പോളണ്ടിൽ 2021 വിഷിൻസ്കി വർഷമായി ആചരിക്കുകയാണ്. കഴിഞ്ഞ നവംബർ 27നും ഡിസംബർ 2നും നടന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കമ്യൂണിസ്റ്റ് ഭരണത്തിനുകീഴിൽ പോളണ്ടിന്റെ സ്വത്വം നിലനിർത്താനും സഭയെ നിലനിർത്തി ശക്തിപ്പെടുത്താനും നിസ്തുലമായ നേതൃത്വം നൽകിയ വ്യക്തിയാണ് കർദിനാൾ സ്റ്റീഫൻ വിഷിൻസ്കി. അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. 1921 അദ്ദേഹത്തിന്റെ ജനനത്തിന്റെ 120-ാം വർഷവും മരണത്തിന്റെ 40-ാം വർഷവുമാണ്.
പാർലമെന്റിന്റെ അധോസഭ പാസാക്കിയ പ്രമേയത്തിൽ കർദിനാൾ വിഷിൻസ്കിയെ വിശേഷിപ്പിച്ചത്, “സഹസ്രാബ്ദത്തിന്റെ മുഖ്യാചാര്യൻ’’ എന്നാണ്. അദ്ദേഹം മനുഷ്യാവകാശങ്ങളുടെയെല്ലാം സ്രോതസായ മനുഷ്യന്റെ മാഹാത്മ്യത്തിന് ഊന്നൽകൊടുത്തുകൊണ്ട് തന്റെ വൈദികശുശ്രൂഷ നിർവഹിച്ചു എന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പോളണ്ട് ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ ആയിരാമതു വർഷമായിരുന്നു 1966. ആ ദേശീയോത്സവത്തിനു പ്രാരംഭമായി ഒന്പതുവർഷം നീണ്ട ഒരുക്കമാണ് പോളണ്ടിൽ നടന്നത്. ആ പരിപാടികൾക്കു ചുക്കാൻപിടിച്ചതുകൊണ്ടാണ് അദ്ദേഹത്തെ സഹസ്രാബ്ദത്തിന്റെ മുഖ്യാചാര്യൻ എന്ന് പോളണ്ടുകാർ സ്നേഹപൂർവം വിളിച്ചുതുടങ്ങിയത
“ഞങ്ങൾക്കു സാധ്യമല്ല’’
കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു കീഴിൽ സഭയുടെ സ്വാതന്ത്ര്യം നിലനിർത്താൻ കർദിനാൾ വിഷിൻസ്കി വഹിച്ച പങ്ക് പാർലമെന്റ് എടുത്തുപറഞ്ഞു. 1953-ൽ അദ്ദേഹം അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ബോളെസ്ളാവ് ബീയെറൂട്ടിന് അയച്ച കത്ത് ചരിത്രപ്രസിദ്ധമാണ്. പാർട്ടി നേതൃത്വത്തിനു കീഴടങ്ങാൻ തനിക്കു സാധ്യമല്ലെന്ന് അദ്ദേഹം ആ കത്തിൽ ഉറക്കെ പറഞ്ഞു. “ഞങ്ങൾക്കു സാധ്യമല്ല’’ (Non possumus) എന്നുള്ള അദ്ദേഹത്തിന്റെവാക്കുകൾ പോളിഷ് ജനതയുടെ വിമോചന മുദ്രാവാക്യമായി മാറി. ഈ കത്തയച്ചതിന്റെ പിറ്റേവർഷം കർദിനാൾ വിഷിൻസ്കിയെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം തുറുങ്കിലടച്ചു.
