ഭാരതനസ്രാണികൾക്കു കിട്ടിയ വലിയ ഭാഗ്യമായിരുന്നു കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്താ. സഭാപാരന്പര്യത്തിന്റെ ഉൗർജവും കുടുംബത്തിന്റെ മഹിമയും ഒന്നുചേർന്ന പ്രസാദാത്മകതയുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. സഭാദർശനത്തിന്റെ ആകാശം തൊട്ടവനും സുറിയാനിഭാഷയുടെ മർമം അറിയാവുന്നയാളുമായിരുന്നു. ഋഷിതുല്യനായിരുന്ന അദ്ദേഹത്തിന് ക്രൈസ്തവവിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിൽ എത്താനും കഴിഞ്ഞു. ആ ശ്രേഷ്ഠാചാര്യന്റെ 280-ാം ജന്മദിനമാണിന്ന്.
നസ്രാണികളുടെ ശ്ലൈഹികപാരന്പര്യം സാക്രോ സാങ്ത് (അതിവിശുദ്ധം) എന്നു കരിയാറ്റിൽ ഉറച്ചുവിശ്വസിച്ചിരുന്നു. മലബാറിന്റെ മല്പാനായിരുന്നു എല്ലാ അർഥത്തിലും. 1742 മേയ് അഞ്ചിന് ആലങ്ങാട്ട് കരിയാറ്റിൽ പൈലി - മറിയം ദന്പതികളുടെ മകനായി പിറന്ന ജോസഫ് 13-ാം വയസിൽത്തന്നെ വൈദികപഠനപരിശീലനത്തിനായി റോമിലേക്ക് അയയ്ക്കപ്പെട്ടു. 1766 മാർച്ച് 15-ന് കശീശാപ്പട്ടം (പൗരോഹിത്യം) സ്വീകരിച്ചു നാട്ടിൽ തിരിച്ചെത്തി (1767 നവംബർ 10 ന്). 1768 ൽ സുറിയാനി മല്പാനായി സ്വന്തം നാടായ ആലങ്ങാട്ട് സെമിനാരിയിൽ നിയമിതനായി. 1777 ൽ ആലങ്ങാട് സെമിനാരി വരാപ്പുഴയിലേക്കുമാറ്റി ലത്തീൻ സെമിനാരിയോടു കൂട്ടിച്ചേർത്തപ്പോൾ സുറിയാനിഭാഷയുടെ പ്രാധാന്യം കുറഞ്ഞു.
കരിയാറ്റിൽ യൗസേപ്പച്ചൻ ഒരു അപൂർവവ്യക്തിത്വമായിരുന്നു. അസാധാരണമായ ധിഷണാവൈഭവത്തിന്റെ ഉടമ. ഇടവകപ്പള്ളിയിൽനിന്നും മാതാപിതാക്കളിൽനിന്നും മനസിലാക്കിയ പൗരസ്ത്യസുറിയാനിഭാഷയിൽ അതീവ തത്പരൻ. വാസ്തവത്തിൽ സുറിയാനി പഠിക്കാനാണ് മേലധികാരികൾ അദ്ദേഹത്തെ റോമിലേക്കു അയക്കുന്നതുതന്നെ. മാറോനിത്താ സഭാംഗമായിരുന്ന ലോകപ്രസിദ്ധ പണ്ഡിതൻ അലോഷ്യസ് അസ്സേമാനിയുടെ കീഴിലാണ് സുറിയാനി പഠിച്ചത്. നസ്രാണികളുടെ സുറിയാനിഭാഷയും ദൈവാരാധനക്രമവും വീണ്ടെടുക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തി എന്നാണ് അസ്സേമാനി വൈദികവിദ്യാർഥിയായ കരിയാറ്റിയെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. റോമിലെ അർബൻ സർവകലാശാലയിലെ പഠനകാലത്ത് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടർ ബിരുദം നേടി.സഭാനിയമത്തിലും ഉന്നതബിരുദം കരസ്ഥമാക്കി.
അദ്ദേഹത്തിന്റെ സഭാചരിത്രബോധം നിസ്തുലമായിരുന്നു. തന്റെ ചിറ്റപ്പനായിരുന്ന ആലങ്ങാട്ട് പള്ളി വികാരിയിൽനിന്നുതന്നെ ധാരാളം ചരിത്രയാഥാർഥ്യങ്ങൾ അദ്ദേഹം മനസിലാക്കിയിരുന്നു. അറിയപ്പെടുന്ന ഒരു ഗ്രന്ഥകർത്താവുകൂടിയായിരുന്നു കരിയാറ്റിൽ യൗസേപ്പ് കത്തനാർ.
