ഇടുക്കി ജില്ലയിലെ വിദൂരപ്രദേശങ്ങളിലും ആദിവാസി ഗ്രാമങ്ങളിലും ഓണ്‍ലൈൻ വിദ്യാഭ്യാസം ഇപ്പോഴും റെയ്ഞ്ചിനു പുറത്താണ്. ഫോണിന് റെയ്ഞ്ച് ലഭിക്കുന്നതിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് മലമുകളിലും ഉയർന്ന പാറക്കെട്ടുകൾക്കു മുകളിലും കൊടുംവനത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എത്തിയാണ് വിദ്യാർഥികൾ പഠനം സാധ്യമാക്കുന്നത്. രാജമലയിലെ വിദ്യാർഥികളുടെ പ്രവേശനോത്സവവും വനത്തിനുള്ളിലായിരുന്നു. ഫോണിന് റെയ്ഞ്ചില്ലാതെ വരുന്നതിനാൽ പതിവു പോലെ വീടുകളിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഇരവികുളം നാഷണൽ പാർക്കിന്റെ വനത്തിനുള്ളിലെ റോഡരികിൽ എത്തിയായിരുന്നു വിദ്യാർഥികളുടെ പഠനം. കഴിഞ്ഞ വർഷവും ഇതു തന്നെയായിരുന്നു സ്ഥിതി. മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് വന്യജീവി സാന്നിധ്യമുള്ള വനത്തിനുള്ളിൽ പെണ്‍കുട്ടികളടക്കമുള്ള വിദ്യാർഥികൾ പഠിക്കാനെത്തുന്നത്. ഇടുക്കി ജില്ലയിൽ 2,015 വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠനത്തിന് അവസരമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ആദിവാസികുടികളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ ഓണ്‍ലൈൻ പഠനവും ദുരിതത്തിൽ തന്നെയാണ്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആയിരത്തോളം വിദ്യാർഥികളുടെ ഓൺലൈൻ പഠനമാണ് താളപ്പിഴകളിലൂടെ നീങ്ങുന്നത്. വിദൂര ആദിവാസി ഊരുകളിലും കുടിയേറ്റ പ്രദേശങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയോ മൊബൈൽ റെയ്ഞ്ചോ ഇല്ല. പുതൂർ പഞ്ചായത്തിൽ വനത്തിനകത്തുള്ള ഇരുപതോളം ഊരുകളിൽ ഓണ്‍ലൈൻ പഠനത്തിനുള്ള സൗകര്യം തീരെയില്ല. കൈറ്റ് വിക്ടേഴ്സ് ചാനൽ ഇതുവരെ ടിവിയിൽ കാണാത്ത കുട്ടികളും ഇവിടെയുണ്ട്. അട്ടപ്പാടി മേഖലയിലെ ആദിവാസി വിദ്യാർഥികൾ കഴിഞ്ഞവർഷം നടത്തിയ പ്രതിഷേധ സമരം അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പാലക്കാട് ജില്ലയിലെ കുടിയേറ്റ മേഖലകളിൽ പലതും നെറ്റ്വർക്കിനു പുറത്താണ്. മണ്ണാർക്കാട് ഉപജില്ലയ്ക്കു കീഴിൽ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്ക് ഓണ്‍ലൈൻ വഴി കാര്യക്ഷമമായ പഠനം സാധ്യമാവുന്നില്ല എന്നാണ് വിലയിരുത്തൽ. പത്തു ശതമാനത്തോളം കുട്ടികളുടെ വീടുകളിലും ഇന്റർനെറ്റ് സംവിധാനം എത്തിയിട്ടുമില്ല. മൊബൈൽ ഫോണ്‍ ഇല്ലാത്തവരും ധാരാളം. ടെലിവിഷൻ ഇല്ലാത്ത നിരവധി വീടുകളും മണ്ണാർക്കാട് മേഖലയിലുണ്ട്.
