ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഭരണം മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ കേരള ക്രൈസ്തവസമൂഹം ഏകകണ്ഠമായി സ്വാഗതം ചെയ്തിരിക്കുകയാണ്. പ്രധാനപ്പെട്ട മുസ്ലിം മതസംഘടനകളും ഈ നടപടിയെ സ്വാഗതം ചെയ്യുന്നതും മുഖ്യമന്ത്രിയിൽ വിശ്വാസം രേഖപ്പെടുത്തിയതും കാണാൻ സാധിച്ചു. മതേതര കേരളത്തിന്റെ കൈയടി നേടിയ ഒരു തീരുമാനമായിരുന്നു ഇത്.
മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ അതിന്റെ പ്രാധാന്യം വർധിക്കുന്നു എന്നത് എല്ലാ ന്യൂനപക്ഷങ്ങൾക്കും ആശ്വാസകരമാണ്. എന്നാൽ, ചില സങ്കുചിത താത്പര്യക്കാർ സർക്കാരിന്റെ ഭരണപരമായ ഈ നടപടിയെയും അസഹിഷ്ണുതയോടെയാണു സമീപിച്ചത്. സാമുദായിക വികാരം ഇളക്കി വിവാദം സൃഷ്ടിച്ച് അതുവഴി ചില്ലറ വർഗീയ മുതലെടുപ്പിനും ശ്രമങ്ങൾ നടക്കുന്നു.
ഹൈക്കോടതിയുടെ പക്ഷം
സംസ്ഥാനത്തെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഒബിസി വിഭാഗങ്ങൾക്കു മാത്രമായി ചുരുക്കുക എന്ന നയം നീതിക്കോ നിയമവ്യവസ്ഥയ്ക്കോ ചേരുന്നതല്ലെന്ന് 80:20 എന്ന അനീതി നിറഞ്ഞ അനുപാതം റദ്ദാക്കിക്കൊണ്ട് ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമായിരിക്കുകയാണ്. എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന ലഭിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. ഹൈക്കോടതി അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു.
ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കുന്നതിനു സംസ്ഥാന സർക്കാർ തയാറാകുകയാണു വേണ്ടത്.
സിപിഎമ്മിന്റെ പക്ഷം
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടു ത്തതു സംബന്ധിച്ച് സർക്കാരിനെതിരേ ഉയർന്ന വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ നൽകിയ മറുപടി ശ്രദ്ധേയമാണ്. അദ്ദഹം പറഞ്ഞു: കേരളത്തിലെ ന്യൂനപക്ഷമെന്നു പറയുന്നത് ഒരു മതവിഭാഗം മാത്രമല്ല. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്കെല്ലാം അർഹമായതു കൊടുക്കേണ്ടതാണ്. കേരളത്തിന്റെ സംസ്കാരവുമതാണ്. രൂപീകരിച്ച കാലം മുതൽ ഒരു വിഭാഗത്തിൽ പെട്ട ആളുകളാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. അതിന് ഒരു മാറ്റം വേണം എന്നു ഞങ്ങൾ ചർച്ചചെയ്തു തീരുമാനിച്ചതാണ്. അതു ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ഗുണകരമായിരിക്കും.
മുഖ്യമന്ത്രിയുടെ നടപടി, സിപിഎമ്മും എൽഡിഎഫും നടത്തിയ ചർച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യനീതി നടപ്പിലാക്കണം, ഇവിടെ മതവിവേചനം പാടില്ല എന്ന ലക്ഷ്യത്തോടെ എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് എന്നുള്ളതു കോടിയേരിയുടെ വാക്കുകളിൽനിന്നു വ്യക്തമാണ്.
ലീഗിന്റെ പക്ഷം
മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത നടപടിയെ മുസ്ലിം ലീഗ് ശക്തമായി വിമർശിക്കുകയാണുണ്ടായത്. മുസ്ലിം സമുദായത്തെ ഇൻസൾട്ട് ചെയ്തു എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിനു മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകി. മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം മുസ്ലിം ലീഗിനല്ല എന്നതായിരുന്നു അത്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികൾ മുസ്ലിം വിഭാഗത്തിനു മാത്രമായിട്ടുള്ളതാണ്, അതിൽ മറ്റാർക്കും അവകാശമില്ല എന്ന തരത്തിൽ ലീഗിന്റെ മുതിർന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ഒരു ചാനലിൽ നടത്തിയ പരാമർശവും ശ്രദ്ധയിൽപ്പെട്ടു. ഇതേ ആശയവുമായി ചന്ദ്രിക ദിനപത്രത്തിൽ വന്ന അഡ്വ. മുഹമ്മദ് ഷായുടെ ലേഖനവും കാണാനിടയായി.
