ശാസ്ത്രലോകത്തിന് ഇതുവരെ പൂർണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസിൽനിന്നു മനുഷ്യരിലേക്കു പകർന്ന് പിന്നീട് മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടർന്നാണ് കോവിഡ്-19 മഹാമാരിയായി പരിണമിച്ചത്. ഇത്തരത്തിൽ പുതുതായി ആവിർഭവിച്ച് മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ രോഗങ്ങളില്‍ 75 ശതമാനവും നട്ടെല്ലുള്ള ജീവികളില്‍നിന്നു മനുഷ്യരിലേക്കു പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ നിരീക്ഷിക്കുന്നു.
വസൂരിയും പോളിയോയും ഒഴിച്ച് പ്ലേഗ്, സ്വൈൻ ഇൻഫ്ലുവൻസ, ഏവിയൻ ഇൻഫ്ലുവൻസ, എച്ച്ഐവി എയിഡ്സ്, സാർസ് കൊറോണ, മെർസ് കൊറോണ, എബോള, കോംഗോ ഹെമറേജിക് ഫീവർ, മാർബർഗ്, നിപ്പ, സിക്ക, കോവിഡ്- 19 തുടങ്ങിയ മഹാമാരികൾ എല്ലാം ജന്തുജന്യരോഗങ്ങളാണ്. ലോകാരോഗ്യസംഘടനയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമികരോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്നിന്നോ, ജന്തുജന്യഉത്പന്നങ്ങളില്നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്ന് വ്യക്തമാക്കുന്നു.
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും തിരിച്ചും പകരാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണത്തെയും പ്രതിരോധത്തെയും പറ്റിയുള്ള ഓർമപ്പെടുത്തലുമായി എല്ലാവർഷവും ജൂലൈ ആറ് ലോകമെമ്പാടും ജന്തുജന്യരോഗദിനമായി ആചരിക്കുന്നുണ്ട്. മനുഷ്യസമൂഹത്തിന് ഇന്നും വെല്ലുവിളിയുയർത്തുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ പേവിഷബാധയെ പ്രതിരോധിക്കാൻ വിഖ്യാത ശാസ്ത്രജ്ഞനായ ലൂയി പാസ്റ്റർ 1885 ജൂലൈ ആറിന് നടത്തിയ പ്രഥമവും വിജയകരവുമായ റാബീസ് വാക്സിൻ പരീക്ഷണത്തിന്റെ ഓർമപുതുക്കൽ കൂടിയാണ് ജന്തുജന്യരോഗ ദിനം.
ഡിസീസ് എക്സ്
ലോകത്തിന്റെ വിവിധയിടങ്ങളിൽ ഓരോ വർഷവും ഉത്ഭവിക്കുന്ന അഞ്ച് പുതിയ രോഗങ്ങളിൽ മൂന്നും മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോക മൃഗാരോഗ്യസംഘടന വ്യക്തമാക്കുന്നു. ജന്തുജന്യരോഗാണുക്കളിൽ 80 ശതമാനവും ജൈവായുധ സാധ്യതയുള്ളവയായതിനാൽ ഭാവിയിൽ ഇവ ജൈവായുധങ്ങൾ ആയി മാറിയേക്കാമെന്ന ആശങ്കയും ലോക മൃഗാരോഗ്യസംഘടന പങ്കുവച്ചിട്ടുണ്ട്.
ഭാവിയിൽ ലോക വ്യാപകമായി ശക്തമായി പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡിസീസ് എക്സ് (Disease X) എന്ന ഒരു പകർച്ചവ്യാധിയെ പറ്റിയും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസീസ് എക്സ് ഒരു ജന്തുജന്യരോഗം ആവാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ലോകാരോഗ്യസംഘടന പങ്കുവച്ചിട്ടുണ്ട്. ഡിസീസ് എക്സ് എന്നത് ഒരു സയൻസ് ഫിക്ഷൻ അല്ലെന്നും അതൊരു വരുംകാല യാഥാർഥ്യമാണെന്നും അടുത്ത മഹാമാരിയായി പരിണമിക്കാമെന്നും എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന ശാസ്ത്രപ്രസ്ഥാനം മുന്നറിയിപ്പു നൽകുന്നു.
പുതിയ രോഗാണുക്കൾ എവിടെനിന്ന്?
