പ്രകൃതിരമണീയമായ കുട്ടനാട് കേരളത്തിന്റെ നെല്ലറയും വിനോദ സഞ്ചാരികളുടെ പറുദീസയും മത്സ്യസന്പത്തിന്റെ ഈറ്റില്ലവുമാണ്. ഇവയുടെയെല്ലാം അവകാശികളും പരിപാലകരുമായ രണ്ടു ലക്ഷത്തോളം ജനങ്ങളുടെയും നാടാണ് കുട്ടനാട്. ശാന്തവും സുരക്ഷിതവുമായ ജനജീവിതവും പ്രകൃതിയുടെ സംരക്ഷണവും കുട്ടനാടിന് ആവശ്യമാണ്. ഇവ രണ്ടും മുൻനിർത്തിവേണം കുട്ടിനാട്ടിലെ വികസനം.
കുട്ടനാട്ടിലെ ജനങ്ങൾക്ക് വെള്ളവും വെള്ളപ്പൊക്കവും അത്ര ഭീതിജനകമല്ല. അതിനെ അതിജീവിക്കുവാനുള്ള കരുത്തും മനസുറപ്പും അവർക്കുണ്ട്. പക്ഷെ ചില അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. മനഷ്യ സാധ്യമായ ചില ഉറപ്പുകൾ ഈ ജനതയ്ക്ക് നൽകുവാൻ സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കും സാധിക്കണം. പ്രധാന റോഡുകൾ ഒരുസമയത്തും തടസപ്പെടാതിരിക്കണം. വീടുകളിൽ വെള്ളം കയറുന്നതു തടയാൻ സാധിക്കണം.
ശുചിമുറി സൗകര്യങ്ങൾ നില നിൽക്കണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുവാൻ സാധ്യമാക്കുന്ന 12 നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.
1) റോഡ് സംരക്ഷണം
എസി റോഡിലും അതുപോലെയുള്ള പ്രധാന റോഡുകളിലും വെള്ളം കയറാതിരിക്കണം. അതുവഴിയുള്ള യാത്രാസൗകര്യങ്ങൾ തടസപ്പെടരുത്. ജലാശയത്തോട് ചേർന്നു നിൽക്കുന്ന റോഡിന്റെ പാർശ്വത്തിൽ മൂന്നു-നാല് അടി ഉയരത്തിൽ കോണ്ക്രീറ്റ് മതിലു നിർമിച്ചാൽ കനാലുകളിൽ നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകുന്നത് ഒഴിവാക്കാം. കനാൽ സൈഡിലുള്ള നിർമാണങ്ങൾ ഒട്ടുമിക്കവയും അനധികൃതമാണ്. കനാൽ വഴിയുള്ള വെള്ളം തടസപ്പെടുന്നതോടൊപ്പം ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ യാത്ര ഈ കാലഘട്ടത്തിൽ തിരിച്ചുവിടണം. പാലങ്ങളും ചെറുറോഡുകളുമുള്ള സ്ഥലത്തും ഇത്തരം കോണ്ക്രീറ്റ് മതിൽ പ്രായോഗികമായിത്തന്നെ നിർമിക്കാൻ സാധിക്കും.
2) പാടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കക
റോഡിന് മറുവശത്തുള്ള പാടശേഖരങ്ങളിലെ വെള്ളം പന്പ് ചെയ്ത് നാലിലൊന്ന് ഭാഗം താഴ്ത്തി നിർത്തുവാൻ സാധിച്ചാൽ അതുവഴി റോഡിലേക്കുള്ള വെള്ളം തടയാം. അതുപോലെതന്നെ എല്ലാ പാടശേഖരങ്ങളിലും നാലിലൊന്ന് ഭാഗം വെള്ളം വറ്റിച്ചു നിർത്തുവാൻ സാധിച്ചാൽ കുട്ടനാട്ടിലെ വീടുകളിൽ വെള്ളം കയറുന്നത് 90 ശതമാനം വരെ തടയുവാൻ സാധിക്കും. മാത്രമല്ല ശുചിമുറി ഉപയോഗത്തിനുള്ള തടസങ്ങളും ഇതുവഴി നീക്കാം. ഇതിനുള്ള ചെലവ് പാടശേഖരങ്ങളെ ഒഴിവാക്കി സർക്കാർ ഏറ്റെടുക്കണം. വെള്ളപ്പൊക്കം മൂലം വീടുകൾക്കും റോഡുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുമായി തുലനം ചെയ്താൽ ഇത് നിസാരമായിരിക്കും.
