പുണ്യനദികളായ ഗംഗയിലും യമുനയിലും മൃതദേഹങ്ങൾ ഒഴുകിനടക്കുന്നു. ഹൃദയഭേദകമാണു കാഴ്ചകൾ. ഇനിയും മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവർക്കു മാത്രമാണു വേദനകളുണ്ടാകുന്നത് എന്നു മാത്രം. പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുന്നവരുടെ നിലവിളികൾ ഇപ്പോഴും രാജ്യത്തു നിലച്ചിട്ടില്ല. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കിവിടുന്നത് പുതുമയല്ല. ഉത്തരേന്ത്യയിലെ ചില വിഭാഗങ്ങൾ ആചരിച്ചുപോരുന്ന ജലസമാധിക്കു സർക്കാർ വിലക്കുണ്ടെങ്കിലും പൂർണമായി തടയാനായിട്ടില്ല. എന്നാൽ ഇപ്പോൾ ഗംഗയിലും മറ്റും കാണുന്ന ഇത്രമാത്രം മൃതദേഹങ്ങൾ ജലസമാധിയുടെതാണെന്നു വിശ്വസിക്കാനാവില്ല. ഇതിനുമുമ്പ് ഇതുപോലെ നദികളിൽ മൃതദേഹങ്ങൾ ഒഴുകിനടന്നത് നൂറ്റാണ്ടു മുമ്പാണ്. 1918ൽ ആയിരങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവിന്റെ കാലത്ത് നർമദയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ തള്ളിയിരുന്നുവെന്നതിന് രേഖകളുണ്ട്.
കണക്കുകളിൽ ആശ്വാസം
അതിനിടെ രാജ്യത്ത് വൈറസ് ബാധ കുറയുന്നുവെന്നാണ് ഒദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. രോഗപ്പകർച്ചയുടെ ഗ്രാഫ് താഴേക്കു നീങ്ങിത്തുടങ്ങി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങി 18 സംസ്ഥാനങ്ങളിൽ ദിവസേനയുള്ള രോഗബാധിതരുടെ എണ്ണം കുറയുന്നു. എന്നാൽ കർണാടക, കേരളം, തമിഴ്നാട്, ബംഗാൾ, പഞ്ചാബ്, ആസാം, ഒഡീഷ, ഹിമാചൽപ്രദേശ്, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി വിഭിന്നമാണെന്നുമാണ് കഴിഞ്ഞ ദിവസത്തെ ഒദ്യോഗിക അറിയിപ്പ്. കേരളത്തിൽ ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണുണ്ടായത്. മരണസംഖ്യയിലും കേരളത്തിൽ കുതിപ്പുണ്ടായി. 43,529 ആണ് കേരളത്തിലെ ഇന്നലത്തെ രോഗപ്പകർച്ച. 95 പേർ മരിക്കുകയും ചെയ്തു.
ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാകുന്നു എന്ന വാർത്ത തീർച്ചയായും ലോകത്തിനാകമാനം ആശ്വാസം പകരുന്നതാണ്. എന്നാൽ ആഗോള ആരോഗ്യമേഖലയിലെ വിദഗ്ധർ ഇന്ത്യയുടെ കണക്കുകൾ വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സ്വതന്ത്രമായി ചിന്തിക്കുകയും കാര്യങ്ങളെ പഠിച്ച് വിശകലനം നടത്തുകയും ചെയ്യുന്ന രാജ്യത്തെ വിദഗ്ധരും സർക്കാർ പുറത്തുവിടുന്ന കണക്കുകളിൽ മാത്രം വിശ്വസമർപ്പിക്കാൻ തയാറാകുന്നുമില്ല. ഒന്നാം തരംഗത്തിനുശേഷം ഇന്ത്യ പറഞ്ഞിരുന്നത് കോവിഡിനെ കീഴടക്കി, യുദ്ധത്തിൽ ജയിച്ചു എന്നൊക്കെയായിരുന്നല്ലോ. ഇപ്പോൾ ഏതാണ്ട് രാജ്യം മുഴുവൻ ലോക്ഡൗണിലായതിനാൽ വൈറസ് വ്യാപനത്തിനു ശമനമുണ്ടാകും. എന്നാൽ അതിന്റെ മറവിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഇഴഞ്ഞു നീങ്ങുന്ന വാക്സിനേഷൻ നടപടികൾ അതേപടി തുടരുകയും ചെയ്താൽ അപകടം വലുതായിരിക്കും.
