കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. കരുതലും ഉറപ്പുമാണ് പുതിയ ഇടതുപക്ഷ ഭരണത്തിന്റെ പ്രഖ്യാപിത നയം അത് സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമോ എന്നതാണ് അതുമായി ബന്ധപ്പെട്ടു നില്ക്കുന്നവരുടെ ആശങ്ക. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടന ആക്കുന്നതിനുള്ള ഇടപെടല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ സ്വാശ്രയ മേഖലയെ ഉള്‍പ്പെടുത്തുമോ എന്നും കണ്ടറിയണം. ഈ സന്ദേഹങ്ങള്‍ക്കുള്ള കാരണം നിയമസഭയില്‍ ഉടനെ ചര്‍ച്ചയ്ക്കു വരേണ്ട ഒരു ഓര്‍ഡിനന്‍സ് ആണ്.
"കേരളാ സ്വാശ്രയ കോളജ് അധ്യാപക അനധ്യാപക ജീവനക്കാര്‍ (നിയമനവും സേവന വ്യവസ്ഥകളും) ഓര്‍ഡിനന്‍സ്' കേരള ഗവര്‍ണര്‍ ഒപ്പിട്ടത് 2021 ഫെബ്രുവരി 19 നാണ്. നിയമസഭാ ഇലക്ഷന് തൊട്ടുമുമ്പ്. ഗൗരവമായ പഠനവും ചര്‍ച്ചയും നടത്തി തീരുമാനങ്ങള്‍ എടുക്കേണ്ട സമകാലിക വിഷയം തന്നെയാണ് സ്വാശ്രയ കോളജുകളും അതു നേരിടുന്ന വെല്ലുവിളികളും. എന്നാല്‍ ഇതിനൊന്നും മുതിരാതെ ലാഘവബുദ്ധി യോടെ ചില പുകമറകള്‍ മാത്രം സൃഷ്ടിച്ച് വളരെ പെട്ടെന്ന് ഈ ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ ഗൂഢലക്ഷ്യം സ്വാശ്രയ കോളജുകളെ സംരക്ഷിക്കാനുള്ളതല്ലെന്ന് ഉറപ്പ്. ഇതിലെ ചതിക്കുഴികള്‍ നിയമസഭയിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
താല്കാലിക അഫിലിയേഷനും സ്ഥിരനിയമനവും
പേര് സൂചിപ്പിക്കുന്നതുപോലെ, ഈ ഓര്‍ഡിനന്‍സ് ഉന്നം വയ്ക്കുന്നത് സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ആണ്. കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കണ്ടില്ലന്നു നടിച്ചാണ് ഈ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ കണ്ണൂര്‍, കോഴിക്കോട്, എംജി, കേരള സര്‍വകലാശാലകളുടെ കീഴിലാണ്. ഇതുവരെ ഈ സര്‍വകലാശാലകള്‍ ഒന്നും ഒരു സ്വാശ്രയ കോളജിനും പ്രവര്‍ത്തിക്കാനുള്ള സ്ഥിരമായ അഫിലിയേഷന് നല്‍കിയിട്ടില്ല. ഓരോ വര്‍ഷത്തേക്കുള്ള താത്കാലിക അഫിലിയേഷനാണ് ലഭിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാരെ ഒരു വര്‍ഷത്തേക്കു താത്്കാലികമായി നിയമിക്കാനേ നിയമം അനുവദിക്കുന്നുള്ളു.
സ്ഥിരമായ നിയമനം പാടില്ലെന്നിരിക്കെ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഇപിഎഫിലും ഇന്‍ഷ്വറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് 4(4), 4(5) എന്നീ വകുപ്പുകള്‍ അനുശാസിക്കുന്നു. ഈ വ്യവസ്ഥ പാലിക്കപ്പെടണമെങ്കില്‍ സ്വാശ്രയ കോളജുകള്‍ക്ക് സ്ഥിരമായ അഫിലിയേഷന് നല്‍കാനുള്ള തീരുമാനം ഉണ്ടാകണം. ഇതിന് ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകുമോ? ഇതിനെ ആശ്രയിച്ചാണ് ഈ ഓര്‍ഡിനന്‍സിന്റെ നിലനിൽപ്പ്.
യുജിസിയുടെ നിബന്ധനകളാണല്ലോ സര്‍വകലാശാലകളും കോളജുകളും പാലിക്കേണ്ടത്. സ്ഥാപിതമായിട്ട് അഞ്ചുവര്‍ഷം കഴിയുന്ന മുറയ്ക്ക് മതിയായ പരിശോധന നടത്തി സര്‍വകലാശാലകള്‍ കോളജുകള്‍ക്ക് സ്ഥിരമായ അംഗീകാരം നല്‍കണമെന്നാണ് യുജിസിയുടെ നിബന്ധന. സ്ഥാപിതമായിട്ട് 25 കൊല്ലത്തിലേറെയായ എത്രയോ സ്വാശ്രയ കോളജുകള്‍ കേരളത്തിലുണ്ട്. യുജിസിയുടെ ഈ നിബന്ധന പാലിക്കാനുള്ള ഒരു ശ്രമവും സര്‍വകലാശാലകള്‍ നടത്തിയിട്ടില്ല എന്നത് നിരാശാജനകവും ദുഃഖകരവുമായ കാര്യമാണ്. സ്ഥിരമായ അഫിലിയേഷന് ലഭിക്കാത്തതിനാൽ അത്തരം സ്വാശ്രയ കോളജുകൾക്ക് യുജിസി നല്കുന്ന വികസന സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് എഴുപതു ശതമാനത്തോളം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് സ്വാശ്രയ കോളജുകളെയാണ്. എന്നിട്ടും വിദ്യാഭ്യാസ സെസിലൂടെ സമാഹരിക്കുന്ന തുകയില്‍ നിന്നുള്ള ധനസഹായവും മറ്റ് ആനു കൂല്യങ്ങളും ഈ മേഖലയ്ക്കു നിഷേധിക്കുന്നത് കടുത്ത അനീതിയാണ്.
