നേർത്ത ഒരു അതിർത്തിരേഖയാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിക്കുന്നത്. എന്നിട്ടും ഇരുരാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങൾക്ക് അനുഭവരുചി ഒരുപോലെയല്ല. രണ്ടു രാഷ്ട്രങ്ങളിലെയും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റ രീതിയിലും പരിഗണനാ സ്വഭാവത്തിലുമുള്ള വ്യത്യാസം രണ്ടു പാർട്ടികളുടെ ചരിത്രത്തിൽനിന്നുതന്നെ വായിച്ചെടുക്കാം. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സംഘാടനവും പ്രതിനിധാനവും മുഖ്യമായി കാണുന്ന കൂട്ടായ്മ എന്ന ഏകകം രണ്ടു പാർട്ടികളിലുമുണ്ട്. പക്ഷേ ഒന്നു പ്രവർത്തിച്ചത് പാക്കിസ്ഥാനിലാണ്, രണ്ടാമത്തേതാകട്ടെ ഇന്ത്യയിലും. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ഹിന്ദുമത വിശ്വാസികളെ പ്രതിനിധീകരിച്ച പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസാണ് ആദ്യത്തേത്. ഇതിന്റെ വേരുകൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലേക്കു ചെന്നെത്തുന്നു.
വിഭജനത്തോടെ പൊട്ടിപ്പുറപ്പെട്ട സാമുദായിക അസ്വാസ്ഥ്യവും കൂട്ടപ്പലായനവും പാക്കിസ്ഥാനിലെ ഹിന്ദു, സിക്ക്, അമുസ്ലിം ജനസംഖ്യയിൽ സാരമായ കുറവ് സൃഷ്ടിച്ചിരുന്നു. എന്നിട്ടും പാക്കിസ്ഥാനിൽതന്നെ തുടരാനാഗ്രഹിച്ച ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രവർത്തകനേതാക്കളാണ് ഹിന്ദു, സിക്ക്, ബുദ്ധ, ക്രൈസ്തവ സമുദായങ്ങളുടെ പ്രതിനിധികളുമായി ചേർന്നു പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്.
പാക്കിസ്ഥാന്റെ പ്രഥമ ഭരണഘടനാ അസംബ്ലിയിൽ പാർട്ടിക്ക് 11 അംഗങ്ങളുണ്ടായിരുന്നു. മതേതരത്വം, സർവമത തുല്യത, പൗരജനങ്ങളുടെ സമത്വം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയായിരുന്നു പാർട്ടിയുടെ മുദ്രാവാക്യം. ആയതിനാൽ തന്നെ സൈനികഭരണം ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നോക്കുകുത്തിയാക്കുന്നതിനെതിരേ പാർട്ടിയുടെ നിലപാട് ശക്തവും ധീരമായിരുന്നു. പാക്കിസ്ഥാനിലെ സാമൂഹിക ഭരണ രാഷ്ട്രീയ പരിസരങ്ങളിൽ ഇസ്ലാമിക മതമൗലികവാദത്തിന്റെ കടന്നുകയറ്റത്തിനെതിരേ ജാഗ്രതയിലായിരുന്നു പാർട്ടി.
1954ൽ കിഴക്കൻ ബംഗാൾ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസിന് 28 സീറ്റുകൾ നേടാനായി. പിന്നീട് പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസ്, ബംഗ്ലാദേശ് വിമോചന സമരത്തെ പിന്തുണച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരാനന്തരം പാർട്ടി, ബംഗ്ലാദേശ് നാഷണൽ കോണ്‍ഗ്രസായി രൂപാന്തരപ്പെട്ടു. എന്നാൽ 1975ൽ ഷെയ്ഖ് മുജീബ് റഹ്മാൻ, ബംഗ്ലാദേശ് കൃഷിക് ശ്രമിക് അവാമി ലീഗ് ഒഴികയുള്ള പാർട്ടികളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശ് നാഷണൽ കോണ്‍ഗ്രസ് അകാലചരമം പ്രാപിച്ചു. പശ്ചിമ പാക്കിസ്ഥാനിലാകട്ടെ പിഎൻസി, ഒരു ഇന്ത്യൻ നിർമിത രാജ്യവിരുദ്ധ സംഘടനയായി മുദ്രകുത്തപ്പെടുകയും വിസ്മൃതിയിലേക്ക് ആഴ്ന്നു പോകുകയും ചെയ്തു.
പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്നു ധീരേന്ദ്രനാഥ് ദത്ത. ബംഗാളി ഭാഷയെ പാക്കിസ്ഥാന്റെ ഒൗദ്യോഗിക ഭാഷകളിലൊന്നാക്കി മാറ്റണമെന്ന് 1948ൽ തന്നെ പാക്കിസ്ഥാൻ ഭരണഘടനാ നിർമാണസഭയിൽ ആവശ്യപ്പെടാൻ ചങ്കൂറ്റം കാട്ടിയ നേതാവായിരുന്നു അദ്ദേഹം. എന്നാൽ അന്ന് ദത്തയെ പിന്തുണയ്ക്കാൻ ഒരു മുസ്ലിം ബംഗാളി രാഷ്ട്രീയക്കാരനുപോലും ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് വിസ്മയകരമായ യാഥാർഥ്യം. മതാധിഷ്ഠിത ദേശീയതയെ അപ്രസക്തമാക്കിയ ഭാഷാധിഷ്ഠിത ദേശീയതയ്ക്ക് അസ്തിവാരമിട്ട ധീരേന്ദ്രനാഥ് ദത്തയെ ‘ബംഗ്ലാദേശിന്റെ മോസസ്’ എന്നാണ് മുതിർന്ന ബംഗ്ലാദേശി പത്രപ്രവർത്തകനായ സയ്യിദ് ബദറുൽ അഹ്സൻ വിശേഷിപ്പിച്ചത്. 1965 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകാലത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലിട്ടു. സുരക്ഷാ ഭീഷണിയുടെ പേരിൽ നടന്ന ആ നടപടിക്കു പിന്നിൽ അദ്ദേഹത്തിന്റെ ഹിന്ദുവിശ്വാസം തന്നെയായിരുന്നു മൂലകാരണമെന്നത് പകൽപോലെ വ്യക്തമാണ്. ബംഗ്ലാദേശ് വിമോചനസമരത്തിന്റെ ആദ്യനാളുകളിലൊന്നിൽ, 1971 മാർച്ച് 29ന് ദത്തയെ അദ്ദേഹത്തിന്റെ കോമില്ലയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. മൊയ്നമോത്തി കന്റോണ്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾപോലും പിന്നീടാരും കണ്ടിട്ടില്ല.
മറുവശത്ത് അഖിലേന്ത്യാ മുസ്ലിം ലീഗുമായുള്ള ചരിത്രബന്ധം ഒരിക്കലും നിരാകരിക്കാത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ബഹുസ്വര ജനാധിപത്യ ഇന്ത്യയിൽ അതിജീവിച്ചുപോന്നു. 1948ൽ മദ്രാസിൽ ചേർന്ന അഖിലേന്ത്യാ മുസ്ലിം ലീഗിലെ ഇന്ത്യൻ അംഗങ്ങളാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) രൂപീകരിച്ചത്. എം. മുഹമ്മദ് ഇസ്മായിൽ അതിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭരണഘടനാ അസംബ്ലിയംഗം, രാജ്യസഭ, ലോക്സഭാ മെംബര്‍ എന്നീ നിലയിലും സ്വതന്ത്ര ഭാരതത്തിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സേവന സ്മരണാർഥം തമിഴ്നാട് സർക്കാർ നാഗപട്ടണം ജില്ലയെ നാഗായ് ഖാഇദേ മില്ലത്ത് ജില്ല എന്നുപോലും പുനർനാമകരണം ചെയ്തു.