നദികളിലെ കാഴ്ചകൾ
പുണ്യനദികളായ ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ കോവിഡ് ബാധിച്ചു മരിച്ചവരുടെതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മത്സ്യങ്ങളും നായ്ക്കളുമെല്ലാം കടിച്ചുമുറിച്ച മൃതദേഹങ്ങൾ പാതി അഴുകിയ നിലയിൽ മഹാനദികളിൽ കൂട്ടത്തോടെ കാണപ്പെടുന്നത് എത്ര ബീഭത്സമാണ്. ബിഹാറിന്റെ യുപി അതിർത്തിയായ ബക്സറിൽ കാണപ്പെട്ട 71 മൃതദേഹങ്ങൾ അധികൃതർ കരയ്ക്കെടുത്ത് സംസ്കരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയതായും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതായും ബക്സർ എസ്പി നീരജ് കുമാർ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽനിന്ന് ഇരുപത്തഞ്ചോളം മൃതദേഹങ്ങൾ കിട്ടിയെന്നാണ് വാരാണസി റേഞ്ച് ഐജി സുവേന്ദ്ര കെ. ഭഗത് വ്യക്തമാക്കിയത്. കേന്ദ്ര ജലശക്തി വകുപ്പിന്റെ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആവശ്യപ്പെട്ടത് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ്.
എന്നാൽ സർക്കാർ സംവിധാനങ്ങളുടെ അന്വേഷണവും കണ്ടെത്തലുമെല്ലാം എന്നുണ്ടാകുമെന്ന് തീർച്ചപ്പെടുത്താനാവില്ല. 1918ൽ സ്പാനിഷ് ഫ്ലൂ പടർന്നുപിടിച്ച കാലത്തും ഇത്തരത്തിൽ നർമദ നദിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ ആർക്കെെവ്സിലുള്ള രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇന്നത്തെ മധ്യപ്രദേശിലെ കൽഘട്ട് ധരംപുരിയിൽ വലിയതോതിൽ അഴുകിയ മൃതദേഹങ്ങൾ കാണപ്പെട്ടെന്നും ഇതുമൂലം കടത്തുകാർ ഫെറി സർവീസിനു വിസമ്മതിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. സമാനമാണ് ഇപ്പോഴത്തെ അവസ്ഥ എന്നാണ് പല നിരീക്ഷകരും കരുതുന്നത്.
ചാണക തെറാപ്പി
അതിനിടെ ചാണക ചികിത്സയുമായി വീണ്ടും ചിലർ രംഗത്തുവന്നിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇക്കുറി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആഴ്ചയിലൊരിക്കൽ ഗോശാലകളിൽച്ചെന്ന് ചാണകവും ഗോമൂത്രവും ശരീരത്തിൽ പൊതിഞ്ഞാൽ കോവിഡ് വൈറസിനെ പ്രിതിരോധിക്കാമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത്തരത്തിൽ നിരവധിപ്പേർ നിരന്നിരുന്ന് "ചാണക തെറാപ്പി' നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
എന്നാൽ അശാസ്ത്രീയവും അപരിഷ്കൃതവുമായ ഇത്തരം പ്രവൃത്തികൾ അടിയന്തരമായി തടയണമെന്നാണ് ഡോക്ടർമാരും ശാസ്ത്രജ്ഞരും ആവശ്യപ്പെടുന്നത്. ചാണകവും ഗോമൂത്രവും കോവിഡിനെതിരേ പ്രതിരോധ ശക്തിയുണ്ടാക്കുമെന്നതിന് യാതൊരു ശാസത്രീയ അടിസ്ഥാനവുമില്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ജെ.എ. ജയലാൽ പറയുന്നത്. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്താനെ ഇത്തരം പ്രവൃത്തികൾ ഇടയാക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ചാണകവും ഗോമൂത്രവും മറ്റും ഉപയോഗിച്ചാൽ മൃഗങ്ങളിൽനിന്ന് പലതരത്തിലുള്ള രോഗങ്ങളും മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നൂറു ദിനം കഴിഞ്ഞ വാക്സിനേഷൻ
വാക്സിനേഷൻ ത്വരിതപ്പെടുത്തുക എന്നതാണ് ഏറ്റവും ഫലപ്രദവും ശാശ്വതവുമായ കോവിഡ് പ്രതിരോധം എന്നതാണ് ലോകാരോഗ്യ സംഘടനയടക്കം എല്ലാ രാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന മാർഗം. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇനിയും ശുഷ്കാന്തി കാട്ടുന്നില്ല എന്നതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. 70 ശതമാനത്തോളം ജനങ്ങൾക്കെങ്കിലും രണ്ട് ഡോസ് വാക്സിൻ നൽകിയാലേ ഇന്ത്യ കോവിഡിനെ തോൽപ്പിക്കൂ. എന്നാൽ ഇപ്പോഴത്തെ വാക്സിനേഷന്റെ നിലവച്ചുനോക്കിയാൽ അതിന് മൂന്നര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
135 കോടി ജനങ്ങളിൽ 94.5 കോടി പേർക്കെങ്കിലും വാക്സിനേഷൻ നടത്തണം. ഇതിനായി 189 കോടി ഡോസ് വാക്സിനാണു വേണ്ടത്. നിലവിൽ വർഷം 54 കോടി ഡോസ് എന്ന നിലയിലാണ് വിതരണത്തിനു തയാറാക്കുന്നത്. ഇങ്ങനെ നോക്കിയാൽ വാക്സിനേഷൻ പദ്ധതി പൂർത്തീകരിക്കുന്നതിന് മൂന്നര വർഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് വാക്സിനേഷൻ തുടങ്ങിയിട്ട് നൂറു ദിനങ്ങൾ പിന്നിട്ടിട്ടും സുതാര്യവും ഫലപ്രദവുമായ വാക്സിൻ നയമോ വാക്സിനേഷൻ പദ്ധതികളോ രാജ്യത്തില്ലെന്നാണ് ഇന്ത്യ ടുഡേ നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.