അദ്ദേഹത്തിന്റെ വേദതർക്കം ഏറെ കീർത്തികേട്ട ഒരു ഗ്രന്ഥമാണ്. സഭാപ്രബോധനവിഷയങ്ങളാണ് ഇതിൽ പഠനവിഷയം. റോമിൽനിന്നുതന്നെ അദ്ദേഹത്തിനു മിഷനറി അപ്പസ്തോലിക് എന്ന ബഹുമതിയും ലഭിച്ചിരുന്നു.
വീണ്ടും റോമിലേക്ക്
കരിയാറ്റിൽ യൗസേപ്പ് കത്തനാരും പാറേമ്മാക്കൽ തോമ്മാക്കത്തനാരും രണ്ടു ശെമ്മാശന്മാരുംകൂടി 1778 നവംബർ 14 ന് കപ്പൽ മാർഗം വീണ്ടും റോമിലേക്കു യാത്ര തിരിച്ചു. സംഭവബഹുലമായ യാത്രയായിരുന്നു അത് (1778-85). പാറേമ്മാക്കൽ രചിച്ച ഇതിഹാസസമാനമായ യാത്രാവിവരണമായ വർത്തമാനപ്പുസ്തകത്തിൽ കേന്ദ്രസ്ഥാനത്തു നില്ക്കുന്നതു കരിയാറ്റിയാണ്. കരിയാറ്റിയുടെ പ്രാഗല്ഭ്യം കാണിക്കാനാണ് വർത്തമാനപ്പുസ്തകം രചിച്ചത് എന്നുപോലും നമുക്കു തോന്നും. സ്വജാതീയരിൽനിന്നും വിദേശികളിൽനിന്നും അവർ ഇരുവർക്കും അനുഭവിക്കേണ്ടിവന്ന എതിർപ്പുകളുടെയുംകൂടി ചരിത്രമാണ് ഈ യാത്രാവിവരണം.
ആറാം മാർത്തോമ്മായുടെ പുനരൈക്യം (കത്തോലിക്കാ കൂട്ടായ്മയിലേക്ക്) സാധ്യമാക്കുന്നതിനുവേണ്ടിയായിരുന്നു ഈ റോമായാത്ര. 1779 ജൂലൈ 18 ന് ലിസ്ബണിൽ എത്തിച്ചേർന്നു, തുടർന്ന് റോമിലെത്തിയ അവർക്ക് അവിടെയും ഏറെ തിക്താനുഭവങ്ങളുണ്ടായി.
കൊടുങ്ങല്ലൂർ മെത്രാപ്പോലീത്താസ്ഥാനം കുറെ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആറാം മാർത്തോമ്മായുടെ പുനരൈക്യത്തിനോടൊപ്പം കൊടുങ്ങല്ലൂരിന്റെ പദവി പുനഃസ്ഥാപിക്കണമെന്നും തദ്ദേശീയനായ കരിയാറ്റിലാണ് അതിന് ഏറ്റവും യോഗ്യനെന്നും പാറേമ്മാക്കൽ തിരിച്ചറിഞ്ഞിരുന്നു. 1782 ജൂലൈ 16 ന് പോർച്ചുഗീസ് രാജ്ഞി കരിയാറ്റിയെ കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി നിയമിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം നേടി. ദീർഘമായ കാത്തിരിപ്പിനുശേഷം 1783 ഫെബ്രുവരി 17 ന് ലിസ്ബണിലെ ബനഡിക്റ്റൈൻ ആശ്രമത്തിൽവച്ച് കരിയാറ്റി അഭിഷിക്തനായി.
അപ്രകാരം കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തൻ പദവിയും തോമ്മാ ആറാമനെ കത്തോലിക്കാ കൂട്ടായ്മയിലേക്കു സ്വീകരിക്കാനുള്ള അനുമതിപത്രവുമായിട്ടാണു മടങ്ങിപ്പോരാൻ ഒരുങ്ങുന്നത്. ഏതദ്ദേശീയ മെത്രാപ്പോലീത്തായെ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരന്നു നസ്രാണികൾ ഒന്നടങ്കം.
