ഇന്നലെയായിരുന്നു നാല്പത്തൊന്പതുകാരിയായ സ്റ്റെഫാനിക്ക് ജന്മനാട് വിടനൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽനിന്ന് 60 കി.മീ. കിഴക്കു മാറിയുള്ള റോന്പുയിയേ പട്ടണത്തിലെ പോലീസ് സ്റ്റേഷന്റെ വാതിൽക്കൽവച്ച് ഒരു ഇസ്ലാമിക തീവ്രവാദി കുത്തിക്കൊന്ന സ്റ്റെഫാനി മോഫേർമേ. റോന്പുയിയേയിലെ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരുന്ന അവരെ ടുണീഷ്യയിൽനിന്നുള്ള കുടിയേറ്റക്കാരനായ ജമെൽ ഗോർഷെനെ(36)യാണ് കഴുത്തിലും വയറ്റിലും കഠാരകൊണ്ടു കുത്തിക്കൊന്നത്. ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അയാളുടെ കത്തിപ്രയോഗം.
ദൃക്സാക്ഷികളായ മറ്റു പോലീസുകാർ അയാളെ തത്ക്ഷണം വെടിവച്ചുകൊന്നു. അയാളുടെ സഞ്ചിയിൽനിന്ന് പോലീസുകാർ മതഗ്രന്ഥവും പ്രാർഥനയ്ക്കുള്ള പായയും കണ്ടെത്തി. അയാളെ സഹായിച്ചതായി കരുതുന്ന മൂന്നു കൂട്ടാളികൾ അറസ്റ്റിലായിട്ടുണ്ട്.
ടുണീഷ്യയിലെ സുസെ പ്രദേശത്തുള്ള എംസാക്കെൻ ഗ്രാമത്തിൽനിന്ന് 2009-ൽ ഫ്രാൻസിൽ എത്തിയ ആളാണ് ജമെൽ ഗോർഷെനെ. 2020-ൽ അയാൾക്ക് ഫ്രാൻസിൽ 2021 ഡിസംബർ വരെ താമസിക്കാനുള്ള അനുവാദം ലഭിച്ചു. അനധികൃതമായാണ് അയാൾ പതിനൊന്നു കൊല്ലം ഫ്രാൻസിൽ ജീവിച്ചത്. ഇതിനിടെ അയാൾ ഒരു മതമൗലികവാദിയായി മാറിയത് നിയമപാലകരോ പൊതുസമൂഹമോ അറിഞ്ഞില്ല.
ഫ്രഞ്ച് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കണമെന്നുള്ള ആവശ്യം ഉയരാൻ ഈ മതതീവ്രവാദിയുടെ കഠാര കാരണമായിട്ടുണ്ട്. ഫ്രഞ്ച് മാധ്യമങ്ങളിൽ ഇതുസംബന്ധമായ ചർച്ചകൾ ഗൗരവപൂർണമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക മതതീവ്രവാദത്തിന് ഫ്രാൻസിനെ വിട്ടുകൊടുക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പ്രസ്താവിച്ചിട്ടുണ്ട്.
കഴിഞ്ഞ20 വർഷത്തിലേറെയായി ഫ്രാൻസ് അനുവർത്തിച്ചുപോരുന്ന കുടിയേറ്റ നിയമങ്ങളുടെ പരാജയമായിട്ടാണ് സാധാരണ ജനങ്ങൾ വർധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളെ കാണുന്നത്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് ആഫ്രിക്കൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി എത്തുന്നവരാണ്. സമൂഹത്തിലും ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിലും ഇത്തരം ആക്രമണങ്ങൾ അവശേഷിപ്പിക്കുന്ന വടുക്കൾ ഒരിക്കലും സുഖപ്പെടുന്നില്ല. പതിമൂന്നും പത്തൊന്പതും വയസുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയായിരുന്നു കൊല്ലപ്പെട്ട സ്റ്റെഫാനി. വ്യക്തിജീവിതത്തിൽ അനുഭവിക്കേണ്ട ഈ ദുരനുഭവങ്ങളോടൊപ്പം സമൂഹത്തിൽ പടരുന്ന അരക്ഷിതാവസ്ഥയ്ക്കും അസമാധാനത്തിനും ആക്രമണോത്സുകതയ്ക്കും രാജ്യത്തിന്റെ ഭരണസംവിധാനം ഉത്തരം പറയേണ്ടതായിട്ടുണ്ട്.
