ആദിവാസികൾ നേരിടുന്ന ചൂഷണത്തിനും അതിക്രമങ്ങൾക്കുമെതിരേ അഞ്ചര പതിറ്റാണ്ടു കാലം കത്തിപ്പടർന്ന പോരാട്ടവീര്യമാണ് എരിഞ്ഞടങ്ങിയിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറിയ പങ്കും ആദിവാസികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും അവർക്കായി മാത്രം ജീവിച്ച അപൂർവ വ്യക്തിത്വമാണ് ഫാ. സ്റ്റാൻ സ്വാമി. തിരിച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് സ്കൂളിൽനിന്നാണ് സ്റ്റാൻ സ്വാമി സാമൂഹിക സേവനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. സ്കൂളിലെ ജസ്യൂട്ട് വൈദികരുടെ സേവനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായി അദ്ദേഹം വൈദികനാകാൻ തീരുമാനിക്കുകയായിരുന്നു. സെമിനാരി പഠനകാലത്തെ റീജൻസി കാലഘട്ടമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
1965ലാണ് ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭമിലെ ഛൈബാസയ്ക്കടുത്ത ലുപുൻഗുട്ടു സെന്റ് സേവ്യേഴ്സ് ഹൈസ്കൂളാണ് അദ്ദേഹം രണ്ടു വർഷത്തെ റീജൻസി പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തത്. അവിടെ അധ്യാപകനും ഹോസ്റ്റൽ വാർഡനുമായി സേവനമനുഷ്ഠിക്കുന്നതിനിടെ അദ്ദേഹം കുട്ടികളുമായി ഏറെ അടുത്തു. ഛൈബാസയിൽ ചൊവ്വാഴ്ചകളിലെ ആഴ്ചച്ചന്തയിൽ അദ്ദേഹം കുട്ടികളുമായി എത്തി ആദിവാസികൾ ചൂഷണത്തിന് ഇരയാകുന്നതിന്റെ നേർചിത്രം അവർക്കു കാട്ടിക്കൊടുക്കുക പതിവായിരുന്നു. കച്ചവടക്കാരും ഏജന്റുമാരും അവരോടു കാട്ടുന്ന ക്രൂരത അദ്ദേഹത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. അവധി ദിവസങ്ങളിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ ദൈന്യജീവിതത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കുകയും ചെയ്തു.
റീജൻസിക്കുശേഷം 1967ൽ തിയോളജി പഠനത്തിനായി അദ്ദേഹം ഫിലിപ്പീൻസിലെ മനിലയിലെത്തി. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദ പഠനവും ഇതോടൊപ്പം നടത്തി. അവിടെയും തദ്ദേശീയരായ ദരിദ്രജനങ്ങൾ നേരിടുന്ന ചൂഷണം അദ്ദേഹത്തെ കൂടുതൽ ആകുലനാക്കി. ലോകംമുഴുവൻ ഇതാണ് അവസ്ഥയെന്ന തിരിച്ചറിവാണ് തന്റെ ജീവിതം ഇവർക്കായി സമർപ്പിക്കാൻ ഫാ. സ്റ്റാൻ സ്വാമിയെ പ്രേരിപ്പിച്ചത്. 1971ൽ ജസ്യൂട്ട് ജംഷഡ്പുർ പ്രോവിൻസിൽ തിരിച്ചെത്തിയ ഫാ. സ്റ്റാനിന് ലഭിച്ചത് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിരുന്ന കാത്തലിക് റിലീഫ് സർവീസസിന്റെ ഡയറക്ടർ സ്ഥാനമായിരുന്നു. രണ്ടു വർഷത്തോളം അവിടെ സാമൂഹികസേവന പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിച്ചു.
എന്നാൽ, ഇതല്ല തന്റെ വഴിയെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു മാസത്തെ കമ്യൂണിറ്റി ഡെവലപ്മെന്റ് കോഴ്സിനു ചേർന്നു. തുടർന്ന് തനിക്ക് ഏതെങ്കിലും ഗ്രാമത്തിൽ സേവനംചെയ്യണമെന്ന് അദ്ദേഹം പ്രൊവിൻഷ്യൽ ഫാ. ബിൽ ടോമിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം ആദിവാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.
