാരണ കർഷകർക്ക് ചിന്തിക്കാനാവാത്ത വിധത്തിലുള്ള നൂലാമാലകളിൽ കുടുക്കിയാണ് ഈ സംഭരണ സംവിധാനത്തിനു രൂപം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരാണ് പ്രധാനമായും ഈ സംവിധാനത്തിലുള്ളത്. കർഷകർക്കോ കാർഷിക വിദഗ്ധർക്കോ ഈ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള അവസരമില്ല.
പദ്ധതി നടപ്പിലാക്കാനായി സംസ്ഥാന തലത്തിൽ 11 അംഗ ഉദ്യോഗസ്ഥ സമിതിയും ജില്ലാതലത്തിൽ 10 അംഗ ഉദ്യോഗസ്ഥ സമിതിയും രൂപീകരിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞു. കർഷകരൊന്നും ഇല്ലെങ്കിലും ആറംഗ പ്രാദേശികതല കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് സെക്രട്ടറി, സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫീസർ എന്നിവർ അംഗങ്ങളാണ്.
പദ്ധതി പ്രകാരം കപ്പയുടെ സംഭരണ വില 12 രൂപയും നേന്ത്രക്കായയ്ക്ക് 30 രൂപയും (വയനാടന് 24 രൂപ) പൈനാപ്പിളിന് 15 രൂപയുമായിരുന്നു അടിസ്ഥാന താങ്ങുവില. കൃഷിവകുപ്പ് 2020 ജൂണിൽ പുറത്തിറക്കിയ കർഷക സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 4,086 കോടി രൂപയുടെ 23,25,007 ടണ് കപ്പയും 2,088 കോടി രൂപയുടെ 4,29,060 ടണ് നേന്ത്രക്കായും 183 കോടി രൂപയുടെ പൈനാപ്പിളും കേരളത്തിൽ ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും സർക്കാർ പദ്ധതിയിൽ ആരും സംഭരിച്ചില്ല എന്നതാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴും കപ്പയ്ക്കും മറ്റും കിലോയ്ക്ക് അഞ്ച് രൂപപോലും കർഷകർക്കു കിട്ടുന്നില്ല. നശിച്ചുപോകാതിരിക്കാൻ വിലയൊന്നും തരാതെ വെറുതെ പറിച്ചെടുത്തുകൊള്ളാൻവരെ കപ്പ കർഷകർ പറയുന്നു.
വാക്കിലൊതുങ്ങുന്ന കർഷകസൗഹൃദം
കൃഷിവകുപ്പിനെ കർഷകസൗഹൃദമാക്കുക എന്നതിനാണ് സർക്കാർ മുഖ്യപരിഗണന നൽകേണ്ടത്. നിലവിൽ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനുള്ളതാണ് കൃഷിവകുപ്പ് എന്നതാണ് കേരളത്തിലെ കർഷകരുടെ അനുഭവം. കൃഷി ഓഫീസുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ ഒരു കർഷകനെയെങ്കിലും വേദിയിൽ വിളിച്ചിരുത്തണം എന്ന പുതിയ കൃഷിമന്ത്രി പി. പ്രസാദിന്റെ നിർദേശം സ്വാഗതാർഹമാണ്. എന്നാൽ, അതിലൊതുങ്ങരുത് കർഷകസൗഹൃദം. യൂണിവേഴ്സിറ്റിയിൽ കൃഷി പഠിക്കുന്ന വിദ്യാർഥികളിൽ എത്ര പേർക്ക് യൂണിവേഴ്സിറ്റി കൃഷിയിടങ്ങളിലല്ലാതെ യഥാർഥ കർഷകരുടെ കൃഷിയിടങ്ങളിൽ പോകാനോ താമസിച്ചു പ്രായോഗികമായി പഠിക്കാനോ അവസരം നൽകുന്നുണ്ട്? കർഷകർ സമ്മതിക്കാത്തതിനാലല്ല, പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും താത്പര്യമില്ല.
മാറിമാറി വരുന്ന സർക്കാരുകൾ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾപോലും കൃത്യമായി അവർക്കു കിട്ടാറില്ല. ഇടതുമുന്നണി ഭരണത്തിൽ സിപിഐ ആണ് തുടർച്ചയായി കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 900 വാഗ്ദാനങ്ങളാണല്ലോ പ്രകടനപത്രികയിൽ ഇടതുമുന്നണി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിൽ 50 വാഗ്ദാനങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനം കൂട്ടാനുള്ളവയാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഫലവത്താകണമെങ്കിൽ 2016-2021 കാലഘട്ടത്തിൽ സംസ്ഥാന കൃഷിവകുപ്പ് കർഷകക്ഷേമത്തിനായി കൊണ്ടുവന്ന ഓരോ പദ്ധതിയുടെയും വിശദാംശങ്ങൾ, മുടക്കിയ പണം, ആനുകൂല്യം കിട്ടിയ കർഷകരുടെ എണ്ണം, കർഷകർക്കു നേരിട്ടുകിട്ടിയ സർക്കാർ ധനസഹായത്തിന്റെ കണക്ക് എന്നിവയെല്ലാം പ്രസിദ്ധീകരിക്കണമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കർഷകരെ കാണാത്ത ഓഫീസർമാർ
കേരളത്തിൽ കൃഷിവകുപ്പുപോലെ ഇത്രയധികം പദ്ധതികൾ പ്രഖ്യാപിക്കുന്ന മറ്റൊരു വകുപ്പില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൃഷിവകുപ്പിൽ 39,500-83,000 ശമ്പള സ്കെയിലിൽ 767 കൃഷി ഓഫീസർമാരും 35,700-75,600 ശമ്പള സ്കെയിലിൽ 229 ഫീൽഡ് ഓഫീസർമാരും 30,700-65,400 ശമ്പള സ്കെയിലിൽ 232 അസിസ്റ്റന്റ് സീനിയർ ഗ്രേഡ് ജീവനക്കാരുമുണ്ട്. 26,500-56,700 ശമ്പള സ്കെയിലിൽ 1,270 അസിസ്റ്റന്റ് ഗ്രേഡ്-1, 20,000-45,800 ശമ്പള സ്കെയിലിൽ 1,221 അസിസ്റ്റന്റ് ഗ്രേഡ്-2 ജീവനക്കാരുമുണ്ട്. ഇവരിൽ എത്രപേർ യഥാർഥത്തിൽ കൃഷിയിടങ്ങളിൽച്ചെന്ന് കർഷകർക്ക് സഹായകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.
ഇതുസംബന്ധിച്ച് എന്തെങ്കിലും ഓഡിറ്റിംഗ് നടക്കുന്നുണ്ടോ, ഇവരിൽനിന്ന് എന്തെല്ലാം സേവനങ്ങളാണ് തങ്ങൾക്കു കിട്ടേണ്ടത് എന്നതു സംബന്ധിച്ച് കർഷകർക്ക് എന്തെങ്കിലും അറിവുണ്ടോ, സേവനങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ പരാതിപ്പെടാൻ വഴിയുണ്ടോ എന്നെങ്കിലും കർഷകർക്കറിയാൻ അവകാശമുണ്ട്. പുതിയ കൃഷിമന്ത്രി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നു പ്രത്യാശിക്കാം.
സി.കെ. കുര്യാച്ചൻ
ഉദ്യോഗസ്ഥസമ്പന്നമായ കൃഷിവകുപ്പ്
01:10 AM Jul 12, 2021 | Deepika.com