ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിൽ അഭിനയ ശീലുകളുടെ പുത്തൻ ഭാവുകത്വം നൽകിയ ദിലീപ് കുമാർ വിടപറയുന്പോൾ നഷ്ടമാകുന്നത് ഒരു നടന കുലപതിയെയാണ്. ഇന്ത്യൻ സിനിമയുടെ ബാലാരിഷ്ടതകൾ പ്രകടമായ കാലത്താണ് സ്വാഭാവികാഭിനയ ശൈലിയുമായി ദിലീപ് കുമാർ കടന്നുവന്നത്. പിന്നീട് ബോളിവുഡ് സിനിമാ ലോകം തെളിഞ്ഞും മറഞ്ഞും പാഠമാക്കിയതും ഈ നടന്റെ പാടവമാണ്. നാടകീയതയും അതിഭാവുകത്വവും നിറഞ്ഞ അഭിനയ ശൈലിയിൽനിന്നു നിയന്ത്രിതമായ പുതിയ ഭാവം പ്രണയത്തിലും ഹാസ്യത്തിലും തുടങ്ങി ഓരോ വികാരത്തിലും പ്രത്യക്ഷമാക്കി. ദുരന്ത നായകനെന്ന വിശേഷണത്തോടെ എത്തി ബോളിവുഡിന്റെ ആദ്യ സൂപ്പർസ്റ്റാർ പട്ടവും നേടിയെടുത്തു. സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതയും വിശാലതയും പരിമിതിയും കൃത്യമായി മനസിലാക്കിയ മറ്റൊരു സമകാലികനും അക്കാലത്തുണ്ടായിരുന്നില്ല. ആറു പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ 62 സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. സിനിമകളുടെ എണ്ണത്തിനപ്പുറം തലയെടുപ്പുള്ള ചരിത്രമായി സ്വയം പടരുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽനിന്ന്
മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ താരപ്രതിഭയായ ദിലീപ് കുമാറായതിനു പിന്നിൽ ഇതിഹാസ തുല്യമായ ഒരു ജീവിതമുണ്ട്. 1922 ഡിസംബർ 11നു പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർഖാന്റെയും അയേഷ ബീഗത്തിന്റെയും പന്ത്രണ്ടുമക്കളിൽ അഞ്ചാമനായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിലാണ് ബോംബെ നഗരത്തിലെത്തിയത്. 1943ൽ പിതാവുമായി പിണങ്ങി യൂസഫ് മിലിട്ടറി ക്യാന്പിൽ കാന്റീൻ ജോലി ആരംഭിച്ചു. പിന്നീട് പ്രതിമാസം 1250 രൂപ നിരക്കിൽ ബോംബെ ടാക്കീസിലെ ജീവനക്കാരൻ. കളിക്കൂട്ടുകാരനും സിനിമാ താരവുമായിരുന്ന രാജ് കപൂറിനെക്കാളും ഉയർന്ന ശന്പളമായിരുന്നു അത്.
മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്കു കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. 1944 ൽ ദേവികാ റാണി നിർമിച്ച ജ്വാർ ഭാത എന്ന ചിത്രത്തിലൂടെ നായകനാക്കി കാമറക്കു മുന്നിലെത്തിച്ചു. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നാലെയെത്തിയ ജുഗുനുവിന്റെ വിജയം മേൽവിലാസം ബോളിവുഡിൽ കുറിച്ചിട്ടു. ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരണ് വർമയാണ് ദിലീപ് കുമാർ എന്ന പേരു നൽകുന്നത്. തന്റെ സിനിമാ അഭിനയം കുടുംബത്തിനു കുറവാകരുതെന്ന ചിന്തയും പേരു മാറ്റത്തിനു പ്രേരകമായി.
വെള്ളിത്തിരയിലെ ദുരന്ത നായകൻ
വിലാപങ്ങളും വിങ്ങിപ്പൊട്ടലുകളുമല്ലാതെ വെള്ളിത്തിരയിൽ ദുരന്ത പ്രണയങ്ങളുടെ പ്രതീകമായി മാറുകയായിരുന്നു ദിലീപ് കുമാർ. ദീദാർ, അമർ തുടങ്ങിയ ചിത്രങ്ങളുടെ പിന്നാലെ 1955 ൽ ബിമൽ റോയിയുടെ സംവിധാനത്തിലെത്തിയ ദേവദാസ് എന്ന ചിത്രത്തോടെ വിഷാദനായകൻ എന്ന പട്ടം വന്നു ചേർന്നു. ദുരന്തങ്ങളോട് പടവെട്ടി പരാജിതനാകുന്ന ശോകനായക പരിവേഷം തന്റെ വൈവിധ്യമാർന്ന അഭിനയ മുഹൂർത്തങ്ങൾകൊണ്ട് അദ്ദേഹം മാറ്റിയെഴുതി.
