സോളാർ വിവാദത്തിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭൂമി വിവാദത്തിലും അടക്കം പല കാരണങ്ങളാൽ ഉമ്മൻ ചാണ്ടി സർക്കാർ വല്ലാതെ ആടിയുലഞ്ഞ കാലം. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹാറുണ്‍ ഉൾ റഷീദിന്റ കോടതിയിൽ ഒരു ആവലാതി എത്തി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഭൂമിയിടപാട് സിബിഐയുടെ അന്വേഷണത്തിനു വിടണം. അന്വേഷണം കോടതി സിബിഐക്കു വിട്ടെന്നു മാത്രമല്ല സർക്കാരിനു വലിയ വിമ്മിട്ടം ഉണ്ടാക്കിയ പല നിരീക്ഷണങ്ങളും നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കുള്ള ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ച് വരെ ജസ്റ്റീസ് ഹാറുണ്‍ ഉൾ റഷീദ് ഓർമിപ്പിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിധി പ്രഖ്യാപനം വേണ്ടിയിരുന്നോ? ഏതാനും ദിവസം കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പിനുശേഷം മതിയായിരുന്നില്ലേ ഈ വിധി എന്നൊക്കെ അക്കാലത്ത് ചില ചോദ്യങ്ങൾ ഉയർന്നു. ജസ്റ്റീസ് റഷീദ് മുഖത്തടിക്കും പോലെ മറുപടി പറഞ്ഞു. കേസ് കേട്ട് വിധി തയാറാക്കിയശേഷം എന്തിനു ഞാൻ കാത്തിരിക്കണം. ഒരു കേസു കേട്ടാൽ 10-15 ദിവസത്തിനകം വിധി പറയുന്നവനാണ് ഞാൻ. ഈ കേസിൽ പത്താം ദിവസം വിധി പറഞ്ഞു.
ഗണ്‍മാന്റെ പ്രവൃത്തിയെക്കുറിച്ചു മാത്രമല്ല സോളാർ കേസിലെ നായികയെക്കുറിച്ചും അദ്ദേഹം നിരീക്ഷണങ്ങൾ നടത്തി. അവർക്ക് ജയിലിൽ ബ്യൂട്ടിഷന്റെ സഹായം കിട്ടുന്നുണ്ടോ എന്നു കോടതി ചോദിച്ചു. അവർ ജയിലിൽ എന്തേ ആഡംബര ജീവിതം നയിക്കുന്നു? അവരുടെ വില കൂടിയ സാരികൾ എന്തേ കണ്ടുകെട്ടുന്നില്ല? കോടതിയുടെ ചോദ്യങ്ങൾ കേട്ട ജനം പകച്ചു. ഈ കേസുമായി ബന്ധമൊന്നും ഇല്ലാത്ത കാര്യങ്ങളാണല്ലോ ജഡ്ജി പറയുന്നതെന്ന് ഗണ്‍മാന്റെ അഭിഭാഷകൻ ചോദിച്ചപ്പോൾ സാധാരണ പൗരന്റെ സന്ദേഹങ്ങളാണ് ഞാൻ ഉന്നയിക്കുന്നതെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
സർക്കാർ പ്ലീഡർമാരുടെ നിയമനം സംബന്ധിച്ച കാര്യത്തിലും അദ്ദേഹം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത്തരം ധീരമായ നടപടികൾ കൈക്കൊണ്ട അദ്ദേഹം അക്കാലത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി ഡൽഹിയിലെ കേരളാ ഹൗസിൽ നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമായും കോണ്‍ഗ്രസുകാർ വിവാദമാക്കി. റഷീദ് ജഡ്ജി വഴങ്ങിയില്ല. അദ്ദേഹം തന്റേടത്തോടെ നിന്നു.
