ഏതാണ്ട് നാലര പതിറ്റാണ്ടുകൾക്കു മുന്പാണ് കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനെ ഈ ലേഖകൻ ആദ്യമായി പരിചയപ്പെടുന്നത്. അതാകട്ടെ അന്നു മദിരാശിയിൽ (ഇന്നത്തെ ചെന്നൈ) താമസമാക്കിയിരുന്ന അദ്ദേഹത്തിനു കത്തെഴുതിയാണ് ചങ്ങാത്തത്തിനു തുടക്കം കുറിച്ചതുതാനും. അക്കാലത്ത് തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചു പോന്ന രംഗം എന്ന മാസികയിൽ ഒരു സ്ഥിരംപംക്തി ഞാൻ കൈകാര്യം ചെയ്തിരുന്നു. ചലച്ചിത്ര ഗാനരചയിതാക്കളുടെ ചലച്ചിത്രേതര ഗാനങ്ങൾ പ്രസിദ്ധീകരിക്കുന്ന പംക്തിയായിരുന്നു അത്. അന്ന് അക്കാര്യം വിശദീകരിച്ചുകൊണ്ട് ഖാദറിനു ഞാനൊരു കത്തെഴുതി. അധികം താമസിയാതെ മറുപടി വന്നു; ഒപ്പം ഈ ഗാനവും അയച്ചു തന്നു.
"ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ
രാധേയുറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ
രാധേയുറക്കമായോ'
അന്ന് ഈ ഗാനം ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടില്ല. രംഗത്തിൽ അച്ചടിച്ചു വന്നതിനു ശേഷമാണ് എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ പി. ജയചന്ദ്രൻ ഈ ഗാനം പാടി കേരളക്കര ആസ്വദിച്ചതും ആസ്വാദകർ വളരെവേഗം നെഞ്ചേറ്റിയതും. അന്നു തുടങ്ങിയ സൗഹൃദം കത്തുകളിലൂടെ ഞങ്ങൾ ഊട്ടിയുറപ്പിച്ചു. ക്രമേണ അദ്ദേഹം ഗാനരചനാരംഗത്ത് ശക്തനായി മാറി. അക്കാലത്താണ് ഗാനനിരൂപണം എന്ന പുതിയ ആശയവുമായി ഈയുള്ളവൻ പത്രപംക്തികളിൽ പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും പൂവച്ചൽ ഖാദറിന്റെ ചില ഗാനങ്ങളും എന്റെ വിമർശനശരങ്ങൾക്ക് ഇരയായി. പക്ഷേ അപ്പോഴൊക്കെയും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. മറ്റു ഗാനരചയിതാക്കൾ ഒന്നടങ്കം എനിക്കെതിരേ പ്രത്യക്ഷമായും പരോക്ഷമായും തിരിഞ്ഞപ്പോഴും അദ്ദേഹം മാത്രം ഒന്നും പ്രതികരിച്ചില്ല.
ഗാനവിമർശനരംഗത്ത് കലാപക്കൊടിയുയർത്തി ഏറെക്കഴിയുന്നതിനു മുന്പായിരുന്നു എന്റെ വിവാഹം. മദിരാശിയിലെ വിലാസത്തിൽ ഞാൻ ഖാദറിന് വിവാഹക്ഷണക്കത്തയച്ചു. അദ്ദേഹം അതിനു എനിക്കയച്ച മറുപടിയിലെ ചില വാക്യങ്ങൾ ഇപ്പോഴും എന്റെ മനസിലുണ്ട്. വീണ്ടും ഞങ്ങളുടെ കത്തിടപാടുകൾ തുടർന്നു. അവയിലൂടെ സ്നേഹസന്പന്നനും നിഷ്കളങ്കനുമായ മനുഷ്യനെ ഞാൻ കണ്ടു.
മദിരാശി വിട്ട് അദ്ദേഹം നാട്ടിൽ താമസമാക്കിയതോടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. പൊതുയോഗങ്ങളിൽ സംബന്ധിക്കാൻ മിക്കപ്പോഴും ഒരുമിച്ചായിരുന്നു യാത്ര. എല്ലാ അർഥത്തിലും തികഞ്ഞ മാന്യനായിരുന്നു പൂവച്ചൽ ഖാദർ . ആരോടും പരിഭവമില്ല, ഒന്നിനോടും പരാതിയുമില്ല. ഇത്രയൊക്കെ വിമർശിച്ചിട്ടും എന്നോട് അദ്ദേഹം കാട്ടിയ അടുപ്പം എന്നെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.