നിയമനാധികാരവും ശിക്ഷണ നടപടിയും
ഓര്‍ഡിനന്‍സിന്റെ മൂന്നാം വകുപ്പ് പ്രകാരം വിദ്യാഭ്യാസ ഏജന്‍സിക്കാണ് നിയമനാധികാരം. വകുപ്പ് 4(7) പ്രകാരം വിദ്യാഭ്യാസ ഏജന്‍സി തന്നെയാണ് ശിക്ഷണ നടപടി എടുക്കേണ്ടതും. എന്നാല്‍ വകുപ്പ് 5 അനുസരിച്ച് വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിമൂലം സങ്കടമനുഭവിക്കുന്ന ജീവക്കാരന് സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം. സിന്‍ഡിക്കറ്റാണ് അപ്പീല്‍ തീര്‍പ്പാക്കേണ്ടത്. ഈ തീരുമാനമാണ് അന്തിമം. ഇത് വകുപ്പ് മൂന്നിന് എതിരു നില്ക്കുന്നു. ശിക്ഷണ നടപടിയെടുക്കാനുള്ള അധികാരം നിയമനാധികാരമുള്ളവര്ക്ക് എന്നതാണ് പ്രഖ്യാപിത രീതി. സിന്‍ഡിക്കറ്റ് നിയമനാധികാരി അല്ലാത്തതു കൊണ്ട് ശിക്ഷണ നടപടിയില്‍ അന്തിമ തീരുമാനത്തിനുള്ള അവരുടെ അധികാരം നിലനില്‍ക്കുന്നതല്ല. ശിക്ഷണ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ ഏജന്‍സിയോട് ശിപാര്‍ശ ചെയ്യാനേ സിന്‍ഡിക്കറ്റിനു കഴിയു. മാനേജരുടെ ഈ അധികാരം കവര്‍ന്ന് സിന്‍ഡിക്കറ്റിനു കൊടുക്കുന്നത് നിലനില്‍ക്കുന്നതല്ല. വീണ്ടും 11 ാം വകുപ്പ് പ്രകാരം സിന്‍ഡിക്കറ്റിന്റെ തീരുമാനം കഴിയാതെ സിവില്‍ കോടതിക്ക് പോലും പ്രസ്തുത കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ല. സിന്‍ഡിക്കറ്റിനു നല്കുന്ന നിയമപരമല്ലാത്ത ഈ പരമാധികാരം ദുരുദ്ദേശ പരമാകാനേ വഴിയുള്ളു.
റെഗുലേറ്ററി ബോഡി
സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ റെഗുലേറ്ററി ബോഡി ഓര്‍ഡിനന്‍സ് 2(ജി) പ്രകാരം യുജിസിയാണ്. അതില്‍ സര്‍വകലാശാലയും ഉള്‍പ്പെടുന്നു. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഏറ്റവും ഖേദകരമായ കാര്യം കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും സര്‍വകലാശാലകളിലെ ആക്ട്, സ്റ്റാറ്റ്യൂട്ട്സ് ആന്‍ഡ് റെഗുലേഷന്‍സ് എന്നിവ സ്വാശ്രയ കോളജുകളെ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടില്ല എന്നതാണ്. നിലനില്‍പ്പിന് ആവശ്യമായ നിയമപരമായ അടിത്തറ സ്വാശ്രയ മേഖലയ്ക്ക് ഇനിയും കൈവന്നിട്ടില്ല.
