മറാത്ത സംവരണവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പേരിൽ സാമ്പത്തിക സംവരണത്തിനെതിരേ ചില മാധ്യമങ്ങൾ സംഘടിതമായി വ്യാജ പ്രചാരണങ്ങളാണു നടത്തുന്നത്. ഇതിനു പിന്നിൽ ചില അജണ്ട കളുണ്ടെന്നു സംശയിക്കാനും ന്യായ ങ്ങളുണ്ട്.
യാഥാർഥ്യം
1992ലെ ഇന്ദിര സാഹ്നി കേസിന്റെ സുപ്രീംകോടതി വിധിയിൽ ‘എന്തെങ്കിലും അസാധാരണ സാഹചര്യമില്ലാതെ ആകെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല' എന്ന നിരീക്ഷണമുണ്ട്.
എന്നാൽ മഹാരാഷ്ട്ര സർക്കാർ മറാത്തികൾക്കായി 16 ശതമാനം ജാതി സംവരണം ഏർപ്പെടുത്തി 2014 ജൂലൈ ഒൻപതിന് ഓർഡിനൻസ് പുറപ്പെടുവിച്ചതോടെ അവിടെ ആകെ ജാതി സംവരണം 68 ശതമാനമായി ഉയർന്നു. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ ഒടുവിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തിയപ്പോൾ ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ‘അസാധാരണ സാഹചര്യം' മറാത്ത സംവരണത്തിൽ നിലനിൽക്കുന്നതല്ലെന്നു കോടതി നിരീക്ഷിച്ചു. വിധിന്യായത്തിന്റെ ഖണ്ഡിക 444(1.i) പ്രകാരം Reservation under Article 16(4) should not exceed 50% എന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രധാന വിധി വാചകം മറാത്ത സംവരണ വിധിയിലും ബാധകമാക്കിയിരിക്കുന്നു. Article 16(4) എന്നത് എസ്സി, എസ്ടി, ഒബിസി/എസ്ഇബിസി സംവരണത്തെ മാത്രം ബാധിക്കുന്ന ഭരണഘടനാ വകുപ്പാണ്. ചുരുക്കിപ്പറഞ്ഞാൽ ‘ജാതി' സംവരണം 50 ശതമനത്തിൽ കൂടുതലാകരുത് എന്നതാണ് മറാത്ത സംവരണ വിധിയുടെ ഏറ്റവും പ്രസക്തമായ ഭാഗം.
രാജ്യത്ത് ജാതി സംവരണത്തിനു പുറമേ സാമ്പത്തിക സംവരണംകൂടി നടപ്പിലാക്കിയതോടെ 50 ശതമാനത്തിന്റെ പരിധി നിലനിൽക്കുമോ എന്നു സുപ്രീംകോടതി പരിശോധിക്കണമെന്ന് കേരളം ഉൾപ്പെടെ മറാത്ത സംവരണ കേസിന്റെ നാൾവഴികളിൽ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ ഈ വിഷയം സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ആയതിനാൽ അതിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കൂടാതെ സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള 103- ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്താൻ മുതിരുന്നതല്ലെന്നും ഈ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കോടതി, ഇത്രയും വ്യക്തമായി സാമ്പത്തിക സംവരണത്തിൽ ഇടപെടുന്നതല്ല എന്ന നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ പല പത്രമാധ്യമങ്ങൾ സാമ്പത്തിക സംവരണത്തിനെന്തോ ഗുരുതരമായ ആഘാതം സംഭവിച്ചു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പരത്തുന്നത് തെറ്റിദ്ധാരണകൾ
ഈ മാസം ആറിന് പല പത്രങ്ങളും കൂട്ടത്തോടെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും ലേഖനങ്ങളുമായാണ് പുറത്തിറങ്ങിയത്. 10% മുന്നാക്ക സംവരണം: ഉത്തരവിനു നിലനിൽപ്പില്ല - തുടർനടപടികൾ നിർത്തിവയ്ക്കേണ്ടി വരും എന്ന ശീർഷകത്തോടുകൂടിയാണ് ഒരു പത്രം ‘കൗതുക' വാർത്ത കൊടുത്തിരിക്കുന്നത്. കോടതി വിധി കേരളത്തിൽ ബാധകമാണ് എന്നാണു വാർത്തയിൽ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി കേരളത്തിൽ മാത്രമായി എങ്ങനെയാണ് ബാധകമാകുന്നത് എന്നു വാർത്തയിൽ വിശദീകരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന് ഈ വിധി ബാധകമാണെങ്കിൽ കേരളത്തിനും ബാധകമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ കേന്ദ്രത്തിൽ ഈ വിധി എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് വാർത്തയിൽ കാണുന്നില്ല. ചില കോടതി വിധികൾ മറികടക്കാനാണ് കേന്ദ്ര സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്നാണ് മറ്റൊരു ആരോപണം.
