വീണ്ടും ലോക സമുദ്രദിനം വന്നിരിക്കുകയാണ്. മനുഷ്യനിർമിത പ്രവർത്തനങ്ങളുടെ ഫലമായി സമുദ്രങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധമുണ്ടാക്കുക, ലോകസമുദ്രങ്ങളുടെ സുസ്ഥിര പരിപാലനത്തിനായുള്ള പദ്ധതികളിൽ ലോകജനതയെ അണിനിരത്തുക, ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐക്യരാഷ്ട്ര സഭ ജൂണ് എട്ട് ലോകസമുദ്ര ദിനമായി ആചരിക്കുന്നത്. "സമുദ്രങ്ങൾ: ജീവിതവും ഉപജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ടാണ് ഇത്തവണയുള്ള ചർച്ചകളും പഠനങ്ങളും. എന്നാൽ, ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. "സുസ്ഥിര വികസനത്തിന് സമുദ്രശാസ്ത്രം' എന്ന കാഴ്ചപ്പാടോടുകൂടി ഒരു ദശകം വരെ ആഗോളതലത്തിൽ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് യുഎൻ ആരംഭം കുറിക്കുകയാണ്.
ഓരോ വർഷവും അന്തരീക്ഷത്തിലേക്കു മനുഷ്യൻ പുറന്തള്ളുന്ന കാർബണ് ഡൈ ഓക്സൈഡിന്റെ 25 ശതമാനവും ആഗീരണംചെയ്യുന്നതു സമുദ്രങ്ങളാണ്. ഭൂമിയിലെ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആവശ്യമായ ഓക്സിജൻ ഏറ്റവും കൂടുതൽ അന്തരീക്ഷത്തിലേക്കു പ്രദാനംചെയ്യുന്നതും സമുദ്രങ്ങളാണ്. അതുകൊണ്ടുതന്നെയാണു നമ്മുടെ ഭൂമിയുടെ ശ്വാസകോശമായും ആഗോള കാലാവസ്ഥാ സംവിധാനത്തിന്റെ ഹൃദയമായും സമുദ്രത്തെ ഉപമിക്കുന്നത്. നമ്മുടെ കാലാവസ്ഥയും മത്സ്യസന്പത്തും തീരപ്രദേശത്തിന്റെ ഘടനയുമെല്ലാം ആത്യന്തികമായി ലഭ്യമാക്കുന്നതും അവയെ എല്ലാം നിയന്ത്രിക്കുന്നതും സമുദ്രങ്ങൾതന്നെയാണ്. എന്നാൽ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി സമുദ്രങ്ങളിൽ രൂപംകൊള്ളുന്ന മാറ്റങ്ങൾ അതിന്റെ ആവാസ വ്യവസ്ഥകൾക്കും അതിനെയെല്ലാം ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യൻ ഉൾപ്പെടെയുള്ള മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ബാധിച്ചിരിക്കുന്ന സ്ഥിതിയാണ് ഇന്നു നിലവിലുള്ളത്.
മാറ്റങ്ങളും പ്രത്യാഘാതങ്ങളും
അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും ചൂടു കൂടുന്നതിന്റെ ഭാഗമായി ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികളും മഞ്ഞുമലകളും ഉരുകുന്നതു സമുദ്രജലത്തിനു സംഭവിക്കുന്ന താപവികാസവും (ചൂടു കൂടുന്പോൾ വെള്ളത്തിന്റെ വ്യാപ്തം കൂടുന്ന അവസ്ഥ) മൂലമാണ് ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയരുന്നത്. സൂര്യവികിരണങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഐസ് പ്രതലങ്ങളും മഞ്ഞു പ്രതലങ്ങളും കുറയുന്നത് വീണ്ടും സമുദ്രത്തിന്റെ ചൂടു കൂട്ടുന്നതിന് കാരണമാകുന്നു.
1901നും 1990-നും ഇടയിൽ സമുദ്രനിരപ്പിൽ ഉണ്ടായിരുന്ന വർധന ഒരു വർഷത്തിൽ 1.4 മില്ലിമീറ്റർ എന്ന നിരക്കിലായിരുന്നെങ്കിൽ 1993-നും 2015നുമിടയിൽ അത് 3.6 മില്ലിമീറ്റർ എന്ന നിലയിലാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന വർധനയ്ക്കു പ്രധാന കാരണം മനുഷ്യനിർമിതമായ കാലാവസ്ഥാ മാറ്റം തന്നെയാണ്. സമുദ്രനിരപ്പിനോടു ചേർന്നുനിൽക്കുന്ന തീരപ്രദേശങ്ങളെയും ദ്വീപുകളെയുമാകും ഈ പ്രശ്നം ഏറ്റവും ബാധിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളൽ കുറച്ച് ആഗോളതാപനത്തെ ചെറുത്തുനിന്നാൽ പോലും ഇപ്പോഴത്തെ നിലയിൽ സമുദ്രനിരപ്പിലുണ്ടാകുന്ന വർധന അടുത്ത 100 വർഷത്തേക്ക് എങ്കിലും തുടർന്നുപോകും എന്ന ഗുരുതരമായ മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന കടലാക്രമണവും മണ്ണൊലിപ്പും വെള്ളപ്പൊക്കവും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവുമെല്ലാം ജനജീവിതം ദുഃസഹമാക്കും.
