സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി 1956-ൽ ലക്ഷദ്വീപ്, മിനിക്കോയ്, അമേനി എന്ന പേരിൽ ഒരു ഭൂപ്രദേശം നിലവിൽ വന്നു. 1973-ൽ അതിനു ലക്ഷദ്വീപ് എന്ന പൊതുപേര് ലഭിച്ചു. അറുപതിനായിരത്തോളം പേർ അധിവസിക്കുന്ന ലക്ഷദ്വീപ് താരതമ്യേന ശാന്തവും സമാധാനപരവുമാണ്. അവരുടെ സന്പർക്കവും വിനിമയവും പൊതുവെ കേരളവുമായിട്ടാണ്. ഭൂരിപക്ഷം പേരും ഒരേ സമുദായത്തിൽപ്പെട്ടവരാണ്.
കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ദ്വീപിന്റെ ഭരണം കേന്ദ്രസർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കാണ്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി പഞ്ചായത്ത് സമിതികളും പാർലമെന്റിലേക്കു തെരഞ്ഞെടുത്തയയ്ക്കുന്ന എംപിയുമുണ്ട്. ദ്വീപു നിവാസികളുടെ ക്ഷേമം മുൻനിർത്തിയാണ് നാളിതുവരെയുള്ള അഡ്മിനിസ്ട്രേറ്റർ തങ്ങളുടെ കടമ നിർവഹിച്ചിരുന്നത്. മത്സ്യബന്ധനവും കൃഷിയുമായി കഴിയുന്ന ദ്വീപുവാസികൾക്കു വലിയ വികസനസ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പെട്ടെന്നാണു ദ്വീപിൽ കടുത്ത അസ്വസ്ഥതയും പ്രതിഷേധങ്ങളും ഉയർന്നത്. അതു വൻകരയിലേക്കും രാജ്യമൊട്ടാകെയും വ്യാപിച്ചു. പ്രഫുൽ ഖോഡ് പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ വികസനത്തിന്റെ മറവിൽ പുറപ്പെടുവിച്ച കരടുവിജ്ഞാപനമാണു വിവാദമായത്. ഇതു ദ്വീപുവാസികളുടെ ജീവനും സ്വത്തിനും ആവാസവ്യവസ്ഥകൾക്കും വെല്ലുവിളിയാകുമെന്ന ആശങ്കയുമുണ്ടായി. അതിന്റെ പേരിൽ പ്രതിഷേധ പ്രകടനങ്ങളും അറസ്റ്റുമുണ്ടായി. അയൽസംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും ദ്വീപുജനതയ്ക്കൊപ്പം നിന്നു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കണമെന്നും വിവാദ ഉത്തരവുകൾ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ദ്വീപുനിവാസികളുടെ സാധാരണ ജീവിതത്തെ തകിടംമറിക്കാനിടയുള്ള പരിഷ്കാരങ്ങൾ അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ നിർദേശിച്ചതാണോ അതിന്റെ പിന്നിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടോ എന്നതാണു ജനങ്ങൾക്കറിയേണ്ടത്. പരിഷ്കാരനിർദേശങ്ങൾ അഡ്മിനിസ്ട്രേറ്ററുടേതാണെങ്കിൽ, അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നു നീക്കാനും കരടുവിജ്ഞാപ നം റദ്ദാക്കാനും കേന്ദ്രസർക്കാരിനു ബുദ്ധി മുട്ടില്ല. സർക്കാരിന്റെ പ്രേരണയാലാണതു സംഭവിച്ചതെങ്കിൽ രക്ഷപ്പെടാൻ അഡ്മിനിസ്ട്രേറ്ററെ ബലിയാടാക്കേണ്ടിവരും. പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ കരടുവിജ്ഞാപനം അതേപടി നടപ്പിലാക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
കരടു വിജ്ഞാപനത്തെക്കുറിച്ചു പ്രധാനമായും രണ്ട് ആക്ഷേപങ്ങളാണുള്ളത്. ദ്വീപിനെ കോർപറേറ്റ് ശക്തികൾക്കു തീറെഴുതുന്നു എന്നതാണ് ആദ്യത്തേത്. ടൂറിസത്തിന്റെ പേരിലാണ് പരിഷ്കാരങ്ങൾ. ലക്ഷദ്വീപ് മാലിദ്വീപുപോലെ ആക്കാനുള്ള ശ്രമം. രണ്ടു പ്രദേശങ്ങളുടെയും ഭൂമിയുടെ ഘടനയും ആവാസവ്യവസ്ഥയും ജീവിതക്രമവും സംസ്കാരവും വ്യത്യസ്തങ്ങളാണ്. പ്രത്യേക സംരക്ഷണം ആവശ്യമുള്ള പരിസ്ഥിതിലോല പ്രദേശമാണ് ലക്ഷദ്വീപ്. വൻകിട നിർമാണ പ്രവർത്തനങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകും.
