ഇതുവരെ മഹാരാഷ്ട്രയായിരുന്നു, അടുത്തത് ഉത്തർപ്രദേശാണ്. നിതിആയോഗിന്റെതാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ അനുദിന കോവിഡ് വ്യാപനം കുറയുന്നുവെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ മാത്രമല്ല ലോകത്തെയാകമാനം ഭയപ്പെടുത്തുന്നതാണ് ഉത്തർപ്രദേശിലെ അവസ്ഥ.
ഏതാനും ദിവസത്തിനകം യിപിയിൽ അനുദിന രോഗികളുടെ എണ്ണം 1.9 ലക്ഷമാകുമെന്നാണ് നിതിആയോഗിന്റെ വിലയിരുത്തൽ. 24 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതിൽ 15 കോടിയും ഗ്രാമീണരാണ്. ഇന്ത്യൻ ജനസംഖ്യയുടെ ആറിൽ ഒന്ന് ഇവിടെയാണ്. യുപിയെ പ്രത്യേക രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യയിൽ ലോകത്തെ അഞ്ചാമത്തെ രാജ്യമാകും. പാക്കിസ്ഥാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെക്കാൾ ജനങ്ങളുണ്ടിവിടെ. അതിനാലാണ് യുപിയിലെ അവസ്ഥ ലോകം പ്രത്യേകമായി വീക്ഷിക്കുന്നത്. കോവിഡ് സുനാമിക്കിടയിലും യുപിയിൽ ഇപ്പോൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു നടുക്കുന്ന വസ്തുത.
വിശ്വസിക്കാനാവാത്ത കണക്ക്
കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ യുപി പിടിച്ചുനിന്നു. നഗരങ്ങളിൽ മാത്രമായിരുന്നു കാര്യമായ വൈറസ്ബാധ. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ഔദ്യോഗികകണക്കുകളിൽ ഇപ്പോഴും മഹാരാഷ്ട്രയ്ക്കും കേരളത്തിനും കർണാടകത്തിനും പിന്നിലാണ് യുപിയിലെ രോഗബാധിതരുടെ എണ്ണം. എന്നാൽ യുപിയിലെ കണക്കുകളിൽ ആർക്കും വിശ്വാസമില്ല എന്നതാണ് യാഥാർഥ്യം. രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം സർക്കാർ കുറച്ചുകാണിക്കുകയാണെന്ന ആരോപണം ശരിയാണെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്മശാനങ്ങളിൽ സംസ്കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും സർക്കാർ കണക്കും പൊരുത്തപ്പെടുന്നില്ലെന്നും പല റിപ്പോർട്ടുകളും അടിവരയിടുന്നു.
എന്നാൽ ഇതൊന്നുമല്ല യുപിയെക്കുറിച്ചുള്ള ആശങ്ക. കോവിഡ് വൈറസ് ഉത്തരേന്ത്യൻ ഗ്രാമങ്ങളെ വിഴുങ്ങുന്നുവെന്നതാണ് ലോകത്തെ പേടിപ്പെടുത്തുന്നത്. പനിയും ശ്വസതടസവും മൂലം ആളുകൾ മരിച്ചുവീഴുന്നു. പരിശോധനകളൊന്നും നടക്കാത്തതിനാൽ അവയൊന്നും കോവിഡ് മരണങ്ങളായി രേഖപ്പെടുത്തുന്നില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ് നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുന്നുവെന്നാണ് പല ഒാൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
സമൂഹവ്യാപനം
സമൂഹവ്യാപനമാണ് ഗ്രാമങ്ങളിൽ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗണോസ്റ്റിക് ലാബ് മേധാവി പ്രഫ. ഗോപാൽ നാഥ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഗ്രാമങ്ങളിലെ സമൂഹവ്യാപനം വളരെ ദോഷകരമായി മാറുകയാണെന്നും ആളുകൾക്ക് എന്തുചെയ്യണമെന്നും എവിടെ പോകണമെന്നും യാതൊരു നിശ്ചയവുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത്രയധികം ആളുകളിൽ കോവിഡ് പരിശോധന എന്നത് സാധ്യമല്ല. അതിനുമാത്രം ആരോഗ്യപ്രവർത്തകർ എവിടിരിക്കുന്നു. പത്തിരട്ടി സ്റ്റാഫ് എങ്കിലും വേണ്ടിവരും എന്നും പ്രഫ. ഗോപാൽ നാഥ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ആരോഗ്യരംഗം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ആംബുലൻസുകൾ ഇല്ലാത്തതാണ് ഗ്രാമീണർക്ക് വലിയ വെല്ലുവിളി. ഓട്ടോറിക്ഷയിലും മറ്റുമാണ് ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികളെപ്പോലും ആശുപത്രിയിൽ എത്തിക്കുന്നത്. ഇത് രോഗവ്യാപനം പലമടങ്ങു കൂട്ടുന്നു. ആശുപത്രിയിൽ ഡോക്ടർമാരടക്കമുള്ള സ്റ്റാഫ് ഇല്ലായ്മയാണ് അടുത്ത പ്രശ്നം.
