കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്ക് വിവരിക്കാനാവാത്തണ്. അവരിലെ മുന്നണിപ്പോരാളികളാണ് നഴ്സുമാർ. അവരുടെ സേവനവഴികൾ ഇപ്പോൾ അതീവ ദുർഘടമായിരിക്കുന്നു. ലോകം ഭയാശങ്കയിൽ ഉഴലുമ്പോഴും നിശ്ചയദാർഢ്യത്തോടെയും അർപ്പണമനോഭാവത്തോടെയും സമാനതകളില്ലാത്ത സേവനമാണ് ഈ മാലാഖമാർ കാഴ്ചവയ്ക്കുന്നത്. ഈ സുദിനം അവർക്കുവേണ്ടിയാണ് ലോകം സമർപ്പിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ നഴ്സുമാരോടു സമൂഹവും സർക്കാരും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് വിശദമാക്കുകയാണ് തന്റെ 32 വർഷത്തെ അധ്യാപന ജീവിതത്തിൽ നൂറുകണക്കിനു നഴ്സുമാർക്കു ദീപംതെളിയിച്ചു നൽകിയ ഡോ. വി.കെ. ഉഷ. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജിന്റെ പ്രിൻസിപ്പലാണ് ഡോ. വി.കെ. ഉഷ.
? ഈ കാലഘട്ടത്തിൽ നഴ്സുമാർ നേരിടുന്ന വെല്ലുവിളികൾ എത്രമാത്രം കഠിനമാണ്.
വെന്റിലേറ്ററുകളിലും ഐസിയുവിലും കിടന്ന് പ്രാണനുവേണ്ടി പിടയുന്നവർ ഒരു നഴ്സിനു മുന്നിൽ കേവലം രോഗികളല്ല. അവരെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായി കരുതുമ്പോഴുണ്ടാകുന്ന ഹൃദയ വേദനയാണ് ഇപ്പോൾ ഓരോ നഴ്സും അനുഭവിക്കന്നത്. ഞങ്ങളിൽ മിക്കവരും മരണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവാത്താണ്. കോവിഡ് മരണങ്ങൾ കൂടിവരുമ്പോൾ പല നഴ്സുമാരിലും ഒരുതരം മരവിപ്പ് ബാധിക്കുന്നുണ്ടോ എന്നാണ് ഞാൻ സംശയിക്കുന്നത്. സാധാരണ കാലഘട്ടത്തിൽപ്പോലും നഴ്സിംഗ് പ്രഫഷൻ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതിപ്പോൾ ഈ പകർച്ചവ്യാധിക്കാലത്ത് എത്രയോ മടങ്ങായി വർധിച്ചിരിക്കുന്നു. വൈറസ് ബാധയേൽക്കാനുള്ള കൂടിയ സാധ്യതയാണ് മറ്റൊരു ഭീഷണി.
? മാനസിക പിരിമുരുക്കം കൂടിവരുന്നു എന്നാണോ
അതെ. വേണ്ടത്ര വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നതും കുംടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതും നഴ്സുമാരുടെ മാനസിക പിരിമുറുക്കം കൂട്ടുന്നുണ്ട്. കൊച്ചുകുട്ടികളുള്ളവർ, വൃദ്ധമാതാപിതാക്കളുള്ളവർ, എന്തെങ്കിലുമൊക്കെ രോഗങ്ങൾ അലട്ടുന്നവർ തുടങ്ങിയവർ വലിയ മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. അതിനിടെ ഒറ്റപ്പെട്ടതാണെങ്കിലും സമൂഹത്തിലും ചിലപ്പോൾ കുടുംബത്തിൽനിന്നുപോലും അകറ്റിനിർത്താനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. ഏഴു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ കിട്ടുന്ന മൂന്നു ദിവസം വീട്ടിലേക്കു വരണ്ട, ഹോസ്റ്റലിൽത്തന്നെ നിന്നോ എന്നു പറയുന്ന കുടുംബക്കാർ ഉണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, ഭയംകൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ രോഗവാഹകരായി കാണുന്നവരും കുറവല്ല.
പലർക്കും ഉറക്കമില്ലായ്മ, തലവേദന, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. ആവശ്യമായവർക്ക് ടെലി കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ട്. എന്നാൽ ഇതു കൂടുതൽ വിപുലമാക്കേണ്ടതുണ്ട് എന്നാണ് കരുതുന്നത്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആരോഗ്യപ്രവർത്തകർക്കു വലിയ ഊർജം പകരും.
? ജോലിഭാരം വർധിച്ചത് നഴ്സുമാരെ എങ്ങനെയാണു ബാധിക്കുന്നത്
ചെറുതും വലുതുമായ എല്ലാ ആശുപത്രികളിലും ഏറ്റവും ജോലിഭാരം നേരിടുന്നവരാണ് നഴ്സുമാർ. ഇപ്പോൾ ആശുപത്രികളെല്ലാം നിറഞ്ഞതോടെ ജോലിഭാരം എത്രയോ മടങ്ങു കൂടിയിട്ടുണ്ട്. അതിനിടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഡ്യൂട്ടിയാണ് മറ്റൊരു പ്രധാന പ്രശ്നം. പിപിഇ കിറ്റ് ധരിച്ച് ജോലിയെടുക്കുമ്പോൾ കൂടെ ജോലിചെയ്യുന്നവർ ആരാണെന്നുപോലും തിരിച്ചറിയാൽ കഴിയാറില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയില്ല. ആവശ്യത്തിനു വെള്ളം കുടിക്കാൻ കഴിയാത്തതിനാൽ നിർജലീകരണമാണ് മറ്റൊരു പ്രശ്നം. രോഗികളുമായി അടുത്തിടപഴകുന്നവരായാതിനാൽ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുസംബന്ധിച്ച ഉത്കണ്ഠയും ഭയവും എല്ലാവരും അനുഭവിക്കുന്നുണ്ട്.