വിദഗ്ധ റിപ്പോർട്ടിന് എന്തു വില
കഴിഞ്ഞ വർഷത്തെ കോവിഡ് വ്യാപനത്തെത്തുടർന്ന് കേന്ദ്ര സർക്കാർ വാക്സിനേഷൻ അഡ്മിനിസ്ട്രേഷനുവേണ്ടി ഒരു വിദഗ്ധ സംഘത്തിനു രൂപം നൽകിയിരുന്നു. ഈ വിദഗ്ധ സംഘം നിർദേശിച്ചത് രാജ്യത്ത് 1.30-1.40 ലക്ഷം വാക്സിനേഷൻ കേന്ദ്രങ്ങൾ ആവശ്യമായി വരുമെന്നാണ്. കൂടാതെ ഒരു ലക്ഷത്തോളം വിദഗ്ധരും രണ്ടു ലക്ഷത്തോളം അനുബന്ധ ജീവനക്കാരും വേണ്ടിവരും. ഇത്തരത്തിൽ 2021 ഓഗസ്റ്റാകുമ്പോഴേക്കും മുൻഗണനാപട്ടികയിലുള്ള 30 കോടി പേർക്ക് വാക്സിനേഷൻ നൽകാൻ കഴിയും. 2022 പൂർത്തിയാകുമ്പോഴേക്കും ബാക്കി 80 കോടി പേർക്കും വാക്സിനേഷൻ പൂർത്തിയാക്കാം എന്നായിരുന്നു വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 60 ശതമാനം പൊതു ആരോഗ്യ സംവിധാനങ്ങളും വാക്സിനേഷനു നീക്കിവയ്ക്കണം. 60-70 ശതമാനം ആൾ ശേഷി സർക്കാർ മേഖലയിൽനിന്നു സമാഹരിക്കാനാകും. ബാക്കി സ്വകാര്യമേഖലയിൽനിന്നു കണ്ടെത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
എന്നാൽ 2021 മേയ് പത്തുവരെ രണ്ടു ഡോസ് വാക്സിൻ കിട്ടിയവർ ആകെ 3,71,69,467 മാത്രമാണ്. ഒരു ഡോസ് കിട്ടിയവർ 13,54,64,294 പേർ വരും. രാജ്യത്തെ 58 ശതമാനം ജില്ലകളിലും പത്തു ശതമാനത്തിൽ താഴെ പേർക്കു മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. 37 ശതമാനം ജില്ലകളിൽ 10-20 ശതമാനത്തിനിടയ്ക്ക് വാക്സനിനേഷൻ നടത്തി. 20 ശമാനത്തിനു മുകളിൽ വാക്സിനേഷൻ നടത്തിയത് വളരെക്കുറച്ച് ജില്ലകളിൽ മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടപടികൾ എല്ലാം കൈയടക്കിവച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ ചുമലിൽവച്ച് കൈകഴുകുകയാണ്. അമേരിക്ക 30 ശതമാനം ജനങ്ങളെ വാക്സിനേറ്റ് ചെയ്തപ്പോഴും ഇന്ത്യ രണ്ട് ശതമാനത്തിലെത്തിയിട്ടില്ല. വാക്സിനേഷൻ ത്വരിതപ്പെടുത്തുക എന്നതാണ് രാജ്യത്തിന്റെ അടിയന്തര ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്ത പദ്ധതി രൂപീകരിച്ചു പ്രവർത്തിക്കാൻ ഇനിയും വൈകിക്കൂടാ.
കോവിഡ് ന്യൂസ് / സികെകെ
എങ്ങുമെത്താതെ വാക്സിനേഷൻ
12:37 AM May 13, 2021 | Deepika.com