എന്നാൽ ഇതു നിയമപരമായി തെറ്റാകുന്നത് എങ്ങനെയാണ് എന്നുമാത്രം പറയുന്നില്ല. കോടതി വിധികളെ മറികടക്കാൻ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരുന്നതിന് രാജ്യത്തെ പരമോന്നത നിയമ നിർമാണ സഭയ്ക്ക് അധികാരമുണ്ട്. ഇതിൽ എന്തെങ്കിലും ഗൗരവമായ നിയമ ലംഘനമുണ്ടായിരുന്നെങ്കിൽ സുപ്രീംകോടതി നേരത്തേതന്നെ സ്റ്റേ അനുവദിക്കുമായിരുന്നല്ലോ. തുടർന്ന് ഒരു പ്രമുഖ നിയമ വിദഗ്ധന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് എങ്ങനെ കേരളത്തിലെ തുടർ നടപടികൾ മാത്രമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ കഴിയുന്നു? സുപ്രീംകോടതിയുടെ വിധി ഇന്ത്യ മുഴുവൻ ബാധകമാണെന്ന് അദ്ദേഹത്തിന് അറിയില്ലേ?
മറ്റൊരു മാധ്യമം ആകട്ടെ പ്ലസ് വൺ സീറ്റ് സംവരണം 58 ശതമാനം; പ്രതിസന്ധി എന്ന വാർത്തയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ പ്ലസ് വൺ അഡ്മിഷന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സീറ്റ് വർധന കൂടാതെയാണന്നാണ് പറഞ്ഞിരിക്കുന്നത്. പരസ്യമായി ഇങ്ങനെ പച്ചനുണ ഒരു മാധ്യമത്തിന് എങ്ങനെ പറയാൻ സാധിക്കും എന്നത് അത്ഭുതകരമാണ്. 10 മുതൽ 20 ശതമാനം വരെ സീറ്റ് വർധന ഏർപ്പെടുത്തിയ ശേഷമാണ് സംസ്ഥാന സർക്കാർ പ്ലസ് വൺ പ്രവേശനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് .
മലയാളത്തിലെ മറ്റൊരു ദിനപത്രമാകട്ടെ ‘മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാകും' എന്ന ശീർഷകത്തിലാണ് ലേഖനം കൊടുത്തിരിക്കുന്നത്. ശരിക്കും ‘മുന്നാക്ക'സംവരണം ഭരണഘടനാവിരുദ്ധം തന്നെയാണ്. കാരണം 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ് (ഇഡബ്ല്യുഎസ്)നിലവിൽ വന്നത്. മുന്നാക്കം എന്നൊരു പ്രയോഗം ഭരണഘടനാപരമായി സാധുവല്ല. സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം ജാതിയല്ല സാമ്പത്തികമാണ്. ഇതിൽ ജാതിമതരഹിതരും മാതാപിതാക്കൾ ആരെന്നറിയാത്ത അനാഥരുമുൾപ്പെടെ നിലവിൽ ജാതി സംവരണം ലഭിക്കാത്ത എല്ലാവരും ഉൾപ്പെടും.
ഭരണഘടനാ ഭേദഗതിയിലൂടെ വ്യവസ്ഥാപിതമായി നിലവിൽ വന്നതും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്നതുമായ വിഷയം മറ്റൊരു കേസിൽ മറ്റൊരു ബെഞ്ച് നടത്തിയ വിധിയിൽ അസാധുവായി മാറുമെന്നത് നിയമത്തിന്റെ യുക്തിക്കു നിരക്കുന്നതല്ല.