കിഴക്കൻ യുപിയിലെ ബലിയ ജില്ലയിലെ സിക്കന്ദർപുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ഡോക്ടറുടെ അനുഭവം ഇന്നലെ സ്ക്രോൾ എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ 23ന് വൈകുന്നേരം ബൻസി ബസാർ ഗ്രാമത്തിലെ 40 വയസുള്ള അന്ധനായ ധൻരാജ് സിംഗ് സിഎച്ച്സിയിൽ എത്തി. പനിയും ശ്വാസതടസവുമാണ് രോഗലക്ഷണം. ഡോക്ടർ അയാളെ അഡ്മിറ്റ് ചെയ്തു. സിഎച്ച്സിയിൽ ഓക്സിജൻ ഇല്ല. കേവലം ഏഴ് മിറ്റുകൾക്കകം ധൻരാജ് സിംഗ് കുഴഞ്ഞുവീണു മരിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഒരു മാസം മുമ്പേ ഇവിടെ കോവിഡ് പരിശോധന നിർത്തിയതാണ്. ഇരുനൂറോളം ഗ്രാമങ്ങളാണ് സിക്കന്ദർപുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആശ്രയിക്കുന്നത്. 200-250 രോഗികളാണ് ഇപ്പോൾ ഇവിടെ ദിവസേന എത്തുന്നത്. 90 ശതമാനംപേർക്കും പനിയും ശ്വാസതടസവുമാണ് ലക്ഷണം.
രോഗാതുരമാണ് ഗ്രാമീണ ആരോഗ്യം
കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ചാൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. നാഷണൽ ഹെൽത്ത് പ്രോഫൈൽ 2019 പ്രകാരം ഗ്രാമീണ മേഖലയിൽ ശരാശരി 26,000 പേരാണ് ഒരു അലോപ്പതി ഡോക്ടറെ ആശ്രയിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിബന്ധനയാകട്ടെ ആയിരംപേർക്ക് ഒരു ഡോക്ടർ എന്നതാണ്.ആരോഗ്യമേഖലയിൽ പശ്ചിമബംഗാളാണ് ഏറ്റവും പിന്നിൽ. അവിടെ ഗ്രാമീണ മേഖലയിൽ 881 ഡോക്ടർമാരെ ആശ്രയിക്കുന്നത് 6.2 കോടി ജനങ്ങളാണ്. അതായത് 70,000 പേർക്ക് ഒരു ഡോക്ടർ. ജാർഖണ്ഡിലും ബിഹാറിലും 50,000 പേർക്ക് ഒരു ഡോക്ടർ എന്നതാണ് അവസ്ഥ. ഇതിനോടടുത്താണ് യുപിയും.
2019 നവംബറിൽ ലോക്സഭയിൽ ആരോഗ്യമന്ത്രാലയം നൽകിയ കണക്കനുസരിച്ച് രാജ്യത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 34,417 ഡോക്ടർമാരെ ആവശ്യമുള്ളിടത്ത് 25,567 പേരാണുള്ളത്. പിഎച്ച്സി, സിഎച്ച്സി, സബ്സെന്റർ തുടങ്ങി 72,045 ആരോഗ്യകേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് ശുചിമുറിയില്ല, 823 ആരോഗ്യകേന്ദ്രങ്ങളിൽ വൈദ്യുതിയില്ല എന്നും ആരോഗ്യമന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. യുപിയിൽ 3621 പിഎച്ച്സികളാണുള്ളത്. ഇതിൽ 213 ഇടത്ത് വൈദ്യുതിയില്ല. 270 കേന്ദ്രങ്ങളിൽ വെള്ളമില്ല. 459 പിഎച്ചസികളിലേക്ക് വാഹനമെത്തുന്ന റോഡില്ല. 2,277 ഡോക്ടർമാരുടെ കുറവുമുണ്ട്. ഇതാണ് ഗ്രാമീണ ഇന്ത്യയുടെ ആരോഗ്യ മേഖല.