3) എ-സി കനാൽ
കനാലുകളും അതുപോലെയുള്ള തോടുകളും നീരൊഴുക്കിനു സുഗമമാക്കുക. കനാലുകളിലെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന മുട്ടുകളും ചെറുകലുങ്കുകളും പൊളിച്ചുമാറ്റുക.
4) ജലാശയങ്ങളുടെ ആഴം
ജലാശയങ്ങളുടെ ആഴം വർധിപ്പിക്കുക, കായലുകളിലും പുഴകളിലും അടിഞ്ഞു കിടക്കുന്ന മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക. ഇന്ന് ജലാശയങ്ങളുടെ സംഭരണശേഷിയുടെ സിംഹഭാഗവും പുഴകളിലൂടെ കുത്തിയൊഴുകിവന്ന് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മറ്റു മാലിന്യങ്ങളും കൈയടക്കിയിരിക്കുന്നു. ഈ മാലിന്യങ്ങൾ അടിയന്തരമായി നീക്കുകയും പിന്നീട് പത്തു വർഷം കൂടുമ്പോൾ വീണ്ടും നീക്കംചെയ്യുകയും വേണം. ഇതുവഴി മഴയും പ്രളയവും മൂലമുള്ള വെള്ളം ഉൾക്കൊള്ളുവാൻ ജലാശയങ്ങൾക്കു ശേഷിയുണ്ടാകും.
5) പാടശേഖര ബണ്ടുകൾ ഉയർത്തുക
ഇപ്രകാരം ട്രഞ്ച് ചെയ്ത് എടുക്കുന്ന മണലും ചെളിയുമൊക്കെ പാടശേഖരങ്ങൾക്ക് ഒരു അകംബണ്ട് നിർമാണത്തിന് ഉപയോഗിക്കുക. ആഗോളതാപനത്തിന്റെ പരിണതഫലമായി ഉയർന്നു കൊണ്ടിരിക്കുന്ന ജലനിരപ്പിനെ അതിജീവിച്ച് കൃഷി നടത്തുന്നതിന് സാധ്യമാകുന്ന ഉയരത്തിൽ ഈ ബണ്ട് നിർമിക്കാൻ സാധിക്കും. ബണ്ട് നിർമിക്കുന്നത് കുറഞ്ഞത് അഞ്ച് മീറ്റർ വീതിയിലെങ്കിലും ആയാൽ നല്ലത്. പുറംബണ്ട് ബലപ്പെടുത്തുവാൻ സാധിക്കുന്നിടത്ത് അതായാലും വളരെ നല്ലത്. ബണ്ട് ഉയർത്തിയെടുക്കുന്ന സ്ഥലം കാലക്രമത്തിൽ റോഡുകളായി മാറിയാൽ നെല്ലും മറ്റുസാധനങ്ങളും വാഹനത്തിൽതന്നെ കൃഷിയിടങ്ങളിൽനിന്നു സമാഹരിക്കുവാൻ സാധിക്കും.
6) തണ്ണീർമുക്കം ബണ്ട്
സമയബന്ധിതവും വിവേകപൂർവകവുമായ ഇടപെടലുകൾ തണ്ണീർമുക്കം ഷട്ടറുകൾ തുറക്കുന്നതിനും തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴി മുറിക്കുന്നതിനും ഉണ്ടാകണം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും അറ്റകുറ്റപ്പണികളും നടത്തുവാൻ സാധിക്കണം.
7) ഹൈപവർ പന്പിംഗ്
അപ്രതീക്ഷിതമായ പല സാഹചര്യങ്ങളും വെള്ളപ്പൊക്കത്തിൽ ഉണ്ടാകാം. ചില വർഷങ്ങളിൽ കൂടുതൽ ഡാമുകൾ തുറക്കുന്ന സാഹചര്യം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വരെയുണ്ടാകാം. ഇത്തരം സാഹചര്യങ്ങൾ കുട്ടനാടിന്റെ ജലനിരപ്പ് ഉയരുവാൻ കാരണമാകാം. ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കായി കായലിൽനിന്നു കടലിലേക്കു വെള്ളം പന്പ് ചെയ്യാൻ സാധിക്കുന്ന ഹൈപവർ മോട്ടോറുകൾ കുട്ടനാടിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിക്കു കയും ആവശ്യമായ സമയത്ത് പ്രവർത്തിപ്പിക്കുകയും ചെയ്യുകവഴി ജലനിരപ്പ് ക്രമാനുഗതമായി നിയന്ത്രിക്കാം.