ജന്തുജന്യരോഗങ്ങൾ തുടർക്കഥയാവുന്ന ഈ കാലഘട്ടത്തിൽ മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കൾ ജന്തുക്കളിൽനിന്നു മനുഷ്യരിലേക്കെത്തിയതിന്റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതി നശീകരണത്തിന്റെയും ജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിന്റെയുമെല്ലാം യാഥാർഥ്യങ്ങള്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും. വരും ഭാവിയിൽ ഭീഷണിയായേക്കാവുന്ന ജന്തുജന്യരോഗങ്ങളുടെ ഫലപ്രദപ്രതിരോധത്തിനായുള്ള വഴികൾ തേടേണ്ടതും ഈ അന്വേഷണത്തിൽനിന്നാണ്. വനങ്ങളിലെ വലിയ മരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന സ്റ്റെറോപസ് ജനുസിലെ വലിയ പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണമായിരുന്നു നിപ്പ വൈറസിനെ മനുഷ്യരിൽ എത്തിച്ചത്.
എയിഡ്സിന് കാരണമായ ഹ്യൂമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (എച്ച്ഐവി) ചിമ്പാന്സികളില്നിന്നാണ് മനുഷ്യരില്‍ എത്തിയത്. റീസസ് കുരങ്ങുകൾക്കും കൊതുകുകൾക്കുമിടയിൽ മാത്രം ഒതുങ്ങിനിന്ന് ജീവിതചക്രം പൂർത്തിയാക്കിയിരുന്ന ഫ്ലാവി വൈറസ് കുടുംബത്തിലെ സിക വൈറസുകൾക്ക് മനുഷ്യശരീരത്തിലേക്കുള്ള വ്യാപനം എളുപ്പമാക്കിയത് വനവ്യൂഹങ്ങളിലേക്കുള്ള കടന്നുകയറ്റവും വനനശീകരണവും അതിവേഗത്തിലുള്ള നഗരവത്കരണവുമായിരുന്നു.
എബോള
അതീവജാഗ്രത പുലർത്തേണ്ട രോഗമായും ഒരു ആഗോള ആരോഗ്യ എമർജൻസിയായും ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച മറ്റൊരു രോഗമാണ് എബോള ഹേമേറജിക് ഫീവർ. വവ്വാലുകളെ ആഹരിച്ച ഗൊറില്ല, ചിമ്പാൻസി തുടങ്ങിയ ആൾക്കുരങ്ങുകളിൽ നിന്നുമാണ് എബോള വൈറസ് മനുഷ്യരിൽ എത്തിയത്. 1976 മുതൽ ഇന്നേവരെയുള്ള എബോള രോഗത്തിന്റെ വ്യാപനരീതി പരിശോധിച്ചാൽ ഭൂരിഭാഗം ആരംഭ കേസുകളും (ഇൻഡക്സ്) ഖനനമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വനശീകരണവും ആൾക്കുരങ്ങുവേട്ടയും വ്യാപകമായി നടന്ന ആഫ്രിക്കയിലെ പ്രദേശങ്ങളോടു ചേർന്നായിരുന്നു എന്നു മനസിലാക്കാം. ആവാസവ്യവസ്ഥകളിലേക്കു കടന്നുകയറുകയും വവ്വാലുകളെയും ആൾക്കുരങ്ങുകളെയും വേട്ടയാടി വീഴ്ത്തി ആഹരിക്കുകയും ചെയ്തതോടെ വന്യജീവികളിൽ സ്വാഭാവികമായി കാണപ്പെട്ടിരുന്ന എബോള വൈറസിന് മനുഷ്യലേക്കു കടന്നുകയറാനുള്ള വഴി എളുപ്പമായി.
2013 ൽ ഗിനിയയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികൾ തങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ടു നശിപ്പിച്ചതുമായ ഒരു വലിയ മരത്തെ കുറിച്ചാണ് സംസാരിച്ചത്. വലുതും ചെറുതുമായ വവ്വാലുകൾ ധാരാളമായി ചേക്കേറി പാർത്തിരുന്ന ആവാസവ്യവസ്ഥകളിൽ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ടു നശിപ്പിച്ചതോടെ അതിൽ പാർത്തിരുന്ന വവ്വാലുകൾ വാസസ്ഥാനം നഷ്ടപ്പെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു.
ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട് ശരീരസമ്മർദത്തിലായതും ചത്തുവീണതുമായ വവ്വാലുകളിൽനിന്നു പുറത്തെത്തിയ എബോള വൈറസുകൾ മനുഷ്യരിലേക്കു പകർന്നതും മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന അതിതീവ്രരോഗമായി മാറി വൻകരയിലാകെ പടർന്നതും വളരെ വേഗത്തിലായിരുന്നു. ഓരോ ജന്തുജന്യരോഗാണുവിന്റെയും ആവിർഭാവ, വ്യാപന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ അനേകം ഉദാഹരണങ്ങളും തെളിവുകളും ഇനിയുമുണ്ട്.
