കോവിഡ് താണ്ഡവത്തിൽ രാജ്യത്ത് അനാഥരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാൻ ആരോരുമില്ലാത്ത അവസ്ഥ ഇന്ത്യയിൽ ഏറിവരുന്നുവെന്നാണ് യുനിസെഫ് അടക്കം കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ഗ്രാമീണ മേഖലയിൽ സ്ഥിതി അതീവ രൂക്ഷമാണെന്നും ഇവർ ആശങ്കപ്പെടുന്നു. കോവിഡ് ബാധിതരായി മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട് അനാഥരായിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനു സഹായം തേടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതും പതിവായിരിക്കുന്നു. എന്നാൽ ഇത്തരം പോസ്റ്റുകൾ തട്ടിപ്പിനുള്ള മാർഗമാകാനുള്ള സാധ്യത ഏറെയാണുതാനും. തന്നെയുമല്ല, അനാഥരാക്കപ്പെടുന്ന കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യതകളും വർധിക്കുകയാണ്.
പ്രത്യാഘാതങ്ങൾ പലവിധം
കോവിഡ് മഹാമാരി കുട്ടികളിൽ ഗുരുതരമായ പലവിധ പ്രത്യാഘാതങ്ങളും ഇതിനോടകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. സ്കൂളുകൾ ഇല്ലാതായതോടെ പോഷകാഹാരം കിട്ടാതായ ലക്ഷക്കണക്കിനു കുട്ടികളാണ് രാജ്യത്തുള്ളത്. കൂടാതെ, ദരിദ്രജനവിഭാഗങ്ങൾക്കിടയിൽ രൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിൽ, കൊറോണ വൈറസ് രോഗാതുരരാക്കിയവരും ജീവൻ നഷ്ടപ്പെടുത്തിയവരുമായ കുട്ടികളുടെയും നവജാത ശിശുക്കളുടെയും എണ്ണം ഇന്ത്യയിൽ വർധിക്കുകയാണ്.
ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത് എന്നാണ് യുനിസെഫ് പറയുന്നത്. യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹഖ് പറയുന്നത്, ഇന്ത്യയിൽ വൈറസ് ബാധമൂലം കുട്ടികൾക്കു മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെടുന്നുവെന്നാണ്. എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലെന്നും യാസ്മിൻ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായ ദത്തടുക്കലിനുള്ള അഭ്യർഥനകൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ അവരെ ദുരുപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാകും. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗണിൽ ഏറെ പരിതാപകരമായ അവസ്ഥയിലെത്തിയ കുട്ടികളാണ് ഇപ്പോൾ ഗുരുതരമായ അവസ്ഥയിലെത്തിയിരിക്കുന്നതെന്നും യാസ്മിൻ അലി ഹഖ് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിൽ സ്ഥിതി രൂക്ഷം
ഇന്ത്യൻ ഗ്രാമങ്ങളിലെ ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥയും കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. കോവിഡിനു പുറമെയുള്ള രോഗങ്ങൾ അലട്ടിയിരുന്നവർ ഇപ്പോൾ ചികിത്സ കിട്ടാൻ ഏറെ പ്രയാസപ്പെടുന്നു. ഇതുവഴി മരിക്കുന്ന കുട്ടികളുടെ എണ്ണവും എത്രയോ അധികരിക്കുമെന്നാണ് കണക്കാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പു ലഭിക്കാനുള്ള പ്രയാസവും കുട്ടികളെയും ഗർഭിണികളെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നും യാസ്മിൻ വ്യക്തമാക്കുന്നു. പ്രസവമടുത്ത ഗർഭിണികൾക്ക് ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് യാസ്മിൻ പറയുന്നത്. വർഷത്തിൽ മൂന്നു കോടി ഗർഭധാരണങ്ങളും 2.7 കോടി ജനനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ കോവിഡ് ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളെ നിസാരമായി കാണാനാവില്ല.
