സിംഗപ്പൂരിൽ അടുത്തിടെ അന്പതു വയസും അതിൽ താഴെയും പ്രായമുള്ള പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ 18 പേർക്കാണ് സ്ട്രോക്ക് വന്നത്. ഈ പ്രായത്തിലുള്ളവരിൽ സ്ട്രോക്ക് വർധിക്കുന്നതിലെ അസ്വാഭാവികത മനസിലാക്കിയ സിംഗപ്പൂരിലെ ആരോഗ്യ മേഖലയിലുള്ളവർ ഇതിന്റെ കാരണം അന്വേഷിച്ചു. പഠനത്തിലെ കണ്ടെത്തൽ ഇപ്രകാരമായിരുന്നു. കോവിഡ് ഭേദമായി വൈറസ് അപ്രത്യക്ഷമായവരിലാണ് സ്ട്രോക്ക് വന്നിരിക്കുന്നത്. ഹാർട്ട് അറ്റാക്ക്, രക്തം കട്ടപിടിക്കൽ, വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും എന്നിങ്ങനെ കൊറോണ വൈറസ് അപ്രത്യക്ഷമായിട്ടും മാരകരോഗങ്ങളാണ് പലർക്കും. തുടർന്ന് പെട്ടെന്നുള്ള മരണവും. ഇതു ഗുരുതരമായ ലക്ഷണങ്ങളോടെ വൈറസ് ബാധിച്ചവരെയാണെന്നു കരുതേണ്ട. ചെറിയ ലക്ഷണങ്ങളോടെ വന്ന് ആശുപത്രിയിൽ പോകാതെ രോഗം ഭേദമായവർക്കും വന്നിട്ടുണ്ട്. വൈറസ് കയറിയതും അപ്രത്യക്ഷമായതും അറിയാതിരുന്നവരെയെല്ലാം കോവിഡനന്തര രോഗങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
സങ്കീർണത
പലപ്പോഴും കേൾക്കുന്നതുപോലെ കോവിഡ് “വന്നു പോകുകയല്ല’’ ചെയ്യുന്നത്. കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങി പത്തു ദിവസത്തിനുള്ളിൽ ശരീരത്തിൽനിന്നു വൈറസുകൾ അപ്രത്യക്ഷമാകും. പിന്നീട് ചത്ത വൈറസിന്റെ കണങ്ങൾ മാത്രമേ ശരീരത്തിലുണ്ടാകൂ. ഇതിനെ ശരീരം തന്നെ കാലക്രമേണ പുറന്തള്ളും. മിക്കവർക്കും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.
എന്നാൽ ഇവരിൽ ചിലർക്ക് കുറേ നാളത്തേക്ക് പല അവയവങ്ങളുടെയും പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ശ്വാസകോശം, നാഡീവ്യൂഹം, രക്തം എന്നിങ്ങനെ. അതുകൊണ്ട് പത്തു ദിവസം കൊണ്ട് എല്ലാവർക്കും കോവിഡ് “വന്നു പോയി’’ എന്നു പറയാനാവില്ല.
സാധാരണ ജലദോഷമുണ്ടാക്കുന്ന റൈനോ വൈറസ്, അഡിനോ വൈറസ് എന്നിവയെപ്പോലെയല്ല കൊറോണ വൈറസ്. അത്തരം വൈറസുകൾ മൂക്കിന്റെ ഭാഗത്തു മാത്രമേ ബാധിക്കുകയുള്ളൂ. അവ മൂക്കടപ്പ്, തൊണ്ട വേദന, തുമ്മൽ എന്നിവയൊക്കെയെ ഉണ്ടാക്കൂ.
എന്നാൽ കോവിഡ്, ശരീരത്തിലെ അനേകം അവയവങ്ങളെ ബാധിക്കാവുന്ന രോഗമാണ്. ശ്വാസകോശം, നാഡീ വ്യൂഹം, ഹൃദയം, രക്തം എന്നിവയെയൊക്കെ ബാധിക്കാം. ഈ അവയവങ്ങളൊക്കെ പൂർവസ്ഥിതിയിലാകാനും സമയം എടുക്കും. അതുകൊണ്ടാണ് വൈറസ് ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായതിനുശേഷവും ചില രോഗികൾക്ക് ഹൃദയസ്തംഭനം, രക്തം കട്ടപിടിക്കൽ, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.
വൈറസ് ഇല്ലാതായതിനുശേഷം ദീർഘ കാലം രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതിന് പൊതുവേ ലോംഗ് കോവിഡ് എന്നാണ് പറയുന്നത്. ചെറുപ്പക്കാരാണ് ഇതിൽ അധികവും. “പനി, ശരീര വേദന എന്നിവയുള്ളപ്പോഴാണല്ലോ ആളുകൾപൊതുവേ കോവിഡ് ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇത്തരം ലക്ഷണങ്ങളൊന്നും ഇല്ലാതെതന്നെ പല ആളുകൾക്കും രോഗം വന്നു പോകുന്നുണ്ട്. വാസ്തവത്തിൽ 40 ശതമാനം പേരിൽ കോവിഡ് രോഗം, ലക്ഷണങ്ങൾ ഇല്ലാതെയാണ് വരുന്നത്. ഇവരിലും പിന്നീട് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം’’: ഐഎംഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു.
