കോവിഡിനുപുറമേ മറ്റൊരു ഭീതിയായി പടരുകയാണ് കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ആഡംബരഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കിടയിൽ നടന്ന പരിശോധനയിൽ സിന്തറ്റിക് ലഹരികളും കഞ്ചാവും പിടികൂടിയതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത. ഏവരെയും ഞെട്ടിക്കുന്നതാണ് നാലുപേർ അറസ്റ്റിലായ സംഭവത്തിന്റെ പിന്നാന്പുറം. ഡിജെ പാർട്ടികളെന്നപേരിൽ ഒത്തുകൂടുന്നത് ഏറെയും യുവതീയുവാക്കളാണെന്നതു മാത്രമല്ല എക്സൈസ് വകുപ്പിനുപോലും കൃത്യമായി നിർവചിക്കാനാകാത്ത തരത്തിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
റെയ്ഡ് ചെയ്തു പിടികൂടിയതിൽ 1.75 ഗ്രാം എംഡിഎംഎ ആയിരുന്നു ഉണ്ടായിരുന്നത്. ഇത്രകുറച്ചല്ലേ എന്നു സംശയിക്കുന്നവർ അറിയണം നൂറുപേർക്കെങ്കിലും ലഹരി പകരാൻ ഉതകുന്ന അളവാണ് അതെന്ന്. മാത്രമല്ല 0.5 ഗ്രാം കൈവശം വച്ചാൽ ക്രിമിനൽ കുറ്റമായികണക്കാക്കുന്ന ലഹരിവസ്തു. ഇനിയുമുണ്ട് ഇത്തരം ന്യൂജെൻ ലഹരി വസ്തുക്കൾ. സ്റ്റാന്പ്, എക്സ്റ്റസി തുടങ്ങി പല പേരുകളിൽ. എല്ലാത്തിന്റെയും ഉറവിടം ബംഗളൂരുവിൽനിന്നാണെന്നാണ് എക്സൈസ് വകുപ്പിലെ ജീവനക്കാർ പറയുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു കടത്തിക്കൊണ്ടുവരുന്ന പലതരം രാസവസ്തുക്കൾ ഇന്ത്യയിൽവച്ച് യോജിപ്പിച്ച് കൃത്രിമമായി തയാറാക്കുന്ന ഇത്തരം മയക്കുമരുന്നുകൾ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുപിറകിൽ വലിയതോതിലുള്ള സാന്പത്തിക തട്ടിപ്പുമുണ്ട്. ബംഗളൂരുവിൽ ഒരു ലക്ഷം മുതൽ ഒന്നരലക്ഷംവരെ വിലവരുന്ന ഒരു ഗ്രാം എംഡിഎംഎയ്ക്ക് കേരളത്തിലെത്തുന്പോൾ വില പത്തുലക്ഷം കടക്കും. വരുംവരായ്കകളൊന്നും ആലോചിക്കാതെ കാരിയർമാരും ഏജന്റുമാരും വൻലാഭം ലഭിക്കുന്ന ബിസിനസായി കണ്ട് ഇറങ്ങിത്തിരിക്കാനുള്ള കാരണമിതാണ്.
പ്രധാനമായും റോഡുമാർഗമാണ് ഇത്തരം ലഹരി വസ്തുക്കൾ കേരളത്തിലെത്തുന്നത്. ചെക്പോസ്റ്റുകളിൽ ഇവ കണ്ടെത്തുക പ്രയാസമാണ്. സ്ക്വാഡിന്റെ പരിശോധനയിലോ ഒറ്റിക്കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ ആണ് പലപ്പോഴും പിടിക്കപ്പെടുന്നത്. സ്നിഫർ നായകളെ ഉപയോഗിച്ചാണ് ഡിജെ പാർട്ടിപോലുള്ള റെയ്ഡിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നത്. എയർപോർട്ടിലും മറ്റും ഇത്തരം പരിശോധന നടത്താറുണ്ട്. എന്നാൽ റോഡുമാർഗമുള്ള കടത്ത് പൂർണമായും തടയാൻ കഴിയാറില്ല. ദിവസങ്ങൾക്കു മുൻപ് പാലക്കാടുവച്ച് നൂറു ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
കോവിഡ് വ്യാപനത്തിനു മാസങ്ങൾക്കു മുൻപാണ് മയക്കുമരുന്നുവേട്ടയ്ക്കായി കേരളത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചത്. കോവിഡ് ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾക്കിടയിലും സീസ് എന്നറിയപ്പെടുന്ന സ്ക്വാഡ് രണ്ടായിരത്തിലധികം കിലോ കഞ്ചാവും 75കിലോ ഹാഷിഷ് ഓയിലും 600 ഗ്രാമിനടത്തു സിന്തറ്റിക് ലഹരികളുമാണ് പിടികൂടിയത്. 40 വാഹനങ്ങൾ ലഹരികടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഒരുകാലയളവിൽ ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ വ്യാപ്തി എത്രത്തോളം വലുതായിരിക്കുമെന്നതിനു വേറെ തെളിവുകൾ വേണമെന്നില്ല.
ഇരുപതുപേരടങ്ങുന്നതാണ് സീസ് സ്ക്വാഡ്. ഇവരും കസ്റ്റംസ് പ്രിവന്റീവ് വിംഗും ചേർന്ന നാൽപതംഗ ടീമായിരുന്നു കഴിഞ്ഞദിവസം കൊച്ചിയിൽ ഡിജെ എന്നറിയപ്പെടുന്ന ഡിസ്കോ ജോക്കികൾ നടത്തിയ പാർട്ടികളിൽ പരിശോധന നടത്തിയത്. നാലു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ടീമിൽ ഉണ്ടായിരുന്നത് നാലു സ്ത്രീകൾ മാത്രം. വിവിധ ഹോട്ടലുകളിലായിട്ടായിരുന്നു പരിശോധന. പല ഡിജെ പാർട്ടികളിലും സ്ത്രീകളടക്കം നൂറിലധികം പേരുണ്ടായിരുന്നതു തന്നെ പരിശോധനയ്ക്കു നേരിടേണ്ടിവന്ന തടസങ്ങളെ വെളിപ്പെടുത്തുന്നു.