നവജാതശിശുക്കളുടെ മരണനിരക്ക് താരതമ്യേന ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി രൂക്ഷമായിരിക്കും. 28.3 ആണ് 2019ൽ രാജ്യത്തെ ശിശുമരണനിരക്ക്. അതായത്, ജനിക്കുന്ന ആയിരം കുട്ടികളിൽ 28.3 പേർ മരിക്കുന്നു. ആശുപത്രികളിൽ വേണ്ടത്ര പരിചരണം കിട്ടാതെ നടക്കുന്ന പ്രസവങ്ങളിൽ നവജാതശിശുക്കളുടെ മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പോഷകാഹാരക്കുറവാണ് ഇന്ത്യൻ കുട്ടികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ലോകത്ത് പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. രാജ്യത്ത ഗ്രാമീണമേഖലയിൽ മുഖ്യമായും പോഷകാഹാരം കിട്ടിയിരുന്നത് അങ്കണവാടികളിലും സ്കൂളുകളിലുംനിന്നായിരുന്നു. എന്നാൽ, ഒരുവർഷത്തിലേറെയായി പ്രവർത്തനം നിലച്ചിരിക്കുന്നതിനാൽ സ്കൂളുകൾ വഴിയുള്ള ഭക്ഷണവിതരണം കാര്യമായി നടക്കുന്നില്ല. മിക്ക സംസ്ഥാനങ്ങളും ബദൽ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതൊന്നും കുട്ടികളിലേക്ക് കൃത്യമായി എത്തുന്നില്ല എന്നതാണു യാഥാർഥ്യം. കുട്ടികളുടെ കാര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നാണ് യാസ്മിൻ ആവശ്യപ്പെടുന്നത്.
കെണിയൊരുക്കി സോഷ്യൽ മീഡിയ
കോവിഡ് ബാധിതരായി മരിക്കുന്നവരുടെ കുട്ടികൾ അനാഥരാകുന്ന സംഭവങ്ങൾ രാജ്യത്ത് ഏറിവരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. കോൽക്കത്തയിൽ കഴിഞ്ഞ ദിവസം ഒരു നവജാതശിശുവിനു മാതാപിതാക്കളെ നഷ്ടപ്പെട്ടു. മാത്രമല്ല പിതാവിന്റെ മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് പോസറ്റീവായിരുന്നെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടു. ബന്ധുക്കൾ കുട്ടിയെ ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ മറ്റൊരു നഗരത്തിൽ വസിച്ചിരുന്ന അമ്മയുടെ മാതാപിതാക്കളെത്തിയാണ് കുട്ടിയെ ഏറ്റെടുത്തതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. സമാനമായ രണ്ടു സംഭവങ്ങൾ കർണാടകയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ കോവിഡ് അനാഥരാക്കിയ രണ്ടു കുട്ടികൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസ് രക്ഷിച്ച സംഭവമുണ്ടായി.
ഡൽഹിയിലെ ഉത്തംനഗറിൽ 50 ചേരികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "പ്രോത്സാഹൻ' എന്ന സന്നദ്ധസംഘടന പറയുന്നത്, അതീവഗുരുതരമാണ് അവസ്ഥയെന്നാണ്. മാതാപിതാക്കൾ കോവിഡ് ബാധിതരായി മരിച്ച് കുട്ടികൾ അനാഥരായ നിരവധി കേസുകൾക്ക് തങ്ങൾ സാക്ഷികളാണെന്നാണ് "പ്രോത്സാഹൻ' ഭരാവാഹികൾ പറയുന്നത്. സർക്കാർ സംവിധാനം ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് "പ്രോത്സാഹൻ' സ്ഥാപകനും ഡയറക്ടറുമായ സൊണാൽ കപൂർ നിർദേശിക്കുന്നു.