പൂവച്ചൽ ഖാദർ എഴുതിയതിൽ എന്റെ ഇഷ്ടഗാനങ്ങൾ ധാരാളമുണ്ട്. തുടക്കകാലത്ത് അദ്ദേഹം എഴുതിയ,
"മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി
മരതകക്കിങ്ങിണിക്കാടുകൾ പുളകത്തിൻ
മലരാട ചുറ്റിയൊരുങ്ങി
പുഴയുടെ കല്യാണമായി' (ചിത്രം - കാറ്റുവിതച്ചവൻ; സംഗീതം - പീറ്റർ-റൂബൻ; ആലാപനം - യേശുദാസ്)
മഴവില്ല് എന്നും ആകാശത്ത് പ്രത്യക്ഷപ്പെടുന്നില്ലല്ലോ. അങ്ങനെ തോന്നിയതാവാം മഴവില്ലിന്റെ അജ്ഞാതവാസം എന്ന ആശയം. എന്തായാലും മണിമുകിൽത്തേരിലിറങ്ങിയ മഴവില്ലിനെ കണ്ടപ്പോൾ അദ്ദേഹത്തിന് ആഹ്ലാദമായി. മഴവില്ല് പ്രത്യക്ഷപ്പെട്ടാൽ മഴ പെയ്യുമെന്നത് പ്രകൃതി നിയമമാണ്. മഴ പെയ്തതോടെ മരതകക്കിങ്ങിണിക്കാടുകൾ പുളകം കൊണ്ട് മലരാട ചുറ്റിയൊരുങ്ങി. ചെടികൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്നത് ആവശ്യത്തിന് മഴ ലഭിക്കുന്പോഴാണല്ലോ. ഇവിടെ അക്കാര്യം ഭംഗിയായി പറഞ്ഞിരിക്കുന്നു പാട്ടെഴുത്തുകാരൻ. മഴവില്ലു തെളിയുകയും പിന്നീട് മഴ പെയ്യുകയും ചെയ്തതോടെ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ ഗാനത്തിൽ കാവ്യാത്മകമായി അവതിപ്പിച്ചിരിക്കുന്നു പൂവച്ചൽ ഖാദർ.
"നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നു' (ചിത്രം - ചാമരം; സംഗീതം - എം.ജി. രാധാകൃഷ്ണൻ; ആലാപനം - എസ്. ജാനകി)
നായകൻ വരുന്നതിന്റെ കാലൊച്ച കേൾക്കാൻ കാതോർക്കുക മാത്രമല്ല അവൻ വരാറുള്ള വഴിയിൽ കണ്ണുംനട്ട് ഇരിക്കുകയുമാണ് നായിക. നായകനോടുള്ള സ്നേഹഭാവം മുഴുവൻ വ്യക്തമാക്കാൻ ഈ വരികൾ ഉപകരിക്കും. അവൻ നടന്നു വരുന്ന വീഥിയിൽ ഒരു മുള്ളുപോലും കൊള്ളരുതെന്ന നിർബന്ധം നായികയ്ക്കുള്ളതുകൊണ്ടാണല്ലോ മിഴിപ്പക്ഷികളുടേതാണെങ്കിലും തൂവൽ വിരിക്കാൻ അവൾ സന്നദ്ധയായത്. എക്കാലത്തെയും മികച്ച ഗാനമാണിത്.
ഇങ്ങനെ പറഞ്ഞുപോയാൽ എത്രയെത്ര ഉദാത്തമായ ഗാനങ്ങൾ. ഏതു കഥാസന്ദർഭത്തിനും ഇണങ്ങുന്ന പാട്ടുകളൊരുക്കാൻ അദ്ദേഹത്തിന് അനായാസേന കഴിയുമായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ വെർട്ടിഗോയുടെ പിടിയിൽ നിന്ന് ഏതാണ്ട് മുക്തിനേടി വീണ്ടും സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകാൻ തയാറെടുക്കുന്പോഴാണ് കോവിഡിന്റെ പിടിയിലമർന്നത്. ആ തൂലികയിൽ പിറന്ന ഗാനങ്ങൾ നൊന്പരപ്പാടുകളായി എന്നെന്നും മലയാളികളുടെ മനസിൽ അവശേഷിപ്പിച്ച് അദ്ദേഹം കടന്നുപോയിരിക്കുന്നു.
ടി.പി. ശാസ്തമംഗലം
ജന്മകല്പനയ്ക്കു കാതോർക്കാതെ
10:59 PM Jun 22, 2021 | Deepika.com