വിദേശങ്ങളിലുള്ളവർ നാട്ടിലേക്കു വരാനാകാതെ അവിടെയും, അവധിക്കു നാട്ടിലെത്തിയവർ ഇവിടെയും കുടുങ്ങിക്കിടക്കുന്ന ദുരവസ്ഥയിലാണു കേരളത്തിലെ പ്രവാസികൾ. പ്രവാസജീവിതത്തെ അടിമുടി ബാധിക്കുന്ന നിയന്ത്രണങ്ങളാണ് പല രാജ്യത്തും. ഉറ്റവരുടെയും ബന്ധുക്കളുടെയും മരണവിവരമറിഞ്ഞാൽപോലും നാട്ടിലെത്താനാകാത്തതാണ് വിദേശങ്ങളിൽ കഴിയുന്നവരുടെ വിഷമം.
കേരളത്തിൽനിന്നുള്ള പ്രവാസികൾ ഭൂരിഭാഗവും ജോലിചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. ഇവിടെ രണ്ടാം ലോക്ഡൗൺ ആരംഭിച്ച മേയ് അവസാനത്തോടെ 25 ലക്ഷത്തോളം പ്രവാസികൾ നാട്ടിലെത്തിയതായാണ് കണക്ക്.
വിമാനയാത്രയെന്ന കടന്പ
അവധി തീർന്ന് ജോലിക്ക് തിരികെ പ്രവേശിക്കേണ്ട കാലയളവ് കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവർ കിട്ടാവുന്ന മാർഗമെല്ലാം ഉപയോഗിച്ച് അതതു രാജ്യം പിടിക്കാനുള്ള തത്രപ്പാടിലാണ്. പല രാജ്യങ്ങൾ ചുറ്റി സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെത്തുന്നവരും ഏറെയാണ്. ഇരുപത് രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകളാണ് സൗദി അറേബ്യ വിലക്കിയിരിക്കുന്നത്. നേപ്പാൾ വഴിയായിരുന്നു പലരും സൗദിയിലേക്ക് യാത്ര തിരിച്ചിരുന്നത്. നേപ്പാളിലേക്കുള്ള വിമാനവും സൗദി പിൻവലിച്ചതോടെ അർമേനിയ, എത്യോപ്യ, ഉസ്ബെക്കിസ്ഥാൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇത്തരം യാത്രികർ ഇപ്പോൾ സൗദിയിലെത്തുന്നത്.
പുറപ്പെടുന്ന രാജ്യത്തിനു പുറത്ത് മറ്റേതെങ്കിലും രാജ്യത്തുനിന്ന് ക്വാറന്റൈൻ പൂർത്തിയാക്കണമെന്ന കർശന നിർദേശമാണ് സൗദി മുന്നോട്ടു വയ്ക്കുന്നത്. അതിനാൽ പതിനാലുദിവസം ഇങ്ങനെയുള്ള രാജ്യത്തു തങ്ങിയശേഷമാണ് തുടർയാത്ര. യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇപ്പോൾ ഇതേ അവസ്ഥയാണുള്ളത്. ബഹറിൻ, ഖത്തർ തുടങ്ങിയ ഇടങ്ങളിലേക്ക് നേരിട്ടെത്താമെങ്കിലും പതിന്നാലുദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം.
വിമാനത്തിനാകട്ടെ നാലിരട്ടിയാണ് നിരക്ക്. മതിയായ വരുമാനമുള്ള പ്രവാസികൾക്കു മാത്രമേ ഇത്തരം യാത്രമാർഗങ്ങൾ ഉപയോഗിക്കാനാകൂ. കേരളത്തിൽനിന്നുള്ള ഭൂരിഭാഗം പ്രവാസികളും നിശ്ചിത വരുമാനം മാത്രമുള്ള സാധാരണക്കാരാണെന്നോർക്കണം.
വാക്സിൻ തടസം
ഇതിനു പുറമെയാണ് യാത്ര പുറപ്പെടുന്നതിനു നാലു മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽനിന്ന് റാപ്പിഡ് പിസിആർ ടെസ്റ്റ് എടുക്കണമെന്ന നിർബന്ധം. യാത്രയ്ക്ക് രണ്ടു ഡോസ് വാക്സിനെടുത്തിരിക്കണമെന്നതും ഇന്ത്യയിലെ കോവിഷീൽഡ് ചില രാജ്യങ്ങൾ ഇപ്പോഴും അംഗീകരിക്കാത്തതും പ്രശ്നങ്ങൾ തന്നെ. കോവാക്സിനാകട്ടെ മിക്ക രാജ്യങ്ങളും അംഗീകരിക്കുന്നില്ല.