തൃശൂർ ജില്ലയിലെ അതിരപ്പിള്ളി മേഖലയിലെ മുക്കാന്പുഴ, അരയക്കാപ്പ്, അടിച്ചിൽതോട്ടി, വെട്ടിചുട്ടകാട് തുടങ്ങിയ കോളനികളിലെ കുട്ടികൾക്ക് ഇത്തവണയും പ്രവേശനോത്സവമുണ്ടായില്ല. റെയ്ഞ്ചില്ലാത്തതിനാൽ ആർക്കും മൊബൈൽ ഉപയോഗിക്കാൻപോലും കഴിയുന്നില്ല. വിവിധ കോളനികളിലായി അന്‍പതിലധികം വിദ്യാർഥികളാണുള്ളത്. ഒരു കിലോമീറ്ററോളം നടന്ന് ടിവിയുള്ള സ്ഥലത്തെത്തിയാണ് പല കുട്ടികളും പ്രവേശനോത്സവം കണ്ടത്.
സ്കൂൾ പ്രവേശനോത്സവം കഴിഞ്ഞെങ്കിലും ക്ലാസുകൾ തുടങ്ങിയോ എന്ന് വയനാട്ടിലെ കുട്ടികൾക്കു നിശ്ചയമില്ല. ജില്ലയിലെ മിക്കയിടങ്ങളിലും നെറ്റ്വർക്ക് ലഭിക്കാത്തതിനാലാണ് സ്കൂൾ തുറന്നിട്ടും ക്ലാസിൽ കയറാൻ കഴിയാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത്. ഇവരിൽ ഭൂരിഭാഗവും ഗോത്രവർ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് അധ്യാപകർ പറയുന്നത്. കഴിഞ്ഞവർഷം മുതൽ ഓണ്‍ലൈൻ ക്ലാസുകളായിരുന്നതിനാൽ എല്ലാവരുടെയും കൈയിൽ ഫോണും വീടുകളിൽ ടിവിയും ലഭ്യമാക്കിയിരുന്നു. ഫോണുകൾ ഉപയോഗിക്കുന്നതിലുള്ള അജ്ഞതയും പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പലപ്പോഴും റീചാർജ് ചെയ്യുന്നതിനും ഡാറ്റാ പ്ലാനുകൾ ചെയ്യുന്നതിനും കഴിയാതെ വരുന്നത് പഠനത്തെ ബാധിക്കുന്നുണ്ട്. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി മൂലം പലയിടങ്ങളിലും നെറ്റ് വർക്ക് കവറേജ് കുറവാണ്. 3 ജി, 4 ജി നെറ്റ്വർക്ക് മിക്കയിടങ്ങളിലും ലഭ്യമല്ല.
കോഴിക്കോട് ജില്ലയുടെ തീരദേശവും മലയോരമേഖലയും ഒരുപോലെ ഓൺലൈൻ പഠനത്തിനു പ്രതിസന്ധിനേരിടുന്നു. കാലവർഷത്തിനു മുൻപുതന്നെ എത്തിയ ന്യൂനമർദവും ചുഴലിക്കാറ്റും തുടർന്നുണ്ടായ കടൽക്ഷോഭവും കടലാക്രമണവും തീരദേശത്തെ വീടുകളിലെ കുട്ടികളെ വീടുകളിൽനിന്നും പഠനത്തിൽനിന്നുമാണ് അകറ്റിയത്. പലരും ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നത്. ഭൗതികസാഹചര്യങ്ങളുടെ അഭാവത്തോടൊപ്പം പഠനോപകരണത്തിന്റെ കുറവും ഇവരുടെ പ്രശ്നങ്ങളാണ്.
