രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവുണ്ടാകുന്നു എന്ന ശുഭവാർത്തയാണ് ഇന്നലെ ലഭിക്കുന്നത്. ഏപ്രിൽ 21നു ശേഷം പ്രതിദിന രോഗികളുടെ എണ്ണം മുന്നു ലക്ഷത്തിൽ കുറഞ്ഞത് ഇന്നലെയാണ്. മരണസംഖ്യയിൽ കാര്യമായ കുറവു വന്നിട്ടില്ലെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വൈറസ് വ്യാപനത്തിന്റെ തോതു കുറയുന്നു എന്നാണ് വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിൽ ഒന്നാമതു നിന്നിരുന്ന മഹാരാഷ്ട്രയിലും തീവ്രവ്യാപനമുണ്ടായ ഡൽഹിയിലും കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളിൽ ആശ്വാസം കാണുന്നുണ്ട്. കേരളത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്.
പശ്ചിമ ബംഗാളിൽക്കൂടി ലോക്ഡൗൺ വന്നതോടെ ഏതാണ്ട് രാജ്യം മുഴുവൻ അടച്ചുപൂട്ടിയ നിലയിലാണ്. ഇതാണ് രോഗപ്പകർച്ച കുറഞ്ഞതിനു പ്രധാന കാരണം എന്നതാണ് യാഥാർഥ്യം. രോഗവ്യാപനം കുറയുന്നു എന്ന തോന്നലിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നതിൽ സംശയമില്ല. തന്നെയുമല്ല വാക്സിനേഷൻ എങ്ങുമെത്താത്തതിനാൽ ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നു വിശ്വസിക്കാൻ ലോകാരോഗ്യ സംഘടനയിലെയടക്കം വിദഗ്ധർ തയാറുമല്ല.
ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു എന്നത് മിഥ്യാധാരണയാണ് എന്നാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ പ്രഫസർ എസ്. വിൻസന്റ് രാജ്കുമാർ ട്വിറ്ററിൽ കുറിച്ചത്. ഒന്നാമത് പരിശോധന കുറച്ചു, ആകെ രോഗബാധിതരുടെ എണ്ണം താഴ്ത്തിപ്പറയുകയാണ്. രണ്ടാമത്, രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ എവിടെയുള്ളവരാണ് എന്നതു നോക്കണം. അവർ നഗരവാസികളാണ്. ഗ്രാമീണമേഖലയിൽ നിന്നുള്ള രോഗവിവരം കണക്കിൽവരുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗ്രാമീണ മേഖലയിൽ അതിവേഗം വൈറസ് പടരുന്നുണ്ടെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നില്ല എന്നാണ് പല വിദഗ്ധരും കരുതുന്നത്. പനിയും മറ്റു കോവിഡ് ലക്ഷണങ്ങളുമായി ഗ്രാമങ്ങളിൽ മരിക്കുന്നവരെപോലും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നില്ല. കൂടാതെ നൂറുകണക്കിനു മൃതദേഹങ്ങൾ നദികളിൽ ഒഴുക്കുന്നതും കോവിഡ് പരിശോധന കൂടാതെയാണെന്നു വ്യക്തമാണ്. ഇന്ത്യൻ ആരോഗ്യരംഗം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ആർക്കും ഔദ്യോഗിക കണക്കുകളിൽ മാത്രം വിശ്വാസമർപ്പിക്കാനാവില്ല. ഏവരും ആഗ്രഹിക്കുന്നതുപോലെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും വർധിപ്പിക്കുകയാണ് വേണ്ടത്. കാരണം മൂന്നാം തരംഗം എത്രമാത്രം നാശം വിതയ്ക്കുമെന്ന് പറയാനാവില്ല. ഒന്നാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞപ്പോഴാണ് നാം വലിയ വീഴ്ചകൾ വരുത്തിയത് എന്നതു മറക്കരുത്.
ഡോ. സൗമ്യയുടെ മുന്നറിയിപ്പ്
അടുത്ത ആറു മുതൽ 18 മാസം വരെ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പു നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റാണ് ഇന്ത്യയിലെ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ മകളായ സൗമ്യ സ്വാമിനാഥൻ. ദ ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഡോ. സൗമ്യയുടെ മുന്നറിയിപ്പ്.
ഇക്കാലയളവിലെ പ്രതിരോധ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയം. രാജ്യത്തിന്റെ പലഭാഗത്തും രോഗപ്പകർച്ച പാരമ്യത്തിലെത്തിയിട്ടില്ല. അവിടങ്ങളിൽ രോഗവ്യാപനം കൂടിവരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലും കൂടി നിൽക്കുന്നത് കൂടുതൽ മോശമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഇതുവരെയുള്ള വിവരമനുസരിച്ച് ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന വാക്സിനുകൾ ഫലപ്രദമാണ്. ജനിതകമാറ്റം സംഭവിച്ച ബി.1.617 വൈറസിന് കൂടുതൽ പകർച്ചാശേഷിയുണ്ട്. അമ്പതോളം രാജ്യങ്ങളിൽ ഇവയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യ അഭിമുഖത്തിൽ പറയുന്നു.