ഇത്തരം കുട്ടികളെ ഏറ്റെടുക്കാൻ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ, വ്യവസ്ഥാപിതമായ മാർഗത്തിലൂടെ നിയമപരമായി ദത്തെടുക്കപ്പെടേണ്ടത് കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും അത്യാവശ്യമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന അഭ്യർഥനകൾ കണ്ട് ദത്തെടുക്കലിനു ശ്രമിക്കരുതെന്നാണ് ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ചെയർപേഴ്സണ് അനുരാഗ് കുണ്ഡു മുന്നറിയിപ്പു നൽകുന്നത്. നിയമപരമായ മാർഗങ്ങളിലൂടെവേണം ദത്തെടുക്കൽ നടത്താൻ. കമ്മീഷൻ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുരാഗ് കുണ്ഡു പറയുന്നത്. അനാഥരാക്കപ്പെട്ട കുട്ടികളെ സംബന്ധിച്ച് വിവരം കിട്ടുന്നവർ കമ്മീഷനെ വിവരമറിയിക്കണം.
കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം തരംഗത്തിലും കുട്ടികൾ അനാഥരാക്കപ്പെടുകയും നിരവധിപ്പേർ ലൈംഗിക ചൂഷണത്തിനടക്കം വിധേയരാക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് സൊണാൽ കപൂർ വ്യക്തമാക്കുന്നു. അനാഥരാക്കപ്പെട്ട അഞ്ച് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി "പ്രോത്സാഹൻ' റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. മാതാപിതാക്കളെ നഷ്ടപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധുക്കൾ വിവാഹത്തിനു നിർബന്ധിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
പകച്ചുനിൽക്കുന്ന സംവിധാനങ്ങൾ
നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നേതൃത്വം നൽകുന്ന ബച്പൻ ബച്ചാവോ ആന്ദോളൻ(ബിബിഎ) പ്രവർത്തകരും കുട്ടികൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോവിഡ് മരണങ്ങൾ കൂടുന്പോൾ അനാഥരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണെന്നാണ് ബിബിഎ ചൂണ്ടിക്കാട്ടുന്നത്. ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലാണ് ഇത്തരത്തിൽ അനാഥബാല്യങ്ങൾ പെരുകുന്നത്. മാതാപിതാക്കൾ നഷ്ടപ്പെടുന്ന മക്കളെ പോറ്റാൻ കഴിവില്ലാത്തവരായിരിക്കും അവരുടെ ബന്ധുക്കൾ. കൂടാതെ രോഗഭീതിയും അവരെ അകറ്റുന്നു. രോഗബാധിതരായ മാതാപിതാക്കൾ ആശുപത്രിയിലാകുന്നതോടെതന്നെ കുട്ടികൾ അനാഥരാകുന്നു എന്നാണ് ബിബിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ധനഞ്ജയ് ടിൻഗൽ പറയുന്നത്. രാജ്യത്തെ വേണ്ടത്ര ഫണ്ടില്ലാത്ത സാമൂഹ്യസുരക്ഷാ സംവിധാനം പകച്ചുനിൽക്കുകയാണ്. ചില മേഖലകളിൽ അപകടകരമായഅവസ്ഥയാണ്. അയൽക്കാരും ബന്ധുക്കളും രോഗഭയത്താൽ മാറിനിൽക്കുന്പോൾ അവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾപോലും ഇല്ലെന്നതാണ് അവസ്ഥ. കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ദിവസേന എഴുപതിലധികം ഫോണ് കോളുകളാണ് ബിബിഎയ്ക്കു ലഭിക്കുന്നതെന്ന് ടിൻഗൽ പറയുന്നു.
