ഇനി പോരാട്ടം ഹൃദയഭൂമിയിലാണ്. തെക്കുനിന്നും കിഴക്കുനിന്നും ഏറ്റുവാങ്ങിയ തിരിച്ചടിക്കു മറുപടി നൽകേണ്ടതും ഉത്തർപ്രദേശ് എന്ന തട്ടകമാണ്. എന്നാൽ അവിടെ കാര്യങ്ങൾ പഴയതുപോലെ ശുഭകരമാണോ എന്നു ചാണക്യന്മാർക്കു സംശയം തോന്നിത്തുടങ്ങി. വെറും തോന്നലല്ല; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഷോക്ക് ട്രീറ്റ്മെന്റും കിട്ടി. യോഗിയുടെ ആത്മവിശ്വാസത്തിൽ മാത്രം ആശ്രയിച്ച് ഇനിയും യാഥാർഥ്യം കാണാതിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും കരുതുന്നുവെന്ന തോന്നൽ ശക്തിപ്പെടുകയാണ്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 39.6 ശതമാനം വോട്ടും 403 അംഗ അസംബ്ലിയിൽ 312 സീറ്റുമാണ് ബിജെപിക്കു കിട്ടിയത്. സഖ്യകക്ഷിയായ അപ്നാദളിന് ഒമ്പതു സീറ്റുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 49.98 ശതമാനം വോട്ടും 62 സീറ്റും സ്വന്തമാക്കി. അപ്നാ ദളിന് രണ്ടു സീറ്റും ലഭിച്ചു. എന്നാൽ എതിരാളികളെ നിഷ്പ്രഭമാക്കിയ രണ്ടു തെരഞ്ഞെടുപ്പുകളുടെ ജയാരവം ഇപ്പോൾ ബിജെപിക്കു സംസ്ഥാനത്തില്ല എന്നതാണ് യാഥാർഥ്യം.
കോവിഡിൽ തകർന്ന് യോഗി
അടുത്ത പ്രധാനമന്ത്രി എന്നുവരെ സൂചന നൽകുന്ന പ്രാമുഖ്യമായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നൽകിയിരുന്നത്. കേരളത്തിലും ബംഗാളിലുമെല്ലാം പ്രചാരണത്തിനും യോഗി എത്തി. എന്നാൽ കേരളം, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ യോഗിക്കും പ്രതിഛായനഷ്ടമുണ്ടായി. അതിനേക്കാളെല്ലാം തിരിച്ചടി നൽകിയത് കോവിഡിന്റെ രണ്ടാം തരംഗമാണ്. കോവിഡ് മഹാമാരിക്കു മുന്നിൽ നിരായുധരായി മാറിയ സംസ്ഥാനം രാജ്യത്തിനുതന്നെ വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്. ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞുമരിച്ചതും സംസ്കരിക്കാൻപോലും വഴിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിയതുമെല്ലാം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായി. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥ ലോകം ഞെട്ടലോടെയാണു കണ്ടത്. ഹൃദയഭേദകമായ കാഴ്ചകൾ ലോകം മുഴുവൻ ശ്രദ്ധിക്കുകയും ചെയ്തു. ഇതിന്റെ നാണക്കേടിൽ മോദിക്കും തലകുനിക്കേണ്ടിവന്നു.
