നാലു പതിറ്റാണ്ടിനുശേഷം കേരളത്തിൽ ഭരണത്തുടർച്ച. സർക്കാരിനു രണ്ടാമൂഴം പ്രതീക്ഷിച്ചവർപോലും ഇത്രവലിയ വിജയമുണ്ടാകുമെന്നു കരുതിയില്ല. 99 എംഎൽഎമാരുടെ പിൻബലം. അതിൽ 53 പേർ പുതുമുഖങ്ങൾ. അവരിൽ ഏഴുപേർ വനിതകൾ. ടീം ക്യാപ്റ്റൻ പിണറായി വിജയന് ആത്മവിശ്വാസത്തോടെ ഭരിക്കാൻ മറ്റെന്തുവേണം?
ഇടതിനു കിട്ടിയ ഭരണത്തുടർച്ച യാദൃച്ഛികമായി സംഭവിച്ചതല്ല. പിണറായി എന്ന കരുത്തനായ ഭരണാധികാരിക്കു കിട്ടിയ അംഗീകാരമാണ്. ക്യാപ്റ്റന്റെ സംഘടനാമികവിന്റെയും കാര്യപ്രാപ്തിയുടെയും ആകത്തുകയാണു ഭരണത്തുടർച്ച. ഭിന്നസ്വരങ്ങളുയരാതെ പാർട്ടിയെ അച്ചടക്കത്തിലും കേഡർ സ്വഭാവത്തിലും വളർത്തിയെടുത്ത പാർട്ടി സെക്രട്ടറിക്കു കിട്ടിയ സമ്മാനം. കൃത്യമായ ഗൃഹപാഠവും സൂക്ഷ്മമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവും അതിനു പിന്നിലുണ്ട്. തുടർഭരണം ലക്ഷ്യംവച്ച് പാർട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങൾ വിജയിച്ചുവെന്നു ഫലങ്ങളിൽനിന്നു വ്യക്തം.
മാറിയ രാഷ്ട്രീയവിപണിയിൽ മിടുക്കുള്ള കച്ചവടക്കാരനാകാൻ കഴിഞ്ഞുവെന്നതാണു പിണറായി വിജയന്റെ വിജയരഹസ്യം. ഉപഭോഗസംസ്കാരത്തിൽ ജീവിക്കുന്ന വോട്ടർമാർക്കു പാർട്ടികളുടെ പ്രത്യയശാസ്ത്രങ്ങളും ആദർശങ്ങളും പ്രശ്നമല്ല. എന്തുകിട്ടും എന്നാണ് അവർ അന്വേഷിക്കുന്നത്. ആവശ്യക്കാർക്കു വേണ്ടതു കൊടുക്കാൻ പിണറായി ടീമിനു സാധിച്ചു. ദുരിതങ്ങളെ അവസരമാക്കുന്നതിൽ അവർ വിജയിച്ചു. പ്രളയകാലത്തും കോവിഡ് സമയത്തും സർക്കാർ ജനങ്ങൾക്കൊപ്പം നിന്നുവെന്നു ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കു കഴിഞ്ഞു. ആപദ്ഘട്ടത്തിൽ ജനത്തിനു വേണ്ടത് സംരക്ഷണവും സുരക്ഷിതത്വബോധവുമാണ്. ഭക്ഷണക്കിറ്റും പെൻഷനും പാവപ്പെട്ടവരുടെ വീടുകളിലെത്തിച്ചു സർക്കാരിന്റെ ക്ഷേമ-ആശ്വാസപദ്ധതികൾ നടപ്പാക്കി. അതിന്റെ നടത്തിപ്പുകാരും പ്രചാരകരുമായി യുവജനങ്ങളെ നിയോഗിച്ച് അവരുടെ വോട്ട് നേടി.
അന്നത്തെക്കുറിച്ചുള്ള ആകുലത ഒഴിവാക്കുന്നതിനെക്കാൾ വലിയ ആശ്വാസം പാവപ്പെട്ടവർക്ക് ഉണ്ടാകാനില്ല. വറുതിക്കാലത്തും അടുപ്പു പുകയാൻ സഹായിച്ച പിണറായി സർക്കാരിനു പാവപ്പെട്ട വീട്ടമ്മമാർ എല്ലാ ജില്ലകളിലും വോട്ട് നൽകിയെന്നാണ് ഫലസൂചന. ശാന്തമായും കൃത്യമായും ആധികാരികമായും സംസാരിക്കാനുള്ള പിണറായിയുടെ കഴിവ് വലിയ മുതൽക്കൂട്ടായി. സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾക്കെല്ലാം മറുപടി പറയാൻ വൈകുന്നേരങ്ങളിലെ കോവിഡ് അവലോകന വാർത്താസമ്മേളനങ്ങൾ പ്രയോജനപ്പെടുത്തി.
