പിന്നുര / അയലാളൻ
തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണ ഇടപാട് ആരോപണത്തെ സംബന്ധിച്ചും പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം അനുവദിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ടുതേടി. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കുന്ന സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന് എന്നീ മൂന്നു പ്രഫഷണലുകളെ ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. വിഷയം കുഴല്‍പ്പണം കടത്തായതുകൊണ്ടു കേരള സര്‍ക്കാരിന്റെ പോലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
കൊടകരയില്‍ മൂന്നര കോടിയുടെ കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്മരാജന് ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആറു പേരുകളുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനു പുറമേ അദ്ദേഹത്തിന്റെ മകനെയും ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്കി സ്വാധീനിക്കുന്നതിനെതിരേ ഐപിസി 171 (ബി) പ്രകാരം സുരേന്ദ്രനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ സി.കെ. ജാനുവിനു പത്തുലക്ഷവും മഞ്ചേശ്വരത്തു മത്സരിച്ച സ്ഥാനാര്‍ഥി സുന്ദര പിന്മാറാന് രണ്ടര ലക്ഷവും നല്കി എന്നാണു വാര്‍ത്ത. ബിജെപി നേതൃത്വത്തിനുള്ളിലെ അസ്വാരസ്യങ്ങളും കുടിപ്പകയുമാണ് കുഴല്‍പ്പണ ഇടപാട് പുറത്തുവരാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
തോറ്റു തൊപ്പിയിട്ടെങ്കിലും തെരഞ്ഞെടുപ്പ് ആഘോഷമാക്കുന്നതില്‍ ബിജെപി വിജയിച്ചു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സംസ്ഥാന അധ്യക്ഷന്റെയും ഹെലികോപ്റ്ററുകള്‍ കേരളത്തിന്റെ ആകാശത്തു പറന്നുനടന്നു. പണക്കൊഴുപ്പിന്റെ ഹുങ്കും സംഘടനാബലത്തിന്റെ കരുത്തും ബിജെപിയെ മത്തുപിടിപ്പിച്ചു. ഭരിക്കാന്‍ 35 സീറ്റുമതി, മുഖ്യമന്ത്രിയാകാന്‍ ഇ. ശ്രീധരനുണ്ട് എന്നിങ്ങനെയുള്ള യാഥാര്‍ഥ്യത്തിനു നിരക്കാത്ത പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ നേതാക്കന്മാര് വിളമ്പി. ഉണ്ടായിരുന്ന ഒരു സീറ്റു തിരിച്ചെടുത്തും രണ്ടര ശതമാനത്തോളം വോട്ടുചോര്ച്ചയുണ്ടാക്കിയും കേരളജനത ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഉത്തരേന്ത്യയിലെ കളി കേരളത്തില്‍ നടക്കില്ലെന്ന് ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍തന്നെ ഏറ്റുപറഞ്ഞു.
തെരഞ്ഞെടുപ്പു നടന്ന അഞ്ചിടങ്ങളില്‍ പ്രബലമായ മൂന്നു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കു കനത്ത തിരിച്ചടിയുണ്ടായി. മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും കരുത്ത് മോദി- അമിത് ഷാ കൂട്ടുകെട്ട് നന്നായി തിരിച്ചറിഞ്ഞു. അമ്പത്താറ് ഇഞ്ചിന്റെ നെഞ്ചളവും പത്തു ലക്ഷത്തിന്റെ കോട്ടും പോരാ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനത്തെ സ്വാധീനിക്കാന്‍. ജാതിയുടെയും മതത്തിന്റെയും വര്‍ഗീയതയുടെയും കാര്‍ഡ് ഇറക്കി ഇനി വിജയം ആവര്‍ത്തിക്കുക എളുപ്പമല്ല. ബിജെപി കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്നുവെന്ന തിരിച്ചറിവ് രാജ്യമൊട്ടാകെ ശക്തിപ്പെട്ടുവരികയാണ്. പ്രതിപക്ഷം ദുര്‍ബലമാകുമ്പോള്‍ ആ ദൗത്യം ഏറ്റെടുക്കുന്നതു മാധ്യമങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമാണ്. അത്തരത്തിലുള്ള ഭിന്നസ്വരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഒന്നാം മോദി സര്‍ക്കാരിനു സാധിച്ചു. എന്നാല്‍, ഇപ്പോള്‍ അതു സാധിക്കാതെ വന്നിരിക്കുന്നു. അതിന്റെ സൂചനയാണ് ലക്ഷദ്വീപിന്റെ പരിഷ്കാരങ്ങളില്‍നിന്നു താത്കാലികമായിട്ടാണെങ്കിലും പിന്മാറിയതും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയ വാക്സിന് നയത്തില്‍ വരുത്തിയ മാറ്റവും.
പാട്ട കൊട്ടിയാലും വിളക്കു കൊളുത്തിയാലും കോവിഡ് മാറില്ലെന്നു വൈകിയാണു മനസിലായത്. അല്ലായിരുന്നെങ്കില്‍ കൈയിലുണ്ടായിരുന്ന വാക്സിന് ലോക രാജ്യങ്ങളെ സഹായിക്കാനെന്നപേരില്‍ കയറ്റി അയയ്ക്കില്ലായിരുന്നു. നോട്ടുനിരോധനത്തിലെന്നതുപോലെ കൂടിയാലോചനകളില്ലാത്ത തീരുമാനങ്ങളാണു ദേശീയ ലോക്ഡൗണിലുണ്ടായത്. അതു ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങള്‍ അവര്‍ണനീയമാണ്. വൈറസ് ബാധയെ നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പരാജയമായി മാറി. ഫലമോ? മൂന്നര ലക്ഷത്തിലേറെ മരണങ്ങള്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണം ഇതിന്റെ മൂന്നിരട്ടിയാണ്. മൃതദേഹങ്ങള്‍ കുന്നുകൂടി. പുണ്യനദികളില്‍ മൃതശരീരങ്ങള്‍ ഒഴുകിനടന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, ഭര്‍ത്താവു നഷ്ടപ്പെട്ട ഭാര്യ, കുടുംബാംഗങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ട ലക്ഷണക്കിനു കുടുംബങ്ങള്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇതിനു കാരണമെന്നു കൂടുതല്‍ പേര് തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടിപ്പിലുണ്ടാകുമെന്നു നിരീക്ഷിക്കപ്പെടുന്നു.
നല്ല കാലം അവസാനിക്കുന്നതിന്റെ തുടക്കമായോ?
12:29 AM Jun 10, 2021 | Deepika.com