കേരളത്തിൽ നിലനിൽക്കുന്ന കക്ഷിരാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് ട്വന്റി ട്വന്റി എന്ന പ്രസ്ഥാനം രൂപീകരിക്കുകയും 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം നേടുകയും ചെയ്തതോടെയാണ് സാബു കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. ഇപ്പോൾ ഭരണപക്ഷമായ എൽഡിഎഫും പ്രതിപക്ഷമായ യുഡിഎഫും സാബുവിനെതിരാണ്. പതിനായിരത്തിലധികം പേർക്കു തൊഴിൽ നൽകുന്ന കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മേധാവി നടത്തുന്നത് ഉത്തരവാദിത്വബോധമില്ലാത്ത രാഷ്ട്രീയക്കളികളാണെന്നു വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തന്റെ പ്രസ്ഥാനത്തെ വേട്ടയാടുന്നുവെന്ന സാബുവിന്റെ പരാതി ഇപ്പോൾ ഏറ്റുമുട്ടലിന്റെ രൂപംപ്രാപിച്ചുകഴിഞ്ഞു. എന്തുതന്നെയായാലും വ്യവസായ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന കേരളത്തിന് ഒട്ടും ആശാസ്യമല്ല ഈ ഏറ്റുമുട്ടൽ. തന്നെയുമല്ല കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും അതുവഴി സമ്പദ്വ്യവസ്ഥയ്ക്കും പ്രതിസന്ധി സൃഷ്ടിക്കാൻ പര്യാപ്തവുമാണ്.
കഴിഞ്ഞവർഷം നടന്ന അസെന്റ് നിക്ഷേപക സംഗമത്തിൽ തങ്ങൾ മുന്നോട്ടുവച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽനിന്നു പിന്മാറുന്നുവെന്ന് സാബു പ്രഖ്യാപിച്ചതു മുതലാണ് കിറ്റെക്സ് വിഷയം പൊതുചർച്ചയായത്. തന്റെ സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ അകാരണമായി നിരന്തരം റെയ്ഡ് നടത്തുന്നുവെന്നും കോവിഡ് പ്രോട്ടോകോൾപോലും ലംഘിച്ചുകൊണ്ടു നടത്തുന്ന ഇത്തരം പരിശോധനകൾ കമ്പനിയുടെ സുഗമമായ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നുമാണ് സാബു കാരണം പറഞ്ഞത്. ഇത്തരം പരിശോധനകൾ പകപോക്കലാണെന്ന് സാബു വിമർശിക്കുകയും ചെയ്തു. എം.എ. യൂസഫലി, സുരേഷ് കൊച്ചാർ തുടങ്ങിയ വ്യവസായികളുടെ പിന്തുണയും സാബുവിനു കിട്ടി.
തനിക്ക് അയൽ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒമ്പതു സംസ്ഥാനങ്ങളിൽനിന്നു ക്ഷണം കിട്ടിക്കഴിഞ്ഞുവെന്നും സാബു പറയുന്നു. എന്നാൽ കിറ്റെക്സിൽ നടന്നത് നിയമാനുസൃത പരിശോധനകൾ മാത്രമാണെന്നും സംസ്ഥാന സർക്കാരോ വ്യവസായവകുപ്പോ മുൻകൈയെടുത്ത് യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്നുമാണ് വ്യവസായ മന്ത്രി പി. രാജീവ് വിശദീകരിക്കുന്നത്.