ഗണ്‍മാന്റെ കേസു വിവരം ചർച്ച ചെയ്യാനല്ല ഞാൻ കോടിയേരിയെ കണ്ടത്. എന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ്. തികച്ചും അവിചാരിതമായിരുന്നു ആ കൂടിക്കാഴ്ച. അന്ന് ഉമ്മൻ ചാണ്ടി അവിടെ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തെയും അതല്ല കാർത്തികേയൻ (അക്കാലത്തെ നിയമസഭാ സ്പീക്കർ) ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെയും ഞാൻ കാണുമായിരുന്നു. ഇനി ഇതെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക. അക്കാലത്ത് ഞാൻ ജഡ്ജി പദവിയിൽനിന്നു മാറി നിൽക്കാം. പക്ഷേ അതുമൂലം ഉണ്ടാകുന്ന നഷ്ടം ആർക്കു പരിഹരിക്കാനാകും. ഇത്രയേറെ ധീരനായ ഹാറുണ്‍ റഷീദ് ഹൈക്കോടതി ജഡ്ജിയായുള്ള ഏഴു വർഷത്തെ സേവനത്തിനുശേഷം 2014 ഒക്ടോബർ നാലിന് വിരമിച്ചു. 2021 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തെ കേരളത്തിലെ ഉപലോകായുക്തയായി നിയമിച്ചു.
ലോകായുക്തയും സുപ്രീം കോടതിയിലെ മുൻ ജഡ്ജിയുമായ സിറിയക് ജോസഫും അദ്ദേഹവും ചേർന്നു പുറപ്പെടുവിച്ച വിധിയിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. രാജി ഒഴിവാക്കി പിടിച്ചുനിൽക്കാൻ ജലീൽ പരമാവധി നോക്കി. വാദം കേട്ട ഹൈക്കോടതി ഈ മന്ത്രി ഇപ്പോഴും അധികാരത്തിൽ തുടരുന്നുവോ എന്ന് അദ്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. അതുകൊണ്ടൊന്നുമല്ല ധാർമികത കൊണ്ടാണു താൻ രാജിവച്ചതെന്നു മന്ത്രി. വല്ലാത്ത ധാർമികത!
വിധി ഒരാഴ്ച മുന്‍പ് വന്നെങ്കിൽ
ലോകായുക്തയുടെ വിധി വന്നത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ മൂന്നാം ദിവസമായിരുന്നു. ഏറെക്കാലം മുന്‍പേ വാദം പൂർത്തിയായ ഈ കേസിന്റെ വിധി ഒരാഴ്ച മുന്‍പു വന്നിരുന്നെങ്കിൽ എന്ന് ജനാധിപത്യമുന്നണിക്കാർ അത്യാഗ്രഹത്തോടെ പറയുന്നുണ്ട്. ഉപലോകായുക്ത ഹൈക്കോടതിയിലായിരുന്ന കാലത്തുണ്ടായിരുന്ന ജീവിത പ്രമാണങ്ങളൊന്നും ഇപ്പോഴില്ലേ എന്ന് പഴയകാല സംഭവങ്ങൾ ഓർമിക്കുന്നവർ സംശയം ചോദിച്ചു. വാദം കേട്ടാൽ 10-15 ദിവസത്തിനകം വിധി പറയുന്നവനാണ് താൻ എന്ന തന്റെ ശൈലിയെക്കുറിച്ചു റഷീദ് ജഡ്ജി നടത്തുന്ന അവകാശ വാദം ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും. എന്നാൽ ലോകായുക്തയ്ക്ക് അത്തരം കാർക്കശ്യങ്ങളില്ലെന്നാണ് ചരിത്രം. 2009 ൽ മുലായം സിംഗ് യാദവിനെതിരായ കേസിൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന സിറയക് ജോസഫ് യുപിഎയ്ക്കു വേണ്ടി വിധി വൈകിച്ചു എന്ന ആക്ഷേപം ബിജെപിക്ക് ഇന്നും ഉണ്ട്. അതുപോലെ ഇടതുമുന്നണിക്ക് ഒരു സഹായം എന്നാണ് അവർ പറയുന്നത്. ലോകായുക്തയോട് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞേ വിധി പറയാവു എന്ന് ജലീലിന്റെ അഭിഭാഷകർ അഭ്യർഥിച്ചിരുന്നുവത്രെ. ആ അഭ്യർഥന ലോകായുക്ത സ്വികരിച്ചു. പക്ഷേ ഈ അഭ്യർഥന ഒരു കാര്യം വ്യക്തമാക്കുന്നു. ലോകായുക്തയുടെ തീർപ്പ് എന്താകും എന്നതു സംബന്ധിച്ച് ജലീലിന്റെ അഭിഭാഷകർക്കുണ്ടായിരുന്ന ബോധ്യം.