ഒരു ഡോസ് നാട്ടിൽനിന്നെടുത്തവർക്ക് രണ്ടാം ഡോസിനായി നാട്ടിൽത്തന്നെ തങ്ങേണ്ട അവസ്ഥയുമുണ്ട്. രണ്ടു ഡോസ് വാക്സിനിൽ ഒന്നാം ഡോസ് കേന്ദ്രസർക്കാരിന്റെ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തുവേണം സ്വീകരിക്കാൻ. രണ്ടാം ഡോസാകട്ടെ സംസ്ഥാന സർക്കാരിന്റെ കോവിഡ്-19 ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പൂർത്തിയാക്കേണ്ടത്. വാക്സിൻ പൂർത്തിയാകുന്ന മുറയ്ക്കു ലഭിക്കുന്ന താത്കാലിക സർട്ടിഫിക്കറ്റ് ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്പോൾ അതതു ജില്ലാ മെഡിക്കൽ ഓഫീസറാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. വിദേശരാജ്യങ്ങളിൽ സംസ്ഥാന സർക്കാർ നൽകുന്ന കംപ്ലീഷൻ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലതാനും.
രണ്ടുഡോസും കോവിൻ പോർട്ടൽ വഴിയാക്കുകയാണ് പരിഹാരമാർഗം. ആദ്യഘട്ടത്തിൽ ആധാർ നന്പർ മാത്രമായിരുന്നു വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് പാസ്പോർട്ട് നന്പർ ഉൾപ്പെടുത്താൻ സംവിധാനമൊരുക്കിയെങ്കിലും രണ്ട് ഡോസ് പൂർത്തീകരിച്ച വിവരം ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.
കുട്ടികൾക്ക് ഇന്ത്യയിൽ വാക്സിൻ നടപടികൾ തുടങ്ങിയിട്ടില്ല. ഇതും വിദേശയാത്രയ്ക്ക് തടസമാണ്. ഗർഭിണികൾക്കും വാക്സ്ൻ സംബന്ധിച്ച ആശയക്കുഴപ്പമുണ്ട്. കോവിഡ് കാരണം ആറുമാസത്തിലധികമായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിനും തടസങ്ങളുണ്ട്.
പ്രതിഷേധം ഉയരുന്നു
പ്രതിസന്ധിഘട്ടത്തിൽ തങ്ങളെ സഹായിക്കാനാരുമില്ലെന്ന തോന്നലിലാണ് പ്രവാസികൾ. വിമാനനിരക്ക് തോന്നുംപോലെ വർധിപ്പിക്കുന്പോഴും ഇടപെടൽ പേരിനു മാത്രമാണ്. ലക്ഷക്കണക്കിനു പ്രവാസികൾ വഴിമുട്ടി നരകിക്കുന്പോൾ ഇത്തരം രാജ്യങ്ങളുമായി നയതന്ത്രചർച്ചപോലുമില്ലാത്ത കേന്ദ്രസർക്കാർ നയമാണ് പ്രതിഷേധത്തിനിടയാക്കുന്നത്. നോർക്ക പോലുള്ള സംവിധാനമുപയോഗിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി കേരള സർക്കാരും പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന ആവശ്യം ശക്തമാണ്.
യാത്രാവിലക്കിൽ കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് 12ന് തൃശൂർ ആദായനികുതി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരള പ്രവാസീ സംഘം.
അനിശ്ചിതത്വത്തിലായ പ്രവാസികളുടെ മടക്കയാത്രയ്ക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അറേബ്യൻ പ്രവാസി കൗൺസിൽ എന്ന സംഘടന. അസംഘടിത വിഭാഗം എന്ന നിലയിൽ പ്രവാസികളെ ചുറ്റിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ഭാരവാഹികളുടെ ആക്ഷേപം.
ബൈജു ബാപ്പുട്ടി
പ്രയാസങ്ങളുടെ നെരിപ്പോടിൽ പ്രവാസികൾ
11:50 PM Jul 09, 2021 | Deepika.com