1971 ജൂണ് 15:
കേരളം വിറങ്ങലിച്ചു നിന്ന പ്രഭാതം. രാവിലെ 7.30 ന് ആകാശവാണി ആ വാർത്ത അറിയിച്ചു. മലയാളത്തിന്റെ മഹാനടൻ സത്യൻ അന്തരിച്ചു. ദിക്കെങ്ങും ദുഃഖസാന്ദ്രമായി. വയലാർ രാഘവപ്പറന്പ് കോവിലകത്ത് ആ വാർത്തയെത്തി. ടെലിഫോണ് താഴെവച്ച് കുട്ടൻ ആർത്തലച്ച് അടുക്കളയിലേക്കോടി ""അമ്മേ നമ്മുടെ സത്യൻമാഷ് മരിച്ചുപോയി, ഇനി അമ്മയുടെ കൈയിൽ നിന്നു ചോറുണ്ണാൻ മാഷ് വരില്ല.'' അമ്മയും മകനും പരസ്പരം പുൽകി ദുഃഖം പങ്കിട്ടു.
ഫോണിലൂടെ പ്രതികരണം ചോദിച്ച പത്രപ്രവർത്തകനോട് വയലാർ പറഞ്ഞു: ""യുഗങ്ങളിലൊരിക്കൽ മാത്രം കണ്ടുമുട്ടാറുള്ള മഹാപ്രതിഭ. എന്തൊരനന്യസുരഭിലമായ ആത്മവത്ത.'' എം.ടി. യുടെ പ്രതികരണം: ""ഒരു കാലഘട്ടത്തെ കീഴടക്കിയ കലാകാരൻ കടന്നുപോയി. അഭിനയത്തിന്റെ ടോട്ടാലിറ്റിയിൽ സത്യനെ മറികടക്കാൻ മറ്റൊരാളില്ല. ഒരുപക്ഷേ വന്നേക്കാം.'' എന്നായിരുന്നു. ഇരുപത്തഞ്ചാം ചരമവാർഷിക സ്മരണികയിൽ പ്രിയദർശൻ എഴുതിച്ചേർത്തു: മലയാളസിനിമയുടെ ആദ്യത്തെ അഭിമാനം. ഇന്നും നമ്മുടെ "ടെക്സ്റ്റ് ബുക്ക് ഓഫ് ആക്ടിംഗ്' എന്നു പറയാവുന്നത് സത്യൻമാഷ് തന്നെയാണ്!
അനശ്വര കഥാപാത്രങ്ങൾ
മലയാളസിനിമയുടെ ധന്യതയുടെ മടിത്തട്ടിൽ അഭ്രകാവ്യങ്ങൾ രചിച്ച കലാകാരൻ മരണത്തിന്റെ അൻപതാണ്ട് പിന്നിടുന്പോഴും മലയാളമനസിന്റെ സാന്ദ്രഗീതമായി നിലകൊള്ളുന്നതെന്തുകൊണ്ട്! രണ്ടു ദശാബ്ദം മാത്രം നീണ്ട ചലച്ചിത്രജീവിതത്തിൽ സത്യൻ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പട്ടികയും അവയുടെ പേരിൽ നേടിയ അംഗീകാരങ്ങളുമാണ് അതിനുത്തരം.
"ചെമ്മീനി'ലെ പളനിയും "അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പനും "ഓടയിൽ നിന്നി'ലെ പപ്പുവും "അശ്വമേധ'ത്തിലെ ഡോ. തോമസും "മുടിയനായ പുത്രനി'ലെ രാജനും "വാഴ്വേമായ'ത്തിലെ സുധിയും അക്ബർ ചക്രവർത്തിയും കണ്വമഹർഷിയും തച്ചോളി ഒതേനനുമെല്ലാം സത്യനു മാത്രം ജീവൻ പകരാൻ കഴിയുന്ന പാത്രസൃഷ്ടികളാണ്. മലയാളസിനിമയുടെ നവോത്ഥാനരഥ്യകളിലെ വിളക്കുമാടങ്ങളായി ഇന്നും ഇവരെല്ലാം പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു.
