ആട്ടിടയന്റെ മകനായി ജനിച്ച് ചാഡ് പ്രസിഡന്റ് സ്ഥാനത്തോളം വളർന്ന ചരിത്രമാണ് ഇദ്രിസ് ഡെബി ഇറ്റനോയുടേത്. ആ വളർച്ചയിൽ പിന്നിട്ട കാലം സമ്മാനിച്ച കരുത്താണ് ഒടുവിലൊരു യോദ്ധാവായി യുദ്ധമുഖത്തുതന്നെ മരണം വരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തിൽ ലോകം ഞെട്ടിനിൽക്കുന്പോഴും ആ രാജ്യത്തെ ജനങ്ങൾക്കു പറയാനുള്ളത് ഒരുപക്ഷേ മറ്റൊരു കഥയായിരിക്കും. മൂന്നു പതിറ്റാണ്ടായി തന്റെ രാജ്യത്തെ മുൻനിരയിൽ നിന്നു നയിച്ച ഡെബി സേനയ്ക്ക് ധൈര്യം പകർന്ന് എപ്പോഴും ഒപ്പമുണ്ടായിരുന്നു. സേന തളരുന്നുവെന്നു തോന്നിയപ്പോഴെല്ലാം ഉള്ളിലെ യോദ്ധാവിന്റെ പടച്ചട്ടയണിഞ്ഞ് ഡെബി പോർക്കളത്തിലേക്കിറങ്ങി. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകൾക്കെതിരേയുള്ള ഉറച്ച പോരാട്ടത്തിലൂടെ അദ്ദേഹം മധ്യ ആഫ്രിക്കയിലെ കരുത്തനായ നേതാവായി വളർന്നു.
ഡെബി സൗമ്യനും സമാധാനപ്രിയനും ആയിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ, മുപ്പതു വർഷം മുൻപ് ആഭ്യന്തര കലാപത്തിലൂടെ അധികാരം പിടിച്ച ഡെബിയെ കൊലപ്പെടുത്തിയതും ആഭ്യന്തര കലാപകാരികളാണ്. കഴിഞ്ഞദിവസം വടക്കൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർശിക്കുന്നതിനിടെയാണ് ഡെബി കൊല്ലപ്പെട്ടത്. ഫ്രണ്ട് ഫോർ ചെയ്ഞ്ച് ആൻഡ് കൺകോർഡ് ഇൻ ചാഡ് എന്ന വിമത സംഘടനയാണ് ഡെബിയെ വധിച്ചതെന്നാണ് റിപ്പോർട്ട്.
1952ൽ വടക്കുകിഴക്കൻ ചാഡിലാണ് ഡെബി ജനിച്ചത്. ഇരുപത്തിനാലാം വയസിൽ ഡെബി സൈനിക ജീവിതം ആരംഭിച്ചു. 1976ൽ ഫ്രാൻസിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കി, ലൈസൻസുമായി ഡെബി മടങ്ങിയെത്തി. 1978ൽ ചാഡിൽ എത്തിയ ഡെബി 1982ൽ മുൻ പ്രസിഡന്റ് ഹിസ്സനെ ഹേബിറിന്റെ നേതൃത്വത്തിലുള്ള വിമതസേനയിൽ അംഗമായി. കഴിവും ബുദ്ധിയുമുപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ഡെബി സൈന്യാധിപനായി.
ലിബിയയ്ക്കെതിരേ ചാഡ് നടത്തിയ ടൊയോട്ട യുദ്ധം മുന്നിൽനിന്നു നയിച്ചത് ഡെബിയാണ്. ഗദ്ദാഫിയുടെ സായുധ സേനയുടെ പിടിയിൽനിന്നു ചാഡിനെ മോചിപ്പിച്ചെടുത്ത് ഡെബി മികച്ച യോദ്ധാവെന്നും തന്ത്രജ്ഞനെന്നും ഒരിക്കൽക്കൂടി തെളിയിച്ചു. ഫ്രാൻസുമായുള്ള സൗഹൃദം ‘കിംഗ് മേക്കർ’ എന്ന നിലയിലേക്കുള്ള ഡെബിയുടെ വളർച്ചയ്ക്ക് അവിഭാജ്യ ഘടകമായിരുന്നു.