സുപ്രീംകോടതിയുടെ ഇടപെടൽ
കോവിഡിന്റെ ബലിയാടുകളായി മാറുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കഴിഞ്ഞദിവസം സുപ്രീം കോടതി മുന്പാകെയെത്തി. സുപ്രീംകോടതിയുടെ ജുവനൈൽ ജസ്റ്റീസ് കമ്മിറ്റി ചെയർപേഴ്സണ് ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് ഇക്കാര്യത്തിൽ യുനിസെഫുമായി സഹകരിച്ച് അടിയന്തര ഇടപെടൽ നടത്താൻ നിർദേശിച്ചിരിക്കുകയാണ്. കോവിഡിൽ ആശ്രയമറ്റ കുട്ടികൾ മുന്പെന്നത്തെക്കാളും അരക്ഷിതരായി മാറിയിരിക്കുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫീസർമാരെ നിയോഗിച്ച് ഇവരുടെ കാര്യത്തിൽ അടിയന്തരശ്രദ്ധ ചെലുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അവർക്കാവശ്യമായ സാന്പത്തികസഹായം എത്തിക്കുന്നതിന് സ്പോണ്സർമാരെ കണ്ടെത്തണം. വൈറസ് ബാധിതരാണെങ്കിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കണം. അവരെ പ്രത്യേകം പരിരക്ഷിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇത്തരം കുട്ടികളെ സംരക്ഷിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ കെയർടേക്കർമാർക്ക് അടിയന്തരമായി വാക്സിനേഷൻ നടത്തണം. കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നും ജസ്റ്റീസ് ഭട്ടിന്റെ ഉത്തരവിൽ പറയുന്നു.
കേരളവും കരുതണം
കേരളത്തിലും ഇത്തരത്തിലുള്ള അനാഥ ബാല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദരിദ്രരായ ജനങ്ങൾ പാർക്കുന്ന ഇടങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ ഭരണസമിതികളും തയാറായില്ലെങ്കിൽ കേരളത്തിലും അനാഥരായ കുട്ടികൾ നിരാലംബരാകും. ആദിവാസി കോളനികളും അതിഥിത്തൊഴിലാളികൾ പാർക്കുന്ന ഇടങ്ങളും പ്രത്യേക നിരീക്ഷണത്തിലാക്കണം. കഴിഞ്ഞദിവസം കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവം ഇതിന്റെ ചൂണ്ടുപലകയാണ്. പല ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത ചിത്രംസഹിതം നൽകിയത്. അതു കേരളത്തിനു നാണക്കേടു തന്നെയാണ്. മാതാപിതാക്കളോ രക്ഷിതാക്കളോ കോവിഡ് ബാധിതരാകുന്ന കുടുംബങ്ങളിലെ കുട്ടികളെ ചൂഷണം ചെയ്യാൻ തക്കംപാർത്തിരിക്കുന്നവർ എവിടെയും ഉണ്ടാകും. സമൂഹത്തിന്റെ ജാഗ്രതകൊണ്ടു മാത്രമേ ഇത്തരക്കാരെ പ്രതിരോധിക്കാനാവൂ. തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലയ്ക്കുന്ന കുടുംബങ്ങളെയും നിരീക്ഷിക്കുകയും വേണ്ടസഹായം എത്തിക്കുകയും വേണം. ഭക്ഷ്യക്കിറ്റും റേഷനും മാത്രംകൊണ്ട് പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകില്ല എന്ന മിഥ്യാധാരണ ഉണ്ടാകരുത്. ഇത്തരം കുടുംബങ്ങളിലെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാനും ദുരുപയോഗിക്കപ്പെടാനും ഇടയുണ്ട്. കോവിഡ് രോഗികളാകുന്ന ദരിദ്രരുടെ കുടുംബങ്ങളെ സഹായിക്കാൻ മത-സാമൂഹിക-സന്നദ്ധ സംഘടനകളും മുന്നോട്ടുവരണം. സോഷ്യൽ മീഡിയയിലെ ആഘോഷമായി അതു മാറരുത്.
സി.കെ. കുര്യാച്ചൻ
കുട്ടികളുടെ നിലവിളി ഉയരുന്നു
12:56 AM May 10, 2021 | Deepika.com