നടനവൈഭവം
ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് സ്വന്തം ഭാഷ്യം ചമച്ച നടനവൈഭവം. ലോകസിനിമയിലെ ഏതൊരു മികച്ച നടനോടും തുലനം ചെയ്യാവുന്ന നാട്യസിദ്ധിയായിരുന്നു സത്യന്റേതെന്നാണ് ചെമ്മീനിന്റെ ചിത്രീകരണം പൂർത്തിയായപ്പോൾ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞത്. എന്റെ പളനിക്കു ജീവൻ നൽകാൻ മറ്റാർക്കാണു കഴിയുക: വിശ്വസാഹിത്യകാരൻ ചോദിച്ചു.
നാട്യശാസ്ത്രത്തിന്റെ 27-ാം അധ്യായത്തിൽ ഭരതമുനി രണ്ടുതരം സിദ്ധികളെക്കുറിച്ചു പയുന്നുണ്ട്. "ദൈവീ, മാനുഷീ'. സത്യന്റെ അഭിനയത്തെ ക്രിയാത്മകമായി വ്യവഹരിച്ചവരെല്ലാം ഈ താരതമ്യം നടത്തിയിട്ടുണ്ട്. ആ സിദ്ധി മാനുഷികമാണ്; ദൈവികവുമാണ്. ഡയലോഗ് പ്രസന്റേഷനിലെ ശബ്ദവിന്യാസത്തിൽ പ്രകടമാകുന്ന അനിതരസാധാരണമായ സർഗാത്മകതയാണ് സത്യനിൽ ചാർത്തപ്പെട്ട സവിശേഷതകളിൽ പ്രധാനം. 15-ാം അധ്യായത്തിൽ ഭരതമുനി അതും പറഞ്ഞിട്ടുണ്ട്. "നാട്യത്തിന്റെ ശരീരം വാക്കാണ്. വാക്കിനു മീതെ മറ്റൊന്നില്ല.'
അതിർത്തികൾ കടന്ന ഖ്യാതി
ഒരു വാക്കിലൂടെ, ഒരു മൂളലിലൂടെ, അംഗവിക്ഷേപങ്ങളിലൂടെ വെള്ളിത്തിരയിൽ സത്യൻ സൃഷ്ടിച്ച വികാരപ്രപഞ്ചം അഭിനയസ്വാഭാവികതയുടെ പുതിയ വ്യാകരണമായി മാറി. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളോടു കാട്ടുന്ന ഹൃദയപൂർവകമായ പ്രതിബദ്ധത സത്യനെന്ന മഹാനടന്റെ മുഖമുദ്രയായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് പളനിയും ചെല്ലപ്പനും പപ്പുവും കേരളത്തിന്റെ അതിർത്തികൾ കടന്ന് ദേശാന്തരയാത്രകൾ ചെയ്തത്. വിശ്വവിഖ്യാത ഛായാഗ്രാഹകൻ മാർക്കസ് ബാർട്ലി ലോകസിനിമയിലെ അഭിനയസമ്രാട്ടുകളായ ചാൾട്ടണ് ഹെസ്റ്റനോടും സ്റ്റീഫൻ ബോയ്ഡിനോടുമാണ് സത്യനെ ഉപമിച്ചത്. സത്യനോടൊപ്പം 21 ചിത്രങ്ങളിൽ നായികയായിരുന്ന ഷീല 50 വർഷങ്ങൾക്കു ശേഷവും പറയുന്നത് അഭിനയത്തിൽ എനിക്ക് മത്സരിക്കേണ്ടിവന്നിട്ടുള്ളത് സത്യൻമാഷിനോടു മാത്രമായിരുന്നെന്നാണ്. സത്യൻ സിനിമയിലേക്കു കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്ന മധുവിന്റെ പ്രസിദ്ധമായ വാക്കുകൾ ഇന്നും പ്രസക്തമാണ്. ""സത്യൻമാഷ് അലങ്കരിച്ച സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.''
ഇന്നും പ്രസക്തം
പുതിയ ചലച്ചിത്രസംസ്കാരം അരങ്ങുവാഴുന്പോഴും ചലച്ചിത്രാസ്വാദകരും അഭിനയവിദ്യാർഥികളും അര നൂറ്റാണ്ടു മുന്നിലെ സത്യൻചിത്രങ്ങൾ തേടി യൂട്യൂബിലും ഗൂഗിളിലും പരതുന്നത് വെറും കൗതുകത്തിനല്ല. ആ അഭിനയസൗകുമാര്യത്തിന്റെ ദൃശ്യവിസ്മയങ്ങൾ അറിയാനും അനുകരിക്കാനുമാണ്.