ഭരണഘടനാപരമായി രാജ്യത്തും സംസ്ഥാനത്തും നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിനെതിരേ "സംവരണം ക്ഷേമപദ്ധതിയല്ല’ എന്ന മുദ്രാവാക്യം ഉയർത്തിയവർ ന്യുനപക്ഷ വകുപ്പിന്റെ ക്ഷേമപദ്ധതികളിൽ സഹന്യൂനപക്ഷങ്ങൾക്ക് "അവകാശമില്ല’ എന്ന തരത്തിൽ വാദങ്ങൾ ഉയർത്തുന്നതു പ്രതിഷേധാർഹമാണ്. മതേതര രാഷ്ട്രീയപാർട്ടി എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ മതേതര കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നു.
ജലീലിന്റെ പക്ഷം
ന്യൂനപക്ഷ ക്ഷേമവകുപ്പിനെ സംബന്ധിച്ചുള്ള പരാതികളിൽ ഏറ്റവും ക്ഷീണമുണ്ടായതു മുൻ മന്ത്രി കെ.ടി. ജലീലിനാണ്. വകുപ്പിൽ നടന്ന സ്വജനപക്ഷപാതത്തിന്റെയും ബന്ധുനിയമനത്തിന്റെയും പേരിൽ ലോകായുക്തയും ഹൈക്കോടതിയും ഇടപെട്ട് മന്ത്രിസ്ഥാനം രാജിവയ്പിച്ചതിന്റെയും വിഷമത്തിലിരിക്കുമ്പോഴാണ്, കൂനിൻമേൽ കുരുവെന്നപോലെ, ""ന്യൂനപക്ഷ വകുപ്പ് സമുദായത്തിന്റെ കൈയിൽനിന്നു നഷ്ടപ്പെടാൻ കാരണം ജലീലിന്റെ പക്വതയില്ലാത്ത നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം പൊതുജന വിമർശനത്തിനിടയായതാണ്'' എന്നുള്ള സമുദായാംഗങ്ങളുടെ തന്നെ ആരോപണം. ഈ ജാള്യത മറയ്ക്കുന്നതിനുവേണ്ടിയാവണം അദ്ദേഹം സ്ഥിരം പല്ലവികളുൾക്കൊള്ളുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
സംഘി ചാപ്പയടിക്കൽ
ആ പോസ്റ്റിലെ ഒരു പ്രധാനപ്പെട്ട ആരോപണം ന്യൂനപക്ഷ വകുപ്പിലെ അനീതികളെക്കുറിച്ചുള്ള പ്രചാരണങ്ങൾ ബിജെപിയുടെയും സംഘപരിവാറിന്റെയും അജൻഡയാണെന്നും അതിൽ ക്രിസ്ത്യാനികൾ വീണുപോയി എന്നുമാണ്. തികച്ചും തെറ്റായ ആരോപണമാണത് . ഈ വിഷയങ്ങൾ പഠിച്ചും വിവരങ്ങൾ ആധികാരികമായി ശേഖരിച്ചും പൊതുസമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിച്ചതു സമുദായസ്നേഹികളായ യുവാക്കളും യുവജനസംഘടനകളുമാണ്. തുടർന്ന് സഭാ നേതൃത്വം ഈ വിഷയങ്ങൾ അന്വേഷിക്കുകയും പഠിക്കുകയും ഏറ്റെടുക്കുകയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും മുമ്പിൽ ജനാധിപത്യപരമായ മാർഗത്തിൽ ഉന്നയിക്കുകയുമായിരുന്നു.
ഇവ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ വന്നതിനു ശേഷം പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ടാകാം. എന്നാൽ, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശസംരക്ഷണ ശ്രമങ്ങളെ ഒരു മുൻ മന്ത്രി തന്നെ വർഗീയതയുടെ നിറം കൊടുത്തു വിലയിരുത്തുന്നതു ദുഃഖകരമാണ്.
കുറ്റം സച്ചാർ-പാലോളി സമിതികൾക്കു മാത്രമോ?
ദേശീയതലത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മീഷന്റെയും അതേക്കുറിച്ചു കേരളത്തിൽ പഠിച്ച പാലൊളി കമ്മിറ്റിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നിലവിൽ വന്നത് എന്ന ചർവിതചർവണവും ആ പോസ്റ്റിൽ കാണാൻ സാധിക്കും. എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇതിനു മുസ്ലിം ക്ഷേമ വകുപ്പ് എന്നു പേരിടാതെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നു പേരിട്ടത്? സച്ചാർ കമ്മീഷൻ മുസ്ലിംകളെക്കുറിച്ചു മാത്രമാണ് പഠിച്ചതെങ്കിലും ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും ആറു വിജ്ഞാപിത ന്യൂനപക്ഷങ്ങൾക്കും തുല്യ അവകാശങ്ങൾ നിലനിൽക്കുന്നതും കേരളത്തിൽ മാത്രം അവ നിഷേധിക്കപ്പെടുന്നതും എന്തുകൊണ്ടാണ്?
കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എത്രയധികം ക്ഷേമപദ്ധതികളാണു നടപ്പിലാക്കുന്നത് എന്നു കണ്ണുതുറന്നു കാണേണ്ടിയിരിക്കുന്നു. (വിവരം ഇന്റർനെറ്റിൽ ലഭ്യമായതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല). കേന്ദ്ര പദ്ധതികളിലൊന്നും 80:20 നടപ്പിലാക്കാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കഴിയില്ല എന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വിലപിക്കുന്നുണ്ട്. അതു ശരിയാണ്. കാരണം ന്യൂനപക്ഷ ക്ഷേമപദ്ധതികൾ രാജ്യത്തെ നോട്ടിഫൈഡ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ്. അതായത്, കേരള സർക്കാർ മാത്രം കാണിക്കുന്ന അനീതിയാണ് 80:20 എന്ന് അദ്ദേഹം തുറന്നുസമ്മതിക്കുകയാണ്.
പാലോളി റിപ്പോർട്ടിലെ ശിപാർശകൾ ഒഴികെ ബാക്കിയൊന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു ബാധകമല്ല എന്നതാണോ നിലപാട്? ഇതര ന്യൂനപക്ഷങ്ങൾക്കു ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലുള്ള അവകാശം എന്നേക്കുമായി റദ്ദ് ചെയ്യുന്നതാണോ പാലോളി റിപ്പോർട്ട്? നിലവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങൾക്കുൾപ്പെടെ ലഭിക്കുന്ന 20% ആനുകൂല്യങ്ങൾ സർക്കാരിന്റെ ഔദാര്യമാണോ? ഈ വിഷയങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാധിഷ്ഠിത ന്യൂനപക്ഷ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.
പിന്നാക്കക്ഷേമ വകുപ്പിന്റെ അനുബന്ധമല്ല ന്യൂനപക്ഷ ക്ഷേമം
ന്യൂനപക്ഷാവസ്ഥയും പിന്നാക്ക പദവിയും തമ്മിൽ കൂട്ടിക്കുഴയ്ക്കൽ നടത്തി ന്യൂനപക്ഷ തത്വങ്ങളെ അട്ടിമറിച്ചു എന്നതാണ് സംസ്ഥാന ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ രത്നച്ചുരുക്കം. കേരളത്തിൽ മുസ്ലിംകൾ ആകെ ഒബിസിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ അവർക്കായി മാത്രം പ്രത്യേക പരിശീലന കേന്ദ്രങ്ങളും സ്കോളർഷിപ്പുകളും തുടങ്ങി, പിന്നീട് ഒരു ഔദാര്യം എന്ന നിലയിൽ പിന്നാക്ക ക്രിസ്ത്യാനികളെക്കൂടി അതിൽ ഉൾപ്പെടുത്തി എന്നാണു വാദം. ഇവിടെ പിന്നാക്കം എന്ന് ഉദ്ദേശിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയല്ല; പകരം, ഒബിസി പദവിയുള്ളവരെ മാത്രമാണ്. ഇതിൽ പല പൊരുത്തക്കേടുകളും ചോദ്യങ്ങളുമുണ്ട്.
1. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഒബിസി സംവരണ വിഭാഗങ്ങൾക്കുവേണ്ടി മാത്രമുള്ളതാണോ അതോ എല്ലാ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണോ? ന്യൂനപക്ഷം എന്ന നിലയിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയല്ലേ?
2. ന്യൂനപക്ഷങ്ങളെ പിന്നാക്കം, മുന്നാക്കം എന്നു വേർതിരിച്ച് ഇന്നു ന്യൂനപക്ഷക്ഷേമ പദ്ധതികളിൽനിന്നു മാറ്റിനിർത്തിയാൽ നാളെ ഇതേ ന്യായം പറഞ്ഞ് ഭരണഘടന നൽകുന്ന എല്ലാ ന്യൂനപക്ഷ അവകാശങ്ങളിൽനിന്നും മുന്നാക്കം എന്നു വിളിക്കപ്പെടുന്ന സംവരണരരഹിത വിഭാഗം മാറ്റിനിർത്തപ്പെടില്ലേ?