വ്യവസായ ഭൂപടത്തിൽനിന്ന് മായുന്ന കേരളം
വ്യവസായ വളർച്ചയിൽ കാര്യമായ നേട്ടം കൈവരിക്കാത്ത സംസ്ഥാനമാണു കേരളം. രാജ്യത്തെ വ്യവസായ മേഖലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഏറെ പിന്നിലാണ്. 1971 ൽ 2,06,839 തൊഴിലാളികൾക്കു തൊഴിൽ നൽകിയിരുന്ന 3,024 ഫാക്ടറികളുണ്ടായിരുന്നു സംസ്ഥാനത്ത്. 2020 ലെ അവസ്ഥ 24,468 ഫാക്ടറികളും 7,02,901 തൊഴിലാളികളും എന്നതാണ്. ഒരു ലക്ഷത്തിൽ 2,104 പേർക്കു മാത്രമാണ് ഈ മേഖലയിൽ തൊഴിൽ കിട്ടുന്നത് എന്നാണ് 2020 സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2011 മുതൽ 2020 വരെ സംസ്ഥാനത്ത് കൂടുതലായി ഉണ്ടായത് 4,792 വ്യവസായ ശാലകൾ മാത്രമാണ്. തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർധന 58,295 മാത്രവും. 2019-20 വർഷം കേരളത്തിന്റെ ജിഎസ്വിഎ (Gross State Value Added)യിലെ മാനുഫാക്ചറിംഗ് സെക്ടറിന്റെ വിഹിതം 12.5 ശതമാനം മാത്രമാണ്.
ഏതൊരു പ്രദേശത്തിന്റെയും വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളായ അസംസ്കൃതവസ്തുക്കൾ, മനുഷ്യവിഭവശേഷി, വിപണി, മൂലധനം എന്നിവയുടെ അപര്യാപ്തതയല്ല കേരളത്തിന്റെ പ്രശ്നം എന്നതാണ് യാഥാർഥ്യം. നിരവധി വ്യവസായങ്ങൾക്ക് ഉപയുക്തമാകുന്ന അസംസ്കൃതവസ്തുക്കളായ റബർ, സുഗന്ധദ്രവ്യങ്ങൾ, നാളികേരം, വനവിഭവങ്ങൾ, ഖനന ഉത്പന്നങ്ങൾ, മത്സ്യസമ്പത്ത് തുടങ്ങിയവ കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ ഇവയെല്ലാം അസംസ്കൃത വസ്തുക്കളായിത്തന്നെ കേരളത്തിൽനിന്നു കയറ്റുമതിചെയ്യപ്പെടുകയാണ്. ഇവയൊന്നും മൂല്യവർധിത ഉത്പന്നങ്ങളാക്കി തൊഴിലും വരുമാനവും കൂട്ടാൻ സംസ്ഥാനത്തു പദ്ധതികളില്ല. ഇവയെല്ലാം ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി കേരളത്തിലടക്കം വിറ്റഴിക്കുകയും ചെയ്യുന്നു.
പെരുകുന്ന തൊഴിലില്ലായ്മ
സമർഥരും വിദ്യാസമ്പന്നരുമായ തൊഴിലന്വേഷകർ കേരളത്തിൽ വേണ്ടുവോളമുണ്ട്. അവരെല്ലാെം മറ്റു സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആണ് തൊഴിലിനായി ആശ്രയിക്കുന്നത്. തൊഴിലില്ലായ്മ സംസ്ഥാനത്ത് പെരുകിവരുന്നു എന്ന യാഥാർഥ്യം മൂടിവയ്ക്കാനാണ് സർക്കാരുകൾക്കിഷ്ടം. 15-29 വയസിനിടയിലുള്ളവരാണ് സംസ്ഥാന ജനസംഖ്യയുടെ 23 ശതമാനം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരെഴുതി കാത്തിരിക്കുന്ന 34.3 ലക്ഷം തൊഴിലന്വേഷകർ സംസ്ഥാനത്തുണ്ടെന്നാണ് 2020 സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാത്തവരും ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിലും കോവിഡ് മഹാമാരിയിലും തൊഴിൽ നഷ്ടമായവരും എത്രയോ ലക്ഷം വരും.