സമരം ചെയ്ത ഫാക്ടറിത്തൊഴിലാളികളെ മർദിച്ച ഗുണ്ടകളെ നേരിട്ടതിന് നീണ്ട ജയിൽവാസം കഴിഞ്ഞ് മടങ്ങിവന്ന തൊഴിലാളിനേതാവ് ചെല്ലപ്പൻ വീട്ടിലെത്തിയപ്പോൾ "നമ്മുടെ മകൾ മരിച്ചുപോയി' എന്നു കേട്ട് നിസംഗതയോടെ ചുവടുവച്ച് മകളുടെ കുഴിമാടത്തിനു മുന്നിൽ ചെന്നുനിൽക്കുന്നു. തേങ്ങലടക്കി, ഈറനണിഞ്ഞ്, ശബ്ദമില്ലാതെ ഏതാനും നിമിഷങ്ങൾ. ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും സമാനതകളില്ലാത്ത അഭിനയത്തികവിന്റെ ഹിമാലയൻ ദൃശ്യം! ആയിരങ്ങളാണ് നിത്യേന ഈ അപൂർവമുഹൂർത്തത്തിന് കണ്ണും കാതും അർപ്പിക്കാൻ സോഷ്യൽ മീഡിയയിൽ കരസ്പർശം നടത്തുന്നത്.
ഒരു കാലഘട്ടത്തെ സ്വന്തം ഇതിഹാസമാക്കി മാറ്റിയ കലാകാരാ, നൂറ്റാണ്ടുകൾ പിന്നിട്ടു ജീവിച്ചാലും!
മലയാളസിനിമയുടെ തങ്കത്തിളക്കം
മാനുവൽ മാഷിന്റെയും എമിലിയുടെയും മകനായ സത്യനേശൻ എന്ന യുവാവിനെ സത്യൻ എന്ന പേരു നല്കി ചലച്ചിത്ര ലോകത്തേക്കാനയിച്ചത് മെരിലാൻഡ് സ്റ്റുഡിയോ ഉടമ പി. സുബ്രമണ്യമാണ്. രണ്ടു ദശാബ്ദം മാത്രം നീണ്ടുനിന്ന അഭിനയജീവിതത്തിൽ ജനപ്രിയതയിലെന്നപോലെ അവാർഡുകളും അംഗീകാരങ്ങളും സ്വന്തമാക്കിയതിലും സത്യൻ മുന്നിലായിരുന്നു.
മലയാളസിനിമയ്ക്ക് ആദ്യമായി ലഭിച്ച ദേശീയ അംഗീകാരം 1955-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച "നീലക്കുയിലി'നാണ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള വെള്ളിമെഡൽ. മലയാളത്തിന് ആദ്യമായി സ്വർണമെഡൽ നേടിത്തന്നത് 1966-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത് സത്യൻ നായകനായ ചെമ്മീനാണ്.
അഭിനയത്തിനുള്ള ആദ്യ അവാർഡ് ലഭിക്കുന്നത് 1955-ൽ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷനിൽനിന്നാണ്. അവരുണരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഒരു മലയാളനടന് ആദ്യമായാണ് ഈ അവാർഡ് ലഭിക്കുന്നത്. ഏറ്റവും മികച്ച മലയാളനടനുള്ള ദേശീയ അവാർഡുകൾ 1961-ൽ "മുടിയനായ പുത്രനി'ലൂടെയും 1963-ൽ ഡോക്ടർ എന്ന ചിത്രത്തിലൂടെയും സത്യനു ലഭിച്ചു.
1969 -ൽ സംസ്ഥാന സർക്കാർ ആദ്യമായി ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ "കടൽപ്പാല'ത്തിലെ അഭിനയത്തിന് സത്യൻ നല്ല നടനായി തെരഞ്ഞടുക്കപ്പെട്ടു. 1971-ലും നല്ല നടനുള്ള സംസ്ഥാന അവാർഡ് "കരകാണാക്കടലി'ലൂടെ സത്യൻ നേടി.
സത്യൻ അധ്യാപകനായിരുന്ന തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിന്റെ മുന്നിൽ സത്യന്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഇനിയും അതു യാഥാർഥ്യമായിട്ടില്ല.
ജസ്റ്റിൻ ബ്രൂസ്
കാലം മായ്ക്കാത്ത സൂര്യതേജസ്
12:52 AM Jun 15, 2021 | Deepika.com