വാക്സിൻ നിർബന്ധമായും എല്ലാവരും എടുക്കണമെന്നും വളരെ ഗുണകരമാണെന്നും പറഞ്ഞപ്പോഴും ഇത്രയും ഗുണമുണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഒറ്റ ഡോസ് വാക്സിൻ കിട്ടിയപ്പോൾത്തന്നെ ശ്വാസം പോലുമുണ്ടോയെന്നു നാട്ടുകാർ സംശയിച്ചിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചാടിയെണീറ്റു. ഉത്തരവാദിത്വമില്ലായ്മയുടെയും അനാസ്ഥയുടെയും വൈറസ് ബാധിച്ച് ഒരു മാസമായി ഒരേ കിടപ്പായിരുന്നു ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ!
കോവിഡ് ഭീഷണിയിൽ രാജ്യം നട്ടം തിരിയുന്പോൾ രാഷ്ട്രീയക്കാർക്കു തോന്നുംപടി ആളെക്കൂട്ടി റാലിയും സമ്മേളനവും നടത്താൻ പച്ചക്കൊടി വീശിക്കൊടുക്കുന്നതായിരുന്നു ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജനം ഇരച്ചുകയറുന്ന റാലിയും സമ്മേളനങ്ങളും കണ്ടു ആരോഗ്യവിദഗ്ധർ അടക്കമുള്ളവർ തലയിൽ കൈവച്ചു. ഇതു കൈവിട്ട കളിയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോടു പറഞ്ഞു. പക്ഷേ, കമ്മീഷനു കേട്ട ഭാവമില്ല. കോവിഡ് വൈറസ് ബാധിച്ചാൽ ഗന്ധം നഷ്ടപ്പെടുമെന്നു പലരും പറയാറുണ്ട്. എന്നാൽ, ഇവിടെ അനാസ്ഥയുടെ വൈറസ് കമ്മീഷന്റെ കാഴ്ചയെയും കേൾവിയെയുമാണോ ബാധിച്ചിരുന്നതെന്നതാണ് ഇപ്പോഴത്തെ സംശയം.
ചില രോഗങ്ങൾ കാഴ്ചയെ ബാധിച്ചാൽ ഒന്നിനെ പലതായി കാണുമെന്നു കേട്ടിട്ടുണ്ട്. കമ്മീഷനെ ബാധിച്ച രോഗത്തിന്റെയും മറ്റൊരു ലക്ഷണം ഇതായിരുന്നെന്നു തോന്നുന്നു. പശ്ചിമബംഗാളിനെ കണ്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടായിട്ടാണ് തോന്നിയത്. അതുകൊണ്ട് പത്തു കോടിയോളം ജനമുള്ള പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് എട്ടു ഘട്ടമായി നടക്കട്ടെയെന്നു കമ്മീഷൻ ശഠിച്ചു.
പ്രതിപക്ഷം അടക്കം ചോദിച്ചു, എന്തിനാണ് പ്രഭോ ഈ എട്ടു ഘട്ടങ്ങൾ? രണ്ടോ മൂന്നോ പേരേ? കേരളവും തമിഴ്നാടും അടക്കം ഒറ്റഘട്ടത്തിൽ തീർത്തതല്ലേ. ? പക്ഷേ, എന്തുവന്നാലും ഇത് എട്ടു നിലയിൽ പൊട്ടിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു കമ്മീഷന്റെ ഉഗ്രശാസനം. ഇതിനിടെ, കോവിഡ് ഇടഞ്ഞു കൊന്പുകുലുക്കിയെത്തിയിട്ടും കമ്മീഷൻ കുലുങ്ങിയില്ല. അവസാനത്തെ മൂന്നു ഘട്ടമെങ്കിലും ഒന്നിച്ചു നടത്താൻ പലരും പറഞ്ഞിട്ടും കമ്മീഷൻ കനിഞ്ഞില്ല. 24 കോടിയോളം ജനമുള്ള ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഏഴു ഘട്ടത്തിൽ ഒതുക്കിയ കമ്മീഷനാണ് ഈ മഹാമാരിക്കിടയിൽ പത്തുകോടി മാത്രം ജനമുള്ള ബംഗാളിനെ എട്ടു കഷണമാക്കിയത്. എന്നിട്ട് ആളാം വീതം കോവിഡ് റാലിയും ഘോഷയാത്രയും.
രാഷ്ട്രീയ കക്ഷികൾ അടക്കമുള്ളവർ വേണ്ടെന്നു പറഞ്ഞിട്ടും കമ്മീഷൻ വിട്ടുകൊടുക്കാതെ എട്ടു കളിച്ചതിനു പിന്നിൽ ഒരു ഒളിച്ചുകളിയുണ്ടെന്നാണ് പ്രതിപക്ഷക്കാരുടെ കുറ്റപ്പെടുത്തൽ. ബംഗാൾപിടിത്തം അഭിമാന പ്രശ്നമാക്കിയ ബിജെപിയുടെ പ്രചാരണ സൗകര്യത്തിനുവേണ്ടി കുട പിടിച്ചുകൊടുക്കുകയായിരുന്നു കമ്മീഷനെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്തായാലും കൊലക്കുറ്റത്തിനു കേസ് എടുക്കുമെന്നു മദ്രാസ് ഹൈക്കോടതി ഫസ്റ്റ് ഡോസ് വാക്സിൻ കുത്തിവച്ചപ്പോൾത്തന്നെ ചാടിയെണീറ്റ കമ്മീഷൻ ഉഗ്രരൂപിയായി മാറി. വോട്ടെണ്ണൽ ദിനം ആരെങ്കിലും ആഹ്ലാദപ്രകടനവുമായി രംഗത്തിറങ്ങിയാൽ അവനെ പീസ്പീസ് ആക്കുമെന്നു മീശ പിരിച്ചുകൊണ്ടു കമ്മീഷൻ പറഞ്ഞതു കേട്ടു പേടിച്ചുവിറച്ചിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകരെല്ലാം! കോണ്ഗ്രസാണോ ബിജെപിയാണോ സിപിഎമ്മാണോ തൃണമൂൽ ആണോ അതോ ഇനി ഇവരെയൊക്കെ തറപറ്റിച്ചു കോവിഡാണോ വൻ ഭൂരിപക്ഷം നേടാൻ പോകുന്നതെന്നു മേയ് രണ്ടിനു ശേഷം കൂടുതൽ വ്യക്തമാകും. ടി.എൻ. ശേഷൻ എന്ന എക്കാലത്തെയും മഹാനായ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇതൊക്കെ സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടാകും!
മിസ്ഡ് കോൾ
= വാക്സിന്റെ വില കുറച്ചതു കരുണയുടെ പേരിലെന്നു സിറം മേധാവി പൂനാവാല.
- വാർത്ത
= സ്വകാര്യ ആശുപത്രികൾക്കു 600ന്റെ കോവിഷീൽഡ്, സംസ്ഥാനങ്ങൾക്കു 300ന്റെ
കരുണാഷീൽഡ്, കേന്ദ്രത്തിനു 150ന്റെ കാവിഷീൽഡ്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആദ്യ ഡോസ് തെരഞ്ഞെടുപ്പ് കമ്മീഷന്!
11:51 PM Apr 29, 2021 | Deepika.com