മലയോരമേഖലകളിലെ പ്രധാന പ്രശ്നം നെറ്റ്വർക്ക് ലഭ്യതയുടേതാണ്. പേരാന്പ്ര, ആനക്കാംപൊയിൽ, കക്കാടംപൊയിൽ, കക്കയം, കൂരാച്ചുണ്ട് മേഖലകളിലാണ് പ്രശ്നത്തിന്റെ രൂക്ഷത. സാന്പത്തികമായി പ്രയാ സമുള്ളവർക്ക് പഠനോപകരണത്തിന്റെ കുറവുമുണ്ട്. ഇവിടങ്ങളിൽ പ്രധാനമായും നെറ്റ്വർക്ക് പ്രോവൈഡറായി ബിഎസ്എൻഎൽ മാത്രമാണ് ഉള്ളത്. 2ജി സ്പീഡാണ് പലയിടത്തും ലഭിക്കുന്നത്. 4ജി കണക്ടിവിറ്റിക്കായുള്ള കാത്തിരിപ്പിലാണ് മലയോരവാസികൾ ഇപ്പോഴും.
കടുത്ത പ്രതിസന്ധിയിൽ മലയോരം
കഴിഞ്ഞവർഷം കണ്ണൂരിൽ എണ്ണായിരത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലായിരുന്നു. എന്നാൽ, ഇത്തവണ അത് രണ്ടായിരമായി കുറഞ്ഞതായാണ് ജില്ലാപഞ്ചായത്ത് പറയുന്നത്. മലയോര പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമല്ലാത്തത് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ സാരമായി ബാധിക്കും. ചെറുപുഴ പഞ്ചായത്തിലെ കോറാളി, ചാത്തമംഗലം, ചേന്നാട്ടുകൊല്ലി, കോഴിച്ചാലിലെ ചില ഭാഗങ്ങൾ, കാനംവയൽ, മരുതുംതട്ട്, രാജഗിരി, കമ്മാളി, തിരുനെറ്റിക്കല്ല് എന്നിവിടങ്ങളിലും കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും പയ്യാവൂർ പഞ്ചായത്തിലെ പൈസക്കരി, ഏറ്റുപാറ, വഞ്ചിയം, ആടാംപാറ, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, കുന്നത്തൂർ, കുഞ്ഞിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളും മൊബൈൽ സിഗ്നൽ പരിധിക്ക് പുറത്താണ്. പൈസക്കരിയിലെ ബിഎസ്എൻഎൽ ടവറിന്റെ ജനറേറ്റർ കേടായിട്ട് എട്ടുവർഷത്തോളമായി.
കാസർഗോഡ് ജില്ലയിലെ മലയോരമേഖലയിലും അതിർത്തി പ്രദേശങ്ങളിലും മിക്കയിടങ്ങളിലും മൊബൈലിനും ഇന്റര്‍നെറ്റിനും റെയ്ഞ്ചില്ല. പനത്തടി, പാണത്തൂര്‍ എക്സ്ചേഞ്ച് പരിധികളില്‍ ബിഎസ്എന്‍എലിന്റെ കോൾ, ഡാറ്റ സേവനങ്ങള്‍ മഴക്കാലത്ത് മിക്കസമയങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. പരപ്പ ഇടത്തോട്, പടുപ്പ്, ശങ്കരംപാടി, രാജപുരം, പാലങ്കല്ല്, കോട്ടയംകണ്ടം എന്നിവിടങ്ങളിലും ടവറുകളിലെ ജനറേറ്റര്‍ തകരാര്‍മൂലം വൈദ്യുതി നിലച്ചാല്‍ മൊബൈല്‍ റെയ്ഞ്ചും ഡാറ്റയും കിട്ടാത്ത അവസ്ഥയാണ്. ബളാല്‍ പഞ്ചായത്തില്‍ മൂന്നുഭാഗവും മലകളാല്‍ ചുറ്റപ്പെട്ട ആനക്കല്ല് പ്രദേശത്ത് ഒരു മൊബൈല്‍ കമ്പനിക്കും നെറ്റ്വര്ക്കില്ല.