കോവിഡനന്തര സങ്കീർണത
സെന്റ് ലൂയിസിലെ വാഷിംഗ്ടണ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനങ്ങളിൽ, രോഗികളിൽനിന്നു വൈറസ് അപ്രത്യക്ഷമായ ശേഷവും (അത് ഗുരുതരമായ രോഗം ബാധിച്ചവരായാലും അല്ലാത്തവരായാലും) ആറുമാസത്തിനുള്ളിൽ മരണ സാധ്യത കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വൈറസ് ബാധിച്ച് മുപ്പതു ദിവസത്തിനുള്ളിൽ വൈറസ് അപ്രത്യക്ഷമായവരിൽ ആറുമാസത്തിനുള്ളിലുള്ള മരണ നിരക്ക് 1000 രോഗികളിൽ 29 പേരെന്നതാണ്. ആറുമാസം എന്നത് ഒരു കണക്കു മാത്രമാണ്. അതിനുശേഷവും മരണം സംഭവിക്കാം. ഇങ്ങനെയുള്ളവരിലെ മരണനിരക്ക് 1000 രോഗികളിൽ എട്ടു പേരാണ്.
വരും വർഷങ്ങളിൽ ലോക ജനസംഖ്യയെ വലയ്ക്കുന്നത് ഈ സങ്കീർണ രോഗങ്ങളാകുമെന്നാണ് പഠനം പറയുന്നത്. യുഎസ് ഡാറ്റാബേസിലെ 87,000 ഗുരുതര കോവിഡ് -19 രോഗികളും അഞ്ച് ദശലക്ഷത്തോളം നിയന്ത്രണ രോഗികളും ഉൾപ്പെടുന്ന പഠനമാണ് നടത്തിയിരിക്കുന്നത്. കോവിഡ് മരണങ്ങളുടെ കണക്ക് പൂർണമായും എടുത്താൽ അത് ഇപ്പോഴുള്ളതിനെക്കാൾ ഉയർന്നതായിരിക്കും. പല മരണങ്ങളും ലോംഗ് കോവിഡ് (ചെറിയ ലക്ഷണങ്ങളോടെ വന്നു പോകുന്നത്) മൂലമുള്ള പ്രശ്നങ്ങൾകൊണ്ടു സംഭവിക്കുന്നതാണ്. ചെറിയൊരു പനി, ജലദോഷം ഇവ മാത്രമായി വന്നു പോയി. പിന്നീട് പെട്ടെന്ന് ഒരു ദിവസം സ്ട്രോക്ക്, ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ എന്നിവയെന്തെങ്കിലും സംഭവിച്ച് ഇവർ മരിക്കാം. പക്ഷേ, അവയെ നിലവിൽ കോവിഡ് മരണമായി കണക്കാക്കുന്നില്ലെന്നുമാണ് പഠനത്തിന് നേതൃത്വം നൽകിയ സിയാദ് അൽ അലിയുടെ അഭിപ്രായം.
എന്തൊക്കെ രോഗങ്ങൾ
പെട്ടെന്ന് എണ്ണിത്തീർക്കാവുന്ന രോഗങ്ങളല്ല കോവിഡ് മനുഷ്യനിൽ ഉണ്ടാക്കുന്നത്. അസ്വാസ്ഥ്യം, ക്ഷീണം, വിളർച്ച എന്നിവയൊക്കെ വൈറസ് അപ്രത്യക്ഷമായാലും രോഗികൾക്കുണ്ടാകും. അതിനു പുറമേ രോഗം ബാധിക്കുന്ന ശരീരഭാഗങ്ങളും അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഇവയൊക്കെയാണ്:
*ശ്വസന വ്യവസ്ഥ: സ്ഥിരമായ ചുമ, ശ്വാസം മുട്ടൽ, രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു.
*നാഡീവ്യൂഹം: ഹൃദയാഘാതം, തലവേദന, ഓർമത്തകരാറ്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള പ്രശ്നങ്ങൾ
*മാനസികാരോഗ്യം: ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്
*മെറ്റബോളിസം (ശരീരത്തിന്റെ പ്രവർത്തനം): പുതിയ തരം പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ തുടക്കം.
*ഹൃദയ സംബന്ധം: രക്ത ധമനികളെ ബാധിക്കുന്ന ഗുരുതര രോഗം(അക്യൂട്ട് കൊറോണറി ഡിസീസ്), ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയ മിടിപ്പ്
*ദഹന വ്യവസ്ഥ: മലബന്ധം, വയറിളക്കം, ആസിഡ് റിഫ്ളക്സ്.
*വൃക്ക: ഡയാലിസിസ് ആവശ്യമായേക്കാവുന്ന രീതിയിലുള്ള വൃക്കയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗം.
*രക്തം: കാലുകളിലും ശ്വാസകോശത്തിലും രക്തം കട്ടപിടിക്കുന്നു.
*ചർമം: പാടുകൾ, മുടികൊഴിച്ചിൽ.
*പേശീവ്യവസ്ഥ: സന്ധി വേദനയും പേശികൾക്ക് ബലഹീനതയും.
എല്ലാവരെയും ഈ പ്രശ്നങ്ങളെല്ലാം ബാധിക്കാറില്ല എന്ന് ഓർക്കേണ്ടതുണ്ട്. എന്നാൽ, ഈ പ്രശ്നങ്ങളിൽ ചിലതെല്ലാം രോഗം ഭേദമായവരെ അലട്ടുന്നുണ്ട്. രോഗം വരാതെ സൂക്ഷിക്കുക, രോഗം പകരാവുന്ന അകത്തളങ്ങളിലെ ഒത്തുചേരലുകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കുക, വാക്സിനെടുക്കുകയും കോവിഡ് പ്രോട്ടോകോൾ കർശനമായിപാലിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇവയ്ക്കുള്ള പരിഹാരമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
നൊമിനിറ്റ ജോസ്
കോവിഡ് മുക്തമായാലും രോഗഭീഷണി
12:27 AM Apr 29, 2021 | Deepika.com