കോവിഡ് രോഗാണുവിന്റെ ഉത്ഭവം
കോവിഡ്-19 ന് കാരണമായ ബീറ്റാ കൊറോണ കുടുംബത്തിൽ ഉൾപ്പെടുന്ന സാര്‍സ്-
കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏതു ജന്തുസ്രോതസില്‍ നിന്നാണ് മനുഷ്യരിലേക്കു പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സാര്‍സ്-കോവ്-2 വൈറസിന്റെ ജനിതക ശ്രേണീകരണ, താരതമ്യപഠനങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസുകള്‍ മനുഷ്യരിലേക്കെത്തിയത് വവ്വാലുകളില്നിന്നാണെന്നു ചില ഗവേഷകർ നിരീക്ഷിച്ചപ്പോൾ വുഹാനിലെ വന്യജീവി മാർക്കറ്റിൽ വില്പനക്കായെത്തിയ ഈനാംപേച്ചികളില്‍ നിന്നാണെന്നാണ് മറ്റൊരു കണ്ടെത്തൽ. റൈനോലോഫസ് എന്നു വിളിക്കപ്പെടുന്ന കുതിരലാടത്തിന്റെ അകൃതിയിൽ മുഖമുളള വവ്വാലുകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന വൈറസുകളോടാണ് സാര്‍സ്-കോവ്-2 വൈറസിന് സാമ്യം എന്ന വാദമാണ് ഇതില്‍ പ്രബലം.
വവ്വാലുകളില്‍നിന്നു വന്യമൃഗങ്ങളിലേക്ക് കടന്നുകയറിയ വൈറസുകള്‍ക്ക് ജനിതകപരിവര്‍ത്തനങ്ങള്‍ സംഭവിച്ചാണ് കോവിഡിന് കാരണമായ വൈറസുകള്‍ മനുഷ്യരിൽ എത്തിയതെന്ന നിഗമനങ്ങളും ഉണ്ട്. സാര്‍സ്-കോവ് -2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദത്തെയും ചോർച്ചാ സിദ്ധാന്തത്തെയും ലോകാരോഗ്യസംഘടന തള്ളിയിട്ടുണ്ട്.
കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിനു പിന്നില്‍ ഇടനിലയായി വർത്തിച്ച ഒന്നോ രണ്ടോ ജന്തുസ്രോതസുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്.
ഏകാരോഗ്യസമീപനം
മനുഷ്യന്റെ അറിവുകൾക്ക് ഇന്നേവരെ തീർത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കള്‍ വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയിൽ വസിക്കുന്നുണ്ട്. 1.67 ദശലക്ഷം രോഗാണുക്കൾ ഇങ്ങനെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സംഘടന നിരീക്ഷിക്കുന്നത്. ഓരോരോ ജീവികൾക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥയ്ക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും അവയെ വേട്ടയാടുകയും വിപണനം ചെയ്യുകയും ആഹാരമാക്കുകയുമെല്ലാം ചെയ്യുന്നതുവഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉൾപ്പെടെയുള്ള രോഗാണുക്കൾക്ക് ജൈവ അതിരുകൾ മറികടന്ന് (സൂനോട്ടിക് സ്പിൽ ഓവർ) മനുഷ്യശരീരത്തിലേക്കു കടന്നുകയറാനുള്ള എളുപ്പവഴി ഒരുക്കിക്കൊടുക്കുകയാണ് മനുഷ്യന് ചെയ്യുന്നത്. ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും പരിസ്ഥിതിനശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന അതീവ ഗൗരവമുള്ള വസ്തുത നാം ഉൾക്കൊള്ളേണ്ടതും അതു തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുമുണ്ട്.
ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്ക്കുന്ന പ്രതിരോധപ്രവര്ത്തനങ്ങള്കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗനിയന്ത്രണം സാധ്യമല്ല. നമുക്കു ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യരോഗനിയന്ത്രണത്തിന് അനിവാര്യമാണ്.
മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്റെ സത്ത. ജന്തുജന്യരോഗ വ്യാപനത്തിന്റെ കണ്ണികൾ പൊട്ടിക്കാം എന്നതായിരുന്നു ഈ വർഷത്തെ ജന്തുജന്യരോഗദിനത്തിന്റെ പ്രമേയം.
ഡോ. എം. മുഹമ്മദ് ആസിഫ്
ജൈവായുധ ഭീഷണിയായി ജന്തുജന്യരോഗങ്ങൾ
01:22 AM Jul 09, 2021 | Deepika.com