കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ലക്ഷ്യം നേടാൻ അവർക്ക് അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. എന്നാൽ, കേരളത്തിൽ കളി തോറ്റു. ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുകയും രണ്ടര ശതമാനം വോട്ട് കുറയുകയും ചെയ്തു.
കനത്ത തോൽവിയെത്തുടർന്നു ബിജെപിയിലെന്നപോലെ കോൺഗ്രസിലും തമ്മിലടിയും കുറ്റപ്പെടുത്തലും പഴിചാരലും തകൃതിയായി നടക്കുന്നു. തോൽവിയുടെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കണമല്ലോ. നേതൃമാറ്റത്തിനുള്ള മുറവിളി കോൺഗ്രസിൽ ശക്തമാണ്. നാഥനില്ലാ കളരിപോലെയാണു പാർട്ടി. 2017-ൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷപദവിയിലെത്തിയ രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു. ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി തുടരുന്നു. കോവിഡ് മഹാമാരിമൂലം അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നീളും.
പെയിന്റടിച്ചു മിനുക്കാവുന്ന അവസ്ഥയിലല്ല കോൺഗ്രസ് പാർട്ടി. അടിമുടി അഴിച്ചുപണിയേണ്ടിവരും. കോൺഗ്രസിന് ആൾക്കൂട്ടത്തിന്റെ പിന്തുണയുണ്ട്. എന്നാൽ, സംഘടനാസംവിധാനം ദുർബലമാണ്. പാർട്ടിയോടു കൂറും സമൂഹത്തോടു പ്രതിബദ്ധതയുമുള്ള പ്രവർത്തകർ കൂടുതലുണ്ടാകണം. അലക്കിത്തേച്ചു കൂർപ്പിച്ചു മുന വരുത്തിയ ഖദറിനു പാർട്ടിയെ രക്ഷിക്കാനാവുകയില്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. ബൂത്തുതലം മുതൽ സംഘടന ശക്തിപ്പെടണം. ഗ്രൂപ്പ് വീതംവയ്പിലൂടെ രൂപംകൊള്ളുന്ന ജംബോ കമ്മിറ്റികൾ അപ്രത്യക്ഷമാകണം. സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി ധൈര്യം കാണിക്കണം. ജനങ്ങളെ കൂടെനിർത്തുന്ന പഴയ മാടന്പിശൈലി വെടിഞ്ഞു നേതാക്കന്മാർ ജനങ്ങളുടെ കൂടെനിൽക്കുന്ന ജനകീയശൈലി സ്വീകരിക്കുന്പോൾ പാർട്ടി വളരും.
തലമുറ മാറ്റത്തിനുവേണ്ടിയുള്ള മുറവിളി കോൺഗ്രസിൽ ശക്തമാണ്. മുതിർന്ന തലമുറയെ വെട്ടിനിരത്തുന്നതല്ല തലമുറമാറ്റം. ആദർശധീരതയും കർമശേഷിയുമുള്ള യുവതലമുറ പാർട്ടിയെ നയിക്കുന്ന അവസ്ഥയാണത്. പാർട്ടിയുടെ അധികാരകേന്ദ്രങ്ങളിലെത്താൻ പഞ്ചേന്ദ്രിയക്ഷയം അവശ്യമാനദണ്ഡമാക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയംപോലെ പ്രധാനപ്പെട്ടതാണ് സംഘടനാ പ്രവർത്തനം എന്ന ആശയം പാർട്ടിയിൽ വ്യാപകമായി പ്രചരിക്കണം. മരണംവരെ തുടർച്ചയായി എംഎൽഎ ആയിരിക്കുക എന്ന പാരന്പര്യത്തിന്റെ കണ്ണി മുറിയുന്നതു പാർട്ടിക്കും ജനാധിപത്യത്തിനും ഗുണകരമത്രേ.
