കുട്ടനാടിന് അതിന്റെ സ്വാഭാവികത ഏറെ നഷ്ടമായി, അല്ലെങ്കിൽ നഷ്ടപ്പെടുത്തി. ജനങ്ങളുടെ മനോഭാവങ്ങളിലും ജീവിതശൈലിയിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. കുട്ടനാടിന്റെ നന്മകളും സവിശേഷതകളും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും വേണം; പലതും പരിഹരിക്കപ്പെടണം; ഒരു പുനർനിർമ്മിതി കുട്ടനാടിന് ആവശ്യമാണ്. പ്രശ്നപരിഹാരത്തിനായും പുനർനിർമിതിക്കായും പലരും പല നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. സർക്കാരും കുട്ടനാടിന്റെ കാര്യത്തിൽ കൂടുതൽ താത്പര്യം കാണിക്കുന്നതായുള്ള വാർത്തകൾ പ്രതീക്ഷ നൽകുന്നു.
പുനർനിർമാണവിഷയം മാധ്യമങ്ങളിലും സജീവമാണല്ലോ. തീരുമാനങ്ങളെടുത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നത് പാഴ്വേലയാകാതിരിക്കാനുള്ള ജാഗ്രത സർക്കാരിനു വേണം. "വെളുക്കാൻ തേച്ചത് പാണ്ടാകുന്ന' അവസ്ഥ ഉണ്ടാകരുത്. കുട്ടനാടിന്റെ ഘടനയും സ്വഭാവവും നന്നായി അറിഞ്ഞുവേണം പദ്ധതികൾ ആവിഷ്കരിക്കാൻ. താത്കാലിക ഉപശാന്തിക്കായി എന്തെങ്കിലുമൊക്കെ ചെയ്ത് ആരെയെങ്കിലുമൊക്കെ തൃപ്തിപ്പെടുത്തുന്ന സമീപനം ഒരിക്കലും ശരിയായ പരിഹാരമാവില്ല.
കഴിഞ്ഞകാലാനുഭവങ്ങളുടെയും ശാസ്ത്രീയപഠനങ്ങളുടെയും വെളിച്ചത്തിൽ ഏറ്റവും ഉചിതമെന്ന് ഉറപ്പുവരുത്തി വേണം കർമപദ്ധതികൾ ആവിഷ്കരിക്കാൻ.
കുട്ടനാടിന്റെ പാരിസ്ഥിതിക പുനരുജ്ജീവനത്തിന് ഉപയുക്തമായ കർമപദ്ധതികൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട പ്രഫ എം. എസ്. സ്വാമിനാഥൻ പ്രഥമ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നതും നടപ്പിലാക്കാത്തതുമായ രണ്ടു കാര്യങ്ങൾ അവയുടെ ഗൗരവം കണക്കിലെടുത്ത് രണ്ടാം കുട്ടനാട് പാക്കേജിലെങ്കിലും പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു.
പാടശേഖരങ്ങളുടെ വിസ്തൃതി
കുട്ടനാടിന്റെ വളരെ രൂക്ഷമായ ഒരു പ്രശ്നം പ്രളയം മൂലവും മടവീണും കൃഷിനാശം സംഭവിക്കുന്നു എന്നതാണ്. പാടശേഖരങ്ങളുടെ വിസ്തൃതി വർധിക്കുന്തോറും പ്രളയനിയന്ത്രണം ദുഷ്കരമാകുന്നു. അതിനാൽ പാടശേഖരങ്ങളു ടെ പരമാവധി വിസ്തൃതി 600 ഏക്കറാക്കണമെന്ന നിർദേശം ആദ്യകുട്ടനാട് പാക്കേജിലുണ്ടായിരുന്നു. നെല്ലുസംഭരണത്തിനും അതു സഹായകരമാണ്. ഇപ്പോൾ വൻ വിസ്തൃതിയുള്ള അനവധി പാടശേഖരങ്ങളും കായൽനിലങ്ങളുമാണുള്ളത്.