ബദൈബിർ വില്ലേജിലെത്തിയ ഫാ. സ്റ്റാൻ 15 കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവരുടെ കഷ്ടതകൾ അകറ്റുന്നതിനായി കർമനിരതനാകുകയും ചെയ്തു. 1974ൽ സോഷ്യൽ അനാലിസിസിൽ ഉപരിപഠനം നടത്തുന്നതിനായി അദ്ദേഹം ബെൽജിയത്തിലെ ലുവയിൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ ചേർന്നു. പഠനം പൂർത്തിയാക്കി 1975 ജൂണിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ബംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമിച്ചു. 1990 വരെ അദ്ദേഹം അവിടെയായിരുന്നു. ഇക്കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള യുവജനങ്ങളുമായി അദ്ദേഹത്തിന് ബന്ധം സ്ഥാപിക്കാനായി. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും പഠനത്തിനായി അവിടെയെത്തിയിരുന്നു.
1991ൽ ബംഗളൂരു വിട്ട അദ്ദേഹം ജാർഖണ്ഡിൽ തിരിച്ചെത്തി. തന്റെ ആദ്യകാല തട്ടകമായ ലുപുൻഗുട്ടുവിലെത്തിയ അദ്ദേഹം ജാർഖണ്ഡ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (ജോഹർ)എന്ന സംഘടന ഉണ്ടാക്കി ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആദിവാസികളും വനവാസികളും കൊടിയ ചൂഷണത്തിനു വിധേയമാക്കപ്പെടുന്ന കാലഘട്ടമായിരുന്നു അത്. വ്യാപകമായി കുടിയിറക്കി അവരുടെ വാസസ്ഥലമടക്കം വനഭൂമി സർക്കാരും സർക്കാരിന്റെ ഒത്താശയോടെ വൻകിട കമ്പനികളും ഖനനമടക്കമുള്ള വ്യവസായങ്ങൾക്കായി ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ ജീവിതാവസ്ഥയിൽനിന്ന് ആദിവാസികളെ ആട്ടിയിറക്കുന്നത് കണ്ട ഫാ. സ്റ്റാനും കൂട്ടരും അവർക്കായി രംഗത്തുവന്നു. പലാമു, ഗുമ്ല ജില്ലകളിലെ നെതർഹാറ്റ് ഫീൽഡ് ഫയറിംഗ് റെയ്ഞ്ച് പ്രോജക്ട്, കൊയൽ-കരോ ഡാം തുടങ്ങിയ പദ്ധതികൾക്കായി വൻതോതിലുള്ള കുടിയിറക്കാണു നടത്തിയത്.
2001ൽ അദ്ദേഹം ഛൈബാസയിൽനിന്ന് റാഞ്ചിയിലേക്കു പ്രവർത്തനം മാറ്റി. തുടർന്നിങ്ങോട്ട് ആദിവാസികൾക്കായുള്ള പോരാട്ടം ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയായിരുന്നു. ദേശീയ തലത്തിൽ ആദിവാസി, ദളിത്, കർഷക കുടിയിറക്കുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാടുന്നതിനായി വിസ്താപൻ വിരോധി ജൻ വികാസ് ആന്ദോളൻ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചു.
ജനകീയസമരങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കരിനിയമങ്ങൾ പ്രയോഗിച്ച് ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകർക്കായും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. അവരനുഭവിച്ചിരുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അദ്ദേഹം ഏറെ ആകുലനായിരുന്നു. ഒടുവിൽ അതേ അവസ്ഥയിലാണ് ഫാ. സ്റ്റാൻ സ്വാമിയും എത്തിപ്പെട്ടത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഐഎയ്ക്ക് വിചാരണ നടത്തി കുറ്റം തെളിയിക്കാൻ തീരെ താത്പര്യമില്ലായിരുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം അവർക്കുതന്നെ അറിയുന്നതുമായിരിക്കും. രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഒരു പാഠം പഠിപ്പിക്കുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം. അതിലവർ വിജയിച്ചിട്ടുണ്ടാകാം. എന്നാൽ, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് എക്കാലവും ആട്ടിപ്പുറത്താക്കപ്പെട്ടിരിക്കുന്നവർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മനുഷ്യസ്നേഹിയോട് ഇത്ര ക്രൂരമായി പെരുമാറിയ ഭരണകൂടം ലോകമനഃസാക്ഷിക്കു മുന്നിൽ കുറ്റക്കാർ തന്നെയാകും.
സി.കെ. കുര്യാച്ചൻ
ആദിവാസികൾക്കായി എരിഞ്ഞടങ്ങിയ ജീവിതം
01:18 AM Jul 06, 2021 | Deepika.com