? പഠനം പൂർത്തിയാക്കി പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് ഡ്യൂട്ടിയോടു ഭയമുണ്ടോ
അവർക്കു കഴിഞ്ഞ വർഷംതന്നെ കൃത്യമായ അവബോധം കിട്ടിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലെ ജോലിക്കു വേണ്ട എല്ലാ മുൻകരുതലിനെക്കുറിച്ചും അവർ മനസിലാക്കിയിട്ടുണ്ട്. അതിനാവശ്യമായ പ്രയോഗിക പരിശീലനമടക്കം നൽകിയാണ് കുട്ടികളെ ട്രെയിൻ ചെയ്തിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയവർ വലിയ ആത്മവിശ്വാസത്തോടെയാണ് കോവിഡ് വാർഡിലടക്കം ഡ്യൂട്ടി ചെയ്യുന്നത്. ഐസിയു, വെന്റിലേറ്റർ രോഗികളെ പരിചരിക്കുന്നതിന് പരിചയസമ്പന്നരായ നഴ്സുമാരുടെ അഭാവം മിക്ക ആശുപത്രികളിലും നേരിടുന്നുണ്ട്. പുതുതായി ജോലിയിൽ പ്രവേശിച്ചിരിക്കുന്ന യുവ നഴ്സുമാർ ഇപ്പോൾ വലിയ ആശ്വാസമാണ്. കാരണം മുതിർന്നവർ പലരും ഡയബറ്റിക് അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾ നേരിടുന്നവരായിരിക്കും. അവരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികൾ യാതൊരു മടിയുമില്ലാതെ കോവിഡ് ഡ്യൂട്ടി ഏറ്റെടുക്കുന്നതു കാണുമ്പോൾ ഒരധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുമുണ്ട്.
? ശിഷ്യഗണങ്ങളെക്കുറിച്ച്
എന്റെ ശിഷ്യരിൽ 90 ശതമാനംപേരും പ്രഫഷനിൽ ഉറച്ചുനിൽക്കുന്നുണ്ട്. അവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംഅഭിമാനാർഹമായി സേവനം ചെയ്യുന്നു. പൂർവവിദ്യാർഥി സംഗമങ്ങളിൽ അവർ ജീവിതാനുഭവം പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്. പത്തു ശതമാനം പേർ മറ്റു പ്രഫഷനുകളിലേക്കു മാറിയിട്ടുണ്ട്. അവരിൽ ഇന്ത്യൻ റവന്യു സർവീസ് സ്വന്തമാക്കിയവർ വരെയുണ്ട്. രാജ്യത്തെ എയിംസ് പോലുള്ള മുൻനിര ആശുപത്രികളിലും പ്രതിരോധ മേഖലയിലും റെയിൽവേയിലുമെല്ലാം കേരളത്തിൽനിന്നുള്ള നഴ്സുമാർ നിരവധിയുണ്ട്. എന്റെ ശിഷ്യരും ധാരാളമുണ്ട്.
? സ്വകാര്യ മേഖലയിൽ ഇപ്പോഴും ചൂഷണം അവസാനിച്ചിട്ടില്ല.
ശരിയാണ്. 20,000 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലർക്കും അതിപ്പോഴും കിട്ടാക്കനിയാണ്. ജോലിഭാരവും വളരെ കൂടുതലാകും. അവരുടെ കാര്യത്തിൽ ഇനിയും ഇടപെടലുകൾ ആവശ്യമാണ്.
? വെല്ലുവിളികൾ കൂടുമ്പോഴും നഴ്സിംഗ് പ്രഫഷന്റെ സാധ്യതകൾ വിശാലമാകുകയാണോ
തീർച്ചയായും. ലോകം മുഴുവൻ നഴ്സുമാരുടെ ആവശ്യം ഏറിവരുകയാണ്. കേരളത്തിലടക്കം ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരില്ല. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വൻകിട രാജ്യങ്ങളിലെല്ലാം നമ്മുടെ കുട്ടികളാണ് നഴ്സിംഗ് രംഗത്തു ശോഭിക്കുന്നത്. ഇത്രമാത്രം സേവനം കാഴ്ചവയ്ക്കാൻ കഴിയുന്ന മറ്റൊരു തൊഴിൽ മേഖലയില്ല. ആഭിമുഖ്യമുള്ളവർക്ക് ആത്മസംതൃപ്തി നൽകുന്നതാണ് നഴ്സിംഗ് ഫീൽഡ്. ഇപ്പോൾ വലിയ അംഗീകാരവും ആദരവും കിട്ടുന്നുമുണ്ട്. റിസ്ക് കൂടുതലാണ് എന്നതു കാണാതിരിക്കുന്നില്ല. എന്നാൽ റിസ്ക് എടുക്കാൻ തയാറുള്ളവർക്ക് നഴ്സിംഗ് മേഖല വലിയ സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച എൻ. സഞ്ജീവാണ് ഡോ. ഉഷയുടെ ഭർത്താവ്. മൂത്തമകൻ പ്രഫുൽ ബിടെക് കഴിഞ്ഞ് യുപിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുന്നു. മകൾ കൃഷ്ണ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കി ജൂണിയർ റസിഡന്റ് ഡോക്ടറായി ഇവിടെത്തന്നെ സേവനമനുഷ്ഠിക്കുന്നു.
സി.കെ. കുര്യാച്ചൻ
മനമുരുകി മാലാഖമാർ
12:28 AM May 12, 2021 | Deepika.com