കുടിയേറ്റവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധമാണ് വർഷങ്ങളായി കുടിയേറ്റക്കാരുടെ കഠാരകൾക്കിരയാകുന്ന ഫ്രാൻസിനെ ഉലയ്ക്കുന്ന ഒരു പ്രശ്നം. എല്ലാ കുടിയേറ്റക്കാരും കുറ്റവാളികളല്ലെങ്കിലും സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് അവരാണ് തദ്ദേശീയ ജനതയെക്കാൾ തീവ്രവാദവാസന പ്രകടിപ്പിക്കുന്നത്. ചാർളി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട 42 ഭീകരവാദികളിൽ 38 പേരും കുടിയേറ്റക്കാരോ അഭയാർഥികളോ ആയിരുന്നു. ഫ്രാൻസിലെ ജനസംഖ്യയിൽ 7.4 ശതമാനമാണ് വിദേശീയരെങ്കിലും ജയിലിൽ അടയ്ക്കപ്പെട്ടിട്ടുള്ളവരിൽ 24 ശതമാനവും അവരാണ്. അതുപോലെ കൊലപാതകങ്ങളുടെ 17 ശതമാനവും മോഷണങ്ങളുടെ 30 ശതമാനവും ചെയ്യുന്നത് അവർതന്നെ.
ഫ്രാൻസിൽ നേരത്തേ എത്തിച്ചേർന്നിട്ടുള്ളവരുടെ കുടുബാംഗങ്ങൾക്കും പ്രവേശനാനുമതി നൽകുന്ന ഫ്രഞ്ച് നിയമം തിരുത്തണമെന്ന് “നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനം’’ എന്ന സംഘടന ആവശ്യപ്പെടുന്നു. ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനായ പാട്രിക് സ്റ്റെഫനീനി പറയുന്നത് ഫ്രാൻസിൽ പത്തുലക്ഷത്തിലേറെ വിദേശികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ്. “നിയമവിരുദ്ധമായ താമസം’’ എന്നൊന്ന് ഇല്ല എന്നുള്ള നിലപാട് വിശാലാർഥത്തിൽ വ്യാഖ്യാനിക്കുന്നതുകൊണ്ട് കൊലപാതകിയായ ജമെൽ ഗോർഷനെയെപ്പോലും വീസ ഇല്ലാത്തതിന്റെ പേരിൽ തിരിച്ചയയ്ക്കാൻ ആകുമായിരുന്നില്ലതന്നെ. തീവ്രഇടതുപക്ഷ വിഭാഗത്തിൽപ്പെടുന്ന രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും ഈ നിലപാടിനുണ്ട് എന്നതാണു വിചിത്രം.
ഫ്രാൻസിന്റെ കുടിയേറ്റ നിയമങ്ങൾ ദേശീയതാത്പര്യങ്ങൾക്കനുസരിച്ചു പരിഷ്കരിക്കണം എന്ന് നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ വക്താവ് പിയർ-മറി സേവേ ആവശ്യപ്പെട്ടു. കുടിയേറ്റത്തെ സംബന്ധിച്ച വിവിധ വിഷയങ്ങൾ സമഗ്രമായി പഠിച്ച് പുതിയ നിയമങ്ങൾ രൂപപ്പെടുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഫ്രാൻസിൽ സമാധാനപൂർവം ജീവിക്കുന്ന വിദേശികൾ കുറ്റകൃത്യങ്ങളുടെയും ഭീകരവാദത്തിന്റെയും ദൂഷിതവലയത്തിൽ പെട്ടുപോകാതിരിക്കാനും ഇരവാദത്തിന്റെ മറവിൽ നിയമങ്ങൾ ചൂഷണം ചെയ്യാതിരിക്കാനും ഇതാവശ്യമാണ്. ഫ്രഞ്ച് ദേശീയതയിൽ കുടിയേറ്റക്കാരെ ഉൾച്ചേർക്കാനും ശക്തമായ നിയമനിർമാണം കൂടിയേതീരൂ.
നാളെ നടക്കുന്ന സ്റ്റെഫാനിയുടെ ശവസംസ്കാര ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ സംബന്ധിക്കുന്നുണ്ട്. പിറ്റേന്നു നടക്കുന്ന ദേശീയ ദുഃഖാചരണത്തിൽ പ്രധാനമന്ത്രി ജീൽ കാസ്റ്റെക്സ് അധ്യക്ഷ്യം വഹിക്കും. ഇന്ന് ഫ്രഞ്ച് മന്ത്രി സഭയിൽ പുതിയ ഭീകരവിരുദ്ധ നിയമം അവതരിപ്പിക്കുകയാണ്. സ്റ്റെഫാനിയുടെ ജീവത്യാഗം നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികളുടെ കണ്ണുകൾ തുറക്കാൻ പ്രേരകമാകുമോ?
ഡോ. ജോർജ്കുട്ടി ഫിലിപ്
മതതീവ്രവാദികൾ നിശ്ശബ്ദരാകുന്നില്ല
11:47 PM Apr 27, 2021 | Deepika.com