അധോസഭ പാസാക്കിയ പ്രമേയത്തിലെ മറ്റൊരു പരാമർശം ഇങ്ങനെയാണ്: “അഗാധമായ വിശ്വാസത്തിന്റെയും സഭയോടും മാതൃഭൂമിയോടുമുള്ള സ്നേഹത്തിന്റെയും മനുഷ്യനായിരുന്നതുകൊണ്ട് രാഷ്ട്രീയാധികാരത്തോടു സമരസപ്പെട്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ രാജ്യത്തിന്റെ ഭരണാധികാരികൾ സഭയുടെയും വിശ്വാസികളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കർക്കശമായ സ്വരം മുഴങ്ങി. “ഞങ്ങൾക്കു സാധ്യമല്ല.’’പോളണ്ടിന്റെ പരമാചാര്യൻ ജയിലിൽ അടയ്ക്കപ്പെട്ടു. തിന്മയോടുള്ള സന്ധിയില്ലാസമരത്തിന്റെ പ്രതീകമായിത്തീർന്നു അദ്ദേഹം. “ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ പോളണ്ടുകാരിൽ ഒരാളാണ് കർദിനാൾ വിഷിൻസ്കി” എന്ന് പ്രമേയം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
പാർലമെന്റിന്റെ ഉപരിസഭയുടെ വിഷിൻസ്കിവർഷം ആചരിക്കുന്നതു സംബന്ധിച്ച പ്രമേയവും അദ്ദേഹത്തെ പ്രശംസിക്കുന്നതിൽ ഒട്ടും പിശുക്കു കാണിക്കുന്നില്ല. പോളണ്ടിനും സഭയ്ക്കും അദ്ദേഹം ചെയ്ത നന്മകളോഅദ്ദേഹത്തിന്റെ പങ്കോ വിവരിക്കുക അസാധ്യമാണ്. അദ്ദേഹവും ജോൺപോൾ രണ്ടാമൻ പാപ്പയും രാജ്യത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരായിരുന്നു. നമ്മുടെ മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലായിരുന്നു അവരുടെപ്രവർത്തനം. “സ്റ്റാലിനിസത്തിന്റെ ഇരുണ്ടവർഷങ്ങളിൽ അത്യധികമായ കരുതലോടെ അദ്ദേഹം നമ്മുടെ ഭാഗധേയം നിയന്ത്രിച്ചു. കമ്മ്യൂണിസ്റ്റ് അധികാരികളോടുള്ള അദ്ദേഹത്തിന്റെ സ്ഥിരമായ നിലപാടും സാമൂഹ്യ-മത ജീവിതം നശിപ്പിക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ എതിർപ്പും മൂലം നിരവധി വർഷത്തേക്കാണ് അദ്ദേഹം തടവിൽ അടയ്ക്കപ്പെട്ടത്. “ഞങ്ങൾക്കു സാധ്യമല്ല’’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നവയാണ്.’’
പോളണ്ടിന്റെ തലസ്ഥാനമായ വാർസോ നഗരത്തിന് ഏകദേശം നൂറുകിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് കർദിനാൾ വിഷിൻസ്കിയുടെ ജന്മനഗരമായ സുസെല. 1901 ഓഗസ്റ്റ് മൂന്നിനാണ് അദ്ദേഹത്തിന്റെ ജനനം. തൊഴിലാളികളെ ഒന്നിച്ചുകൂട്ടാനും സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യുവവൈദികനായ വിഷിൻസ്കി ഉത്സുകനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് അദ്ദേഹം പോളണ്ടിന്റെ അണ്ടർഗ്രൗണ്ട് പ്രതിരോധ സേനയിൽ അംഗമായി. മാത്രമല്ല യുദ്ധകാലത്ത് അദ്ദേഹം ഒരു ആശുപത്രിയിൽ ചാപ്ലയിനായും പ്രവർത്തിച്ചു.
മെത്രാൻ പദവിയിലേക്ക്
1946-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ വിഷിൻസ്കിയെ ലുബ്ലിൻ ബിഷപ്പായി നിയമിച്ചു. രണ്ടുവർഷത്തിനുശേഷം അദ്ദേഹത്തെ വാർസോയിലെ ആർച്ച്ബിഷപ്പായി ഉയർത്തി. മരിക്കുന്നതുവരെ അദ്ദേഹം പോളണ്ടിന്റെ പ്രൈമേറ്റ് എന്ന സ്ഥാനം വഹിച്ചു. പോളണ്ടിൽ കമ്യൂണിസത്തിന്റെ പതനത്തിലേക്കു നയിച്ച സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ തുടക്കം കണ്ടതിനുശേഷമാണ് അദ്ദേഹം അന്തരിച്ചത്, 1981 മേയ് 28-ന്.
കർദിനാൾ വിഷിൻസ്കിയുടെ നാമകരണ നടപടികൾ 1989-ൽ ആരംഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താൽ നടന്ന ഒരു അദ്ഭുതം വത്തിക്കാൻ അംഗീകരിച്ചുകഴിഞ്ഞു. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് 2020 ജൂൺ 7-ാം തീയതി നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് മാഹാമാരിയുടെ സാഹചര്യത്തിൽ ആ ചടങ്ങ് മാറ്റിവച്ചിരിക്കുകയാണ്. വിഷിൻസ്കി വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021-ൽ ഈ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് പോളണ്ടിന്റെ ആഗ്രഹം.