രണ്ടാഴ്ചത്തേക്കെങ്കിലും രാജ്യത്താകമാനം ലോക്ഡൗൺ ഉണ്ടായാൽ രോഗപ്പകർച്ചയുടെ ഗ്രാഫ് താഴേക്കു വരുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ ഏതാനും ദിവസം മുമ്പ് ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ എതാനും സംസ്ഥാനത്തു ബാധിച്ചതുപോലല്ല, ഇത്തവണ വൈറസ് എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ബ്രസീലിൽ കണ്ടതുപോലുള്ള വ്യാപനമാണ് ഇന്ത്യയിലും കാണുന്നത്. പാരമ്യത്തിലെത്തിയശേഷം കുറയുന്നു, എന്നാൽ മറ്റു സ്ഥലങ്ങളിൽ വീണ്ടും പാരമ്യത്തിലേക്കു പോകുന്നു. ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്തു. ഇതായിരുന്നു ബ്രസീലിലെ അവസ്ഥ. ഇന്ത്യയിലും ഇതേ അവസ്ഥയാണ് എന്നാണ് താൻ ഭയപ്പെടുന്നത് എന്നാണ് ഡോ. സൗമ്യ അഭിമുഖത്തിൽ പറഞ്ഞത്.
പോലീസിന്റെ വേട്ടയും വിദഗ്ധന്റെ രാജിയും
കോവിഡ് വ്യാപനത്തിലും തന്മൂലമുള്ള മരണത്തിലും രാജ്യം ആശങ്കയിലായിരിക്കുമ്പോഴും സർക്കാരിന്റെ പ്രതിപക്ഷ വേട്ടയും വിമർശകരുടെ നാവടപ്പിക്കാനുള്ള പോലീസ് നടപടികളും തുടരുകയാണ്. വാക്സിൻ കയറ്റുമതി ചെയ്യുന്ന സർക്കാർ നയത്തിനെതിരേ പോസ്റ്റർ പതിച്ചതിന് 25 പേരെയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇവർക്കെതിരായ കുറ്റം. വിമർശകരുടെ വായടയ്ക്കാൻ മോദി ഗവൺമെന്റ് വ്യാപകമായി ഉപയോഗിക്കുന്ന ഐപിസി സെക്ഷൻ 188, മൂന്ന് വകുപ്പുകളാണ് ഇക്കുറിയും ആയുധമാക്കിയിരിക്കുന്നത്. പൗരത്വ വിഷയത്തിൽ ഇതേ വകുപ്പനുസരിച്ച് എടുത്ത 583 കേസുകളിൽ 477 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2019ൽ 449 കേസുകളിൽ 339 പേരെയും ഇതേ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് രോഗികളെ സഹായിച്ച യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെ പോലീസ് ചോദ്യംചെയ്തതും ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സാമ്പത്തിക സഹായം കിട്ടിയത് എവിടെനിന്ന് എന്നായിരുന്നു ശ്രീനിവാസിനോട് പോലീസ് ചോദിച്ചത്. പശ്ചിമ ബംഗാളിൽ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതും തുടർന്ന് മുഖ്യമന്ത്രി മമതയുടെ പ്രതിഷേധവുമെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കല്ല രാജ്യം മുൻഗണന കൊടുക്കുന്നത് എന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
അതിനിടെ പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷഹിദ് ജമീൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വിദഗ്ധ സമിതിയിൽനിന്നു രാജിവച്ചതും ഏറെ വാർത്താ പ്രാധാന്യം നേടി. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് ആധികാരിക പഠനം നടത്താനാണ് പത്ത് നാഷണൽ ലബോറട്ടറികളെ ഏകോപിപ്പിച്ചു കൺസോർഷ്യം രൂപീകരിച്ചത്. ഈ വിദഗ്ധ സമിതിയിൽനിന്നാണ് ഡോ. ജമീൽ രാജിവച്ചത്. രാജിയുടെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങൾ വിവാദമായിരുന്നു.
കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വലിയ സമ്മർദം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പഠനത്തിനും വിലയിരുത്തലിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കണമെന്ന് ഏപ്രിൽ 30ന് 800 ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മഹാമാരി അനിയന്ത്രിതമാകുമ്പോഴും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാത്തതാണ് മറ്റൊരു ദുരന്തം എന്നും അദ്ദേഹം എഴുതിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കേണ്ടത് എന്ന് അദ്ദേഹം ഒരു മാസം മുമ്പ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. നയരൂപീകരണത്തിൽ ശാസ്ത്രം ഗൗനിക്കപ്പെടുന്നില്ല എന്നതിൽ താൻ അസ്വസ്ഥനാണെന്നും ശാസ്ത്ര ജ്ഞർ എന്ന നിലയിൽ ഞങ്ങൾ തെളിവു നൽകുന്നു, നയരൂപീകരണം സർക്കാരിന്റെ ജോലിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയതയാണ് അടിസ്ഥാനമെന്ന് ലോകാരോഗ്യ സംഘടന നിരവധിത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഭരണാധികാരികളിൽ ചിലരെങ്കിലും ശാസ്ത്രീയതയെ തള്ളിപ്പറയുന്നവരാണ്. തനിക്കു കോവിഡ് വരാത്തത് സ്ഥിരമായി ഗോ മൂത്രം കുടിക്കുന്നതിനാലാണ് എന്ന് ഇന്നലെയാണ് പ്രമുഖ ഭരണകക്ഷി നേതാവ് പ്രജ്ഞ സിംഗ് താക്കൂർ എംപി പറഞ്ഞത്. ഇത്തരത്തിലുള്ള നേതാക്കളെ തിരുത്താൻ ബിജെപിയോ സർക്കാരോ തയാറാകുന്നില്ല. ഇതെല്ലാം നയവൈകല്യങ്ങളിലേക്കു രാജ്യത്തെ നയിക്കും എന്നത് മഹാമാരിയുടെ ഈ അവസരത്തിൽ മറന്നുകൂടാ.
കോവിഡ് ന്യൂസ് / സികെകെ
രോഗവ്യാപനം കുറയുന്നു; ജാഗ്രത കൂടണം
11:59 PM May 17, 2021 | Deepika.com