സേനാധിപതിയിൽ നിന്ന് വിമതനിലേക്ക്
1980കളുടെ അവസാനത്തോടെ പ്രസിഡന്റ് ഹേബിറും ഡെബിയും തമ്മിലുള്ള സൗഹൃദത്തിൽ ചില അസ്വാരസ്യങ്ങൾ കടന്നുവന്നു. ഭരണഅട്ടിമറിക്കായി ഡെബി ഗൂഢാലോചനനടത്തി എന്ന ഹേബിറിന്റെ ആരോപണമാണ് ഡെബിയെ ചൊടിപ്പിച്ചത്. ഹേബിറുമായി പിരിഞ്ഞ ഡെബി നേരേ പോയത് ലിബിയയിലേക്കാണ്. അവിടെ ഗദ്ദാഫി അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സുഡാനിലെത്തിയ ഡെബിക്കൊപ്പം ചാഡ് സേനാംഗ പദവിയിലുള്ള നിരവധിപേർ അണിചേർന്നു. ഇതായിരുന്നു പാട്രിയോട്ടിക് സാൽവേഷൻ മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിന്റെ തുടക്കം.
ഹേബിർ സർക്കാരിന്റെ അഴിമതികൾക്കെതിരേ ഡെബിയുടെ സേന പോരാടി. 1989ൽ ഇവർ ന്യൂജമേനയിലേക്ക് മാർച്ച് ചെയ്തു.
അധികാരത്തിലേക്ക്...
1990ൽ അന്നത്തെ പ്രസിഡന്റായിരുന്ന ഹിസ്സനെ ഹേബിറിനെ അട്ടിമറിച്ച് ഡെബി അധികാരത്തിലെത്തി. അധികാരത്തിലെത്തിയനാൾ മുതൽ ഒട്ടേറെ വധശ്രമങ്ങളും അട്ടിമറി ശ്രമങ്ങളും ഡെബിക്കുനേരെയുണ്ടായി. എന്നാൽ അവയെല്ലാം അദ്ദേഹം അതിശയകരമായി അതിജീവിച്ചു.
ഹേബിർ സെനഗലിലേക്ക് കടന്നതോടെ ചാഡ് സർക്കാരിനെ നവീകരിക്കുന്നതിനായി ഡെബി മുന്നിട്ടിറങ്ങി. ഹേബിർ വിരുദ്ധ സംഘടനകളെ ഒരുമിച്ചു നിർത്തുകയായിരുന്നു ആദ്യ പടി. എന്നാൽ ഹേബിർ അനുകൂല പക്ഷത്തിന്റെ നീക്കങ്ങളുടെ ഫലമായി ഡെബിക്ക് ലക്ഷ്യം പൂർത്തീകരിക്കാനായില്ല.
ആറു വർഷത്തിനുശേഷം, രാജ്യം പൂർണമായി ജനാധിപത്യത്തിലേക്കു മാറിയതോടെ 1996ൽ ഡെബി ചാഡിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ സർക്കാരിന് നാണക്കേടായി. 2001ൽ വീണ്ടും അധികാരത്തിലെത്തിയ ഡെബിക്കെതിരേ പ്രതിപക്ഷം മുന്നോട്ടു വച്ച പ്രധാന ആരോപണം തെരഞ്ഞെടുപ്പിലെ തട്ടിപ്പായിരുന്നു. 2005ൽ പ്രസിഡന്റ് കാലാവധി സംബന്ധിച്ച് ഭരണഘടനയിൽ മാറ്റം വരുത്തി.
