തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്നിരുന്ന കേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ആദ്യമായി ഒരു ഐകരൂപ്യം നൽകിയത് ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനമാണ്. മഹാത്മാ ഗാന്ധിയുടെ നിസഹകരണം, ഖിലാഫത്ത് സമരാഹ്വാനങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഒറ്റപ്പാലം സമ്മേളനം മലയാളക്കരയിൽ ആകമാനം സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം തുറന്നു വിടുന്നതിനു കാരണമായതിനൊപ്പം, മലയാളികളുടെ മനസിൽ ഒരു പുതിയ ഐക്യബോധത്തിനും നാന്ദി കുറിച്ചു.
മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേശീയ പ്രസ്ഥാനത്തിലെ നേതാക്കൾ ഒത്തുകൂടിയ 1921 ഏപ്രിൽ 23 മുതൽ 26 വരെ നടന്ന ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനമാണു പിൽക്കാലത്ത് ഐക്യകേരളം എന്ന സ്വപ്നത്തിനു വഴിതെളിച്ചത്.
ഒറ്റപ്പാലം സമ്മേളനത്തിനു മുൻപ്
ഒറ്റപ്പാലം സമ്മേളനത്തിന് മുൻപുതന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരേ മലബാറിലെങ്ങും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടന്നിരുന്നു. മലബാറിൽ കോൺഗ്രസ് ശക്തിപ്പെട്ടതിനു പ്രധാന കാരണം അഞ്ച് മലബാർ ജില്ലാസമ്മേളനങ്ങളായിരുന്നു. 1916-ൽ ഒന്നാം മലബാർ ജില്ലാസമ്മേളനം ആനിബസന്റിന്റെ അധ്യക്ഷതയിൽ പാലക്കാട്ടും രണ്ടാം സമ്മേളനം 1917-ൽ കോഴിക്കോട്ടും മൂന്നാം സമ്മേളനം 1918-ൽ തലശേരിയിലും നാലാമത്തേത് 1919-ൽ വടകരയിലും അഞ്ചാം സമ്മേളനം 1920-ൽ മഞ്ചേരിയിലും നടന്നു.
എന്നാൽ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും 1920 നു മുമ്പ് കോൺഗ്രസിന്റെ പ്രവർത്തനം അത്ര ശക്തമായിരുന്നില്ല.
നാട്ടുരാജ്യങ്ങളിൽ അലയടിച്ചുയർന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ, മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങൾ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലുള്ളവരുടെ പത്രപ്രവർത്തനം, വിദ്യാഭ്യാസ വിപ്ലവം, ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങൾ, അയിത്തോച്ചാടന പ്രസ്ഥാനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനത്തിന് പിൽക്കാലത്ത് കൊച്ചിയെയും തിരുവിതാംകൂറിനെയും പാകപ്പെടുത്തിയത്. ഇതിനെല്ലാം ആവശ്യമായ കരുത്തും ആവേശവും നൽകിയത് ഒറ്റപ്പാലം സമ്മേളനമാണ്.
കെപിസിസിയുടെ രൂപീകരണം
1920 ഡിസംബറിൽ നാഗ്പുരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം, സ്വരാജ്യം നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അതിനുള്ള മാർഗം അക്രമരഹിതമായ നിസ്സഹകരണം ആണെന്നും പ്രഖ്യാപിച്ചു. ഈ യോഗമാണ് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്.
