കൊറോണ വൈറസ് മനുഷ്യവിഭവ ശേഷിയെ തകർത്തെറിയുന്നതു കണ്ടുകൊണ്ടാണ് 2020 കടന്നു പോയതും 2021 മുന്നോട്ടു നീങ്ങുന്നതും. ഈ അവസ്ഥയെ ലോക സാമ്പത്തിക രംഗം വിലയിരുത്തിയിരിക്കന്നത് മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രതിസന്ധിയായിട്ടാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആദ്യഘട്ടത്തിൽ മാത്രം ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെട്ടത് 12 കോടിപ്പേർക്കാണ്. മനുഷ്യവിഭവശേഷി വാർത്തെടുക്കപ്പെടുന്ന എല്ലാ മേഖലയും ഇതുപോലെ പ്രതിസന്ധിയിലായ ഒരു കാലഘട്ടം ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കാളും യൂറോപ്പിനെ ബാധിച്ച ഗ്രേറ്റ് ഡിപ്രഷനെക്കാളും ഭയാനകമായ സാഹചര്യമാണ് കോവിഡ് 19 മനുഷ്യരാശിക്കു നൽകിയിരിക്കുന്നത്.
തൊഴിൽ നഷ്ടവും ജീവനോപാധികൾ ഇല്ലാതെ വന്നതും ഏറ്റവും കൂടുതൽ ബാധിച്ചത് തൊഴിലാളി സമൂഹത്തെയാണ്. ജീവിത വൃത്തിക്കായി ദിവസ വേതനത്തിന് തൊഴിൽ ചെയ്തിരുന്ന ലക്ഷക്കണക്കിനു തൊഴിലാളികളാണ് തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. അതോടൊപ്പംതന്നെ ഉള്ള തൊഴിൽ സംരക്ഷിക്കാൻ പെടാപ്പാടു പെടുന്ന വിഭാഗങ്ങളും പ്രതിസന്ധിയിൽപ്പെട്ടു. ലക്ഷക്കണക്കിനു തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് പലായനം ചെയുന്നത് നാം വേദനയോടെ കണ്ടു. കോവിഡ് പകർച്ചവ്യാധിയിലൂടെ ലോകത്തെമ്പാടും തൊഴിൽ സ്ഥിരത ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ആരോഗ്യപ്രവർത്തകർ
തൊഴിലിനെയും തൊഴിലാളികളെയും സംരക്ഷിച്ച് നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഈ പകർച്ചവ്യാധിക്കാലത്ത് തൊഴിലാളികളെ കഷ്ടപ്പാടുകളിൽനിന്നു സംരക്ഷിച്ചുനിർത്താൻ ലോകത്തോട് ആഹ്വാനം ചെയ്തത്.
പൊതു സമൂഹത്തിന്റെ കരുത്ത് വിവിധ മേഖലകളിലെ തൊഴിലാളികളുടെ വിഭവശേഷിയാണ്. ഉദാഹരണമായി ആരോഗ്യരംഗം നോക്കൂ. നമ്മുടെ രാജ്യം പകർച്ചവ്യാധിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രത്യാശയുടെ തുരുത്താണ് കേരളം. നമ്മുടെ ആരോഗ്യരംഗത്തെ അർപ്പണബോധമുള്ള തൊഴിലാളികളാണ് ഈ രംഗത്തെ കൈമുതൽ. വിഭവശേഷിയും അർപ്പണബോധവുമുള്ള തൊഴിലാളി സമൂഹമാണ് ഇന്നു കേരളത്തിന് ആരോഗ്യരംഗത്തു തലയുയർത്തി നിൽക്കാൻ കരുത്തു നൽകുന്നത്. നിപ്പ പടർന്നുപിടിച്ച വേളയിൽ ജീവൻ നൽകിയ നഴ്സ് ലിനി കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ ജ്വ ലിക്കുന്ന പ്രതിനിധിയാണ്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർ അവരുടെ ജീവിതം പൂർണമായി ഇതിനായി മാറ്റി വച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പോലും കണക്കിലെടുക്കാതെയാണ് അവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
തൊഴിലാളികളുടെ ശക്തി
ഒരു തൊഴിലാളിക്ക് അവനെയും അവന്റെ കുടുംബത്തെയും സംരക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വേതനം തന്റെ അധ്വാനത്തിനു ലഭ്യമാക്കണമെന്നതാണ് കത്തോലിക്ക സഭയുടെ എക്കാലത്തെയും നിലപാട്. ഒരു സമൂഹത്തിന് ചാലകശക്തി അതിനെ നയിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിസമൂഹത്തിന്റെ ശക്തിയെ ആശ്രയിച്ചായിരിക്കും. രാജ്യപുരോഗതി, വികസനം, സാമ്പത്തിക സ്ഥിരത ഇവയെല്ലാം ആ രാജ്യത്തെ ഉത്പാദനശേഷിയെ ആശ്രയിച്ചിരിക്കും.