8) റൂം ഫോർ വാട്ടർ
രണ്ടാംകൃഷി എന്ന കാഴ്ചപ്പാടിന് ചെറിയ വ്യത്യാസം നന്നായിരിക്കും എന്ന് കരുതുന്നു. ഒരു കൃഷി ചെയ്തിരുന്ന കാലത്തും രണ്ട് കൃഷി ചെയ്തിരുന്ന കാലത്തും ഉത്പാദനം നോക്കിയാൽ വലിയ വ്യത്യാസം വരാറില്ല. എന്നാൽ രണ്ട് ചെലവ് ഉണ്ടാവുകയും ചെയ്യും. കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നതിന് രണ്ട് കൃഷിരീതി ഗുണകരമായിരുന്നു. എന്നാൽ ഇന്ന് കാർഷിക ജോലികൾ ചെയ്യുന്നതിന് ആളുകളില്ലാത്ത സാഹചര്യത്തിൽ ഒരു കൃഷി ഒഴിവാക്കി "റൂം ഫോർ വാട്ടർ' ശൈലി നന്നായിരിക്കും. കൂടാതെ മറ്റൊരു കാരണം പാടശേഖരങ്ങൾക്കു നടുവിലും വശങ്ങളിലുമായി താമസിക്കുന്നവരുടെ വീടുകൾ വെള്ളത്തിൽനിന്ന് രക്ഷിക്കുവാനും രണ്ടാം കൃഷി സഹായകരമായിരുന്നു. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പാടശേഖരങ്ങളിലെ വെള്ളം സർക്കാർ ചെലവിൽ പന്പ് ചെയ്ത് നാലിലൊന്നു ഭാഗം താഴ്ത്തി നിലനിർത്തിയാൽ ഇതിനൊരു പരിഹാരമാകും.
9) മത്സ്യകൃഷി
മത്സ്യകൃഷി കുട്ടനാടൻ മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ്. 1994-95 ൽ ശുദ്ധജല കൊഞ്ച് കുട്ടനാട്ടിൽ പരീക്ഷിക്കുകയുണ്ടായി. സർക്കാർ ചെലവിൽ ശുദ്ധജല കൊഞ്ച് കുഞ്ഞുങ്ങളെ ആറുകളിലും കായലുകളിലും നിക്ഷേപിച്ചത് വലിയ സാന്പത്തിക നേട്ടം കുട്ടനാടൻ ജനതയ്ക്ക് നൽകുകയുണ്ടായി എന്നതു വാസ്തവം. രണ്ടാം കൃഷി ഒഴിവാക്കുന്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുവാനും ഇതു സഹായകമാകും. പുഞ്ചകൃഷി മാത്രമാണ് ചെയ്യുന്നതെങ്കിൽ ഏകദേശം എട്ടു മാസം മീൻ വളർത്തുന്നതിനും അതിന്റെ വ്യാപനത്തിനും മത്സ്യബന്ധനത്തിനമായി കിട്ടും. വിവിധ തരത്തിലുള്ള മീൻ കഞ്ഞുങ്ങളെ വെള്ളത്തിൽ നിക്ഷേപിച്ചാൽ വലിയ വരുമാനം കുട്ടനാടൻ ജനതയ്ക്കു ലഭിക്കുമെന്നതിൽ തർക്കമില്ല. കൂടാതെ മത്സ്യങ്ങൾ വളർത്തുന്ന പാടശേഖരങ്ങൾ വറ്റിച്ച് അതിൽനിന്നു കിട്ടുന്ന വരുമാനം പാടശേഖരത്തിന്റെ പൊതുപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കും.
മറ്റൊരു പ്രധാനഗുണം പാടശേഖരങ്ങളിൽ പുഞ്ചകൃഷിക്ക് വളരെ കുറച്ചുകളകളേ ഉണ്ടാകൂ എന്നതാണ്. വളത്തിന്റെ ഉപയോഗം വളരെയേറെ കുറയ്ക്കുവാൻ സാധിക്കും എന്നത് അനുഭവ ജ്ഞാനമുള്ള കുട്ടനാടൻ കർഷകർക്ക് പരിചിതമാണ്.