മാത്രമല്ല സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു താമസിക്കുന്ന ഹോട്ടൽ മുറികളിൽ സംശയത്തിന്റെ പേരിൽ ലഹരി പരിശോധന നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും പുതിയ തരം ലഹരികൾ കണ്ടെത്തുന്നതിനുവേണ്ടിയുള്ള എക്സൈസ് വകുപ്പിന്റെ ശ്രമം നാം പലതരത്തിൽ ജാഗ്രതപുലർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
നമ്മുടെ യുവ തലമുറയ്ക്കു മുൻപിൽ വലവിരിച്ച് പുതിയ മാഫിയ കാത്തിരിക്കുന്നുണ്ട് എന്നതാണ് അതിൽ പ്രധാനം. ഇതിൽ ആൺ-പെൺ വിത്യാസമില്ല. കൊച്ചിയിലെ സംഭവം ഇതിനു അടിവരയിടുന്നു. ലഹരിക്കൊപ്പം പണം കവരുന്ന സംഘവും ഇതോടൊപ്പം സജീവമാണ്. ലഹരിയും പണവും ചേരുന്പോൾ കടന്നുവരുന്ന വയലൻസ് മറ്റൊരു ദൂഷ്യവശമാണ്.
കൊച്ചിയിൽ ഒതുങ്ങുന്നതല്ല കോക്കസിന്റെ നെറ്റ്വർക്ക്. തിരുവനന്തപുരത്തും കോഴിക്കോട്ടും വയനാട്ടിലും തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതലമുറലഹരിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ വാഗമണ്ണിൽ നടന്ന ഡിജെ പാർട്ടിയിലും മയക്കുമരുന്ന് പിടികൂടിയിരുന്നു. വലിയ മുതൽമുടക്കുള്ള ലഹരിയായതിനാൽ പലപ്പോഴും സമൂഹത്തിലെ ഉയർന്ന കുടംബങ്ങളിൽനിന്നുള്ളവരും സിനിമാ മേഖലകളിൽനിന്നുള്ളവരും ഇത്തരം കോക്കസിൽ ഉൾപ്പെടുന്നതു പതിവാണ്.
ഐടി മേഖലയാണ് ലഹരി മാഫിയ കണ്ണുവയ്ക്കുന്ന മറ്റൊരിടം. ആവശ്യത്തിനു പണം ലഭിക്കുന്ന മേഖല എന്നതാണ് ഐടിയുടെ പ്രത്യേകത. ജോലി സമ്മർദവും വരുമാനവും ഒരുപോലെ ഉയർന്നതുമാണ്. ലഹരിയുടെ ലോകത്തേക്ക് ഇവരെത്തിപ്പെടാനുള്ള കാരണവും ഇതാണ്. പലപ്പോഴും പുതുതലമുറ സിനിമകളും ഇത്തരം ആധുനിക ലഹരികളെ പ്രോത്സാഹിപ്പിക്കുന്നരീതിയിലുള്ളതാകുന്നതും അപകടകരമായി വിലയിരുത്തുന്ന ലഹരിവിരുദ്ധ പ്രവർത്തകരുണ്ട്.
ലഹരി വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട പതിനഞ്ച് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. പഞ്ചാബ്, ഡൽഹിപോലുള്ള സംസ്ഥാനങ്ങളിലേക്ക് അതിർത്തികടന്നെത്തുന്ന കോക്കെയ്ൻപോലുള്ള ലഹരി വസ്തുക്കളാണെങ്കിൽ കേരളത്തിലെത്തുന്നതിൽ മുഖ്യമായും തദ്ദേശീയമായി നിർമിക്കുന്ന സിന്തറ്റിക് ഇനങ്ങളാണ്. രാജ്യാതിർത്തികളിൽനിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കു കോക്കെയ്ൻ പോലുള്ളവ എത്തിക്കാനുള്ള പ്രയാസമാണ് സിന്തറ്റിക് ലഹരി വസ്തുക്കൾ ഇവിടെ വ്യാപിക്കാൻ കാരണമാകുന്നത്.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റെൻസസ് ആക്ട് പ്രകാരമാണ് രാജ്യത്ത് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. കഞ്ചാവുമുതൽ എംഡിഎംഎ വരെ കൈകാര്യം ചെയ്യുന്ന നിയമം ലഹരി വസ്തുക്കളുടെ വിലനിലവാരംകൂടി കണക്കിലെടുത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവും ഈ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു. ലക്ഷങ്ങളുടെ ഇടപാടുകൾ നടക്കുന്നതും ഇടനിലക്കാർക്കും കാരിയർമാർക്കും വൻ ലാഭം നേടിക്കൊടുക്കുന്നതുമായ ലഹരി വ്യാപാരം വലിയ സാന്പത്തിക മാഫിയകളുടെ കൈകളിലാണ്. അതിനാൽത്തന്നെ വലിയസന്നാഹത്തോടെ നേരിട്ടെങ്കിലേ ഇവരെ തകർക്കാനാകൂ.
ബൈജു ബാപ്പുട്ടി
വേണം, ഉന്മാദ വ്യവസായത്തിനു ലോക്ക് ഡൗൺ
11:13 PM Apr 13, 2021 | Deepika.com