പാർലമെന്റിൽ എല്ലായ്പോഴും പ്രാതിനിധ്യം ലഭിച്ച ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ എലൈറ്റ് ക്ലബ്ബിലാണ് ഐയുഎംഎൽ ഇന്നുവരെ. 1967ൽ കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ലീഗിനെ അധികാര ഇടനാഴികളിലേക്കു വഴിനടത്തി. ലീഗ് നേതാവായ സി.എച്ച്. മുഹമ്മദ് കോയ 1979-ൽ കേരള മുഖ്യമന്ത്രിയുമായി. കേരളത്തിനു പുറമേ തമിഴ്നാട്, പശ്ചിമ ബംഗാൾ, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടകം, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നിയമസഭാ അംഗങ്ങളുണ്ടായിരുന്നു പാർട്ടിക്ക്.
1970കളിൽ പശ്ചിമബംഗാള്‍ അസംബ്ലിയിൽ പ്രാതിനിധ്യമുണ്ടായിരുന്ന പാർട്ടിക്ക് എ.കെ.എ. ഹസനുസ്മാൻ എന്ന നേതാവ് വഴി അജോയ് മുഖർജി മന്ത്രിസഭയിലും പ്രാതിനിധ്യം കിട്ടി. 1969ൽ കേരളത്തിൽ മുന്നണി മാറിയ പാർട്ടി 1976ൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. തുടർന്നിന്നോളം കേരളത്തിലെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയിലെ മുഖ്യഘടകവുമായി മാറി. സി.എച്ച്. മുഹമ്മദ് കോയയും കെ. അവുക്കാദർക്കുട്ടി നഹയും 1980കളിൽ കേരള ഉപമുഖ്യമന്ത്രിമാരായി. ഐയുഎംഎൽ നേതാവായ ഇ. അഹമ്മദ് യുപിഎ സർക്കാരിൽ(2004-14) വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിച്ചു.
പാക്കിസ്ഥാൻ നാഷണൽ കോണ്‍ഗ്രസിന്റെയും ഐയുഎംഎലിന്റെയും ഉദാഹരണങ്ങൾ രണ്ടുതരം മനോഭാവങ്ങളെ തുറന്നുകാട്ടുന്നു. പാക്കിസ്ഥാൻ, ന്യൂനപക്ഷങ്ങളെ പുറന്തള്ളാനും പാർശ്വവത്കരിക്കാനും ശ്രമിക്കുന്ന മതാധിഷ്ഠിത ഏകാധിപത്യമനോഭാവത്തിന്റെ ഉദാഹരണമാണ്. ഇന്ത്യയാകട്ടെ ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ച ഭരണഘടനാപരവും മതേതരവുമായ മറ്റൊരു ലോകവും.
ഒരു മുസ്ലിം യുവനേതാവിന് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഈയിടെ പറയുകയുണ്ടായി. ഇന്ത്യയിൽ ഭരണഘടനാപരമായി ഏതു മതസ്ഥനും പ്രധാനമന്ത്രിയാകുന്നതിനു തടസമില്ല. എന്നാൽ പാക്കിസ്ഥാൻ ഭരണഘടനപ്രകാരം ഇസ്ലാമിലും മുഹമ്മദിന്റെ അന്ത്യപ്രവാചകത്വത്തിലും വിശ്വസിക്കുന്നവർക്കേ പ്രധാനമന്ത്രിയാകാൻ സാധിക്കൂ. ഏതൊരു പൗരനും പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണാൻ കഴിയുന്ന ബഹുസ്വര ഇന്ത്യയെ അണയാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാൻ ആക്കാതിരിക്കുക എന്നതാണ് ഭാരതീയ പൗരന്മാരുടെ മുന്നിലുള്ള വെല്ലുവിളി.
സി.കെ. ഫൈസൽ
പാക്കിസ്ഥാനിലെ കോണ്‍ഗ്രസും ഇന്ത്യയിലെ മുസ്ലിം ലീഗും
12:08 AM Apr 25, 2021 | Deepika.com