അധ്യാപകരാകാനുള്ള യോഗ്യത
അവശ്യ തസ്തികകളിലേക്കു നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് റെഗുലേറ്ററി ബോഡി നിശ്ചയിക്കുന്ന യോഗ്യത ഉണ്ടാകണം (വകുപ്പ് 2). കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കപ്പെടുവാന്‍ യുജിസി നിശ്ചയിച്ചിരിക്കുന്ന യോഗ്യത നെറ്റ് പാസായിരിക്കണം എന്നതാണ്. 2021 ജൂലൈ മുതല്‍ അധ്യാപകരാകാനുള്ള മിനിമം യോഗ്യത പിഎച്ച്ഡി ആണ്. യോഗ്യത ഇല്ലാതെ നിയമിക്കപ്പെട്ടിട്ടുള്ളവര്‍ സര്‍ക്കാര്‍ പറയുന്ന തീയതിക്കുള്ളില്‍ യോഗ്യത സ്വന്തമാക്കിയിരിക്കണം. സ്വാശ്രയ കോളജുകളില്‍ പിഎച്ച്ഡിക്കാര്‍ ഇന്ന് ഒരു ശതമാനം പോലും കാണില്ല. ഈ ഓര്‍ഡിനന്‍സ് നടപ്പിലായാല്‍ ഇന്നുള്ള ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും സ്വാശ്രയ കോളജില്‍ തുടരാനാവില്ല. അധ്യാപക ക്ഷേമത്തിനെന്നുള്ള ലേബലില്‍ ഇറക്കുന്ന ഈ ഓര്‍ഡിനന്‍സ് നിലവിലുള്ള അമ്പതിനായിരത്തോളം അധ്യാപകരുടെ തൊ ഴില്‍ നഷ്ടപ്പെടുത്താന്‍ ഇടനല്കും. റെഗുലേറ്ററി ബോഡി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള അധ്യാപകരെ ആവശ്യത്തിനു ലഭിക്കാനും ഇടയില്ല. അധ്യാപകരില്ലാത്ത സ്വാശ്രയ കോളജുകളിയിരിക്കും ഓര്‍ഡിനന്‍സിന്റെ അനന്തരഫലം.
വേതന വ്യവസ്ഥ
ഓര്‍ഡിനന്‍സില്‍ സ്വാശ്രയ കോളജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥ എയ്ഡഡ് കോളജിനു സമാനമാണെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വേതനം എപ്രകാരമായിരിക്കണം എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ വേതനവും എയ്ഡഡ് കോളജിലേതു പോലെയാവണം എന്നു വാദിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ സ്വാശ്രയ കോളജില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകന് എഴുപതിനായിരം രൂപയെങ്കിലും മാസം നല്‍കേണ്ടിവരും. ഗസ്റ്റ് അധ്യാപകന് 43,500 രൂപയും നല്‍കണം. സ്വാശ്രയ കോളജുകള്‍ ഇന്നു നല്കുന്ന ശമ്പളത്തിന്റെ നാലിരട്ടിയാണിതെന്നു മനസിലാക്കണം. കുട്ടികളില്‍നിന്ന് ഇന്നുള്ളതിന്റെ നാലിരട്ടി ഫീസ് പിരിച്ചാലേ സ്വാശ്രയ കോളജുകള്‍ക്കു മുന്നോട്ടു പോകാനാവൂ. സ്വാശ്രയ മേഖല സമീപ നാളുകളില്‍ കലുഷിതമാകും എന്നത്രേ സൂചന.
ട്യൂഷന് ഫീസ്
സ്വാശ്രയ കോളജുകള്‍ സര്‍വകലാശാലകള്‍ക്ക് നല്‍കേണ്ട ഫീസ് പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 2013 നു ശേഷം ട്യൂഷന് ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. ട്യൂഷന് ഫീസ് ഗണ്യമായ വിധത്തില്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ കോളജുകള്‍ക്ക് ചെലവുകള്‍ താങ്ങാനാവു. ഓരോ വര്‍ഷവും അഫിലി യേഷന്‍ പുതുക്കുന്നതിന് ഭാരിച്ച ചെലവുണ്ട്. ഈ മഹാമാരിക്കാലത്ത് ഫീസടയ്ക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണമാണ് കൂടുതലും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്വാശ്രയ കോളജുകളുടെ അതിജീവനത്തിനുള്ള വഴി ഇരുളടഞ്ഞതാണ് എന്നതില്‍ സംശയമില്ല. അടയ്ക്കാനുള്ള ട്യൂഷന് ഫീസെങ്കിലും കോളജില്‍ കൊടുക്കണമെന്ന് യൂണിവേഴ്സിറ്റിയോ അധികൃതരോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പറഞ്ഞിരുന്നെങ്കില്‍ തത്കാലമെങ്കിലും പിടിച്ചുനില്‍ക്കാമായിരുന്നു.
പുകമറകള്‍ മാത്രം സൃഷ്ടിച്ച് യഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നുപോകാതെ സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ചും പരിഹാരം കണ്ടെത്തിയും മുമ്പോട്ടു പോകാനുള്ള ആര്‍ജവം ഉന്നത വിദ്യാഭ്യാസത്തിനു വലിയ പ്രാധ്യാന്യം നല്‍കുന്നുവെന്ന് പറയുന്ന ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നു കരുതുന്നു. അങ്ങനെ സ്വാശ്രയ മേഖലയിലും സര്‍ക്കാരിന്റെ കരുതലും ഉറപ്പും ഉണ്ടാകട്ടെ.
റവ. ഡോ. ബേബി സെബാസ്റ്റ്യൻ , തോണിക്കുഴി
(കേരള കാത്തലിക്ക് അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജ് അസോസിയേഷൻ
സെക്രട്ടറിയാണ് ലേഖകൻ)
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കരുതലും ഉറപ്പും
11:44 PM Jun 01, 2021 | Deepika.com