രണ്ടാം ലോകയുദ്ധത്തിനു ശേഷം പോളണ്ടിൽ സ്വാധീനം ഉറപ്പിച്ച സ്റ്റാലിൻ അവിടെ സ്ഥാപിച്ച പാവസർക്കാരുമായി ജനങ്ങൾ നിരന്തര സമരത്തിലായിരുന്നു. പോളണ്ടിന്റെ ദേശീയ വികാരമായിരുന്ന കത്തോലിക്ക സഭ കമ്യൂണിസത്തെ അതിശക്തമായി എതിർത്തു. സഭവക സ്ഥാപനങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാനും ദേശസാത്കരിക്കാനും സർക്കാർ നടത്തിയ ശ്രമങ്ങൾ കടുത്ത എതിർപ്പാണു വിളിച്ചുവരുത്തിയത്. എതിർപ്പുകളെ തകർക്കാനും എതിർക്കുന്നവരെ മർദിച്ചൊതുക്കാനും ഇല്ലാതാക്കാനും ഏകാധിപത്യ ഭരണകൂടങ്ങൾ ശ്രമിക്കും. സോവിയറ്റ് യൂണിയനിലും അതിന്റെ കിഴക്കൻ യൂറോപ്യൻ ഉപഗ്രഹങ്ങളിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നടത്തിയ സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയായിരുന്നു പോളണ്ട്. വൈദികരെ അറസ്റ്റ് ചെയ്തുകൊണ്ട് എതിർപ്പുകൾ അവസാനിപ്പിക്കാമെന്ന് ഭരണകൂടം കരുതി. അങ്ങനെയാണ് 1953 സെപ്റ്റംബർ 25ന് കർദിനാൾ വിഷൻസ്കി അറസ്റ്റിലാകുന്നത്. 1956 ഒക്ടോബറിൽ ജയിൽമോചിതനായ അദ്ദേഹം കമ്യൂണിസ്റ്റ് ഏകാധിപത്യം എങ്ങനെ മനുഷ്യമഹത്വത്തെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിയരയ്ക്കുന്നു എന്നു മനസിലാക്കി. അദ്ദേഹത്തെപ്പോലൊരു ദേശീയ നേതാവിനെ തുറുങ്കിലിടുന്നത് തങ്ങൾക്കു ഗുണപ്രദമല്ലെന്ന് ഭരണകൂടവും തിരിച്ചറിഞ്ഞിരുന്നു.
ഏകാധിപത്യത്തിന്റെ അന്ത്യം
1966ൽ പോളണ്ടിന്റെ മാമ്മോദീസായുടെ ആയിരാമതു വാർഷികത്തിൽ പോൾ ആറാമൻ മാർപാപ്പ പങ്കെടുക്കുന്നത് കമ്യൂണിസ്റ്റ് ഭരണകൂടം തടഞ്ഞു. മാത്രമല്ല, വിദേശങ്ങളിൽ ഇതുസംബന്ധമായ ആഘോഷങ്ങളിൽ കർദിനാൾ പങ്കെടുക്കുന്നതും നിരോധിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതികൾക്കേറ്റ പ്രഹരമായിരുന്നു 1978ൽ പോളണ്ടുകാരനായ കർദിനാൾ കരോൾ വോയ്റ്റീവ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം 1979ൽ പോളണ്ട് സന്ദർശിച്ചത് കമ്യൂണിസത്തിന്റെ പതനത്തിന് ആക്കംകൂട്ടി. 1981ൽ കർദിനാൾ വിഷിൻസ്കി അന്തരിക്കുന്പോൾ ഏകാധിപത്യത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങിയിരുന്നു.
വിഷിൻസ്കി വർഷം പ്രമാണിച്ച് പോളണ്ടിലാകമാനം നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏകാധിപതികളെയും ഏകാധിപത്യ പ്രത്യേയശാസ്ത്രങ്ങളെയും കാലം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിഞ്ഞുകളഞ്ഞപ്പോൾ അവയ്ക്കു നേരേ “ഞങ്ങൾക്കു സാധ്യമല്ല” എന്നു പ്രഖ്യാപിച്ച കർദിനാൾ സ്റ്റീഫൻ വിഷിൻസ്കിയെപ്പോലുള്ളവരെ ചിരസ്മരണയുടെ പൂജ്യ പീഠങ്ങളിൽ ആസനസ്ഥരാക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനും മനുഷ്യമഹത്വത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങളെ താത്കാലികമായി പരാജയപ്പെടുത്താമെങ്കിലും അവ വിജയിക്കുകതന്നെ ചെയ്യും. ചരിത്രത്തിന്റെ ഇൗ പാഠം ഏകാധിപതികൾ മറന്നുപോകുന്നതാണ് ഏതു കാലഘട്ടത്തിന്റെയും ദുര്യോഗം.
ഡോ. ജോർജ്കുട്ടി ഫിലിപ്
പോളണ്ടിൽ ഇത് വിഷിൻസ്കി വർഷം
11:14 PM Apr 19, 2021 | Deepika.com