മലയാളിമനസിന്റെ മതേതരത്വത്തോടുള്ള ആഭിമുഖ്യം ഒരിക്കൽകൂടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. അതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെ അച്ചടക്കശൈലിക്കും ജനമനസിൽ സ്ഥാനമുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് കാണിച്ചുതന്നിരിക്കുന്നു. അച്ചടക്കമുള്ള ഒരു പാർട്ടിയുടെ ശൈലി എന്നത് ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതാണല്ലോ. പാർട്ടിയുടെ നയങ്ങളോടും നിയന്ത്രണങ്ങളോടും അച്ചടക്കത്തോടെ വിശ്വസ്തരായിരിക്കുക എന്നതാണ് കേഡർ പാർട്ടി അംഗങ്ങളുടെ പ്രത്യേകത. ജനങ്ങളെ ചലനാത്മകമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ ശൈലിയുടെ ഭാഗമാണ്. ലോക്സഭ, നിയമസഭ, പഞ്ചായത്തുതല തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായ രീതികൾ സ്വീകരിക്കുന്ന കേരളത്തിലെ വോട്ടർമാർ പൊതുവെ മതേതരത്വത്തെയും പാർട്ടികളുടെ അച്ചടക്ക ശൈലിയെയും ഉൾക്കൊള്ളുന്നവരാണ് എന്നു പല തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നു.
2004ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുഫലം നോക്കാം. അന്നു നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭരണകക്ഷിയും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ മതേതര കക്ഷിയും ആയ കോൺഗ്രസ് പാർട്ടിക്ക് ആകെയുള്ള 20 സീറ്റിൽ ഒറ്റ സീറ്റ് പോലും കിട്ടിയിരുന്നില്ല! ആഭ്യന്തര കലഹവും ഗ്രൂപ്പ് പോരുകളും നിമിത്തം ആ പാർട്ടിയുടെ അച്ചടക്കം കുത്തഴിഞ്ഞതുകൊണ്ടായിരുന്നു ഇത്ര വലിയ തിരിച്ചടി അവർക്കു നേരിടേണ്ടിവന്നത്. മതേതരത്വം അവകാശപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയകക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും അച്ചടക്കം നഷ്ടപ്പെടുത്തിയപ്പോൾ കനത്ത തിരിച്ചടിയാണ് ജനങ്ങൾ ആ പാർട്ടിക്കു കൊടുത്തത്.
2019ൽ കേരളത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലും സമാനമായ സ്ഥിതിവിശേഷമാണ് കാണുന്നത്. ആകെയുള്ള 20 സീറ്റിൽ ഭരണകക്ഷിയായ സിപിഎമ്മിനു ലഭിച്ചത് ഒരേയൊരു സീറ്റ് മാത്രമാണ്. കേരളത്തിലാകെ ഒരു ചുഴലിക്കാറ്റുപോലെ ഇടതുപക്ഷത്തിനെതിരേ ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പു ഫലത്തിനു കാരണം പലതാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇടതുപക്ഷത്തിനു തിരിച്ചടിയായി. മാത്രവുമല്ല, കേന്ദ്രത്തിൽ ബിജെപി വിരുദ്ധ സർക്കാർ ഉണ്ടാകണമെന്നും കേരളം ആഗ്രഹിച്ചു. ശക്തമായ കേഡർ ശൈലിയുള്ള സിപിഎം ഒരു പ്രത്യേക മതത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിൽ ഇടപെട്ടുകൊണ്ട് മതേതരത്വത്തിന് മുറിവുണ്ടാക്കിയപ്പോൾ കേരളത്തിലെ ജനങ്ങൾ പ്രതികരിച്ചു.
മതേതരത്വം എന്നത് ഏതെങ്കിലും മതത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്നതല്ലെന്നും മറിച്ച്, എല്ലാ മതങ്ങളെയും ആദരിക്കുക എന്നതാണെന്നുമുള്ള ഭരണഘടനാതത്വം അന്ന് കേരളത്തിലെ ജനങ്ങൾ പാർട്ടിയെ ഓർമിപ്പിച്ചു. വർഗീയശക്തികൾക്കെതിരായ വിധിയെഴുത്തുകൂടിയായി അത്.
2009ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും ഇതോടു കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്. അന്ന് ഇടതുകക്ഷികൾക്ക് നാലു സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2006ൽ വൻഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിലേറിയ ഇടതുപക്ഷം തുടർന്ന് 2009ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ ഒതുങ്ങിയത് ചിന്തനീയമാണ്. 2006ലെ ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങളും സ്വാശ്രയ നിയമവും പരോക്ഷമായി കേരളത്തിന്റെ മതേതരത്വത്തിന് മുറിവേൽപ്പിക്കുന്നതായിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ 2021ലെ കേരളനിയമസഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുമ്പോൾ കാണുന്നത് മതേതരത്വത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മലയാളിമനസിന്റെ ആവർത്തനമാണ്. അതോടൊപ്പം സിപിഎമ്മിന്റെ അച്ചടക്കശൈലിയെയും അവർ അംഗീകരിച്ചിരിക്കുന്നു. വർഗീയ പാർട്ടികളെ പടിക്കു പുറത്തു നിർത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം, വലതുപക്ഷ മുന്നണിക്ക് പലപ്പോഴും വിനയായിത്തീരുന്നത് അവരുടെ അച്ചടക്കമില്ലായ്മയാണെന്നതാണ്. പാർട്ടി എന്നത് പലപ്പോഴും ഒരു ആൾക്കൂട്ടമായി അധഃപതിക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാതെ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനും വിഴുപ്പലക്കാനുമാണ് ഇക്കൂട്ടർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് ലജ്ജാകരമാണ് . അച്ചടക്ക ശൈലി വീണ്ടെടുത്തില്ലെങ്കിൽ സമീപകാലത്തൊന്നും വലതു കക്ഷികൾക്ക് ഭാവി ഉണ്ടാകില്ല എന്നത് പകൽ പോലെ വ്യക്തമാണ്.
സമീപകാലത്ത് മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന വിധത്തിലുള്ള ബാന്ധവങ്ങളും ശൈലികളും വലതുപക്ഷ കക്ഷികളിൽനിന്ന് ഉണ്ടായപ്പോൾ കേരളജനത സംശയത്തോടെയാണ് അവരെ നോക്കിയത്. ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് പലപ്പോഴും അവരിൽനിന്നുണ്ടായത്. അതോടൊപ്പം ആ കക്ഷികൾക്ക് പൊതുവേയുള്ള അച്ചടക്കരാഹിത്യവും അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. മതേതരത്വത്തിന് ഹാനി വരുത്തുന്ന വർഗീയ പാർട്ടികളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ മതേതരത്വം കാത്തു സൂക്ഷിക്കുക എന്നതാണ് ഇടതു കക്ഷികളുടെ മുമ്പിലുള്ള വലിയ വെല്ലുവിളി.
ഫാ. ജോസഫ് കളത്തിൽ
മതേതരത്വവും കേരളത്തിന്റെ മനസും
12:52 AM May 10, 2021 | Deepika.com