ഇന്നു നാം നേരിടുന്ന വെല്ലുവിളി ഈ മേഖലയിൽ ഉണ്ടാക്കിയ അപ്രതീക്ഷിത തകർച്ചയാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഇടിവുണ്ടാകാൻ കാരണമായത്. ആഭ്യന്തര നിലനിൽപ്പിന് വേണ്ട കൃഷി, വൻകിട വ്യവസായങ്ങൾ, കയറ്റുമതി എല്ലാം തന്നെ പ്രതിസന്ധിയിലായ കാലമാണിത്. ഈ വ്യാവസായിക പ്രതിസന്ധി തൊഴിലാളികളുടെ നിത്യജീവിതത്തിലേക്കാണു വന്നുപതിച്ചതെന്ന സത്യം കാണാതെ പോകരുത്. നമ്മുടെ രാജ്യത്തിന്റെ ജിഡിപി കുറഞ്ഞുവെന്നാൽ തൊഴിലാളികൾ പട്ടിണിയിലേക്ക് എറിയപ്പെട്ടു എന്നുകൂടി നാം മനസിലാക്കണം. പകർച്ചവ്യാധി മൂലമുണ്ടായ ആഘാതത്തിൽ നഷ്ടപ്പെട്ട മനുഷ്യ ജീവനുകൾ തിരികെ കൊണ്ടുവരാൻ നമുക്കു കഴിയില്ല. പുതിയ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമേ, ആഗോള സാമ്പത്തിക ഉത്പാദനം കൂടി കുറയുമെന്നാണ്.
കാർഷിക മേഖല സജ്ജമാക്കിയും വ്യവസായ മേഖലയിലും ആരോഗ്യം പോലുള്ള സേവന മേഖലകളിലും പുതിയ പാതകൾ വെട്ടിത്തുറന്നും മുന്നോട്ടുപോകേണ്ടതുണ്ട്. പൊതുജനാരോഗ്യ സംരക്ഷണ ചെലവുകൾക്ക് കേന്ദ്ര സർക്കാർ നൂതന മാർഗങ്ങൾ സൃഷ്ടിച്ചെടുക്കണം. ഏതൊരു സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാനം അതിന്റെ തൊഴിൽശക്തിയാണ്. അവരുടെ പ്രയാസങ്ങൾക്ക് അറുതി വരുത്തേണ്ടത് സാമൂഹിക, വ്യാവസായിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യ ഘടകമാണ് നിക്ഷേപകന്റെയും വ്യവസായ സ്ഥാപനങ്ങളുടെയും നിലനിൽപ്പ്. ഇത്തരത്തിൽ പരസ്പര പൂരകമായി കൈകോർത്തു മുന്നേറാനാണ് ആധുനിക കാലഘട്ടം ഈ ചരിത്ര മുഹൂർത്തത്തിൽ നമ്മോട് ആവശ്യപ്പെടുന്നത്. പുതിയ തൊഴിൽ സംസ്കാരവും ഉറച്ച തൊഴിലാളി - തൊഴിലുടമ ബന്ധവും സ്ഥാപിച്ചുകൊണ്ട് ഈ പ്രതിസന്ധി കാലഘട്ടം മറികടക്കാൻ കഴിയും.
റവ. ഡോ. ബിനു കുന്നത്ത്
(കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറും കാത്തലിക്ക് ഹോസ്പിറ്റൽസ് അസോസിയേഷൻ ഒാഫ് ഇൻഡ്യ- കേരള ഘടകത്തിന്റെ പ്രസിഡന്റുമാണ് ലേഖകൻ)
തകർന്നടിയുന്ന തൊഴിൽരംഗം
11:54 PM Apr 29, 2021 | Deepika.com