ഒരു ശൈലിയിൽ മാത്രമൊതുങ്ങാതെ ഹാസ്യനടനായും നായകനായും കാമുകനായും വില്ലനായും പകർന്നാടി. സാദ്, ഗംഗാജമുന, രാം ഒൗർ ശ്യാം, കോഹിന്നൂർ തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ മനഃപൂർവമായുള്ള തെരഞ്ഞെടുപ്പായിരുന്നു. പിന്നീട് ദശാബ്ദങ്ങൾ ദിലീപ് കുമാർ, രാജ് കപൂർ, ദേവാനന്ദ് എന്നീ ത്രീമൂർത്തികളിൽ കേന്ദ്രീകൃതമായിരുന്നു ബോളിവുഡ് ലോകം. ഗംഗാജമുന എന്ന ചിത്രത്തിലൂടെ നിർമാതാവായി തിളങ്ങിയെങ്കിലും കലിംഗ എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. 1976 മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നു മാറിനിന്ന ദിലീപ് കുമാർ 1981 ൽ പുതിയ തലമുറയ്ക്കൊപ്പം വെള്ളിത്തിരയിലേക്കു തിരികെയെത്തി. സ്വഭാവ വേഷങ്ങളിലും സജീവമായ താരം 1998ൽ ഇരട്ട വേഷത്തിൽ അഭിനയിച്ച ക്വില എന്ന ചിത്രത്തോടെ സിനിമാ അഭിനയത്തോടു വിട പറഞ്ഞു.
ചേർത്തു നിർത്തിയ ബോളിവുഡ്
ചരിത്രത്തിലേക്കു മുതൽക്കൂട്ടാകുന്ന കഥാപാത്രങ്ങളിലൂടെ ജ്വലിച്ചുനിന്ന ദിലീപ് കുമാറിന്റെ അഭിനയ പാഠങ്ങളിലൂടെയാണ് പിന്നാലെ എത്തിയവരും ബോളിവുഡിൽ ശോഭിച്ചത്. ദിലീപ് കുമാറിന്റെ അഭിനയ സിദ്ധിയുടെ ഒരംശം എങ്കിലുമില്ലെങ്കിൽ ബോളിവുഡിൽ താരമാവുക അസാധ്യം എന്നൊരു ചൊല്ലു തന്നെ ഹിന്ദി സിനിമയിലുണ്ടായിരുന്നു. പിന്നീട് താരങ്ങളായെത്തിയ അമിതാഭ് ബച്ചൻ മുതൽ ഖാൻ ത്രയങ്ങളും പുത്തൻ തലമുറയുംവരെ അതു പ്രകടമാക്കുന്നുണ്ട്.
വെട്ടിത്തിളങ്ങുന്ന ദിലീപ് കുമാറിന്റെ തിളക്കം അല്പം മോഷ്ടിച്ചാണ് ഞാനെന്റെ മോഹങ്ങൾക്കു തിരികൊളുത്തിയതെന്നു പറഞ്ഞത് നടൻ ധർമ്മേന്ദ്രയാണ്. ദിലീപ് കുമാറിനു മുന്പും ശേഷവും എന്ന വിധം അഭിനയ ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ ചിട്ടയായ അഭിനയം എക്കാലവും കണ്ടുപഠിക്കുകയാണെന്നും ബച്ചനും പറഞ്ഞിട്ടുണ്ട്. ദിലീപ് കുമാറിന്റെ ശരീരഭാഷയും അഭിനയ വഴക്കവും പുതിയ തലമുറയിൽ ഏറെ പ്രകടമാക്കുന്ന ഷാരുഖ് ഖാൻ മകനെന്ന പോലെയാണെന്ന് ദിലീപ് കുമാർ തന്നെ പറഞ്ഞിട്ടുണ്ട്.