കേരളത്തിലെ തൊഴിലന്വേഷകരുടെ പറുദീസയായിരുന്ന ഗൾഫ് മേഖല ഇപ്പോൾ വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഏതെണ്ടെല്ലാ രാജ്യങ്ങളുംതന്നെ സ്വദേശിവത്കരണത്തിലാണ്. എത്രയോ ആയിരങ്ങളാണ് തൊഴിൽ രഹിതരായി മടങ്ങിയിരിക്കുന്നത്. ഇവരുടെ വരുമാനത്തിൽ ഉപജീവനം കഴിച്ചിരുന്ന ലക്ഷക്കണക്കിനു ജനങ്ങൾ നിരാംലംബരാകുന്നതിനും സംസ്ഥാനം സാക്ഷ്യംവഹിക്കുകയാണ്.
തകർന്നടിഞ്ഞ കാർഷിക മേഖലയ്ക്ക് കേരളത്തിന്റെ തൊഴിൽ ആവശ്യത്തിന്റെ ചെറിയൊരംശംപോലും നിറവേറ്റാനാവില്ല. പൊതുമേഖലയിലെ തൊഴിൽ അവസരങ്ങൾ കുറഞ്ഞുവരുന്നു. 2010ൽ 6.1 ലക്ഷമായിരുന്നു പൊതുമേഖലാ തൊഴിലുകൾ. 2020 അത് 5.5 ലക്ഷമായി കുറഞ്ഞിരിക്കുന്നു. സ്വകാര്യമേഖലയിൽ ഇക്കാലയളവിൽ അഞ്ചു ലക്ഷത്തിൽനിന്ന് 6.9 ലക്ഷമായി കൂടിയിട്ടുണ്ട്. ഇത്തരത്തിൽ തൊഴിൽ വർധിപ്പിക്കേണ്ട സ്വകാര്യ സംരംഭങ്ങളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതും നാടുകടക്കാൻ പ്രേരിപ്പിക്കുന്നതും സംസ്ഥാനത്തോടു ചെയ്യുന്ന കൊടും പാതകമാണ്.
കേരളത്തിലെ സംഘടിത മേഖലയിലെ തൊഴിൽ (ലക്ഷത്തിൽ)
അവലംബം: ഇക്കണോമിക് റിവ്യൂ 2020
അവിശുദ്ധ കൂട്ടുകെട്ട്
രണ്ടു പതിറ്റാണ്ടു മുമ്പുവരെ തൊഴിൽ സമരങ്ങളുടെ വേലിയേറ്റമായിരുന്നു സംസ്ഥാനത്ത്. കേരളത്തിലെ തൊഴിലാളി സംഘടനകളിൽ പ്രബലരായ സിഐടിയു, ഐഎൻടിയുസി തുടങ്ങിയ സംഘടനകൾ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അടക്കിവാണിരുന്നു. വീട്ടുസാധനങ്ങൾ കയറ്റിയിറക്കുന്നതു മുതൽ വൻകിട തൊഴിൽശാലകളുടെ നടത്തിപ്പുവരെ ഇവരുടെ തീട്ടൂരങ്ങൾക്കനുസൃതമായിരുന്നു. എത്രയോ വ്യവസായ ശാലകളാണ് തൊഴിൽസമരങ്ങളിൽ പൂട്ടിപ്പോയത്.
കേവലം ഒരു സ്വകാര്യബസ് വാങ്ങിയ മുതലാളിയും വായ്പയെടുത്തും മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണംകൊണ്ടും ചെറുകിട സംരംഭങ്ങൾ തുടങ്ങിയവരും മുതൽ വൻകിട ഫാക്ടറി ഉടമകൾ വരെ തൊഴിലാളി യൂണിയനുകളുടെ സമരവീര്യം അറിഞ്ഞു. നിരവധി വ്യവസായങ്ങൾക്കു താഴുവീഴുകയും മിക്ക സംരംഭകരും അയൽ സംസ്ഥാനങ്ങളിലേക്കു ചേക്കേറുകയും ചെയ്തു. സമരംചെയ്യാനും പൂട്ടിക്കാനും സ്ഥാപനങ്ങൾ കുറഞ്ഞതോടെ സംഘടിത തൊഴിലാളി യൂണിയനുകൾ ഏതാണ്ട് പത്തിമടക്കി. എന്നാൽ ആ സ്ഥാനത്ത് ഇപ്പോൾ മറ്റൊരു കൂട്ടരാണ് മേയുന്നത്.
