ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള സ്കോളർഷിപ്പുകളും മറ്റു ധനസഹായ പദ്ധതികളും വിതരണം ചെയ്തതിൽ ഗുരുതരമായ വിവേചനം ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷണവും തൃണവത്ഗണിച്ചുകൊണ്ടും 1992ലെ കേന്ദ്ര മൈനോറിറ്റി ആക്ടും 2014 ലെ സംസ്ഥാന മൈനോറിറ്റി ആക്ടും കാറ്റിൽപ്പറത്തിക്കൊണ്ടുമാണ് സ്കോളർഷിപ്പുകളും മറ്റു ധനസഹായ പദ്ധതികളും വിതരണം ചെയ്തു പോന്നത്.
കേരളത്തിലെ ക്രിസ്ത്യൻ, സിക്ക്, ബുദ്ധർ, ജൈനർ, പാഴ്സി എന്ന അഞ്ചു ന്യൂനപക്ഷങ്ങളെ നോക്കുകുത്തിയായി നിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിന് അനർഹമായാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകിപ്പോന്നത്. നഗ്നമായ ഭരണഘടനാ ലംഘനവും മൈനോറിറ്റി ആക്ടുകളുടെ മേലുള്ള കടന്നുകയറ്റവും ആണ് ഉണ്ടായതെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കപ്പെട്ടു. ഈ സാമൂഹ്യ അനീതിയാണ് ഹൈക്കോടതി വിധിയിലൂടെ അവസാനിക്കേണ്ടത്.
ഒന്നര പതിറ്റാണ്ടോളമായി നിലനിൽക്കുന്ന ഈ അനീതി തിരുത്തി നീതി പുനഃസ്ഥാപിച്ചു കിട്ടണമെന്ന വിവിധ ക്രൈസ്തവ സംഘടനകളും സഭാസമൂഹങ്ങളും സർക്കാർ ഭരണ സംവിധാനങ്ങൾക്കു മുന്നിൽ നിരന്തരം ഉയർത്തിയ നിലവിളി ഇതുവരെ ബാധിരവിലാപമായി മാറുകയായിരുന്നു. ജനാധിപത്യത്തിൽ നിയമ നിർമാണം നടത്തുന്ന ഭരണഘടനാ സംവിധാനങ്ങൾക്ക് ഉണ്ടാകുന്ന വീഴ്ചകളെ ഒരു തിരുത്തൽ ശക്തിയായി നിന്നുകൊണ്ട് നീതിന്യായ കോടതികൾ തിരുത്തുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ടായ ഇപ്പോഴത്തെ ഈ വിധി. അതു ജനാധിപത്യത്തിന്റെ കാവലാളായ നീതിന്യായ വ്യവസ്ഥിതിയുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും വിജയം തന്നെയാണ്.
തെറ്റു തിരുത്തിയാൽ സാമൂഹിക ധ്രുവീകരണമോ?
മറ്റൊരാൾക്ക് അർഹതപ്പെട്ടത് അനർഹമായി പിടിച്ചെടുത്തത് തെറ്റാണ് എന്നു കോടതി പറയുമ്പോൾ അത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നു എന്നു പറയുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. തെറ്റിനെ പിന്താങ്ങുന്നതാണോ, തെറ്റു തിരുത്തി സാമൂഹ്യനീതി നടപ്പാക്കണമെന്നു പറയുന്നതാണോ ഒരു സമൂഹത്തിലെ ധ്രുവീകരണത്തിന് അറുതി വരുത്തുന്നത്.
ഈ തെറ്റു തിരുത്തിയാൽ ഇവിടെ വർഗീയതയുടെ തീഗോളം രൂപപ്പെടുമെന്ന് നിയമനിർമാണ സഭയിൽ നിന്നുകൊണ്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പറയാൻ മാത്രം നമ്മുടെ ജനാധിപത്യം അധഃപതിച്ചുവോ? അത്തരം പ്രസ്താവനകളെ തിരുത്തുവാൻ ആർജവമുള്ള നേതൃത്വങ്ങൾ ഭരണ-പ്രതിപക്ഷ പാർട്ടിൾക്ക് ഇല്ലേ?