താങ്ങാനാവാത്ത കരിങ്കൽഭാരം
വെള്ളംകയറി കൃഷി നശിക്കാതിരിക്കാൻ കരിങ്കല്ലുകൊണ്ട് പുറംബണ്ട് കെട്ടി ഉയർത്തുന്നത് കുട്ടനാട്ടിലെ ചെളിമണ്ണിന് താങ്ങാനാവാത്ത ഭാരമായിരിക്കും. കൽക്കെട്ടും ബണ്ടും ക്രമേണ താഴ്ന്നു പോകാനിടയാകും. കരിങ്കല്ലുകൊണ്ട് ഒരു ചതുരശ്രമീറ്റർ ബണ്ട് നിർമിക്കുന്പോൾ 2.75 ടണ് ഭാരമാണ് ചെളിക്ക് താങ്ങേണ്ടിവരുന്നത്. ആലപ്പുഴ ജില്ലയിലെയും വിശാലകുട്ടനാട്ടിലെ ഇതര ജില്ലകളിലെയും 3,000 കിലോമീറ്ററോളം വരുന്ന പുറംബണ്ട് നിർമാണത്തിന് ഏകദേശം 130 ദശലക്ഷം ടണ് കരിങ്കല്ല് വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. കുട്ടനാട്ടിലെ ചെളിമണ്ണിന് താങ്ങാനാവുന്നതിന്റെ അനേകമിരട്ടി ഭാരമാണിത്.
കരിങ്കൽക്കെട്ടിനു പകരം പുറംബണ്ടായി ജൈവഭിത്തി വളർത്തിയെടുക്കുന്നത് കുട്ടനാടിന്റെ പരിസ്ഥിതിക്കു ചേർന്നതും പ്രകൃതിതന്നെ ഒരുക്കുന്നതുമാണ്. കൈത, വട്ടിപ്പുല്ല്, മഞ്ഞമുള, പൂവരശ്, കണ്ടൽക്കാടുകൾ തുടങ്ങിയ ചെടികളും മരങ്ങളും ഇടതൂർന്നു വളർന്ന് ജൈവഭിത്തി ബണ്ട് സംരക്ഷിക്കുകയും മലിനജലത്തെ ശുദ്ധീകരിക്കയും മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂല സങ്കേതമായി മത്സ്യസന്പത്ത് വർധിപ്പിക്കുകയും ചെയ്യും. ഈ കാടുകൾ വനത്തിന്റെ ധർമംകൂടി നിർവഹിക്കുന്നു. വർണശലഭങ്ങളും ആറ്റുകിളികളും പൂക്കളും എല്ലാംകൂടി ഒരുക്കുന്ന പ്രകൃതിരമണീയത ടൂറിസ്റ്റുകളെ ആകർഷിക്കും.
ബണ്ടിന്റെ അകവശത്ത് കരിങ്കല്ലു കെട്ടുന്നത് അമിതഭാരം വരുത്തുകയില്ല. പുറംഭിത്തിയുടേതിനേക്കാൾ മൂന്നിലൊന്നു കല്ലു മതി അകഭിത്തിക്ക്; അകഭിത്തിക്ക് ഉയരം കുറച്ചു മതിയല്ലോ.
ഇപ്രകാരമൊക്കെ കുട്ടനാടിന്റെ തനതു സ്വഭാവവും പ്രകൃതിഭംഗിയും ജൈവസന്പത്തും സംരക്ഷിക്കപ്പെടുന്പോൾ മനുഷ്യനും മത്സ്യങ്ങൾക്കും പറവകൾക്കും എല്ലാം ഹൃദ്യമായ ഒരു ആവാസകേന്ദ്രമായി കുട്ടനാട് ശോഭിക്കും. കുട്ടനാടിന്റെ പുനർനിർമിതിയിൽ ഇവയൊന്നും കാണാതെ പോകരുത്.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
പുനർനിർമിതി കുട്ടനാടിന് അമിതഭാരമാകരുത്
11:15 PM Jun 24, 2021 | Deepika.com