തുടർഭരണം സത്ഭരണമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മൃഗീയഭൂരിപക്ഷമുള്ളതുകൊണ്ടും പ്രതിപക്ഷം ദുർബലമായതുകൊണ്ടും അതു സെൽഭരണമാകാൻ അനുവദിക്കരുത്. അതുപോലെതന്നെ കഴിഞ്ഞകാലത്തുണ്ടായ വീഴ്ചകൾ ആവർത്തിക്കുകയുമരുത്. സ്വജനപക്ഷപാതം, ബന്ധുനിയമനം, പിൻവാതിൽ നിയമനം, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ തുടങ്ങിയവ ഒഴിവാക്കണം.
തുടർഭരണത്തിനുള്ള അംഗീകാരം സർക്കാരിലുള്ള ജനത്തിന്റെ വിശ്വാസപ്രഖ്യാപനമാണ്. അതുകൊണ്ട് കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട ഭരണം ജനത്തിന്റെ അവകാശമത്രേ. രാഷ്ട്രീയ കൊലപാതകങ്ങളും രക്തച്ചൊരിച്ചിലുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം അനുഭവപ്പെടണം. ജനാധിപത്യമൂല്യങ്ങളും മതേതരത്വ മൂല്യങ്ങളും ഉറപ്പാക്കാൻ കൂടിയാലോചനകൾ ശീലമാക്കണം. ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു ലഭിക്കുന്ന അവകാശാനുകൂല്യങ്ങൾ ന്യൂനപക്ഷത്തിലെ ന്യൂനപക്ഷങ്ങൾക്കും ലഭിക്കുമെന്നു തീർച്ചപ്പെടുത്തണം. വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മാനിക്കപ്പെടണം.
ഭരണം ജനക്ഷേമകരമാകുന്നതിനു ക്രിയാത്മകമായ പ്രതിപക്ഷം ആവശ്യമാണ്. എന്നാൽ, പ്രതിപക്ഷം അടിക്കടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഭരണപക്ഷത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു മാത്രം പ്രതിപക്ഷത്തിന്റെ ദൗത്യം പൂർണമാകുന്നില്ല. ജനങ്ങളുടെ വിശ്വാസം നേടുകയാണു പ്രധാനകാര്യം. അതിനു ജനങ്ങൾക്കൊപ്പം നിൽക്കുകയും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും വേണം. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒരു പ്രസ്ഥാനത്തിനും നിലനിൽക്കാനാവില്ല. പ്രസംഗവേദികളിലും ചാനലുകളിലും മാത്രം പ്രത്യക്ഷപ്പെടുന്ന നേതൃത്വത്തെ പാർട്ടിയായി ജനം അംഗീകരിക്കില്ല.
കോൺഗ്രസിന്റെ ഭാവി അതിന്റെ ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. തമ്മിലടിക്കുകയും കാലുവാരുകയും ചെയ്യുന്ന നേതാക്കന്മാരുടെ കൂട്ടമായി കോൺഗ്രസിനു മുന്നോട്ടുപോകാനാവില്ല. നോമിനേഷൻ രാഷ്ട്രീയം അവസാനിക്കുകയും സംഘടനാ തെരഞ്ഞെടുപ്പിലൂടെ ജനസമ്മതരായ നേതാക്കന്മാർ ഉയർന്നുവരികയും വേണം. ഗ്രൂപ്പ് മാനേജർമാർ മാറിയതുകൊണ്ടോ നേതൃത്വം മാറിയതുകൊണ്ടോ തലമുറമാറ്റമുണ്ടായതുകൊണ്ടോ പ്രയോജനമില്ല. മാറേണ്ടതു പ്രവർത്തനശൈലിയാണ്. വീടുകയറി പാർട്ടി വളർത്തുന്ന ശൈലിയിലേക്ക് പ്രതിപക്ഷം മാറണം.
അയലാളൻ
തുടർഭരണം സദ്ഭരണമാകണം
12:51 AM May 07, 2021 | Deepika.com