കോവിഡ് ഭീഷണിയിൽപ്പോലും ഈ അവസ്ഥയ്ക്കു മാറ്റം വന്നിട്ടില്ല എന്നതാണ് ദുഃഖകരം. കോവിഡിന്റെ ഒന്നാം തരംഗത്തിനുശേഷവും രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് സർക്കാരുകൾ നീക്കിവച്ച തുകയുടെ 37 ശതമാനം മാത്രമാണ് വിനിയോഗിക്കപ്പെട്ടത് എന്നാണ് ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ മന്ത്രി വെളിപ്പെടുത്തിയത്. 2020-21 വർഷത്തിൽ 9,632.17 കോടി രൂപ നീക്കിവച്ചതിൽ 3,549.31 കോടി മാത്രമാണ് ചെലവഴിച്ചത്. 2019-20ൽ ചെലവഴിച്ചത് 56 ശതമാനമായിരുന്നു. 10,813.6 കോടി രൂപയിൽ 5,896.31 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
രൂക്ഷമാക്കിയതു പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഉത്തർപ്രദേശിലും ഗുജറാത്തിലും ഗ്രാമങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഉത്തർപ്രദേശിൽ ഈ മാസം 15 മുതൽ നാല് ഘട്ടമായാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 19ന് രണ്ടാംഘട്ടവും 26ന് മൂന്നാംഘട്ടവും പൂർത്തിയായി. ഇന്നാണ് അവസാനഘട്ടം വോട്ടെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണി ഫലം പറയും.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കഴിയാതിരുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ കോടതിക്കുമുന്നിലെത്തിയ റിട്ട് ഹർജി പരിഗണിക്കുമ്പോൾ കോവിഡിന്റെ രണ്ടാം തരംഗം ഇത്ര രൂക്ഷമായിരുന്നില്ല. തന്നെയുമല്ല അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവവുമായിരുന്നു. ഫെബ്രുവരി നാലിനാണ് ഏപ്രിൽ 30നകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് കോവിഡ് ആഞ്ഞടിച്ചെങ്കിലും തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാനായില്ല. യുപിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ബിജെപി സർക്കാർ ശ്രമിച്ചാൽ ബംഗാൾ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പ്രചാരണത്തിനു പ്രയാസമുണ്ടാകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആൾക്കൂട്ട പ്രചാരണങ്ങളും പൊതുയോഗങ്ങളുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ നടന്നു. കൂടാതെ നഗരങ്ങളിൽനിന്ന് ധാരാളം പേർ വോട്ട്ചെയ്യുന്നതിനായി ഗ്രാമങ്ങളിലേക്ക് എത്തി. ഇതാണ് ഗ്രാമങ്ങളിൽ വൈറസ്ബാധ രൂക്ഷമാക്കിയത് എന്നാണ് ഒരു വിലയിരുത്തൽ. മാത്രമല്ല കോവിഡിനെ രാജ്യം തോൽപ്പിച്ചു എന്ന പ്രചാരണവും ജനങ്ങളെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽനിന്ന് അകറ്റി. മഹാരാഷ്ട്രയിലും ഡൽഹിയിലും ഗുജറാത്തിലുമെല്ലാം രണ്ടാം തരംഗം രൂക്ഷമായപ്പോൾ കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി ഗ്രാമങ്ങളിലേക്ക് എത്തിയതും യുപിക്കു വിനയായി.
ഗുജറാത്തിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. അവിടെ ഫെബ്രുവരി 21നും 28നുമായിരുന്നു തെരഞ്ഞെടുപ്പ്. 21ന് അഹമ്മദാബാദിലെ ആറ് മുനിസിപ്പാലിറ്റികളിലേക്കും 28ന് 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾഎന്നിവിടങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയാണ് ഇത്തരമൊരു അവസ്ഥ സംജാതമാക്കിയത് എന്ന വിമർശനത്തിൽ കഴമ്പുണ്ടെന്നാണ് ഗ്രാമങ്ങളെ വിഴുങ്ങുന്ന കോവിഡ് വ്യാപനം തെളിയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായാൽ ബംഗാളിന്റെ അവസ്ഥ എന്താകുമെന്നതും കണ്ടറിയണം. ഇപ്പോൾ കോവിഡ് പ്രതിരോധത്തിലല്ലല്ലോ അവിടെ എല്ലാവരുടെയും ശ്രദ്ധ.
മരിച്ചത് 135 ഉദ്യോഗസ്ഥർ
അതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 135 ഉദ്യാഗസ്ഥർ കോവിഡ് ബാധിച്ച് മരിച്ചതായി “അമർ ഉജാല’’ ദിനപത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മരിച്ചവരിൽ അധ്യാപകരുമുൾപ്പെടുന്നുണ്ടെന്ന് പത്രറിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും ജനങ്ങളുടെ സുരക്ഷയിലും പോലീസും ഇലക്ഷൻ കമ്മീഷഷനും പരാജയപ്പെട്ടതായുള്ള പിടിഐ വാർത്തയും കോടതി മുഖവിലയ്ക്കെടുത്തിട്ടുണ്ട്. മേയ് മൂന്നിനു വിശദീകരണം നൽകാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ വീഴ്ചകൾക്കെതിരേയും ഹൈക്കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. കോവിഡ് വ്യാപിക്കുമ്പോൾ സർക്കാർ കൂടുതൽ മുഴുകിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരവധി നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്.
സി.കെ. കുര്യാച്ചൻ
ഭയപ്പെടുത്തുന്നത് യുപി
12:31 AM Apr 29, 2021 | Deepika.com