അബ്ദുൾ റഹിമാൻ സാഹിബും മാധവൻ നായരും ഇതിനു ശക്തമായ പ്രേരണയായി. ഇതിന്റെ ഫലമായി തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും കോൺഗ്രസ് ഒറ്റ ഘടകമാക്കി ‘കേരള പ്രദേശ് (പ്രോവിൻസ് ) കോൺഗ്രസ് കമ്മിറ്റി’ (കെപിസിസി) നിലവിൽവന്നു. അങ്ങനെ വേർതിരിഞ്ഞുകിടന്ന കേരളം രാഷ്ട്രീയമായി ഒന്നായി. പുതിയ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. മാധവൻനായരെയും ജോയിന്റ് സെക്രട്ടറിയായി യു. ഗോപാലമേനോനെയും തെരഞ്ഞെടുത്തു. കെപിസിസിക്ക് മൊത്തം 100 മെമ്പർമാരും അഞ്ച് ജില്ലാകമ്മിറ്റികളുമാണ് ഉണ്ടായിരുന്നത്. വടക്കേ മലബാറിന്റെ മേൽനോട്ടം യു. ഗോപാലമേനോനും തെക്കേ മലബാറിന്റെ ചുമതല കെ. മാധവൻനായരും ഏറ്റെടുത്തു. തിരുവിതാംകൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട്, വടക്കേമലബാർ എന്നിവയായിരുന്നു ജില്ലാകമ്മിറ്റികൾ.
ഒറ്റപ്പാലം സമ്മേളനം
1921 ഏപ്രിൽ 23 മുതൽ 26 വരെയാണ് കെപിസിസിയുടെ പ്രഥമ യോഗമായ ഒറ്റപ്പാലം സമ്മേളനം നടന്നത്. ഒറ്റപ്പാലം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പെരുമ്പിലാവിൽ രാമുണ്ണി മേനോൻ ആയിരുന്നു സമ്മേളനത്തിന്റെ സെക്രട്ടറി. ‘ആന്ധ്രാകേസരി’ എന്ന പേരിൽ പ്രസിദ്ധിയാർജിച്ച ടി. പ്രകാശമായിരുന്നു സമ്മേളന അധ്യക്ഷൻ. നാനാഭാഗത്തുനിന്ന് എത്തിയ അയ്യായിരത്തോളം ആളുകൾ തടിച്ചുകൂടിയ ഈ സമ്മേളനം രാഷ്ട്രീയ ഐക്യകേരളത്തിന്റെ പ്രതീകമായിരുന്നു.
കേരളത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ചയ്ക്കു വന്നിരുന്നു. കുടിയാൻ കോൺഫറൻസ്, ഖിലാഫത്ത് കോൺഫറൻസ്, വിദ്യാർഥി കോൺഫറൻസ് എന്നിവ പ്രത്യേകം നടന്നു. 26-ന് വിദ്യാർഥിസമ്മേളനം ‘ഇൻഡിപെൻഡന്റ്’ പത്രാധിപർ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുമ്പോൾ സമ്മേളനം അലങ്കോലപ്പെടുത്താൻ പോലീസിന്റെ ആസൂത്രിത ശ്രമമുണ്ടായി. സമ്മേളന പ്രതിനിധികൾ പലരും പോലീസിന്റെ ക്രൂര മർദനങ്ങൾക്ക് ഇരയായി . പി. രാമുണ്ണി മേനോൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും മർദനമേറ്റു. സമ്മേളനം കലക്കാനുള്ള പോലീസ് നടപടി സംഘാടകർ തിരിച്ചറിഞ്ഞ് ക്ഷുഭിതരായ സമ്മേളനപ്രതിനിധികളെ നേതാക്കൾ ശാന്തരാക്കിയതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
ചരിത്രമായി മാറിയ ഒറ്റപ്പാലം സമ്മേളനത്തിന് ഇന്ന് നൂറ് വർഷങ്ങൾ തികയുമ്പോൾ അത് കോൺഗ്രസിന്റെ ചരിത്രം മാത്രമായിരുന്നില്ല, ഒരു നാടിന്റെ, ഒരു ജനതയുടെ കൂടി ചരിത്രമാണ് എന്നതാണ് ഒറ്റപ്പാലം സമ്മേളനത്തെ വേറിട്ടു നിർത്തുന്നത്.
പ്രഫ. റോണി കെ. ബേബി
ഐക്യ കേരളം സഫലമാക്കിയ ഒറ്റപ്പാലം സമ്മേളനം
01:00 AM Apr 26, 2021 | Deepika.com