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ ആദിവാസി മേഖലകളിലെ കുട്ടികൾ ഇനിയും വെർച്വൽ പ്രവേശനോത്സവത്തെക്കുറിച്ച് കേട്ടിട്ടില്ല. ഓണ്‍ലൈൻ പഠനം തുടങ്ങി ഒരുവർഷം പിന്നിട്ടപ്പോഴും ഈ കുട്ടികൾ പരിധിക്കു പുറത്താണ്. കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്ത് പ്രദേശത്തെ മൂഴിയാർ, സായിപ്പംകുഴി, റാന്നി താലൂക്കിലെ പ്ലാപ്പള്ളി, ചാലക്കയം, പന്പ ആദിവാസി കോളനികളിലെ കുട്ടികളാണ് പ്രവേശനോത്സവത്തെക്കുറിച്ചു പോലും അറിയാത്തത്.
മഞ്ഞത്തോട് ആദിവാസി കോളനിയിലെ 20 കുട്ടികൾക്ക് എംടെക് വിദ്യാർഥിനിയായ സന്നദ്ധ പ്രവർത്തക തന്റെ ലാപ്ടോപ്പ് എത്തിച്ച് സംസ്ഥാനതല പ്രവേശനോത്സവം കാട്ടിക്കൊടുക്കുകയായിരുന്നു. ചെങ്ങറ സമരത്തിന്റെ ബാക്കിപത്രമായ കോളനിയിൽ ഇതേവരെ ഓണ്‍ലൈൻ പഠനസാധ്യത തെളിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം മൊബൈൽ ഫോണ്‍ സൗജന്യമായി ലഭിച്ച പല കുട്ടികൾക്കും അതു ചാർജ് ചെയ്ത് ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്. സാന്പത്തിക പ്രശ്നങ്ങളും സാങ്കേതിക തടസങ്ങളുമാണ് കാരണം.
കോട്ടയം ജില്ലയിൽ ഓണ്‍ലൈൻ പഠനം വളരെ സുഗമമായി നടക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോണുകളുടെ നെറ്റ് വർക്ക് തകരാർ ജില്ലയിൽ പലയിടത്തും പഠനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. മലയോര മേഖലയിലാണ് ഈ പ്രശ്നം കൂടുതലും. ചിലയിടങ്ങളിൽ സിഗ്നൽ പോലും ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പൊതുവായ കേന്ദ്രങ്ങൾ തുറന്ന് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കേണ്ടതുണ്ട്. പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പലർക്കും സ്മാർട്ട് ഫോണും സ്മാർട്ട് ടിവിയും ഇപ്പോഴുമില്ല. അന്നന്നത്തെ ആഹാരത്തിനായി കൂലി വേല ചെയ്തു ജീവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇപ്പോഴും ഫോണും ടിവിയും അന്യമാണ്. സന്നദ്ധ സംഘടനകളും മറ്റും ഫോണ്‍, ടെലിവിഷൻ വിതരണം നടത്തിയെങ്കിലും ഇപ്പോഴും ലഭ്യമാകാത്ത കുട്ടികളുണ്ട്.
മലപ്പുറം ജില്ലയിലെ വലിയൊരു ശതമാനം കുട്ടികളും ഓണ്‍ലൈൻ പഠനത്തിനു പുറത്താണ്. ടെലിവിഷൻ ഇല്ലാത്ത ഒട്ടേറെ വീടുകൾ ഇപ്പോഴുമുണ്ട് ജില്ലയിൽ. കഴിഞ്ഞ വർഷം സംഘടനകളുടെ നേതൃത്വത്തിൽ ടിവികൾ വിതരണം ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും ടിവി ലഭിക്കാത്ത ധാരാളം പേരുണ്ട്. അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ ഇല്ലാത്ത വീടുകളും ജില്ലയിൽ ധാരാളമുണ്ട്. ഒന്നിലധികം കുട്ടികളുള്ള വീട്ടിൽ എല്ലാവർക്കും ഫോൺ വേണമെന്നത് വലിയ പ്രശ്നമാണ്. ഇതെല്ലാം എങ്ങനെ പരിഹരിക്കണമെന്ന് അധികൃതർക്കും വ്യക്തതയില്ല.