കമ്യൂണൽ അവാർഡ്
ഏഴിന് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആവശ്യവും വിസ്മയക രമാണ്. കേരളത്തിൽ ആകെ സംവരണം 60 ശതമാനമായി ഉയരാനിടയായ 10 ശതമാനം സാമ്പത്തിക സംവരണം മറാത്ത സംവരണ വിധിയുടെ അടിസ്ഥാനത്തിൽ റദ്ദ് ചെയ്യണമെന്നാണ് ലേഖകന്റെ ആവശ്യം. അതേസമയം കേരളത്തിൽ ജനസംഖ്യാനുപാതികമായി എസ്ഇബിസി (ഒബിസി) സംവരണം പുനർ നിർണയിക്കുന്നതിനും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അമ്പത് ശതമാനമെന്ന പരിധി മറികടക്കേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. എന്നാൽ ജാതി സംവരണവിഷയത്തിൽ ഇന്ദിര സാഹ്നി കേസിലും മറാത്ത സംവരണ വിധിയിലും സുപ്രീംകോടതി അരക്കിട്ടുറപ്പിച്ചത് 'what is required by the state for providing reservation under Article 16(4) is not proportionate representation but adequate representation' എന്ന നീതിയുക്തമായ നിലപാടാണ്(Para.444.20). അതായത് സംസ്ഥാന ജനസംഖ്യയിൽ 15% ഉണ്ടായിരുന്ന ഒരു വിഭാഗം 30% ആയി വർധിച്ചാൽ അതിന്റെ പേരിൽ സംവരണ അനുപാതം ഉയർത്താനോ ഇരട്ടിയാക്കാനോ നിയമം അനുവദിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശരികളിലൊന്നാണ്.
എട്ടിന് ഇതേ മാധ്യമത്തിലെ മറ്റൊരു ലേഖനവും ഈ ആശയത്തിൽ വരുന്നതാണ്. ജാതി സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള സുപ്രീംകോടതി വിധികൾ മറികടക്കുന്നതിനായി ‘ജനസംഖ്യാനുപാതികം എന്നതായിരിക്കും സംവരണത്തിന്റെ മാനദണ്ഡം' എന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ലേഖകൻ വാദിക്കുന്നു.
ഇത്തരം ആശയക്കാരെ മുൻകൂട്ടി കണ്ടുകൊണ്ടാണ് സുപീംകോടതി ഉത്തരവ് Para.444.2 ൽ To change the 50% limit is to have a society which is not founded on equality but based on caste rule എന്ന് വ്യക്തമായി എഴുതിച്ചേർത്തത്.
സംവരണത്തിലൂടെ ജാതി പ്രാതിനിധ്യം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ജാതി ഭരണം ഉദ്ദേശിക്കുന്നില്ല എന്ന് സുപ്രീംകോടതി ഇവിടെ വ്യക്തമാക്കുകയാണ്. ഇതിനെ കോടതിയുടെ അജ്ഞത എന്നാണ് പ്രസ്തുത ലേഖകൻ വിശേഷിപ്പിക്കുന്നത്. ഗാന്ധിജി തന്നെ എതിർത്ത ജനസംഖ്യാനുപാതിക ജാതി /മത സംവരണമെന്ന കമ്യൂണൽ അവാർഡ് തത്വം സംഘടിത പ്രചാരവേലയിലൂടെ സ്വീകാര്യമാക്കിയെടുക്കാമെന്ന അജണ്ട ഇവിടെ വിലപ്പോകില്ല.
ഒരു വിഭാഗത്തിനു മതിയായ പ്രാതിനിധ്യം ഉണ്ടെങ്കിൽപ്പോലും അവർ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കവുമാകാം എന്ന നിരീക്ഷണവും ലേഖകന്റേതായുണ്ട്. നിലവിലുള്ള ജാതി സംവരണവ്യവസ്ഥയുടെ അടിസ്ഥാനപരമായ പരാജയത്തിലേക്കാണ് അറിയാതെയെങ്കിലും അദ്ദേഹവും വിരൽ ചൂണ്ടുന്നത്. എന്തായാലും മറാത്ത സംവരണവിധി വന്ന ഉടൻതന്നെ സാമ്പത്തിക സംവരണം അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങളുമായി ഇറങ്ങിയ ശക്തികൾ ഇപ്പോൾ വിധിയെ വിമർശിക്കുന്ന തത്രപ്പാടിലാണ്.
ലക്ഷ്യങ്ങൾ പലത്
ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരെക്കൊണ്ടുപോലും ചില മാധ്യമങ്ങൾ ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത് പല ഗൂഢ ഉദ്ദേശ്യങ്ങളോടും കൂടിയാണ്. മാധ്യമങ്ങൾ നിരന്തരമായി പറയുന്ന കാര്യങ്ങൾ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട് എന്നതു വാസ്തവമാണ്. സാമ്പത്തിക സംവരണത്തിനെതിരായ വികാരം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുകയും അതുവഴി സർക്കാരിനെ സ്വാധീനിക്കുകയുമാണ് ഒന്നാമത്തെ ലക്ഷ്യം.
സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതു വഴി ഇനി ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് തങ്ങൾക്കു ലഭിക്കില്ല എന്ന ചിന്തയിൽ പലരും അപേക്ഷ സമർപ്പിക്കാതിരിക്കും. കൂടാതെ ഇഡബ്ല്യുഎസിന് എതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിക്ക് അപേക്ഷകരെ പത്ര വാർത്തകൾ കാട്ടി തെറ്റിദ്ധരിപ്പിച്ച് തിരിച്ചയയ്ക്കാനും സാധിക്കും. ഈയിടെ സീറോ മലബാർ സഭാംഗങ്ങൾക്ക് ഇഡബ്ല്യുഎസ് സംവരണം ലഭിക്കില്ല എന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരന്നത് ഓർമിക്കുന്നുണ്ടാവുമല്ലോ. പ്രമുഖ പത്രം തന്നെയായിരുന്നു ആ ശ്രമത്തിനു പിന്നിലും.
102 -ാം ഭരണഘടനാ ഭേദഗതി പ്രകാരം ഒബിസി ലിസ്റ്റ് കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെട്ടതായി കോടതി നിരീക്ഷിച്ചതിനാൽ സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്തി ഒബിസി സംവരണത്തിൽ എക്കാലവും നിലനിൽക്കാമെന്നുള്ള ചിലരുടെ വ്യാമോഹങ്ങൾക്കു തിരിച്ചടിയേറ്റു. കൂടാതെ സംവരണത്തിന്റെ ഉയർന്ന പരിധി 50% ആയി സുപ്രീംകോടതി നിജപ്പെടുത്തിയതിനാൽ സാമ്പത്തിക സംവരണത്തിന്റെ മറവിൽ തങ്ങളുടെ മത-ജാതി സംവരണ അനുപാതം ഇനിയും ഉയർത്താം എന്ന ചിലരുടെ ദുർമോഹങ്ങളും വെറുതെയായി. ഇവയുടെ ജാള്യത മറയ്ക്കാനും ഇക്കാര്യങ്ങൾ പൊതു സമൂഹത്തിൽ ചർച്ചായാകാതിരിക്കാനുംവേണ്ടി സാമ്പത്തിക സംവരണത്തെ ആക്രമിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
103 -ാം ഭരണഘടനാ ഭേദഗതി പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ആകെ സംവരണം 50% ത്തിൽ കൂടരുത് എന്നു ഭാവിയിൽ വിധിച്ചാൽ ഇഡബ്ല്യുഎസിനെ പുറത്താക്കി ഒബിസി ഇന്നുള്ള അതേ അളവിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം . അവസാനം വന്നവർ ആദ്യം പുറത്തു പോകണം എന്ന ന്യായത്തിന് എന്തു പ്രസക്തിയാണുള്ളത്? ഇഡബ്ല്യുഎസും ഒബിസിയും ഒരേ അധികാരത്തിലുള്ള ഭരണഘടനാ ഭേദഗതികളിലൂടെയും തുടർ ഉത്തരവുകൾ പ്രകാരവുമാണ് നിലവിൽവന്നിട്ടുള്ളത്. രണ്ടിനും ഒരേ ഭരണഘടനാ സാധുതയാണുള്ളത്. അതിനാൽ ആകെ സംവരണം 50% ത്തിലേക്കു പരിമിതപ്പെടുത്തിയാൽ രണ്ട് വിഭാഗത്തിൽനിന്നും ആനുപാതികമായ കുറവുകൾ വരുത്തണം. ഒന്നിനെ മാത്രമായി ബാധിക്കുമെന്ന പ്രചാരണം സാമൂഹ്യ നീതിക്കോ സാമാന്യയുക്തിക്കോ നിയമ പരിജ്ഞാനത്തിനോ നിരക്കുന്നതല്ല.
ചുരുക്കമായി ഇത്രയെ പറയാനുള്ളൂ: മറാത്ത സംവരണ വിധിയിലൂടെ രാജ്യത്തെയോ സംസ്ഥാനത്തെയോ സാമ്പത്തിക സംവരണത്തിന് പ്രതികൂലമായതൊന്നും സംഭവിച്ചിട്ടില്ല.
മുമ്പെന്ന പോലെ തന്നെ ഇപ്പോഴും സാമ്പത്തിക സംവരണം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബാധകമാണ്. തെറ്റായ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. അവകാശങ്ങൾക്കുവേണ്ടി ജാഗ്രതയോടെ നിലനിൽക്കുക.
ഫാ. ജയിംസ് കൊക്കാവയലിൽ
മറാത്ത സംവരണ വിധിയും ചില തെറ്റിദ്ധാരണകളും
12:29 AM May 09, 2021 | Deepika.com