ജലീലിന്റെ ദിനങ്ങൾ
മുഖ്യമന്ത്രിയുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നവൻ എന്നും ലീഗിൽനിന്നു മുസ്ലിം സമുദായത്തെ ഇടതുപക്ഷത്ത് എത്തിക്കുന്നതിനുള്ള പാലം എന്നുമുള്ള മൂടുപടത്തിനുള്ളിൽ സർക്കാരിന്റെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചു പോലും വലിയ സന്ദേഹം ഉയർത്തുകയും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടുകൾക്കു പോലും വിരുദ്ധമായി പ്രവർത്തിക്കുകയുമായിരുന്നു ജലീൽ. വലതുപക്ഷത്തെ മുസ്ലിം ലീഗിനെക്കാൾ വലിയ സമുദായ സ്നേഹത്തോടെ ജലീൽ പെരുമാറുകയും മറ്റു ന്യൂനപക്ഷ സമുദായങ്ങളെ കബളിപ്പിക്കുകയും ചെയ്തതായാണ് അവരുടെ പരാതി. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമെല്ലാം പദവികൾ തരപ്പെടുത്തിക്കൊടുക്കുവാൻ തനിക്കുള്ള അധികാരം ശരിക്കും പ്രയോജനപ്പെടുത്തി. മാനുഷികതയുടെയും മതവികാരത്തിന്റെയും വാക്കുകൾ തരം പോലെ ഉപയോഗിച്ചു വികാരങ്ങളെ ജ്വലിപ്പിച്ച് തന്റെ ലക്ഷ്യങ്ങൾക്കു ന്യായീകരണം സൃഷ്ടിച്ചു. ജലീൽ സ്വന്തം കാര്യങ്ങൾക്കായി മുസ്ലിം സമുദായത്തിനു ചീത്തപ്പേരുണ്ടാക്കുന്നതായി മുസ്ലിം യൂത്ത് ലീഗിന് പരസ്യ നിലപാട് എടുക്കേണ്ടി വന്നു.
അനീതി ചൂണ്ടിക്കാണിച്ചാൽ വർഗീയത
2016 ൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കാലത്ത് കുടുംബശ്രീ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് സിപിഎം കൊടുത്ത നിർദേശങ്ങൾ അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തി. തദ്ദേശ വകുപ്പ് അദ്ദേഹത്തിന് നഷ്ടപ്പെടുന്നതിനുവരെ അതായിരുന്നു കാരണം എന്നു പറയുന്നവരുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പു വഴിയുള്ള സേവനങ്ങളെ മുസ്ലിം സമുദായത്തിനു മാത്രമുള്ളതാക്കി മാറ്റി. കരിപ്പൂരിലെ ഹജ്ജ് നിയമനം ഡെപ്യൂട്ടേഷൻ വഴി നടത്തേണ്ടിയിരിക്കെ മന്ത്രി തന്റെ ഇഷ്ടപ്രകാരം നിയമിച്ചതായി അന്ന് ആരോപണം ഉയർന്നു. ജലീലിന്റെ ഭാര്യ ഫാത്തിമ ജലീലിനെ വളാഞ്ചേരിയിലെ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി നിയമിച്ചതും കേരള വിദ്യാഭ്യാസ നിയമങ്ങൾ ലംഘിച്ചായിരുന്നു എന്ന് ആരോപണം ഉയർന്നു. കിലയിൽ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പത്തു പേരെ നിയമിച്ചിതിനെതിരേ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ആക്ഷേപവുമായി വന്നു. അങ്ങനെ നിയമനം കിട്ടിയവരിൽ ഒരാൾ എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയവരിൽ ഒരാളായ എസ്ഡിപിഐക്കാരനായിരുന്നു എന്നാണ് അക്കര ആരോപിച്ചത്. പക്ഷേ മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗിച്ച് എല്ലാം അദ്ദേഹം ആഗ്രഹിച്ച പ്രകാരം നടത്തി. പിണറായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആയിരുന്നിട്ടു പോലും കേരളത്തിലെ പോലീസിന് അഭിമന്യുവിന്റെ എല്ലാ കൊലയാളികളെയും പിടിക്കാനായില്ല എന്ന ദുഃഖസത്യം ഇവിടെ കൂട്ടിവായിക്കപ്പെടണം.