തകരുന്ന ആവാസ വ്യവസ്ഥ
അന്തരീക്ഷത്തിൽ മനുഷ്യനിർമിതമായ കാർബണിന്റെ ബഹിർഗമനം വർധിക്കുന്പോൾ അതു സമുദ്രത്തിന്റെ ചൂടു കൂട്ടുന്നതോടൊപ്പം അമിതമായ കാർബണ് ഡൈ ഓക്സൈഡിന്റെ ആഗിരണംമൂലം സമുദ്രത്തിന്റെ അസിഡിറ്റിയിലും വർധനവ് ഉണ്ടാകുന്നുണ്ട്. ഇതു സമുദ്രത്തിലെ ജീവജാലങ്ങൾക്കു വലിയ ഭീഷണിയാണ്.
ചൂടു കൂടുന്നതും ജൈവ ഉത്പാദനക്ഷമതയിൽ വരുന്ന വ്യതിയാനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മത്സ്യസന്പത്തിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. സമുദ്രത്തിന്റെ ജൈവ ഉത്പാദനക്ഷമതയിൽ നിർണായക പങ്കുവഹിക്കുന്ന ഭൗതിക പ്രതിഭാസമാണ് അപ്വെല്ലിംഗ്(Upwelling). 100 മീറ്ററോളം താഴെയുള്ള തണുത്തതും പോഷകങ്ങളാൽ സന്പന്നവുമായ വെള്ളം സമുദ്രോപരിതലത്തിലേക്ക് വരുന്നതിനെയാണ് അപ്വെല്ലിംഗ് എന്നു പറയുന്നത്. ലോകത്തിലുള്ള പ്രധാനപ്പെട്ട മത്സ്യബന്ധനമേഖലകളെല്ലാം സ്ഥിതിചെയ്യുന്നത് അപ്വെല്ലിംഗ് മേഖലകളിലാണ്. കാലാവസ്ഥാ മാറ്റവും എൽ നിനോ പോലുള്ള പ്രകൃതിദത്തമായ കാലാവസ്ഥാ വ്യതിയാനങ്ങളും പല സ്ഥലങ്ങളിലും അപ്വെല്ലിംഗ് പ്രതിഭാസത്തെ പ്രതികൂലമായി ബാധിക്കുകയും അത് മത്സ്യ സന്പത്തിന്റെ കുറവിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റുകൾ കൂടുന്നു
ഇന്ത്യൻ മഹാസമുദ്രത്തിൽ അറബിക്കടലിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ഫലമായി സമുദ്രോപരിതലത്തിലെ ചൂടിലുണ്ടായ വർധനയാണ് ഇതിനു പിന്നിലുള്ള കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇതിൽ മറ്റെന്തെങ്കിലും പ്രതിഭാസങ്ങൾക്കുകൂടി പങ്കുണ്ടോ എന്നു സമഗ്രമായ പരിശോധന ഉണ്ടാകേണ്ടതാണ്.
സമുദ്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അതു മനുഷ്യനിർമിത കാലാവസ്ഥാ മാറ്റത്തിൽനിന്നും ഉത്ഭവിക്കുന്നതാണോ? അതോ, സ്വാഭാവികമായി ഉണ്ടാകുന്ന ആന്തരികമായ മാറ്റങ്ങൾ മൂലമാണോ? എന്നു വേർതിരിച്ചെടുക്കുന്നത് ശ്രമകരമായ ദൗത്യമാണ്. സമുദ്രശാസ്ത്രത്തിലെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസങ്ങളെ വെറും ലാഘവത്തോടെ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ഫലമെന്ന നിഗമനത്തിനു പകരം, വിശദമായ ഗവേഷണം ആവശ്യമാണ്.
നൂതന ഉപകരണങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഉപഗ്രഹ സംവിധാനവും കംപ്യൂട്ടർ മോഡലുകളും ഉപയോഗിച്ചു സമുദ്രങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ സമഗ്രമായ പഠനത്തിനു വിധേയമാക്കണം. മനുഷ്യരാശിയുടെ പ്രവർത്തനങ്ങൾ സമുദ്രങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി അവബോധമുണ്ടാക്കുന്നതിനും ഇവ നേരിടുന്നതിന് സമൂഹം ഒരുമയോടെ പ്രവർത്തിക്കുന്നതിനും ലോക സമുദ്രദിനം സാഹചര്യമൊരുക്കട്ടെ.
ഡോ. സി.എ. ബാബു
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാ ശാല സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടറാണ് ലേഖകൻ)
കാലാവസ്ഥാവ്യതിയാനവും സമുദ്രങ്ങൾ നേരിടുന്ന ഭീഷണികളും
11:59 PM Jun 07, 2021 | Deepika.com