സഹപ്രവർത്തകരായ നിരവധി എംഎൽഎമാരും എംപിമാരും യോഗിക്കെതിരേ പരസ്യമായി രംഗത്തുവരാനും കോവിഡ് മഹാമാരി ഇടയാക്കി. രണ്ടാം തരംഗത്തിൽ ഒരു മന്ത്രിയും നാല് എംഎൽഎമാരുമാണ് കോവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യതരംഗത്തിൽ രണ്ട് മന്ത്രിമാർ മരിച്ചിരുന്നു. നിരവധി നേതാക്കളുടെ ബന്ധുക്കളും മരിച്ചിട്ടുണ്ട്. കൂടാതെ മൂവായിരത്തോളം സർക്കാർ ഉദ്യോഗസ്ഥർക്കും കോവിഡിന്റെ രണ്ടാംതരംഗത്തിൽ ജീവൻ നഷ്ടമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇത്രമാത്രം ജീവനക്കാരുടെ ജീവൻ നഷ്ടമാക്കിയത് എന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞവർഷത്തെ ആദ്യതരംഗത്തിൽ കോവിഡ് ഉത്തർപ്രദേശിനെ കാര്യമായി ബാധിച്ചിരുന്നില്ല. ഗ്രാമീണമേഖല താരതമ്യേന കൂടുതൽ സുരക്ഷിതമായി നിലകൊണ്ടു. കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്റെ ദൈന്യതയായരുന്നു തീവ്രം. അതുകൊണ്ടുതന്നെ കോവിഡിനെ തോൽപ്പിച്ച സംസ്ഥാനമെന്ന് അവകാശപ്പെടുകയും ചെയ്തു. മോദിയും യോഗിയും ഇതിന്റെ ക്രെഡിറ്റ് ഒരുപോലെ പങ്കിട്ടു. എന്നാൽ രണ്ടാം തരംഗം ഇരുകൂട്ടരോടും ഒട്ടും കരുണ കാട്ടിയില്ല. മോദിയും യോഗിയും ഒരുപോലെ വിവർണരായി. ഉത്തർപ്രദേശ് പുറത്തുവിടുന്ന കോവിഡ് കണക്കുകളിൽ പലർക്കും വിശ്വാസമില്ല എന്നതാണു യാഥാർഥ്യം. ഔദ്യോഗിക കണക്കിൽ ഇരുപത്തിരണ്ടായിരത്തോളം പേർ മാത്രമാണ് യുപിയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സാധാരണയായി രാഷ്ട്രീയ അടിസ്ഥാനത്തിലല്ല നടത്തിപ്പോന്നത്. എന്നാൽ ഇക്കുറി രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എട്ടു ലക്ഷത്തോളം സീറ്റുകളിലേക്കായി 13 ലക്ഷത്തോളം സ്ഥാനാർഥികളാണ് രംഗത്തിറങ്ങിയത്. 3,050 ജില്ലാ പഞ്ചായത്ത് വാർഡ്, 75,000 ക്ഷേത്ര പഞ്ചായത്ത് വാർഡ്, എഴു ലക്ഷത്തിലധികം ഗ്രാമ പഞ്ചായത്ത് വാർഡ് എന്നിങ്ങനെയാണ് കഴിഞ്ഞ ഏപ്രിൽ 15 മുതൽ 29 വരെ നാലു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്.
75 ജില്ലകളിലേക്കു 3,050 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച 944 പേരാണു വിജയിച്ചത്. ബിജെപി 768, സമാജ്വാദി പാർട്ടി 759, ബിഎസ്പി 319, കോൺഗ്രസ് 125, ആർഎൽഡി 69, എഎപി 64 എന്നിങ്ങനെ സീറ്റുകൾ നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ജൂലൈ മൂന്നിനാണ്. സ്വതന്ത്രരായിരിക്കും മിക്ക ജില്ലകളിലും വിധി നിർണയിക്കുക എന്നതാണ് അവസ്ഥ. പാർട്ടി ടിക്കറ്റുകൾ കിട്ടാത്തവരാണു പ്രധാനമായും സ്വതന്ത്രരായി മത്സരിച്ചത് എന്നതാണു ശ്രദ്ധേയം. ഇതിൽ കൂടുതലും ബിജെപിക്കാരുമാണ്. ബിജെപിക്കായിരുന്നു ഏറ്റവുമധികം വിമതശല്യമുണ്ടായിരുന്നത്. രണ്ടാമത് സമാജ്വാദി പാർട്ടിക്കാരാണു വിമതരായത്. അയോധ്യയും വാരാണസിയുമടക്കം ബിജെപിയുടെ കോട്ടകൾ ഇളകി എന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പാർട്ടിയെ കൂടുതൽ ആശങ്കയിലാക്കിയത്.
തിരക്കിട്ട ഇടപെടലുകൾ
കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയവും പാർട്ടി നേതൃത്വം ഗൗരവവത്തിലെടുത്തതോടെയാണ് യോഗിയുടെമേൽ സമ്മർദവും കൂടിയത്. നേതാക്കളും എംഎൽഎമാരും എംപിമാരും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങി. തുടർന്ന് യോഗി സംസ്ഥാനത്തുടനീളം പര്യടനം നടത്തുകയും 18 ഡിവിഷനുകളിലും പാർട്ടി ആസ്ഥാനങ്ങൾ സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മേയ് 30നാണ് ഈ പര്യടനം അവസാനിച്ചത്. പിറ്റേന്നുതന്നെ യുപിയുടെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിംഗും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ലക്നൗവിൽ എത്തി. മൂന്നു ദിവസം സംസ്ഥാനത്തു തങ്ങിയ ഇവർ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, പാർട്ടി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി. യോഗിക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത നേതാക്കൾ ആർഎസ്എസ് കാര്യാലയവും സന്ദർശിച്ച് ജൂൺ രണ്ടിനു തിരിച്ചുപോയി.