മടക്കയാത്ര 1785 ഏപ്രിൽ 23 ന് ആരംഭിച്ചു. 1786 മേയ് ഒന്നിന് കപ്പൽ ഗോവയിലെത്തി. എല്ലാവരുടെയും പ്രതീക്ഷയ്ക്കു വിരുദ്ധമായി 1786 സെപ്റ്റംബർ ഒമ്പതിന് കരിയാറ്റി ഗോവായിലെ ആർച്ച് ബിഷപ്സ് ഹൗസിൽവച്ച് നിര്യാതനായി. ഗോവയിലെ കത്തീഡ്രൽ പള്ളിയുടെ പ്രധാന ബലിപീഠത്തിനു സമീപം ശ്രേഷ്ഠമായ ആചാരബഹുമതികളോടെയാണ് കബറടക്കം നടത്തിയത്. 1961 ൽ ഗോവയിൽനിന്ന് ആലങ്ങാട്ടേയ്ക്കു ഭൗതികാവശിഷ്ടം മാറ്റിസ്ഥാപിച്ചു. ഭാരതസഭാചരിത്രത്തിൽ മായാത്ത കൈയൊപ്പു ചാർത്തി കരിയാറ്റിൽ കഥാവശേഷനായി.
സൗമ്യനും വിശുദ്ധനുമായ പണ്ഡിതൻ
കരിയാറ്റിൽ മെത്രാപ്പോലീത്താ ഒരു ബൗദ്ധികഗോപുരമായിരുന്നു. അദ്ദേഹം ഭാരതീയനസ്രാണിത്വത്തിൽ അഭിമാനം കൊള്ളുകയും അതിന്റെ വളർച്ചയ്ക്ക് തദ്ദേശീയരായ മെത്രാന്മാരും സുറിയാനി ഭാഷാപരിജ്ഞാനമുള്ള വൈദികരും സഭാചരിത്രം നിരന്തരമായി പഠിക്കുന്ന അല്മായരും അടിസ്ഥാനഘടകങ്ങളാണ് എന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നു.
കരിയാറ്റിയുടെ ആത്മീയതയുടെയും സൗമ്യശീലത്തിന്റെയും അടിസ്ഥാനകാരണം തോമ്മാശ്ലീഹായോടും മർത്ത്മറിയത്തോടുമുള്ള ആഴമായ ഭക്തിയും ആദരവുമാണ്. പ്രാർഥനയിൽ വളരെയേറെ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു കരിയാറ്റിൽ എന്നു വർത്തമാനപുസ്തകത്തിൽ ഉടനീളം കാണാൻ കഴിയും. ശാന്തശീലനും വിനീതഹൃദയനുമായിരുന്നു കരിയാറ്റിൽ.
സഞ്ചാരിയായ മെത്രാൻ
സ്ഥിരമായി ഒരു പ്രത്യേക ഭദ്രാസനത്തിൽ താമസിക്കാൻ അവസരംകിട്ടാതെപോയ വ്യക്തിയായിരുന്നു കരിയാറ്റിൽ മെത്രാപ്പോലീത്ത. കൊടുങ്ങല്ലൂർ അതിരൂപതയ്ക്കുവേണ്ടി പ്രത്യേകമായി നിയമിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ, പ്രതികൂലസാഹചര്യങ്ങളും അപ്രതീക്ഷിതമായ സംഭവങ്ങളും അകാലമൃത്യുവുംമൂലം അദ്ദേഹത്തിന് അതു സാധിച്ചില്ല.
ജീവിതം മുഴുവൻ സ്ഥിരയാത്രയിലായിരുന്ന മെത്രാനായിരുന്നു കരിയാറ്റിൽ. എല്ലാ ക്ലേശങ്ങളും അനുഭവിച്ചു. സഭയെ ഓർത്തു നെടുവീർപ്പിട്ടു. സഭയിലെ വിഭജനം കണ്ടു പൊട്ടിക്കരഞ്ഞു. യാത്രാതടസങ്ങൾ, കപ്പലപകടം, രോഗങ്ങൾ, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം അനുഭവിച്ചു. ഇന്നത്തെ നമ്മുടെ മഹാമാരിയുടെ വൈഷമ്യങ്ങൾ എല്ലാം അനുഭവിച്ചു.