കമ്മിറ്റികൾ നൽകിയത് ശിപാർശ മാത്രം
2005ലെ സച്ചാർ കമ്മിറ്റിയും തുടർന്ന് സംസ്ഥാനത്തു വന്ന പാലോളി കമ്മിറ്റിയും നൽകിയിട്ടുള്ള നിർദേശങ്ങളിൽ ഒരിടത്തുമില്ലാത്ത ന്യൂനപക്ഷ വിവേചനം (80:20 അനുപാതം) എങ്ങനെയാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ ന്യൂനപക്ഷ വകുപ്പിനു കീഴിൽ നടപ്പിലാക്കിയത് എന്നത് സാമാന്യ വിവരമുള്ള ആർക്കും പിടികിട്ടാത്ത ഒരുചോദ്യമാണ്. സച്ചാർ - പാലോളി കമ്മിറ്റികൾക്ക് കേവലം ശിപാർശകൾ വയ്ക്കാൻ മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ, ആ ശിപാർശകൾ നിയമ പരിരക്ഷയോടെ നടപ്പിലാക്കുവാനോ തള്ളുവാനോ ഉത്തരവാദിത്വമുള്ള സർക്കാർ ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ കണ്ണുമടച്ച് ഈ വിവേചനം നടപ്പിലാക്കി എന്ന് വിശ്വസിക്കുവാൻ വിഷമമുണ്ട്.
നിയമങ്ങൾ എന്തു പറയുന്നു?
വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ച് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചാൽ അത് ജനാധിപത്യത്തിന്റെ ശവക്കുഴിതോണ്ടൽ തന്നെയാവും. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ പരിരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണല്ലോ ന്യൂനപക്ഷ വകുപ്പിലെ ന്യൂനപക്ഷ അവകാശങ്ങൾ ഒബിസിക്കു മാത്രമായി ചുരുക്കുക എന്ന നയം നീതിക്കോ നിയമവ്യവസ്ഥിതക്കോ ചേർന്നതല്ല, മറിച്ച് എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ തുല്യനീതി ലഭ്യമാക്കണം എന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. അതുതന്നെയാണല്ലോ 'ന്യൂനപക്ഷ അവകാശങ്ങളും വികസന പദ്ധതികളും നടപ്പിലാക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തിനും അനർഹമായ പരിഗണന ലഭിക്കാതെ നടപ്പിൽ വരുത്തണം' എന്ന് കേന്ദ്ര ന്യൂനപക്ഷ ആക്ടും (1992 Minority act section:9) 'ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വീതിക്കണമെന്ന്' സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ടും (2014 section 9(k)) വ്യവസ്ഥ ചെയ്യുന്നത്. അതുതന്നെയാണല്ലോ സച്ചാർ കമ്മിറ്റിയും 'Equal Opportunity Commission' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ന്യൂനപക്ഷ അവകാശവും സംവരണവും
ഒരു സമുദായത്തിലെ പിന്നാക്കം നിൽക്കുന്നവരെ സമുദ്ധരിക്കാനാണല്ലോ ഇവിടെ കഴിഞ്ഞ 30 വർഷമായി പിന്നാക്ക സമുദായ കോർപറേഷൻ പ്രവർത്തിച്ചു വരുന്നത്. അത്തരം സഹായങ്ങൾ സാമൂഹ്യക്ഷേമ വകുപ്പിന്റെയോ പിന്നാക്ക സമുദായ കോർപറേഷന്റെയോ കീഴിൽ നടപ്പിലാക്കുന്നതിനെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. പിന്നാക്ക സംവരണത്തിന്റെ ഭാഗം ആകേണ്ട അത്തരം സഹായങ്ങളെ ന്യൂനപക്ഷ വകുപ്പിനു കീഴിൽ കൂടി ചേർത്തുവച്ചുകൊണ്ട്, ഒരുവിധത്തിൽ പറഞ്ഞാൽ അർഹതപ്പെട്ടവന്റെ പിടിച്ചെടുത്ത്, ഒരു സമുദായത്തിനു മാത്രം ഇരട്ടഅനുകൂല്യം സാധ്യമാക്കാനുള്ള കുടിലതന്ത്രങ്ങൾ ആണ് ഇവിടെ ചോദ്യം ചെയ്യുന്നത്.
പിന്നാക്കം എന്ന പേരു പറഞ്ഞ് മുസ്ലിം സമുദായത്തിലെ മുഴുവൻ മുന്നാക്കക്കാരെയും (തങ്ങൾ, അറബി, മലബാറി എന്നീ വിഭാഗങ്ങൾ) ഒബിസി ഗണത്തിൽപ്പെടുത്തി ഒരു മതവിഭാഗത്തിനു മുഴുവനും ജാതിസംവരണം നേടിയെടുത്ത ഒരനീതി ഇവിടെ നിലനിൽക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാർക്ക് ( പുസല, ഒസാൻ വിഭാഗങ്ങൾ ) ലഭ്യമാകേണ്ട ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി പോലും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത സമുദായത്തിലെ മുന്നാക്ക വിഭാഗങ്ങൾ (തങ്ങൾ, അറബി, മലബാറി) കവർന്നെടുക്കുന്നു എന്ന യാഥാർഥ്യം ആ സമുദായത്തിലെ പിന്നാക്കാവസ്ഥയിലുള്ള അംഗങ്ങൾ പോലും തിരിച്ചറിയുന്നുണ്ടോ എന്നു സംശയമാണ്.