3. കേരളത്തിൽ "കച്ചി മേമൻ’ എന്ന ഉയർന്ന ജാതിക്കാരുൾപ്പെടെ മുഴുവൻ മുസ്ലിംകൾക്കും ഒബിസി സംവരണം ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ ഈ പോസ്റ്റിൽ പ്രസ്താവിക്കുന്നു. അങ്ങനെ ജാതിസംവരണമായി ആരംഭിച്ച ഒബിസി കേരളത്തിൽ മതസംവരണമായി മാറി. ഇതിൽ അറയ്ക്കൽ രാജവംശത്തിന്റെ പിൻഗാമികൾ പോലെയുള്ള ഉന്നതകുലജാതർ വരെ ഉൾപ്പെടും. ഇങ്ങനെയുള്ള ഒബിസിക്ക് പിന്നാക്കക്ഷേമ ആനുകൂല്യങ്ങൾ മാത്രമല്ല ന്യൂനപക്ഷ ആനുകൂല്യങ്ങളും നൽകണം. എന്നാൽ, സംവരണരഹിതരുടെ മക്കൾ എത്ര ദരിദ്രരായിരുന്നാലും ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കു പോലും അർഹതയില്ല! ഈ നിലപാട് ന്യൂനപക്ഷ വകുപ്പിന്റെ ലക്ഷ്യത്തിനു യോജിച്ചതല്ല.
സംവരണതത്വങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ള ഈ മതസംവരണ നടപടി ഉപയോഗിച്ച് ന്യൂനപക്ഷ തത്വങ്ങളെക്കൂടി അട്ടിമറിക്കാനുള്ള ശ്രമം ഇനിയും അംഗീകരിക്കാനാവില്ല.ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമുള്ള വിജ്ഞാപിത ന്യൂനപക്ഷങ്ങളെ അതിനുള്ളിൽതന്നെ മുന്നാക്കം (ജനറൽ), പിന്നാക്കം (ഒ ബി സി) എന്ന തരത്തിൽ സംവരണതത്വങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നടപടി ഭരണഘടനാവിരുദ്ധമാണ്. കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പിന് ഈ തെറ്റായ നയമില്ല. മറ്റു സംസ്ഥാനങ്ങളിലുമില്ല.
കേരളത്തിൽ ന്യൂനപക്ഷ തത്വങ്ങളെ സംവരണതത്വങ്ങൾ ഉപയോഗിച്ചു പാടേ തമസ്കരിക്കുന്ന തെറ്റായ നയം തിരുത്തപ്പെടേണ്ടതാണ്. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും പ്രത്യേക പരിഗണന അർഹിക്കുന്ന ദളിത് ക്രൈസ്തവരും ഒക്കെയുൾപ്പെടുന്ന സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ന്യൂനപക്ഷക്ഷേമവകുപ്പിൽനിന്നു തുല്യനീതി ലഭിക്കണം.
സ്വജനപക്ഷപാത നടപടികൾ
കെ.ടി. ജലീലിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നടന്ന പക്ഷപാത നടപടികളിൽ ഒന്നുമാത്രം ഇവിടെ പരാമർശിക്കട്ടെ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഒരു സമുദായത്തിൽ നിന്നാണെങ്കിൽ ഒരംഗമെങ്കിലും മറ്റൊരു സമുദായത്തിൽനിന്നായിരിക്കണം എന്ന നിയമപരമായ വ്യവസ്ഥയെ അട്ടിമറിച്ച് എല്ലാ അംഗങ്ങളും ഒരു സമുദായത്തിൽനിന്നായാലും കുഴപ്പമില്ല എന്ന ഭേദഗതി കൊണ്ടുവന്നതു ജലീലാണ്. സിവിൽ കോടതിക്കു സമാനമായ അധികാരത്തോടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംരക്ഷണവും നീതിയും ഉറപ്പാക്കാൻ സ്ഥാപിതമായ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർക്കു മാത്രമല്ല, ഇതര ന്യൂനാൽ ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യമുണ്ടാകണം.
ജെ.ബി. കോശി കമ്മീഷൻ
ന്യൂനപക്ഷക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ സഭാ മേലധ്യക്ഷന്മാരും സംഘടനാ നേതാക്കളും വ്യക്തികളും സർക്കാരിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ജലീൽ തന്റെ പോസ്റ്റിൽ പരാമർശിക്കുന്ന വിധത്തിലുള്ള നടപടികളൊന്നും ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയോ കമ്മീഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണു യാഥാർഥ്യം. മുഖ്യമന്ത്രി മുൻകൈയെടുത്തു സംസ്ഥാന ആഭ്യന്തര വകുപ്പാണു ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾ.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വകുപ്പിൽ എല്ലാ ന്യൂനപക്ഷങ്ങളും തുല്യപ്രതീക്ഷ പുലർത്തുന്നതു ശുഭസൂചനയാണ്.
ഫാ. ജയിംസ് കൊക്കാവയലിൽ
ന്യൂനപക്ഷവും വിവിധ പക്ഷങ്ങളും
11:45 PM May 28, 2021 | Deepika.com