ഉദ്യോഗസ്ഥ ലോബിയും രാഷ്ട്രീയക്കാരുമാണ് ഇപ്പോൾ സംസ്ഥാനത്തെ വ്യവസായങ്ങളുടെമേൽ സമ്മർദമുണ്ടാക്കുന്നത്. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും കേരളത്തിൽ വ്യവസായികൾക്ക് പാലും തേനും ഒഴുക്കുമെന്നു നിരന്തരം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ സംരംഭകരോട് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പുലർത്തുന്ന സമീപനം തികച്ചും വ്യത്യസ്തമാണ്.
സർക്കാർ ഉദ്യോഗസ്ഥരിലെ ട്രേഡ് യൂണിയനുകളാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. യൂണിയന്റെ പിൻബലത്തിൽ അവർ സുരക്ഷിതത്വവും കൂടുതൽ ആനുകൂല്യങ്ങളും സ്വന്തമാക്കുന്നു. ഭരണകക്ഷി യൂണിയനുകളിൽപ്പെട്ടവർ പ്രാദേശിക നേതാക്കളുടെയടക്കം താത്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ടവരെ താക്കോൽസ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തുന്നു.
ഇടതു ഭരണത്തിൽ പശ്ചിമ ബംഗാളിൽ വ്യവസായം വളരാതിരുന്നതും അവിടം കൂടുതൽ ദരിദ്രമായതും ഇത്തരം ഉദ്യോഗസ്ഥ-ഭരണപക്ഷ നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ടുമൂലമായിരുന്നു എന്നതു മറക്കരുത്. കേരളവും അത്തരമൊരു സാഹചര്യത്തിലേക്കു നീങ്ങുന്നുവെന്നാണ് കിറ്റെക്സ് എംഡി ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൽകുന്ന സൂചന. സാബു ആക്ഷേപം ഉന്നയിച്ചപ്പോൾ ആദ്യം വ്യവസായ മന്ത്രിയുടെ പ്രസ്താവന ആശാവഹമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി നിലപാട് മാറ്റിയിരിക്കുന്നു.
മാറ്റം വേണ്ടത് മനോഭാവത്തിൽ
സംസ്ഥാനം നിക്ഷേപസൗഹൃദത്തിന്റെ കാര്യത്തിൽ വലിയ കുതിപ്പുണ്ടാക്കി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നീതി ആയോഗ് ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്താണ്. നീതി ആയോഗ് മാനദണ്ഡമാക്കിയത് ബിസിനസ് എളുപ്പകരമാക്കുന്നതിനായി സംസ്ഥാനങ്ങൾ നടപ്പാക്കിയ നിയമങ്ങളും നയപരിപാടികളുമാണ്. എന്നാൽ ഇതിന്റെ പേരിൽ സംസ്ഥാനത്തേക്ക് എത്രമാത്രം സംരംഭകർ എത്തുന്നുവെന്നാണ് കണ്ടറിയേണ്ടത്.
കാരണം സംരംഭകർ പേടിക്കുന്നത് നിയമങ്ങളെക്കാൾ നിയമം നടപ്പാക്കുന്നവരെയും അവരെ നിയന്ത്രിക്കുന്നവരെയുമാണ്. അവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാവുകയും അതു സംരംഭകർക്ക് ബോധ്യമാവുകയും ചെയ്താലേ സംസ്ഥാനത്തേക്ക് വ്യവസായികൾ കടന്നുവരികയുള്ളൂ. ഇല്ലെങ്കിൽ ഉള്ളവർ കൂടി അതിർത്തി കടക്കും.
സി.കെ. കുര്യാച്ചൻ