ഗിന്നസ് തിളക്കം
പുരസ്കാര നേട്ടങ്ങളിലൂടെ ഗിന്നസ് ബുക്കിലും ഇടം നേടിയ പ്രതിഭയായിരുന്നു ദിലീപ് കുമാർ. ആദ്യ ഫിലിം ഫെയർ പുരസ്കാരം അടക്കം എട്ടു തവണയാണ് മികച്ച നടനായി ഫിലിംഫെയറിൽ താരമായത്. രാജ്യത്തെ പരമോന്നത ബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980ൽ ബോംബെ ഷെരീഫായി നിയമിതനായ അദ്ദേഹത്തിനു 1991 ൽ പത്മഭൂഷൻ നൽകി. 1994 ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും 1997ൽ ആന്ധ്ര സർക്കാരിന്റെ എൻടിആർ ദേശീയ പുരസ്കാരവും 2015 ൽ പത്മവിഭൂഷണും അദ്ദേഹത്തിനുള്ള രാജ്യത്തിന്റെ ആദര സൂചകങ്ങളായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദത്തിനു വേണ്ടി പരസ്യമായി രംഗത്തുവന്നിട്ടുള്ളയാളാണ് ദിലീപ് കുമാർ. രാജ്യം വെട്ടിമുറിക്കുന്നതു വേദനയോടെ നോക്കിനിന്ന സ്വാതന്ത്ര്യപൂർവ ദേശസ്നേഹികളിലെ അവസാന കണ്ണികളിലൊരാൾ. 1998ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാനും ദിലീപ് കുമാറിനെ ആദരിച്ചു. 2014 ൽ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ തിരക്കിൽനിന്നു മാറി 2000 മുതൽ 2006 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു.
പ്രണയവും സൈറാ ബാനുവും
കരിയറിന്റെ തുടക്കകാലം മുതൽ വിവിധ പ്രണയ ബന്ധങ്ങളുടെ വാർത്തകളും ദിലീപ് കുമാറിനൊപ്പമുണ്ടായിരുന്നു. നർഗീസാണ് നായികയായി കൂടുതൽ സിനിമകളിലെത്തിയതെങ്കിലും ജനപ്രിയമായ ചിത്രങ്ങൾ മധുബാലയ്ക്കൊപ്പമായിരുന്നു. ദിലീപ് കുമാർ : ദ സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ എന്ന തന്റെ ആത്മകഥയിൽ തനിക്ക് മധുബാലയോട് കടുത്ത പ്രണയം തോന്നിയിരുന്ന കാര്യം പറയുന്നുണ്ട്. മധുബാലക്ക് ദിലീപ് സാബിനോടു തിരിച്ചും ആരാധന കലർന്ന പ്രണയമുണ്ടായിരുന്നെങ്കിലും മധുബാലയുടെ പിതാവും ദിലീപ് കുമാറും തമ്മിൽ നയാ ദൗർ സിനിമയുടെ പേരിലുണ്ടായ കോടതി വ്യവഹാരവും അസ്വാരസ്യവും കാരണം ആ ബന്ധം പാതിവഴിയിൽ തകർന്നു.
ദിലീപ് കുമാർ വിവാഹാഭ്യർഥന നടത്തിയപ്പോൾ ‘അച്ഛനോട് ആദ്യം സോറി പറയണം. എങ്കിലേ വിവാഹത്തിന് ഞാൻ സമ്മതിക്കൂ’ എന്നായിരുന്നു മധുബാലയുടെ മറുപടി. അഭിമാനിയായ ദിലീപ് കുമാർ അതിനു വഴങ്ങാതിരുന്നതോടെ അവർ തമ്മിൽ പിരിഞ്ഞു. മുഗൾ എ ആസമിൽ പ്രണയ ജോഡികളായി അഭിനയിച്ച സമയത്തുപോലും അവർ തമ്മിൽ ഒരക്ഷരം മിണ്ടിയില്ല എന്ന അവസ്ഥ പോലുമുണ്ടായി. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസിനിളപ്പമുള്ള സൈറാ ബാനുവിനെ ദിലീപ് കുമാർ 1966 ൽ ജീവിതസഖിയാക്കി.
ലിജിൻ കെ. ഈപ്പൻ
ബോളിവുഡിലെ ആദ്യ സൂപ്പർസ്റ്റാർ
02:33 AM Jul 08, 2021 | Deepika.com