ഒരു മാസത്തെ കാത്തിരിപ്പിനുശേഷം നാളെ വോട്ടുപെട്ടി തുറക്കുകയാണ്. തുടർഭരണം ഉറപ്പാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്നു യുഡിഎഫും നിർണായക ശക്തിയാകുമെന്ന് എൻഡിഎയും അവകാശപ്പെടുന്നു. എന്നാൽ, വോട്ട് എണ്ണാറായപ്പോഴേക്കും അവകാശവാദങ്ങളെല്ലാം നീരാവിയായി മാറിയ മട്ടാണ്. രാഷ്ട്രീയ നിരീക്ഷകർപോലും ഒന്നും ഉറപ്പിച്ചുപറയുന്നില്ല. വിവിധ മാധ്യമട്രൂപ്പുകൾ നടത്തിയ സർവേ ഫലങ്ങൾ പിആർ വർക്കിന്റെ ഭാഗമാണെന്നു സംസാരമുണ്ട്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന നാല്പതോളം മണ്ഡലങ്ങൾ നിർണായകമാണെന്നാണു വിലയിരുത്തൽ.
തെരഞ്ഞെടുപ്പു സമയത്ത് ഒരു മുന്നണിക്കും അനുകൂലമായ തരംഗം ഉണ്ടായിരുന്നില്ല. പ്രകടമായ ഭരണവിരുദ്ധ വികാരവും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. പ്രളയകാലത്തെയും കോവിഡ് കാലത്തെയും സർക്കാർ ഇടപെടലുകൾ തുടർഭരണ സാധ്യത വർധിപ്പിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കിറ്റിനും പെൻഷനും സർക്കാരിനെ രക്ഷിക്കാനാവുമോ എന്നറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സോളാറും ബാർ കോഴയും പ്രധാന ചർച്ചാവിഷയമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഡിപ്ലോമാറ്റിക് ബാഗിലൂടെയുള്ള സ്വർണക്കള്ളക്കടത്തും ബന്ധു, പിൻവാതിൽ നിയമനങ്ങളും ആഴക്കടൽ മത്സ്യബന്ധന കരാറും പരിഗണനാവിഷയങ്ങളായി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കടത്തു വിവാദമാണു മുഖ്യധാരാ മാധ്യമങ്ങൾ ആഘോഷിച്ചത്. എന്നാൽ, വോട്ടർമാർ ഗൗരവമായിട്ടെടുത്തത് ആഴക്കടൽ മത്സ്യബന്ധന കരാറും പിൻവാതിൽ നിയമനങ്ങളുമാണെന്ന അഭിപ്രായം പ്രബലമാണ്.
ഇത്തവണ ജയസാധ്യത പ്രവചനാതീതമാകാൻ പല കാരണങ്ങളുണ്ട്. സ്ഥാനാർഥിനിർണയത്തിന്റെ മാനദണ്ഡമായി എല്ലാ പാർട്ടികളും പറയുന്നത് വിന്നബിലിറ്റിയാണ്. എന്നാൽ, പുതുതായി ഏർപ്പെടുത്തിയ ചില പരിഷ്കാരങ്ങളുടെ പേരിൽ ജയസാധ്യത ഉറപ്പായിരുന്ന ഏതാനും പേരെ ഇടതുമുന്നണി ഒഴിവാക്കുകയുണ്ടായി. അതു ചിലരെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്ന് അടക്കം പറയുന്നവരുണ്ട്. അവരുടെ നീരസം വോട്ടിനെ ബാധിക്കുമോ എന്നു കാത്തിരുന്നു കാണണം. കോൺഗ്രസ് കേഡർ പാർട്ടിയല്ലാത്തതുകൊണ്ടു ജയിച്ചവരെ ഒഴിവാക്കാനാവില്ലെന്നു വ്യക്തം. അതുകൊണ്ട് എളുപ്പമുള്ള ഒരു തന്ത്രമാണ് അവർ പ്രയോഗിച്ചത്. രണ്ടുതവണ തുടർച്ചയായി തോറ്റവരെ ഒഴിവാക്കുക. അങ്ങനെ ജയിച്ചവരെല്ലാംതന്നെ സുരക്ഷിതരായി.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിപ്രവേശനമാണ് മറ്റൊരു വിഷയം. ഒന്നിച്ചുനിന്നപ്പോൾ ശക്തമായിരുന്ന കേരള കോൺഗ്രസ് പിളർന്നു തളർന്നു ചെറുതായപ്പോഴും ആറ്, ഏഴ് സീറ്റുകൾ നേടിയിരുന്നു. മധ്യതിരുവിതാംകൂറാണ് അവരുടെ ശക്തികേന്ദ്രം. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ സമവാക്യങ്ങളെ എത്രത്തോളം സ്വാധീനിക്കുമെന്നു കണ്ടറിയണം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേ സ്വഭാവമുള്ളതല്ല.
തെരഞ്ഞെടുപ്പുഫലം നിർണയിക്കുന്ന മറ്റൊരു ഘടകം സ്ഥാനാർഥിയുടെ മികവുതന്നെ. പാർട്ടിയുടെ വോട്ടുകൊണ്ടുമാത്രം ജയിക്കുന്ന കാലം പോയി. തീരെ ചെറുതല്ലാത്ത ശതമാനം വോട്ടുസ്ഥാനാർഥിയുടെ മികവിനു കിട്ടുന്നതാണ്. ഇത്തവണ തരക്കേടില്ലാത്ത സ്ഥാനാർഥികളെ എല്ലാ മുന്നണികളും കളത്തിലിറക്കി. പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കും വനിതകൾക്കും അവസരം നൽകിയത് സമൂഹം സ്വാഗതംചെയ്തു.
തെരഞ്ഞെടുപ്പുകളി നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ചുകൂടി ഒരു വാക്ക്. കമ്മീഷന്റെ കാര്യക്ഷമതയെക്കുറിച്ച് ആർക്കും തർക്കമില്ല. എന്നാൽ, കമ്മീഷന്റെ യുക്തിബോധം മനസിലാകുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പാണെങ്കിൽ മനസിലാക്കാം. ഒരു സംസ്ഥാനത്തെ ഫലം മറ്റൊരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. വ്യത്യസ്ത പാർട്ടികൾ അടങ്ങുന്ന മുന്നണികൾ മത്സരിക്കുന്പോൾ ഫലപ്രഖ്യാപനം ഒന്നിച്ചു മതി എന്നു തീരുമാനിക്കുന്നത് ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണ്? തെരഞ്ഞെടുപ്പു താമസിക്കുകയും നിശ്ചയിച്ച സമയത്ത് പരീക്ഷ നടത്തുകയും ചെയ്തിരുന്നെങ്കിൽ കുട്ടികളുടെ സമ്മർദം കുറയുമായിരുന്നു. കോവിഡ് വ്യാപനം ശക്തിപ്പെട്ടപ്പോഴും തെരഞ്ഞെടുപ്പു പ്രചാരണത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികളെ കയറൂരിവിട്ടത് രാഷ്ട്രീയ നേതൃത്വത്തോടുള്ള കമ്മീഷന്റെ വിധേയത്വ പ്രഖ്യാപനമായി വ്യാഖ്യാനമുണ്ട്.
വോട്ടുപെട്ടി തുറക്കുന്പോൾ
12:35 AM May 01, 2021 | Deepika.com