ജിഹാദികൾക്കെതിരേ
ജിഹാദികൾക്കെതിരേ പോരാടുന്ന ശക്തനായ നേതാവായാണ് വിദേശരാജ്യങ്ങൾ ഡെബിയെ കണ്ടിരുന്നത്. 2015ൽ വടക്കു കിഴക്കൻ നൈജീരിയയിൽ പിടിമുറുക്കിയ ബൊക്കോ ഹറാമിനെ നേരിടുന്നതിൽ നൈജീരിയൻ പട്ടാളം പരാജയപ്പെട്ടപ്പോൾ ഡെബി ചാഡ് സൈന്യത്തെ നൈജീരിയയിലേക്ക് അയച്ചു. ജിഹാദികൾക്കെതിരേ 2013ൽ മാലിയിലേക്കും അദ്ദേഹം തന്റെ സൈന്യത്തെ അയച്ചു.
ചാഡിന്റെ പ്രധാന വരുമാനമാർഗം എണ്ണയാണ്. രാജ്യത്തെ പട്ടിണിയിൽ നിന്നു കരകയറ്റാനാവശ്യമായ വിഭവങ്ങൾ രാജ്യത്തിനുണ്ട്. എന്നാൽ ആഭ്യന്തര കലാപങ്ങളാണ് ചാഡിന്റെ വികസനത്തിനു തടസം. ഡെബി സർക്കാരിനും പൂർണമായും രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യം വയ്ക്കുന്നതിനു കഴിയുമായിരുന്നില്ല. വിമതർക്കെതിരേയുള്ള ആക്രമണത്തിന് മുന്തിയ പരിഗണന നൽകേണ്ടതായി വന്നു. കൂടാതെ ഇസ്ലാമിക തീവ്രവാദത്തിനെതിരേയുള്ള പോരാട്ടവും കടുത്ത വെല്ലുവിളിയായി.
2021ലെ തെരഞ്ഞെടുപ്പു നാളുകൾ കലാപങ്ങളുടെ കാലം കൂടിയായിരുന്നു. ഫ്രണ്ട് ഫോർ ചെയ്ഞ്ച് ആൻഡ് കൺകോർഡ് ഇൻ ചാഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണങ്ങൾ. മുപ്പതു വർഷം മുൻപ് അഴിമതിക്കാരനായ നേതാവിനെ അധികാരത്തിൽ നിന്നിറക്കാൻ ഡെബിയുടെ നേതൃത്വത്തിലുള്ള വിമത സംഘം മുന്നിട്ടിറങ്ങി. എന്നാൽ ഡെബിക്കും അവസാനംവരെ വിമതരുടെ എതിർപ്പ് നേരിടേണ്ടിവന്നു. ഒടുവിൽ സ്വന്തം ജീവനും നഷ്ടമായി.
ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത നേതാവ് എന്ന ആരോപണവും ഡെബിക്ക് കേൾക്കേണ്ടി വന്നു. 2016ൽ ഡെബി ഭരണത്തിലെത്തിയെങ്കിലും ആ വിജയത്തിന് തിളക്കം അലപം കുറവായിരുന്നു. 2018ൽ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് ആറു വർഷമായി നീട്ടിക്കൊണ്ട് ഭരണഘടനാ ഭേദഗതി വരുത്തി. ആഭ്യന്തര കലാപങ്ങളും എണ്ണവിലയിലുണ്ടായ ഇടിവും രാജ്യത്തെ പട്ടിണി രൂക്ഷമാക്കി. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ അറുപതുശതമാനത്തിലധികം ജനങ്ങളും പട്ടിണിയുടെ പിടിയിലാണ്.
ഡെബി കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത മുപ്പത്തേഴുകാരനായ മകൻ മുഹമ്മദ് ഇദ്രിസ് ഡെബിക്ക് ചാഡിനെ വികസനത്തിന്റെ പാതയിലേക്കു നയിക്കാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ വിമതരെ ഒതുക്കുക എന്നതുതന്നെയായിരിക്കും മുഹമ്മദിന്റെയും മുഖ്യഅജൻഡ.
അഞ്ജലി അനിൽകുമാർ
ഇദ്രിസ് ഡെബി: നഷ്ടം ചാഡിനു മാത്രമല്ല
11:50 PM Apr 22, 2021 | Deepika.com