ഇഞ്ചിഞ്ചായി കൊല്ലുക എന്നു പറയാറുണ്ട്. അതു സൗകര്യപ്രകാരം മില്ലിമീറ്ററായോ സെന്റിമീറ്ററായോ ഒക്കെ നടപ്പാക്കാം. കേന്ദ്രസർക്കാരിനു പക്ഷേ, ചില്ലറ ചില്ലറയായി കൊല്ലുന്നതിലാണ് രസം എന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ പെട്രോൾ പന്പ് എന്നു കേൾക്കുന്പോൾത്തന്നെ പലരുടെയും ഹൃദയത്തിന്റെ പന്പ് ചടപടാ ഓടുന്നത്.
പണ്ടൊക്കെ വിലകൂടിയ കാറിൽ വീശിയടിച്ചു പോകുന്നവനെ ചെറുകാറിൽ പോകുന്നവൻ അസൂയയോടെ നോക്കുമായിരുന്നു. ചെറുകാറിൽ പോകുന്നവനെ ബൈക്കിലും ഓട്ടോറിക്ഷയിലും പോകുന്നവൻ അസൂയയോടെ നോക്കും. ഇനി ബൈക്കിലും ഓട്ടോറിക്ഷയിലും പോകുന്നവനെയോ സൈക്കിളിൽ പോകുന്നവൻ അസൂയയോടെ നോക്കും! എന്നാൽ, ഇന്നു കഥ മൊത്തത്തിൽ തിരിഞ്ഞു.
തെരുവിലെ തിരക്കിനിടയിലൂടെ സൈക്കിൾ ചവിട്ടി കൂളായി പോകുന്നവനെ കാറിലും ഓട്ടോറിക്ഷയിലും ബൈക്കിലുമൊക്കെ ഇരിക്കുന്ന ഹത്യഭാഗ്യർ അസൂയയോടെ നോക്കുന്നു. കാരണം, ഇന്ധനവിലയുടെ കുന്തമുനയിലൂടെ അവനു വണ്ടിയോടിക്കേണ്ടതില്ലല്ലോ. ഈ സാമൂഹിക മാറ്റത്തിന്റെ ക്രെഡിറ്റ് മുഴുവൻ അടിച്ചെടുക്കുന്ന പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് ഓർക്കുന്പോൾ അസൂയ തോന്നുന്നു. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ, ഇതൊക്കെ!
തൊലിക്കട്ടിക്ക് അന്തർദേശീയ തലത്തിൽ അവാർഡ് വല്ലതുമുണ്ടെങ്കിൽ മിക്കവാറും നമ്മുടെ മന്ത്രാലയത്തിനുതന്നെ കിട്ടാനാണ് സാധ്യത! പല തുള്ളി പെരുവെള്ളമെന്നാണല്ലോ പഴഞ്ചൊല്ല്. ഇവിടെ ഓരോ തുള്ളിയും ടാങ്കിലേക്കു വീഴുന്പോൾ നാട്ടുകാരുടെ ചങ്കിൽ പെരുന്പറയാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നു സർക്കാർ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ദിനംപ്രതി ഉയരുമെന്ന് ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
പണ്ടൊക്കെ പെട്രോളിനു വില കൂടിയാലും ഡീസൽ അല്പം ഡീസന്റായി നിൽക്കുമായിരുന്നു. ഇപ്പോൾ ആരാണ് മുന്നിലെന്നറിയാനുള്ള മത്സരയോട്ടമാണ് ജനത്തിന്റെ നെഞ്ചത്തുകൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം സ്വർണക്കടകൾ തുരന്നുകൊണ്ടിരിക്കുന്ന കള്ളൻമാർ ഇനിയുള്ള കാലം പെട്രോൾ പന്പ് തുരക്കാൻ തുടങ്ങിയാൽ അതിശയിക്കാനില്ല.
അടുത്ത കാലം വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സെഞ്ചുറികൾ സച്ചിൻ തെണ്ടുൽക്കറിന്റെയും വിരാട് കോഹ്ലിയുടെയുമൊക്കെയായിരുന്നു. എന്നാൽ, മിന്നൽ വേഗത്തിൽ സെഞ്ചുറി തികച്ചുകൊണ്ട് മന്ത്രാലയത്തിനു വേണ്ടി ബാറ്റ് ചെയ്യുന്ന പെട്രോൾ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. കുറച്ചുകാലമായി മിന്നും ഫോമിൽ ക്രീസിൽ തുടരുകയായിരുന്നു താരം. പെട്രോളിനെ പിടിച്ചുകെട്ടാൻ ജനം പ്രതിഷേധത്തിന്റെ ഫാസ്റ്റ് ബോളും അപേക്ഷയുടെ സ്പിന്നും വിലാപത്തിന്റെ ഗൂഗ്ലിയുമൊക്കെ എറിഞ്ഞുനോക്കിയെങ്കിലും പെട്രോളിനെ പുറത്താക്കാനായില്ല. എന്നു മാത്രമല്ല ദിവസവും സിക്സുകളും ഫോറുകളും ഗാലറിയിലേക്കു പറത്തി പുള്ളി സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്നു. ജനത്തിന്റെ അപ്പീലുകൾ പലതും കേന്ദ്രത്തിന്റെ അന്പയർമാർ നിഷ്കരുണം തള്ളി.
മൂന്നാം അന്പയർ ആണെങ്കിൽ ഒന്നുമറിയാത്ത ഭാവത്തിൽ താടിയും തടവി ഈ തീക്കളി കണ്ടു രസിക്കുന്നു. കുറഞ്ഞ ബോളിൽ സെഞ്ചുറി തികച്ച പെട്രോളിനു ഡബിൾ സെഞ്ചുറി ലക്ഷ്യത്തിലേക്ക് ഇനി ബാറ്റ് വീശാം. താരത്തിന്റെ ഫോം വിലയിരുത്തുന്പോൾ അത് അത്ര വിഷമമുള്ള കാര്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്തായാലും അവർ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും അടിക്കട്ടെ, നമുക്ക് ഇഞ്ചുറി കൊണ്ട് തൃപ്തിപ്പെടാം!
മിസ്ഡ് കോൾ
= പാൽവില ഇനിയും കൂട്ടണമെന്നു മിൽമ, കൂട്ടില്ലെന്നു മന്ത്രി.
- വാർത്ത
= കുടിക്കില്ലെന്നു ജനം!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഇനി ഡബിൾ സെഞ്ചുറി, അനുഭവിച്ചാട്ടെ!
01:17 AM Jul 09, 2021 | Deepika.com