സംവരണം ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ആണെങ്കിൽ, ന്യൂനപക്ഷാവകാശങ്ങൾ അംഗബലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ആണെന്ന് ഓർക്കണം. രണ്ടും രണ്ടു വകുപ്പിനു കീഴിൽ വരുന്നതാണ്. എന്നാൽ ന്യൂനപക്ഷ അവകാശങ്ങളെ സംവരണവുമായി കൂട്ടിക്കുഴച്ച് സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ആണ് ചിലർ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ആടിനെ പട്ടിയാക്കാൻ ഉള്ള ഈ ശ്രമം മനഃപൂർവമാണ് .
വിധി നടപ്പിലാക്കിയാൽ സാമുദായിക ധ്രുവീകരണം സംഭവിക്കും എന്നുള്ള ഉമ്മാക്കി കാണിച്ച്, മസിൽ പവറും മണി പവറും ഉപയോഗിച്ചു സമൂഹത്തിൽ അന്തച്ഛിദ്രം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം ചില തത്പരകക്ഷികൾ ഇവിടെ നടത്തുന്നുണ്ട്. "തെറ്റ് ചെയ്യുന്നതല്ല, ചൂണ്ടിക്കാണിക്കുന്നതാണ് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നത് ' എന്ന പുതിയ സിദ്ധാന്തം ഇത്തരക്കാരുടെ പുസ്തകത്താളുകളിൽനിന്നു വന്നതാണ്.
ക്രൈസ്തവ സമൂഹവും ന്യൂനപക്ഷ അവകാശവും
ജനസംഖ്യയും ജനനനിരക്കും കുറഞ്ഞുവരുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുത്ത് ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വളർച്ചയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഏതു നീതിബോധത്തിലാണ്. അവിവാഹിതരും മധ്യവയസ്കരും ആയി മാറിക്കൊണ്ടിരിക്കുന്ന വലിയൊരു ശതമാനം യുവാക്കളും കാർഷിക- വിദ്യാഭ്യാസ കടക്കെണിയിൽ കുടുങ്ങി ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ വിഷമിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ചെറുകിട നാമമാത്ര കർഷകരും മത്സ്യത്തൊഴിലാളികളും ആയിട്ടുള്ളവരാണ് സമാധാനം കാംക്ഷിക്കുന്ന ക്രൈസ്തവ സമൂഹം. ഈ സമുദായത്തിന് ഭരണഘടന നൽകുന്ന പരിരക്ഷയെ, അവരുടെ അവകാശങ്ങളിൽ കൈയിട്ടുവരി ഇനിയും വേട്ടയാടാതിരിക്കുന്നതാണ് നല്ലത്.
വിധിയും ഉന്നതാധികാര സമിതിയും
ഹൈക്കോടതി വിധിയെ മറികടക്കാൻ സർവകക്ഷിയോഗത്തെ തുടർന്ന് സർക്കാർ നിയമിക്കുന്ന ഉന്നതാധികാര കമ്മിറ്റി എന്ത് ശിപാർശ നൽകിയാലും അതൊന്നും കോടതി വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ഒഴികഴിവാകില്ല. മറിച്ച് വിധിക്കെതിരേ നൽകുന്ന ഏതു ശിപാർശയും നടപ്പിലാക്കാനുള്ള ശ്രമം സർക്കാരിനെ കൂടുതൽ നിയമക്കുരുക്കിലേക്കു നയിക്കുകയേ ഉള്ളൂ. ഉന്നതാധികാര സമിതിയുടെ ശിപാർശയ്ക്ക് ഒരിക്കലും ഹൈക്കോടതി വിധിയെ മറികടക്കാൻ ആവില്ല എന്നതാണ് യാഥാർഥ്യം.
ജനസംഖ്യാനുപാതികമായി കോടതി വിധിയനുസരിച്ച് സ്കോളർഷിപ്പുകൾ പുനഃക്രമീകരിക്കുമ്പോൾ നഷ്ടം സംഭവിക്കാവുന്ന വിദ്യാർഥികൾക്ക് സാമൂഹ്യക്ഷേമ വകുപ്പിന്റെയോ പിന്നാക്ക സമുദായ കോർപറേഷന്റെയോ കീഴിൽപ്പെടുത്തി മാനുഷിക പരിഗണന മാനിച്ചു നൽകാവുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ക്രൈസ്തവ സമുദായത്തിനും മറ്റു നാല് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഈ സർക്കാർ ഉത്തരവുകൾ മൂലം നഷ്ടമായ നീതി ന്യൂനപക്ഷ വകുപ്പ് മുൻകാലപ്രാബല്യത്തോടെ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഡോ. ചാക്കോ കാളംപറമ്പിൽ
നീതി നടപ്പാക്കണം, ഒഴിഞ്ഞുമാറരുത്
12:13 AM Jun 11, 2021 | Deepika.com