ഉന്നതവിദ്യാഭ്യാസ രംഗത്തെ അതിവിപ്ലവങ്ങൾ
ലോകായുക്ത വിധിച്ച ജലീലിന്റെ ബന്ധു അദിബിന്റെ നിയമന കാര്യത്തിൽ മാത്രമല്ല മന്ത്രിക്കെതിരേ ആക്ഷേപം ഉയർന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ മന്ത്രിയുടെ ഭരണം “ഗംഭീരമായി’’. സർവകലാശാലകളെ സർക്കാർ വകുപ്പുകളെപ്പോലെ കരുതി നടപടികൾ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയർമാനായിരുന്ന രാജൻ ഗുരുക്കളെപ്പോലുള്ള ഇടതു ചിന്തകർക്കു പോലും ഗ്രഹിക്കാനാവാത്തതായിരുന്നു ജലീലിന്റെ വിപ്ലവങ്ങൾ. സർവകലാശാലകളുടെ ഭരണത്തിലും പരീക്ഷാ നടത്തിപ്പിലും നേരിട്ട് ഇടപെടുകയായി. അദാലത്ത് നടത്തി കാര്യങ്ങൾ തീരുമാനിച്ചു. ഇത്തരം ഒരു അദാലത്തിൽ വച്ച് സങ്കേതിക സർവകലാശാലയോട് മൂന്നാമതും ഉത്തരക്കടലാസ് പരിശോധിക്കാൻ മന്ത്രി കല്പന കൊടുത്തു. സർവകലാശാലാനിയമത്തിന് എതിരാണിത്. മന്ത്രിയുടെ ഇടപെടലിനു നിയമമല്ല മാനുഷിക പരിഗണനകളായി നീതീകരണം. ഞാൻ ഇനിയും ചെയ്യും. അതിനാണ് ഞാൻ ഇവിടെ ഇരിക്കുന്നത് എന്ന് അദ്ദേഹം ജനത്തെ വെല്ലുവിളിച്ചു.
ഒരു അദാലത്തിൽ എംജി സർവകലാശാലയിലെ ബിടെക്കിനു തോറ്റ 126 കുട്ടികൾക്ക് അഞ്ചു മാർക്കു വീതം കൂട്ടിക്കൊടുക്കുവാൻ മന്ത്രി നിർദേശിച്ചു. മെഡിക്കൽ സർവകലാശാലയിലെ ഏതാനും എംബിബിഎസ് വിദ്യാർഥികൾക്കു മാർക്കു കൂട്ടിക്കൊടുക്കുവാൻ മന്ത്രി ഇടപെട്ടെങ്കിലും സർവകലാശാല ഗ്രിവൻസ് കമ്മിറ്റി ശക്തമായ നിലപാട് എടുത്ത് അതിനു തടയിട്ടു. അദാലത്തുകൾക്കെതിരേ പരാതിയായി. ചാൻസലറായ ഗവർണർക്കും പരാതി കിട്ടി. അദ്ദേഹം അന്വേഷണം നടത്തുകയും അവ നിയമവിരുദ്ധം എന്നു കണ്ടെത്തുകയും ചെയ്തു.അതോടെ അവയക്ക് അവസാനമായി. ഈ തിരിച്ചടി ഉണ്ടായപ്പോഴെങ്കിലും മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതായിരുന്നു.