തീരദേശത്തും വറുതി
എറണാകുളം ജില്ലയുടെ തീരദേശ, കിഴക്കന്‍ മേഖലകളില്‍ ഓൺലൈൻ പഠനം ദുരിതമാണ്. കാറ്റടിച്ചാലോ ശക്തമായ മഴ പെയ്താലോ ഇന്റർനെറ്റ് ഇല്ലാതാകുന്ന ധാരാളം മേഖലകള്‍ എറണാകുളം ജില്ലയില്‍ ഇപ്പോഴുമുണ്ട്. അന്താരാഷ്ട്ര തലങ്ങളില്‍ വിവിധ മേഖലകളില്‍ കൊച്ചി മുന്നിലാണെങ്കിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ കാര്യത്തില്‍ അതത്രപോര. മലയോര, തീരദേശ മേഖലകളിലടക്കം കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. ഇവിടങ്ങളില്‍ പല കുട്ടികളും വളരെയേറെ വിഷമഘട്ടത്തിലൂടെയാണു തങ്ങളുടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. കൊല്ലം ജില്ലയുടെ തീരമേഖലയിലും മലയോരമേഖലയിലും പഠനം മുടങ്ങുന്ന നിരവധി കുട്ടികളുണ്ട്. മുളളുമല, കിഴക്കേ വെള്ളംതെറ്റി വനവാസി ഗിരിജൻ കോളനിയിലെ വിദ്യാര്‍ഥികളുടെ പഠനം എന്നു തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഇന്റർനെറ്റ് കവറേജ് ഇല്ലാത്തതും അടിക്കടി മുടങ്ങുന്ന വൈദ്യുതിയുമാണ് വനവാസി ഊരിലെ കുട്ടികളുടെ പഠനം മുടക്കുന്നത്.
ആലപ്പുഴജില്ലയിലെ ചില തീരപ്രദേശങ്ങ ളിൽ ഓൺലൈൻ പഠനം അവതാളത്തിലാ ണ്.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലെയും അതിർത്തി പ്രദേശത്തെയും ചില ഗ്രാമീണ മേഖലകളിലെയും വിദ്യാർഥികളാണ് മൊബൈൽ റേയ്ഞ്ചില്ലാതെ ബുദ്ധിമുട്ടുന്നത്. ഇതിനു പുറമേ കേബിൾ വഴിയുള്ള ഇന്റർനെറ്റ് ലഭ്യതയിലും ഇവിടങ്ങളിലെ വിദ്യാർഥികൾ വെല്ലുവിളികൾ നേരിടുന്നുണ്ട്.
നഗര മേഖലകളിൽ ഏറക്കുറെ എല്ലായിടത്തും എല്ലാ മൊബൈൽ സേവന ദാതാക്കളുടെയും സേവനം ഇടതടവില്ലാതെ ലഭ്യമാകുന്പോഴാണ് ഇതേ മൊബൈൽ സേവന ദാതാക്കളെ ആശ്രയിക്കുന്ന മലയോര മേഖലകളടക്കമുള്ളയിടങ്ങളിലെ വിദ്യാർഥികൾ ഓണ്‍ലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്നത്. ഈ മേഖലകളിൽ കുറച്ചെങ്കിലും റേയ്ഞ്ച് കിട്ടുന്നത് ബിഎസ്എൻഎൽ കണക്ഷനുകൾ ഉള്ളവർക്കാണ്. എന്നാൽ അതിവേഗ ഇന്റർനെറ്റ് കിട്ടുക എന്നത് വെല്ലുവിളിയാണ്.