അടിസ്ഥാന വികസന വ്യാപനത്തിന് ജനവാസകേന്ദ്രങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഉടമയുടെ അനുമതി കൂടാതെ ഭൂമി ഏറ്റെടുക്കാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റർക്കു ലഭിക്കും. അത് പൗരാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 (ഇ)യിൽ പറയുന്നത് രാജ്യത്തിന്റെ ഏതു ഭാഗത്തും സ്ഥിരമായി പാർക്കാനുള്ള അവകാശം ഇന്ത്യൻ പൗരന് ഉണ്ടെന്നതാണ്.
രണ്ടാമത്തെ ആക്ഷേപം കൂടുതൽ രാഷ്ട്രീയ സ്വഭാവമുള്ളതാണ്. ദ്വീപിനെ കാവിവത്കരിക്കാനുള്ള ശ്രമമാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രം നടത്തുന്നത്. ഹൈടെക് മാതൃകയിലുള്ള വലിയ ടൂറിസ്റ്റ് കേന്ദ്രമായി ദ്വീപു മാറുന്പോൾ ശാസ്ത്ര സാങ്കേതിക മികവുകളൊന്നുമില്ലാത്ത സാധാരണക്കാരായ ദ്വീപുനിവാസികൾ സ്വന്തം നാട്ടിൽ അപ്രസക്തരാകും. ടൂറിസ്റ്റുകളെയും മൾട്ടി നാഷണൽ കന്പനികളുടെ ജീവനക്കാരെയും ബിസിനസുകാരെയുംകൊണ്ടു ദ്വീപു നിറയും. യന്ത്രവത്കൃത മത്സ്യബന്ധന പദ്ധതികൾ വരും. തൊഴിലില്ലാതെ ജനം പലായനം ചെയ്യും. നിയമംമൂലം ഒഴിപ്പിക്കാതെ ജനം സ്വയം പിന്മാറും. അങ്ങനെ ദ്വീപിന്റെ ജനസംഖ്യാനുപാതത്തിൽ വലിയ മാറ്റം വരുത്താൻ സാധിക്കും. അതായത്, ദ്വീപ് ഒരു പ്രത്യേക സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശമല്ലാതാകും.
ഇതിനു പുറമെയാണ് പ്രത്യക്ഷത്തിൽ എതിർപ്പു ക്ഷണിച്ചുവരുത്തിയ ഗുണ്ടാ ആക്ട്, ഗോവധ നിരോധനം, രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത തുടങ്ങിയ നിർദേശങ്ങൾ. അടിച്ചേൽപ്പിക്കുന്ന പരിഷ്കാരങ്ങൾ വികസനത്തിന് എതിരാകും. ദ്വീപുനിവാസികൾ ഭൗതികവികസനത്തിന് എതിരല്ല. ജനാധിപത്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും സമാധാനവും കാറ്റിൽ പറത്തിയുള്ള പരിഷ്കാരങ്ങളെയാണ് ദ്വീപുനിവാസികൾ എതിർക്കുന്നത്.
അയലാളൻ/പിന്നുര
ദ്വീപുവാസികൾ സമാധാനത്തോടെ ജീവിക്കട്ടെ
12:10 AM Jun 03, 2021 | Deepika.com