10) ഫൈബർ വള്ളങ്ങൾ
വെള്ളപ്പൊക്കത്തിന്റെ കാലത്ത് ഉപയോഗിക്കുന്നതിനുവേണ്ടി ദുരന്ത നിവാരണ സംരക്ഷണത്തിന്റെ ഭാഗമായ വലുതും ചെറുതുമായ 100 ഫൈബർ വള്ളങ്ങൾ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി എത്തിക്കുക. പണ്ടു കാലങ്ങളിൽ ഓരോവീട്ടിലും വള്ളങ്ങൾ ഉണ്ടായിരുന്നതിനാൽ അതിൽ കയറി അവർക്ക് സുരക്ഷിത സ്ഥലത്ത് എത്തുവാനും അവശ്യ സാധനങ്ങൾ വാങ്ങുവാനുമൊക്കെ സാധിക്കുമായിരുന്നു. റോഡുകളിലൂടെ വാഹനങ്ങൾ തടസം കൂടാതെ നീങ്ങുകയും അവശ്യവസ്തുക്കൾ റോഡിനോട് ചേർന്ന് വാങ്ങുവാൻ കിട്ടുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായാൽ കുട്ടനാടൻ ജനത കുട്ടനാടുവിട്ട് പുറത്തുപോവുകയില്ല. വെള്ളപ്പൊക്കം അവരെ സാധാരണ ഭയപ്പെടുത്തുകയില്ല. അടിയന്തര ചികിത്സാസഹായങ്ങൾ കൂടി ക്രമീകരിച്ചാൽ രണ്ടു-മൂന്ന് ആഴ്ചകൾ വെള്ളപ്പൊക്കത്തെ അതിജീവിച്ച് അവർ കഴിഞ്ഞുകൂടും.
11) നീന്തൽ പരിശീലനം
കുട്ടനാടിന് സമാനമായ നെതർലൻഡ്സ് എന്ന രാജ്യത്തുള്ളതുപോലെ നമുക്കും ഒരു സംവിധാനം ഉണ്ടാക്കുവാൻ സാധിക്കണം. കുട്ടനാട്ടിൽ താമസിക്കുന്ന കുട്ടികൾ പത്താം ക്ലാസ് കഴിയുന്നതിനു മുമ്പ് നീന്തൽ പഠിച്ചിരിക്കണം. സ്കൂളുകളിൽ നീന്തൽ ഒരു പാഠ്യവിഷയമാക്കണം. നീന്തുവാൻ കഴിവാർജിച്ചാൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ മനസുകൊണ്ട് അവർ സജ്ജരായിരിക്കും.
12) കെട്ടിട നിർമാണം
കുട്ടനാടൻ പ്രദേശങ്ങളിലെ ഭവനനിർമാണത്തിന് ചില മാർഗനിർദേശങ്ങൾ ഉണ്ടാക്കണം. ഉയർന്ന കാലുകളിൽ നിർമിക്കുന്ന ഭവനങ്ങളുടെ മാതൃക സ്വീകരിക്കാവുന്നതാണ്. ഭവന നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ ഭാരം കുറഞ്ഞവ ആയിരിക്കണമെന്ന നിർദേശങ്ങളും ഉണ്ടാകണം. സമാന രൂപഭാവങ്ങളുള്ള വീടുകളുടെ നിര കുട്ടനാടിന് ഒരു പ്രത്യേക ആകർഷണമായിരിക്കും.
വിനോദസഞ്ചാര മേഖലയിൽ ലോകപൈതൃകത്തിൽ ഇടം പിടിക്കാൻ സാധിക്കുന്ന കുട്ടനാടൻ മേഖല സംരക്ഷിക്കപ്പെടണം. അവിടെയുള്ള ജനങ്ങളുടെ ആശങ്ക ഒഴിവാക്കണം. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാൽ, ഉണർന്ന് പ്രവർത്തിച്ചാൽ കുട്ടനാട് എന്നും ചാരുതയാർന്ന ഒരു വിസ്മയ കാഴ്ചയായിരിക്കും.
റവ. ഡോ. ജോസഫ് പുതുപ്പറമ്പിൽ
കുട്ടനാടിന്റെ ചാരുത നിലനിർത്തുക
01:09 AM Jun 07, 2021 | Deepika.com