വർത്തമാനപുസ്തകത്തിൽ നാം വായിക്കുന്നു: ജനീവയിലും മറ്റു യൂറോപ്യൻ നഗരങ്ങളിലും തങ്ങളുടെ ജനങ്ങളുടെ ഗുണത്തിനും രക്ഷയ്ക്കും വേണ്ടി നഗരത്തിന് പുറത്ത് തുറമുഖത്തോട് ചേർന്ന് ലസറത്തെ എന്നൊരു മന്ദിരം പണിതീർത്തിട്ടുണ്ട്. തുർക്കി നാട്ടിൽ നിന്നോ പകർച്ചവ്യാധി ഉണ്ട് എന്നു സംശയമുള്ള മറ്റു നാടുകളിൽ നിന്നോ, പകർച്ചവ്യാധി ഉണ്ടാകാമെന്ന സാഹചര്യങ്ങളിൽകൂടി കടന്നുപോകുന്ന കപ്പലുകളിൽ നിന്നോ വരുന്ന ആളുകൾക്ക് ഒരു നിശ്ചിതദിവസം വരെ നഗരത്തിൽ കടന്നുകൂടാ. പകർച്ച വ്യാധിയുമായി വരുന്ന കപ്പലുകളാണെങ്കിൽ കുറഞ്ഞത് 40 ദിവസങ്ങളെങ്കിലും കഴിയുന്നതുവരെ കരയ്ക്കിറങ്ങാതെ പാർത്തേ മതിയാകൂ. അതിനാൽ ഈ ദിവസങ്ങൾക്ക് 40 ദിവസങ്ങൾ എന്ന് അർത്ഥമുള്ള ക്വാറന്റൈൻ എന്ന നാമധേയം ചൊല്ലിവരുന്നു. ക്വാറന്റൈൻ പൊതു നന്മയ്ക്കുവേണ്ടിയാണ്.
ശ്രേഷ്ഠനായ സംവാദനായകൻ
നസ്രാണിസംസ്കാരവും പാശ്ചാത്യസംസ്കാരവും നല്ലവണ്ണം പഠിച്ച വ്യക്തിയായിരുന്നു കരിയാറ്റിൽ. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലം പണിയാൻ, ബന്ധം സ്ഥാപിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയുമായിരുന്നു. വൈവിധ്യമാർന്ന കഴിവുകളുടെ സംഗമഭൂമിയായിരുന്നു കരിയാറ്റിൽ. പക്ഷേ, പാലം പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു മാത്രം. റോമിൽനിന്ന് അദ്ദേഹം സന്പാദിച്ച വിജ്ഞാനവും നസ്രാണിപാരന്പര്യത്തിലും സുറിയാനി ഭാഷയിലുമുള്ള അവഗാഹവും വേണ്ട രീതിയിൽ സ്വീകരിക്കാൻ നമുക്കു സാധിക്കാതെപോയി.
സഭൈക്യത്തിന്റെ, പുനരൈക്യത്തിന്റെ,വിത്തുകൾ നമ്മുടെ സഭയിൽ ആഴത്തിൽ പാകിയത് കരിയാറ്റി മെത്രാപ്പോലീത്തായാണ്. സമർഥനായ പ്രശ്നപരിഹാരിയായിരുന്നു അദ്ദേഹം. സഭയിലെ ശ്ലൈഹിക വൈവിധ്യവും സാംസ്കാരിക വ്യത്യാസങ്ങളും അദ്ദേഹം നല്ലവണ്ണം പഠിച്ചിരുന്നു.
നമ്മുടെ നിത്യസ്മൃതിയിൽ ജീവിക്കേണ്ട രണ്ടു കബറുകളാണ് ആലങ്ങാട്ടുള്ള കരിയാറ്റിൽ മെത്രാപ്പോലീത്തായുടെയും രാമപുരത്തുള്ള പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെയും. അവർ പ്രതിഭാശാലികളായ രണ്ടു മഹാത്മാക്കളാണ്. അവരിൽ കത്തിജ്വലിച്ചു നിന്ന സഭാസ്നേഹം അനുകരണാർഹമാണ്.
ക്രിസ്തീയത പ്രത്യാശയാണ്. സഭയുടെ സമഗ്രമായ തനിമയ്ക്കും ഐക്യത്തിനും വേണ്ടിയുളള ആഹ്വാനം കരിയാറ്റിയുടെയും പാറേമാക്കലിന്റെയും കല്ലറകളിൽനിന്ന് നമുക്കു കേൾക്കാൻ കഴിയണം. ആ ആഹ്വാനം കേൾക്കുന്ന പുതിയൊരു തലമുറ ഉയർന്നുവരുന്നുണ്ട് എന്നത് നമ്മുടെ പ്രത്യാശയെ ഉണർത്തുന്നു.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്ത നസ്രാണിപൈതൃക സംരക്ഷകൻ
12:14 AM May 05, 2021 | Deepika.com