അന്വേഷണം വേണം, തിരുത്തലുകളും
ലോകായുക്ത പരിശോധിക്കാത്ത ജലീലിന്റെ മറ്റു പ്രവൃത്തികളെക്കുറിച്ചു കൂടി എങ്കിലും അന്വേഷണം വേണം എന്ന വാദം ശക്തമാവുകയാണ്. ജലീലിന്റെ പ്രവർത്തനങ്ങൾക്കെതിരേ ശബ്ദിച്ചവരെ തന്റെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നവരാക്കി അദ്ദേഹം ചിത്രികരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണവും വേണം എന്ന വാദം ശക്തമാകുന്നുണ്ട്. താൻ അഴിമതി നടത്തിയില്ല എന്നതിന് ബാങ്ക് അക്കൗണ്ടിലെ ബാക്കി പത്രംവരെ അദ്ദേഹം ഉദ്ധരിച്ചു. തുക സംബന്ധിച്ച വിവരങ്ങൾ കൃത്യമാണോ എന്ന് ആർക്കും അറിയില്ല. ഇനി അതിന് വലിയ പ്രസക്തിയും ഇല്ല. വലിയ തട്ടിപ്പുകാർക്ക് പലപ്പോഴും സ്വന്തം അക്കൗണ്ടോ അതിൽ പണമോ പോലും കാണാറില്ലെന്ന സത്യം അറിയുന്നവരാണല്ലോ ജനം. പണം തട്ടിക്കുന്നതു മാത്രമല്ലല്ലോ അഴിമതി. ഇത്രയും നല്ലവനെങ്കിൽ എന്തേ വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്നു?
ന്യൂനപക്ഷാവകാശങ്ങൾ മുസ്ലിം സമുദായത്തിന് 80:20 ക്രമത്തിൽ കൊടുത്തുകൊണ്ട് വർഗീയ പ്രീണനം നടത്തുന്നതിനും ക്രൈസ്തവരടക്കമുള്ള സമുദായങ്ങളെ അവഗണിക്കുന്നതിനും എതിരേ മുറവിളി ഉയർന്നപ്പോൾ ക്രൈസ്തവർ വർഗീയത പറയുന്നു എന്നായി ചിത്രികരണം. അതു കേട്ട് കുറെപ്പേർ നിശ്ശബ്ദരായെങ്കിലും അനീതിക്കെതിരായ വികാരം ശമിച്ചിട്ടില്ല. അതിന്റെ അടയാളമാണ് ന്യൂനപക്ഷ വകുപ്പ് ന്യൂനപക്ഷത്തിൽ പെട്ടവർക്കു കൊടുക്കാതെ മുഖ്യമന്ത്രി നേരിട്ടു ഭരിക്കണം എന്ന മുറവിളിക്കു പിന്നിലുള്ളത്. മുഖ്യമന്ത്രി കെ. കരുണാകരൻ പട്ടികജാതി വകുപ്പു ഭരിച്ച കാലത്തുണ്ടായതുപോലെ പട്ടിക ജാതിക്കാർക്കു വേണ്ടി ഭാവനാ സന്പന്നമായ പദ്ധതികൾ ഉണ്ടായ ഏതു കാലമാണ് കേരളത്തിൽ ഉള്ളത്?
പൂഞ്ഞാറിലെ 47 പേർ
തന്റെ മണ്ഡലത്തിലെ 35 ക്രൈസ്തവ യുവതികളെയും 12 ഹൈന്ദവ യുവതികളെയും ലൗജിഹാദിൽ കുടുക്കി എവിടേക്കോ കൊണ്ടുപോയിരിക്കുന്നു. വോട്ടിനുശേഷം പി.സി. ജോർജ് നടത്തിയ വെളിപ്പെടുത്തൽ വർഗീയതയല്ലേ മതേതരക്കാരേ?
അനന്തപുരി/ദ്വിജൻ
ലോകായുക്തയുടെ നീതിവിധി
12:27 AM Apr 18, 2021 | Deepika.com