മൂന്നാംനാൾ രാധാ മോഹൻ സിംഗ് വീണ്ടും ലക്നൗവിലെത്തി. പിറ്റേന്ന് അദ്ദേഹം ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കണ്ടു. സാധാരണ ഞായറാഴ്ചകളിൽ രാജ്ഭവനിൽ ഔദ്യോഗിക സന്ദർശനങ്ങളില്ല. എന്നാൽ, ജൂൺ ആറിന് ഞായറാഴ്ചയായിരുന്നിട്ടും രാധാ മോഹൻ സിംഗ് ഗവർണറെ കണ്ടു ചർച്ച നടത്തിയത് വലിയ അഭ്യൂഹങ്ങൾക്കു വഴിവച്ചിരുന്നു. സൗഹൃദസന്ദർശനം എന്നാണ് രാജ്ഭവനും രാധാ മോഹൻ സിംഗും അറിയിച്ചത്. സംസ്ഥാനത്ത് പാർട്ടിയിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന സന്ദേശമാണ് ഇതുവഴിയുണ്ടായത്. തുടർന്നായിരുന്നു യോഗി തലസ്ഥാനത്തെത്തി മോദി, അമിത് ഷാ, നഡ്ഡ എന്നിവരെ കണ്ടത്.
അതിനിടെ, യോഗിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകളറിയിക്കാതിരുന്നതും ചർച്ചയായി. മോദിയും യോഗിയും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരിക്കുന്നു എന്ന് വിമർശകർ തുറന്നുപറഞ്ഞുതുടങ്ങിയെങ്കിലും കൂടുതൽ തെളിവുകൾ നിരത്താൻ അവർക്കായിട്ടില്ല. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ഐഎഎസുകാരനായിരുന്ന എ.കെ. ശർമയെ ജനുവരിയിൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകാത്തത് ഭിന്നതയായി ചിലർ വ്യഖ്യാനിക്കുന്നു. കിഴക്കൻ യുപിയിലെ മൗവ ജില്ലക്കാരനായ ശർമ ഉപമുഖ്യമന്ത്രിയാകുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു.
യോഗിതന്നെ തുടരുമോ?
സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടാകുമെന്നതിന്റെ സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. അടുത്ത വർഷമാദ്യം നടക്കേണ്ട തെരഞ്ഞെടുപ്പിൽ യോഗിതന്നെ പാർട്ടിയെ നയിക്കുമെന്നു തീർത്തു പറയാനുമാവില്ല. കാരണം, ഭരണവിരുദ്ധവികാരമുണ്ടെന്നു കണ്ടാൽ അതിന്റെ ഉത്തരവാദിത്വം യോഗിയുടെമേൽ ചാർത്താനും മറ്റൊരു നേതാവിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനും പാർട്ടിക്കു കഴിഞ്ഞേക്കും. അത്തരമൊരു സാഹചര്യം ഉരിത്തിരിഞ്ഞുവരുന്നുവെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. അതേസമയം, യോഗിയുടെ അത്ര സ്വീകാര്യതയുള്ള നേതാക്കൾ കുറവാണെന്നാണ് മറ്റൊരു വിലയിരുത്തൽ.
അതിനിടെ അയോധ്യ ട്രസ്റ്റിനു ഭൂമി വാങ്ങിയതിലെ ക്രമക്കേട് എത്രമാത്രം ഗുരുതരമാകും എന്നതും പ്രസക്തമാണ്. രാമക്ഷേത്രനിർമാണം മുൻനിർത്തി അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് മോദിയും യോഗിയും കരുതുന്നത്. എന്നാൽ കോവിഡ് വരുത്തിവച്ച പ്രതിച്ഛായനഷ്ടവും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളും ഈ പ്രതീക്ഷ തകർക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. യുപി വീണാൽ അതു വലിയ തിരിച്ചടി മാത്രമല്ല പടിയിറക്കത്തിനു നാന്ദികുറിക്കലാകുമെന്നും ആർഎസ്എസും ബിജെപിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് യുപിയിലെ ചലനങ്ങൾ പാർട്ടി സസൂക്ഷ്മം വിലയിരുത്തുന്നതും ഇടപെടലുകൾ നടത്തുന്നതും.
സി.കെ. കുര്യാച്ചൻ
യോഗിക്കു മുന്നിൽ പ്രതിബന്ധങ്ങൾ
11:14 PM Jun 16, 2021 | Deepika.com