1971-ൽ അറുപതു പിന്നിട്ട ആർ. ശങ്കറിനെതിരേ പ്രായാധിക്യത്തിന്റെ പേരിൽ കലാപക്കൊടിയുയർത്തിയാണ് കോൺഗ്രസിന് ഉണർവും പ്രതീക്ഷയും നൽകിയ വലിയൊരു യുവജന നേതൃനിര രംഗപ്രവേശം ചെയ്തത്. 1973-ൽ എ.കെ. ആന്റണി കെപിസിസി പ്രസിഡന്റാകുന്പോൾ പ്രായം 32 വയസ്. മുഖ്യമന്ത്രിയായപ്പോൾ വയസ് 36. വി.എം. സുധീരൻ 29-ാം വയസിൽ എംപിയും 37-ാം വയസിൽ സ്പീക്കറുമായി. 27-ാം വയസിലാണ് ഉമ്മൻചാണ്ടി ആദ്യമായി നിയമസഭയിലെത്തിയത്. രമേശ് ചെന്നിത്തല 26-ാം വയസിൽ എംഎൽഎയും 28-ാം വയസിൽ മന്ത്രിയുമായി.
മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടായതു ക്യാപ്റ്റന്റെ മിടുക്കുകൊണ്ടു മാത്രമല്ലെന്നു പാർട്ടി വിലയിരുത്തുകയുണ്ടായി. നിരവധിയായ അഴിമതി ആരോപണങ്ങളുടെ പേരിൽ പ്രതിരോധത്തിലായ സർക്കാരിനെ ബോധപൂർവകമായ പ്രതിച്ഛായാ നിർമാണ പ്രവർത്തനങ്ങളിലൂടെ പാർട്ടി രക്ഷപ്പെടുത്തുകയായിരുന്നു. പഴയ പല നയങ്ങളും മാറ്റുന്നതിലൂടെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പാർട്ടി വിജയിച്ചു. ബംഗാളിലും ത്രിപുരയിലുമുണ്ടായ തകർച്ചയിൽനിന്ന് അധികാരത്തെയും ഭരണത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തി. നേരത്തേ സർക്കാരിനു മുകളിലായിരുന്നു പാർട്ടിയുടെ സ്ഥാനം. 2016 മുതൽ പാർട്ടിയുടെ മുകളിൽ സർക്കാർ വന്നു.
ഏറ്റുമുട്ടൽ രാഷ്ട്രീയത്തിൽനിന്നു പാർട്ടി പിന്മാറിയതിന്റെ സൂചന ഉടമ-തൊഴിലാളി ബന്ധങ്ങളിൽ പ്രതിഫലിച്ചു. പഴയ രീതിയിലുള്ള സംഘടിത തൊഴിലാളിവർഗത്തിന്റെ വലിപ്പം കുറഞ്ഞുവെന്നു ബോധ്യപ്പെട്ട പാർട്ടി തൊഴിലാളി വർഗ മുദ്രാവാക്യം മാറ്റുകയും മധ്യവർഗ സമൂഹത്തിന്റെ സംരക്ഷണക്കുപ്പായം ധരിക്കുകയും ചെയ്തു. വോട്ടില്ലാത്ത അതിഥി തൊഴിലാളികൾക്കുവേണ്ടി പ്രത്യേക മുദ്രാവാക്യങ്ങൾ ആവശ്യമില്ലല്ലോ.
അരനൂറ്റാണ്ടിലേറെയായി അകൽച്ചയിലായിരുന്ന ക്രൈസ്തവസഭകളുമായി അടുപ്പത്തിന്റെ പാലം പണിയാൻ കഴിഞ്ഞതും ഇടതുമുന്നണിക്ക് അധികാരത്തിലേക്കുള്ള ഇടനാഴിയായി.
പിന്നുര / അയലാളൻ
അധികാരത്തിലേക്കുള്ള ഇടനാഴി
12:33 AM May 13, 2021 | Deepika.com